ഡൽഹിയുടെ ബോൾട്ടിളക്കി; വാർണറുടെ ഒറ്റയാൾ പോരാട്ടം പാഴായി; രാജസ്ഥാന് 57 റൺസ് ജയം; ഒന്നാമത്
text_fieldsഗുവാഹത്തി: ഐ.പി.എല്ലിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെ തകർത്തെറിഞ്ഞ് രാജസ്ഥാൻ റോയൽസ്. 57 റൺസിന്‍റെ ഗംഭീര ജയവുമായി രാജസ്ഥാൻ പോയന്‍റ് പട്ടികയിൽ ഒന്നാമതെത്തി.
മൂന്നു മത്സരങ്ങളും തോറ്റ ഡൽഹി ഒമ്പതാമതാണ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഡൽഹിക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുക്കാനെ കഴിഞ്ഞുള്ളു. നായകൻ ഡേവിഡ് വാർണർ മാത്രമാണ് ഡൽഹി നിരയിൽ തിളങ്ങിയത്. താരം 55 പന്തിൽ 65 റൺസെടുത്തു.
ട്രെൻഡ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ റണ്ണൊന്നും എടുക്കാതെ ഓപ്പണർ പൃഥ്വി ഷായും മനീഷ് പാണ്ഡെയും പുറത്തായത് ഡൽഹിക്ക് തിരിച്ചടിയായി. റില്ലി റൂസോ (12 പന്തിൽ 14 റൺസ്), ലളിത് യാദവ് (24 പന്തിൽ 38), അക്സർ പട്ടേൽ (ആറു പന്തിൽ രണ്ട്), റോവ്മാൻ പവൽ (രണ്ടു പന്തിൽ രണ്ട്), അഭിഷേക് പോറൽ (ഒമ്പത് പന്തിൽ ഏഴ്), ആൻറിച് നോർജെ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. മൂന്നു റണ്ണുമായി കുൽദീപ് യാദവും ഒരു റണ്ണുമായി മുകേഷ് കുമാറും പുറത്താകാതെ നിന്നു.
രാജസ്ഥാനുവേണ്ടി ട്രെൻഡ് ബോൾട്ട്, യുസ്വേന്ദ്ര ചഹൽ എന്നിവർ മൂന്നു വിക്കറ്റും ആർ. അശ്വിൻ രണ്ടു വിക്കറ്റും നേടി. ഓപ്പണർമാരായ യശ്വസി ജയ്സ്‍വാളിന്‍റെയും ജോസ് ബട്‍ലറുടെയും അർധ സെഞ്ച്വറി പ്രകടനമാണ് രാജസ്ഥാന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് ഇരുവരും മിന്നുന്ന തുടക്കം നൽകി. നാലാമത്തെ ഓവറില്‍ തന്നെ ടീം സ്കോര്‍ 50ല്‍ എത്തി. ഒന്നാം വിക്കറ്റിൽ ഇരുവരും അടിച്ചെടുത്തത് 8.3 ഓവറിൽ 98 റൺസ്. 31 പന്തിൽ 60 റൺസെടുത്ത ജയ്സ്‍വാൾ മുകേഷ് കുമാറിന്‍റെ പന്തിൽ പുറത്തായി.
ബട്‍ലർ 51 പന്തിൽ 79 റൺസെടുത്തു. ഒരു സിക്സും 11 ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. മുകേഷ് കുമാർ തന്നെയാണ് ബട്‍ലറെയും പുറത്താക്കിയത്. സഞ്ജു റണ്ണൊന്നും എടുക്കാതെ മടങ്ങി. കുൽദീപ് യാദവിന്‍റെ പന്തിൽ ആൻറിച് നോർജെ കൈയിലൊതുക്കി. റിയാൻ പരാഗ് (11 പന്തിൽ ഏഴ് റൺസ്) പുറത്തായ മറ്റൊരു താരം. 21 പന്തിൽ 39 റൺസെടുത്ത് ഷിമ്രോൺ ഹെറ്റ്മെയറും മൂന്നു പന്തിൽ എട്ടു റൺസുമായി ധ്രുവ് ജുറേലും പുറത്താകാതെ നിന്നു.
ഡൽഹിക്കായി മുകേഷ് കുമാർ രണ്ടു വിക്കറ്റും കൂൽദീപ് യാദവ്, റോവ്മാൻ പവൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.