ഭാഗ്യചിഹ്നങ്ങളുടെ കഥകളുമായി സിറ്റി സെന്റർ
text_fieldsദോഹ: ഭാഗ്യചിഹ്നങ്ങൾ ഓരോ ലോകകപ്പിന്റെയും അടയാളങ്ങളാണ്. ആതിഥേയ രാജ്യങ്ങളുടെ സംസ്കാരവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന കൊത്തുപണികളായി മാറുന്ന ഭാഗ്യചിഹ്നങ്ങൾ കാലമേറെ കഴിഞ്ഞാലും മായാതെനിൽക്കുന്നതും അതുകൊണ്ടുതന്നെ. ഖത്തർ ലോകകപ്പിന് പന്തുരുളാനൊരുങ്ങുമ്പോൾ ലോകകപ്പ് ചരിത്രത്തിലെ ഭാഗ്യചിഹ്നങ്ങളെല്ലാം ആരാധകർക്ക് മുന്നിലെത്തുകയാണ് സിറ്റി സെന്ററർ മാളിലൂടെ. സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി നേതൃത്വത്തിൽ നടക്കുന്ന പ്രദർശനത്തിൽ 1966 ലോകകപ്പ് മുതൽ 2022 ഖത്തർവരെയുള്ള ഭാഗ്യചിഹ്നങ്ങൾ കാഴ്ചക്കാർക്ക് മനോഹരമായ വിരുന്നാവുന്നു.
മുഹമ്മദ് അബ്ദുല്ലതീഫ് എന്ന ഖത്തരിയുടെ ശേഖരത്തിലെ ഫുട്ബാളുമായി ബന്ധപ്പെട്ട അപൂർവ വസ്തുക്കളാണ് പ്രദർശനത്തിലുൾപ്പെടുത്തിയിട്ടുള്ളത്. സിറ്റി സെൻറർ മാളിലെ ഒന്നാം നിലയിൽ രാവിലെ എട്ട് മുതൽ രാത്രി 10വരെയാണ് പ്രദർശനം. ഡിസംബർ 20വരെ തുടരും.ഫിഫ ലോകകപ്പ് ടിക്കറ്റുകളുടെ അപൂർശേഖരവും അബ്ദുല്ലത്തീഫിന്റെ കൈവശമുണ്ട്. പ്രദർശനത്തിനെത്തുന്നവർ ഭാഗ്യചിഹ്നങ്ങളെ ആസ്വദിക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും 1966 മുതൽ ഭാഗ്യചിഹ്നത്തിലുണ്ടായ മാറ്റങ്ങൾ മനസ്സിലാക്കാൻ പ്രദർശനം ഉപകരിക്കുമെന്നും അബ്ദുൽ ലത്തീഫ് പറയുന്നു.
1982ലാണ് ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ ടെലിവിഷനിലൂടെ കാണാൻ തുടങ്ങിയതെന്ന് കടുത്ത ഫുട്ബാൾ ഫാൻ കൂടിയായ ലത്തീഫ് പറയുന്നു. അക്കാലത്ത് വായിച്ച ഒരു ലേഖനത്തിലാണ് ലോകകപ്പ് ടിക്കറ്റുകൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് അറിയുന്നത്. തുടർന്നാണ് ലോകകപ്പ് ടിക്കറ്റുകൾ ശേഖരിക്കാൻ തുടങ്ങിയത്. 1930 മുതലുള്ള ടിക്കറ്റുകൾ ലത്തീഫിന്റെ കൈവശമുണ്ട്.
ഇതുവരെയുള്ള ലോകകപ്പുകളുടെ 95 ശതമാനം ടിക്കറ്റുകളും ഇപ്പോൾ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാസ്കോട്ടുകൾക്കും ടിക്കറ്റുകൾക്കും പുറമേ, ലോകകപ്പിനുപയോഗിച്ച പന്തുകൾ, പഴയ ദിനപത്രങ്ങൾ എന്നിവയും ലത്തീഫിന്റെ ശേഖരത്തിലുണ്ട്. നിലവിൽ ലോകകപ്പുമായി ബന്ധപ്പെട്ട് 1200ലധികം അപൂർവവസ്തുക്കളാണുള്ളത്.'1930ലെ ലോകകപ്പിൽ ഉറുഗ്വായ് താരം ഉപയോഗിച്ചിരുന്ന ഒരു ജോടി ബൂട്ടുകൾ സ്വന്തമാക്കുകയായിരുന്നു ഏറ്റവും കഠിനം.
തന്റെ ശേഖരത്തിലെ ഏറ്റവും അമൂല്യമായതെന്ന് കരുതുന്നത് 1934 ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ ടിക്കറ്റാണ്' -അദ്ദേഹം വ്യക്തമാക്കി.ഫൈനലിൽ ബൂട്ടുകെട്ടിയ മൂന്ന് ഇറ്റാലിയൻ താരങ്ങളുടെ കൈയൊപ്പ് പതിഞ്ഞ ടിക്കറ്റ് എന്നതും അതിന്റെ സവിശേഷതയാണ്.ഖത്തർ ലോകകപ്പിന്റെ മുഴുവൻ മത്സരങ്ങളുടെയും ടിക്കറ്റുകൾ സ്വന്തമാക്കുകയെന്നതാണ് തന്റെ സ്വപ്നമെന്നും എന്നാൽ, കൂടുതൽ ടിക്കറ്റുകളും ഡിജിറ്റൽ രൂപത്തിലായതിനാൽ അവ പ്രയാസകരമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.