'അവന്റെ പരിക്ക് ഞങ്ങളെ തോൽപിച്ചു'- ഇംഗ്ലണ്ടിനോട് എന്തുകൊണ്ട് തോറ്റുവെന്ന് വിശദീകരിച്ച് പാക് നയകൻ
text_fieldsലാഹോർ: മെൽബണിലെ ആവേശപ്പോരിൽ ട്വന്റി20 ലോകകപ്പ് കിരീടവുമായി മടങ്ങാനാകാത്തതിന് കാരണങ്ങൾ വിശദീകരിച്ച് പാക് നായകൻ ബാബർ അഅ്സം. സാം കറനും ബെൻസ്റ്റോക്സും മുന്നിൽനിന്നു നയിച്ച കളിയിൽ ഇംഗ്ലണ്ട് ആധികാരിക ജയവുമായാണ് കിരീടം തൊട്ടത്.
എന്നാൽ, ആദ്യം ബാറ്റു ചെയ്തപ്പോൾ 20 റൺസ് കുറഞ്ഞുപോയതും ബൗളിങ്ങിൽ പേസർ ഷഹീൻ അഫ്രീദി പരിക്കുമായി പുറത്തിരുന്നതുമാണ് തോൽവിക്ക് പ്രധാന കാരണമെന്നാണ് ക്യാപ്റ്റൻ ബാബർ അഅ്സമിന്റെ വിശദീകരണം. ''എന്റെ താരങ്ങളോട് പറഞ്ഞിരുന്നത് സമ്മർദമില്ലാതെ സാധാരണ കളി കളിക്കാനാണ്. എന്നാൽ, ബാറ്റിങ്ങിൽ 20 റൺസ് കുറവുണ്ടായി. പന്തുകൊണ്ട് അവർ നന്നായി പൊരുതി. ലോകത്തെ ഏറ്റവും മികച്ച ആക്രമണനിരയാണ് ഞങ്ങളുടെ ബൗളിങ്. നിർഭാഗ്യകരമെന്നു പറയട്ടെ, ഷഹീന്റെ പരിക്ക് ഞങ്ങൾക്ക് വില്ലനായി. അതും കളിയുടെ ഭാഗമല്ലേ''- അഅ്സം വാചാലനായി.
13ം ഓവറിൽ ഹാരി ബ്രൂകിന്റെ ക്യാച്ച് എടുക്കുന്നതിനിടെയാണ് ഷഹീൻ അഫ്രീദിക്ക് പരിക്കേറ്റത്. വീണ്ടും പന്തെറിയാൻ ശ്രമം നടത്തിയെങ്കിലും തുടരാനായില്ല. അനുവദിച്ച നാലോവറിൽ 2.1 ഓവർ മാത്രമാണ് താരം എറിഞ്ഞത്. ഡെത്ത് ഓവറുകളിൽ ടീമിനെ രക്ഷിക്കുമായിരുന്ന പേസറുടെ അസാന്നിധ്യം അവസരമാക്കി ഇംഗ്ലണ്ട് കളി ജയിക്കുകയായിരുന്നു.
ആദ്യം ബാറ്റു ചെയ്ത പാകിസ്താൻ 20 ഓവറിൽ 137 റൺസാണ് എടുത്തിരുന്നത്. യഥാക്രമം 38ഉം 32ഉം എടുത്ത ഷാൻ മസൂദും ബാബർ അഅ്സമും മാത്രമായിരുന്നു ചെറുതായെങ്കിലും പൊരുതി നിന്നത്. 12 റൺസ് നൽകി മൂന്നു വിക്കറ്റ് പിഴുത സാം കറനായിരുന്നു അന്തകൻ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 5.3 ഓവറിൽ 45 റൺസ് എടുക്കുമ്പോഴേക്ക് മൂന്നു വിക്കറ്റ് വീണെങ്കിലും അർധ സെഞ്ച്വറിയുമായി ബെൻ സ്റ്റോക്സും തകർത്തടിച്ച് മുഈൻ അലിയും ചേർന്ന് കളി ജയിക്കുകയായിരുന്നു.
അതേ സമയം, നീണ്ട പരിക്കുകാലം കഴിഞ്ഞ് അടുത്തിടെയാണ് ഷഹീൻ അഫ്രീദി ടീമിൽ തിരിച്ചെത്തിയിരുന്നത്. വീണ്ടും പരിക്ക് വില്ലനായത് പാക് പ്രതീക്ഷകൾക്ക് തിരിച്ചടിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.