യശ്വസി ജയ്സ്വാളിന് വീണ്ടും ഡബിൾ സെഞ്ച്വറി; ഇംഗ്ലണ്ടിന് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം
text_fieldsരാജ്കോട്ട്: ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ യശ്വസി ജയ്സ്വാളിന് ഡബിൾ സെഞ്ച്വറി. 214 റൺസെടുത്ത യശ്വസി പുറത്താകാതെ നിന്നു. രണ്ടാമിന്നിങ്സിൽ നാലിന് 430 എന്ന നിലയിൽ നിൽക്കെ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഒന്നരദിവസം ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ 557 റൺസാണ് വേണ്ടത്. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിലും യശ്വസി ഇരട്ട സെഞ്ച്വറി നേടിയിരുന്നു.
യശ്വസിയും സർഫറാസ് ഖാനും (68 നോട്ടൗട്ട്) ചേർന്ന് ഇംഗ്ലീഷ് ബൗളർമാരെ നിലംപരിശാക്കുന്ന കാഴ്ചയാണ് മൂന്നാംദിനം കണ്ടത്. എത്രയും വേഗം സ്കോർ ചെയ്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്യുക എന്ന തന്ത്രത്തിനനുസരിച്ച് നീങ്ങിയ ഇരുവരും കൂറ്റനടികൾ തുടർന്നു. 12 സിക്സും 14 ഫോറും അടങ്ങിയതാണ് യശ്വസിയുടെ ഇന്നിങ്സ്. മൂന്ന് സിക്സും ആറ് ഫോറും നേടിയാണ് സർഫറാസ് ഖാൻ 68 റൺസെടുത്ത്. ആദ്യ ഇന്നിങ്സിലും സർഫറാസ് അർധ സെഞ്ച്വറി നേടിയിരുന്നു.
നാലാം ദിനത്തിൽ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. സ്കോർ 91ൽ നിൽക്കെ ഗിൽ റണ്ണൗട്ടാവുകയായിരുന്നു. ഇതോടെ രണ്ടാമത്തെ ടെസ്റ്റ് മത്സരത്തിലാണ് ഗിൽ 90കളിൽ പുറത്താവുന്നത്. ഗിൽ പോയതിന് പിന്നാലെയെത്തിയ ജയ്സ്വാളായിരുന്നു പിന്നീട് ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ട് നയിച്ചത്. ഇന്നലെ സെഞ്ച്വറി നേടിയ ശേഷം പേശീവലിവ് മൂലം റിട്ടയേഡ് ഹർട്ടായ ജയ്സ്വാൾ വീണ്ടും ഇറങ്ങുകയായിരുന്നു.
ഇംഗ്ലണ്ടിനായി ജോ റൂട്ട്, ടോം ഹാർട്ട്ലി, റെഹാൻ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് നേടി. ആദ്യ ഇന്നിങ്സിൽ 445 റൺസാണ് ഇന്ത്യ നേടിയത്. ക്യാപ്റ്റൻ രോഹിത് ശർമയുടെയും രവീന്ദ്ര ജഡേജയും സെഞ്ച്വറിക്കരുത്തിലായിരുന്നു മികച്ച സ്കോർ. ഇംഗ്ലണ്ട് 319ന് പുറത്തായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇരുടീമും ഓരോന്ന് വിജയിച്ച് തുല്യതയിലാണ്. ഈ മത്സരത്തിൽ വിജയിക്കുന്നവർക്ക് പരമ്പര നേടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.