ഏകദിൻ കാ സുൽത്താൻ
text_fieldsകാര്യവട്ടം ഏകദിനത്തിൽ അപരാജിതനായി 166 റൺസ് അടിച്ചുകൂട്ടിയ വിരാട് കോഹ്ലി സ്വന്തമാക്കിയത് ഒരുപിടി റെക്കോഡുകളും. ഏകദിന റൺവേട്ടയിൽ ശ്രീലങ്കയുടെ മഹേല ജയവർധനയെയും (12,650) കടന്ന് ആദ്യ അഞ്ചിലേക്ക് കയറി മുൻ ഇന്ത്യൻനായകൻ. 12,735 റൺസാണ് കോഹ്ലിയുടെ സമ്പാദ്യം. ഇന്ത്യൻ ഇതിഹാസം സചിൻ ടെണ്ടുൽകർ (18,426) നയിക്കുന്ന പട്ടികയിൽ ശ്രീലങ്കയുടെ കുമാർ സംഗക്കാര (14,234), ആസ്ട്രേലിയക്കാരൻ റിക്കി പോണ്ടിങ് (13,704), ലങ്കയുടെ തന്നെ സനത് ജയസൂര്യ (13,430) എന്നിവർ മാത്രമാണ് ഇനി കോഹ്ലിയുടെ മുന്നിലുള്ളത്. 46ാം അന്താരാഷ്ട്ര ഏകദിന സെഞ്ച്വറിയുമായി കുതിക്കുന്ന കോഹ്ലിക്ക് ഇക്കാര്യത്തിൽ ഒന്നാമനായ സചിനൊപ്പം (49) എത്താൻ ആവശ്യം മൂന്ന് ശതകങ്ങൾ മാത്രം. 452 ഇന്നിങ്സ് കളിച്ചാണ് സചിൻ ഇത് നേടിയതെങ്കിൽ കോഹ്ലിക്ക് വേണ്ടിവന്നത് 259 എണ്ണം മാത്രം.
സ്വന്തം മണ്ണിൽ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരമെന്ന ലോക റെക്കോഡ് സചിനിൽനിന്ന് ഏറ്റെടുത്തിട്ടുണ്ട് കോഹ്ലി. സചിൻ ഇന്ത്യയിൽ 20 തവണയാണ് ഏകദിനത്തിൽ മൂന്നക്കം കടന്നതെങ്കിൽ കോഹ്ലി 21 ആയി. ഒരു എതിരാളിക്കെതിരെ ഏറ്റവുമധികം ശതകങ്ങളെന്ന മാസ്റ്റർ ബ്ലാസ്റ്ററുടെ റെക്കോഡും പഴങ്കഥയായി. ആസ്ട്രേലിയക്കെതിരെ സചിൻ ഒമ്പതു പ്രാവശ്യം നൂറ് പിന്നിട്ടെങ്കിൽ ശ്രീലങ്കയുമായി കോഹ്ലി നേടിയത് പത്താമത്തെതാണ്. ലങ്കക്കെതിരെ ഏറ്റവുമധികം റൺസ് നേടുന്ന താരങ്ങളിൽ ലോകത്തുതന്നെ രണ്ടാമനായി (2387). ഇക്കാര്യത്തിൽ എം.എസ്. ധോണിയെ (2383) മറികടന്നു. മുന്നിൽ സചിൻതന്നെ (3113).
കോഹ്ലി മാൻ ഓഫ് ദ മാച്ചും സീരീസും
സെഞ്ച്വറി നേട്ടം കൈവരിച്ച വിരാട് കോഹ്ലിയാണ് മത്സരത്തിലെയും ഈ ടൂർണമെന്റിലെയും താരം. മൂന്നു മത്സരങ്ങളിൽ രണ്ടു സെഞ്ച്വറി ഉൾപ്പെടെ നേടിയാണ് കോഹ്ലി മാൻ ഓഫ് ദ സീരീസായത്. തനിക്ക് എത്ര മാൻ ഓഫ് ദ മാച്ച് പുരസ്കാരം ലഭിച്ചിട്ടുണ്ടെന്ന് അറിയില്ലെന്നും തന്റെ കളി ആസ്വദിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പുരസ്കാരം ഏറ്റുവാങ്ങി കോഹ്ലി പറഞ്ഞു. തന്നെക്കൊണ്ട് ടീമിന് ചെയ്യാനാകുന്ന കാര്യം ചെയ്യുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഈ മിന്നുന്ന വിജയം വരുന്ന ടൂർണമെന്റുകൾക്ക് പ്രചോദനമാകുമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞു. മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ട്രസ്റ്റഡ് പ്ലെയർ പുരസ്കാരം ശുഭ്മൻ ഗില്ലും മികച്ച ബൗളർ പുരസ്കാരം 11 വിക്കറ്റ് നേടിയ മുഹമ്മദ് സിറാജും സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.