അപായക്കൊടികൾക്കു മുന്നിൽ കേരളം
text_fieldsസംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത അപായകരമായ വരള്‍ച്ചയുടെയും ജലദൗർലഭ്യത്തിെൻറയും മുന്നിൽ ഇന്ന് അന്താരാഷ്ട്ര ജലദിനം. എന്തുകൊണ്ട് മലിനജലം? എന്നതാണ് ഇത്തവണത്തെ ലോക ജലദിന വിഷയം. വെള്ളത്തിനുവേണ്ടി യുദ്ധം ചെയ്യുന്ന കാലം വരുമെന്ന് കരുതാവുന്നതാണ് നാട്ടിലെ ജലദൗർലഭ്യം. കാവേരി നദീജലത്തർക്കമുൾപ്പെടെയുള്ള സംഘർഷങ്ങൾ നൽകുന്ന പാഠവും അതാണ്. ഏതാണ്ട് യുദ്ധസമാനമായ പ്രകൃതി യാഥാർഥ്യത്തെ ഉൾക്കൊണ്ടാണ് 2013 അന്താരാഷട്ര ജലസഹകരണ വര്‍ഷമായി യു.എന്‍ ആഘോഷിച്ചത്. 1993 മാര്‍ച്ച് 22 മുതലാണ് ജലദിനം ആഘോഷിക്കാന്‍ തുടങ്ങിയത്.
സംസ്ഥാനത്ത് ചൂട് മുകളിലേക്ക് കുതിക്കുകയാണ്. സൂര്യാതപമേറ്റുള്ള പൊള്ളലുകളും ആരോഗ്യപ്രശ്‌നങ്ങളും വ്യാപകമായി. മഞ്ഞപ്പിത്തവും ടൈഫോയിഡും ചിക്കന്‍ പോക്‌സും പടരുന്നു. നിർമാണത്തിനായി കുളങ്ങളും തണ്ണീര്‍ത്തടങ്ങളും മണ്ണിട്ടുമൂടിയത് സംസ്ഥാനത്ത് ജലം കിട്ടാക്കനിയാവാന്‍ കാരണമായി. 44 നദികളും ഉപകായലുകളുമായി ജലസമൃദ്ധമായിരുന്ന കേരളം മുെമ്പാരിക്കലും കണ്ടിട്ടില്ലാത്ത ജലക്ഷാമത്തെയാണ് അഭിമുഖീകരിക്കുന്നത്. കേരളത്തിലെ ജലസംഭരണികളിൽ കാലവർഷത്തെ തുടർന്നുണ്ടായ സംഭരണ തോതിനെക്കുറിച്ച് സംസ്ഥാന ജലസേചന വകുപ്പ് തയാറാക്കിയ പുതിയ ഗ്രാഫ് ഭീതിദമാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള സംഭരണ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2014ൽ കാലവർഷത്തിെൻറ അവസാനത്തിൽ 1316.46 ദശലക്ഷം ക്യൂബിക് മീറ്റർ ജലം സംഭരിണിയിലെത്തിയെങ്കിൽ 2016ൽ അത് 690 മാത്രമാണ്. വർഷാവർഷം കെട്ടിനിൽക്കുന്നതിനുപുറമെ കാലവർഷത്താൽ സംഭരണികളിലുണ്ടായ വർധന 2014ൽ 901.26 ആണെങ്കിൽ 2016ൽ അത് 201.65 ആയിരുന്നു. മൂന്ന് വർഷത്തിനകം മൂന്നിൽ രണ്ട് ഭാഗം ജലം അപ്രത്യക്ഷമായി എന്ന് ചുരുക്കം. കുടിവെള്ളത്തെയും കൃഷിയെയും വൈദ്യുതിയെയും വ്യവസായത്തെയും ഒന്നടങ്കം ബാധിക്കുന്ന അതിഗുരുതരമായ പ്രതിഭാസമാണിതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ കാലാവസ്ഥ വകുപ്പിെൻറ (ഐ.എം.ഡി) കണക്കുകൾ കേരളത്തെ പേടിപ്പിക്കുന്നതാണെന്ന് സംസ്ഥാന ആസൂത്രണ വകുപ്പിെൻറ 2016 സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു. 2016 ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31വരെയുള്ള കണക്കനുസരിച്ച് കേരളത്തില്‍ വടക്കുപടിഞ്ഞാറന്‍ കാലവർഷത്തിൽ ലഭിച്ച മഴയില്‍ മുൻ വർഷത്തെ അപേക്ഷിച്ച് 62 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. രണ്ട് കാലവർഷങ്ങളുടെയും പരാജയം കാരണം സംസ്ഥാനത്തെ 14 ജില്ലകളും വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ഏകദേശം 22 ശതമാനം വെള്ളം കുറവുണ്ടെന്ന് ആസൂത്രണ വകുപ്പ് അവലോകനത്തിൽ പറയുന്നു. രണ്ട് മണ്‍സൂൺ കാലങ്ങളിലെയും മഴയുടെ കുറവ് സംസ്ഥാനത്തെ കാര്‍ഷികോൽപാദനത്തെയും വൈദ്യുതോൽപാദനത്തെയും പ്രതികൂലമായി ബാധിക്കുമെന്നും കുടിവെള്ള ലഭ്യത കുറയാന്‍ ഇടയാക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്. 2016 മാർച്ച് ഒന്നുമുതല്‍ 2016 മേയ് 31 വരെ സംസ്ഥാനത്ത് ലഭിച്ച കാലവർഷപൂർവ മഴ സാധാരണ ലഭിക്കുന്ന മഴയേക്കാൾ 18 ശതമാനം കുറവായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.