Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപൊരുതി വീണ് ഇന്ത്യൻ...

പൊരുതി വീണ് ഇന്ത്യൻ വനിതകൾ; ആസ്ട്രേലിയക്ക് അഞ്ച് റൺസ് ജയം; ഫൈനലിൽ

text_fields
bookmark_border
പൊരുതി വീണ് ഇന്ത്യൻ വനിതകൾ; ആസ്ട്രേലിയക്ക് അഞ്ച് റൺസ് ജയം; ഫൈനലിൽ
cancel

കേപ്ടൗൺ: വനിത ട്വന്റി20 ലോകകപ്പ് സെമി ഫൈനലിൽ ആസ്ട്രേലിയക്കു മുന്നിൽ പൊരുതി വീണ് ഇന്ത്യ. അഞ്ചു റൺസിന് ഇന്ത്യയെ വീഴ്ത്തി ഓസീസ് തുടർച്ചയായ രണ്ടാം തവണയും ഫൈനലിൽ കടന്നു.

ആസ്ട്രേലിയ കുറിച്ച 173 റൺസ് വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ഇന്ത്യക്ക് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുക്കാനെ കഴിഞ്ഞുള്ളു. സ്കോർ: ആസ്ട്രേലിയ -നാലിന് 172. ഇന്ത്യ -എട്ടിന് 167. ഇന്ത്യക്കായി നായിക ഹർമൻപ്രീത് കൗർ അർധ സെഞ്ച്വറി നേടി. 34 പന്തിൽ താരം ആറു ഫോറും ഒരു സിക്സും അടക്കം 52 റൺസെടുത്തു.

മുൻനിര ബാറ്റർമാർ വേഗത്തിൽ മടങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ടീം സ്കോർ 11 റൺസിലെത്തി നിൽക്കെ ഓപ്പണർ ശഫാലി വർമ പുറത്തായി. ആറു പന്തിൽ ഒമ്പത് റൺസെടുത്ത താരത്തെ മേഗൻ ഷട്ട് എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. പിന്നാലെ അഞ്ചു പന്തിൽ രണ്ടു റൺസുമായി സ്മൃതി മന്ദാനയും മടങ്ങി. യാസ്തിക ഭാട്ടിയ നാലു റൺസുമായി പുറത്തായി.

നാലാം വിക്കറ്റിൽ ജെമീമ റോഡ്രിഗസും ഹർമൻപ്രീത് കൗറും ചേർന്ന് നടത്തിയ വമ്പനടികൾ ടീമിന് ഒരുഘട്ടത്തിൽ വിജയപ്രതീക്ഷ നൽകി. ഇരുവരും ചേർന്ന് അർധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി.

24 പന്തിൽ 43 റൺസെടുത്ത ജെമീമ ഡാർസി ബ്രൗണിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങി. പിന്നാലെ ക്രീസിലെത്തിയ റിച്ച ഘോഷിനെ കൂട്ടുപിടിച്ച് ഹർമൻപ്രീത് കൗർ സ്കോറിങ് ഉയർത്തി. ടീം 135ൽ എത്തിനിൽക്കെ ഹർമൻപ്രീത് റണ്ണൗട്ടിൽ കുടുങ്ങി. പിന്നാലെ 17 പന്തിൽ 14 റൺസെടുത്ത റിച്ച ഘോഷും മടങ്ങി. സ്നേഹ റാണ (17 റൺസ്), രാധാ യാദവ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 17 പന്തിൽ 20 റൺസെടുത്ത ദീപ്തി ശർമയും ഒരു റണ്ണുമായി ശിഖ പാണ്ഡെയും പുറത്താകാതെ നിന്നു.

ഓസീസിനായി ഡാർസി ബ്രൗൺ, ആഷ്ലീഗ് ഗാർഡ്നർ എന്നിവർ രണ്ടു വിക്കറ്റ് വീതവും മേഗൻ ഷട്ട്, ജെസ് ജോനാസെൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തിരുന്നു. ഓപ്പണർ ബേത് മൂണിയുടെ അർധ സെഞ്ച്വറി പ്രകടനമാണ് ടീമിനെ മികച്ച സ്കോറിലെത്തിച്ചച്. താരം 37 പന്തിൽ നാലു ഫോറും ഒരു സിക്സും അടക്കം 54 റൺസെടുത്തു. നായകൻ മെഗ് ലാന്നിങ് 34 പന്തിൽ 49 റൺസെടുത്ത് പുറത്താകാതെ നിന്നു.

ഓപ്പണർമാരായ അലീസ ഹീലിയും ബേത്ത് മൂണിയും മികച്ച തുടക്കമാണ് ഓസീസിന് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 52 റൺസെടുത്തു. 26 പന്തിൽ 25 റൺസെടുത്ത അലീസയെ രാധാ യാദവ് പുറത്താക്കി. 18 പന്തിൽ 31 റൺസെടുത്ത ആഷ്ലീഗ് ഗാർഡ്നറെ ദീപ്തി ശർമ പുറത്താക്കി. ഇന്ത്യക്കായി ശിഖ പാണ്ഡെ രണ്ടു വിക്കറ്റ് വീഴ്ത്തി. ദീപ്തി ശർമ, രാധാ യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നിലവിലെ ജേതാക്കളായ ഓസീസിനോട് കഴിഞ്ഞ തവണ ഫൈനലിൽ വീണാണ് ഇന്ത്യക്ക് കൈയകലെ പ്രഥമ കിരീടം നഷ്ടമായത്. ഗ്രൂപ് ഒന്നിലെ നാല് മത്സരങ്ങളും ജയിച്ചാണ് ആസ്ട്രേലിയ സെമിയിലെത്തിയത്. ഇതുവരെ എട്ട് ലോകകപ്പുകൾ നടന്നപ്പോൾ അഞ്ചിലും ജേതാക്കളായവർ. ഇന്ത്യ ഗ്രൂപ് രണ്ടിലെ മൂന്ന് കളികൾ ജയിച്ചപ്പോൾ ഇംഗ്ലീഷുകാരോട് തോറ്റു.

പാകിസ്താൻ, വെസ്റ്റിൻഡീസ്, അയർലൻഡ് ടീമുകളെയാണ് ഹർമനും സംഘവും തോൽപിച്ചത്. രണ്ടാം സെമി ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിൽ വെള്ളിയാഴ്ച നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Women T20 World Cup
News Summary - Women's T20 World Cup Semi-Final: Australia beat India
Next Story