അനുനയത്തിനു വഴങ്ങാത്ത ഗാന്ധിയൻ മാമ്മൻ
text_fieldsആറടിയിൽ അധികം വരുന്ന ആകാരം. വെളുത്ത നീളൻ ഖദർ ജുബ്ബക്കുള്ളിൽ മെലിഞ്ഞുണങ്ങിയ ശരീരം. വാക്കുകൾ കുത്തിയൊഴുകുന്ന വായിൽ ആകെ രണ്ടാ മൂന്നോ പല്ലുകൾ. കഷണ്ടി കയറിയ തലയിൽ സദാ കാണാറുണ്ടൊരു ഗാന്ധിത്തൊപ്പി. കൈയിൽ അന്നന്നത്തെ പത്രങ്ങളും വാരികകളും മാത്രമല്ല, ഒരു ഗാന്ധിച്ചിത്രവും കരുതിയിരിക്കും. കണ്ണിൽ ശാരീരിക അവശതകൾക്കു നിരക്കാത്ത ഒരു തീക്ഷ്ണത. തൊണ്ണൂറുകളുടെ ആദ്യപാദത്തിൽ കെ.ഇ. മാമ്മെൻറ ഒരു ക്രാഷ് ലാൻഡിങ്ങാണ് തിരുവനന്തപുരത്തുണ്ടായത്. രാഷ്ട്രീയ മേധാവികളെ ഞെട്ടിച്ചുകൊണ്ടൊരു ക്രാഷ് ലാൻഡിങ്! ഭരണ സിരാകേന്ദ്രത്തെ പിടിച്ചുലച്ച് എതാണ്ട് ഒന്നര പതിറ്റാണ്ട് നീണ്ട സമരയാത്രക്കൊടുവിൽ പക്ഷാഘാതം. അതിനും വഴങ്ങാത്ത സമരവീര്യം, ആശുപത്രിക്കിടക്കയിലും ജ്വലിച്ചു നിന്നു അന്ത്യനാളുകളിൽ.
ചാനലുകൾ സമരക്കാരെ ആവേശം കൊള്ളിക്കാത്ത എൺപതുകളിൽ കോട്ടയത്തെ സമരപരമ്പരകളിൽ പത്രത്താളുകളിലൂടെയാണ് കെ.ഇ. മാമ്മനെ ജനം അറിഞ്ഞിരുന്നത്. പിന്നീടൊരു ദിവസം പെട്ടെന്ന് ഓഫിസിലേക്കു കയറിവന്നു, ഈ ഗാന്ധിത്തൊപ്പിക്കാരൻ. സ്വയം പരിചയപ്പെടുത്തി, ‘ഞാൻ കെ.ഇ. മാമ്മനാണ്. സ്വാതന്ത്ര്യ സമരങ്ങളിൽ ഗാന്ധിജിയോടൊപ്പം പങ്കെടുത്തിട്ടുണ്ട്. കുറേക്കാലമായി കോട്ടയത്തായിരുന്നു, ഇനി തിരുവനന്തപുരത്തുണ്ടാകും.’ ഇത്രയും പറഞ്ഞശേഷം, മറുപടിക്കു കാത്തുനിൽക്കാതെ തിരിഞ്ഞൊരു പോക്കായിരുന്നു. മാമ്മനെ ഞാൻ ആദ്യമായി നേരിട്ടുകണ്ടത് അങ്ങനെയാണ്. എന്നാൽ, അദ്ദേഹത്തിെൻറ തിരുവനന്തപുരത്തെ ബന്ധുക്കളെ, പ്രത്യേകിച്ച് അനന്തരവനായ സ്റ്റേറ്റ് ബാങ്കിലെ ഉമ്മനെ നേരത്തേതന്നെ പരിചയമുണ്ടായിരുന്നു. അദ്ദേഹത്തിെൻറ വീട്ടിലാണ് മാമ്മൻ താമസിച്ചിരുന്നത്.
പിന്നീട് മാമ്മനെ കാണുന്നത് നഗരഹൃദയത്തിലെ ഒരു കള്ളുഷാപ്പിനു മുന്നിൽ കള്ളിൽ കുളിച്ചുനിന്നുകൊണ്ട് പ്രസംഗിക്കുന്നതാണ്. കള്ളുഷാപ്പ് മാറ്റണമെന്നാവശ്യപ്പെട്ടു നടത്തിയ ഒറ്റയാൾ പോരാട്ടമായിരുന്നു, അത്. അസ്വസ്ഥരായ ഷാപ്പുടമകളും കുടിയന്മാരും കള്ളുകൊണ്ടുവന്ന് തലയിലൊഴിച്ച് കുളിപ്പിച്ചു. എന്നിട്ടും അണുവിട വിട്ടുകൊടുത്തില്ല. മാമ്മൻ അവിടെ നിന്ന് പ്രസംഗം തുടർന്നു. വിഷയം വാർത്തയിലുടെ ചർച്ചയായപ്പോൾ പിറ്റേന്നുമുതൽ അനുയായികളുണ്ടായി. അറിയപ്പെടുന്ന സാമൂഹികപ്രവർത്തകർ കൂടെ വന്നു, അവസാനം ഷാപ്പു മാറ്റേണ്ടിയും വന്നു. അന്നുമുതൽ തലസ്ഥാനത്ത് മദ്യവിരുദ്ധ പ്രസ്ഥാനത്തിെൻറ നെടുന്തൂണായി മാറുകയായിരുന്നു മാമ്മൻ. പിന്നീട് ഒട്ടേറെ മദ്യവിരുദ്ധ സമരങ്ങളിൽ മുൻനിരയിൽ ആ ഗാന്ധിത്തൊപ്പി ഉയർന്നുകണ്ടു.
പതിനാലാം വയസ്സിൽ തിരുവിതാകൂർ ദിവാൻ സർ സി.പിക്കെതിരെ ആരംഭിച്ച സമരജീവിതം പിന്നീട് മദ്രാസിലെ കോളജ് പഠനകാലത്ത് സ്വാതന്ത്ര്യസമരത്തിലേക്ക് കടന്നു കയറുകയായിരുന്നു. ക്വിറ്റ് ഇന്ത്യാസമരത്തിലടക്കം ഒട്ടേറെ സമരചരിത്രങ്ങൾ. പലതും ഗാന്ധിജിയുടെ നേതൃത്വത്തിൽ. ഒട്ടേറെ ജയിൽവാസം. പൊതുജനങ്ങൾക്കുവേണ്ടിയുള്ള ജീവിതത്തിനിടെ മറന്നുപോയത് സ്വന്തം ജീവിതമായിരുന്നു. വിവാഹം കഴിച്ചില്ല, കുടുംബാംഗങ്ങളെ ശ്രദ്ധിച്ചില്ല. സ്വാതന്ത്ര്യലബ്ധിക്കുശേഷവും സമരസപര്യ തുടരാനായിരുന്നു ഇൗ അവധൂതെൻറ വിധി. അഴിമതിക്കെതിരെയും മദ്യത്തിനെതിരെയും രാഷ്ട്രീയപാർട്ടി ഏതെന്നു നോക്കാതെ സന്ധിയില്ലാതെ സമരം ചെയ്തു. പല സമരങ്ങളും തുടങ്ങിയത് ഒറ്റക്കായിരുന്നു. അനുയായികൾ കൂടെയെത്തുകയായിരുന്നു.
പൊതുജനത്തെ നേരിട്ടു ബാധിക്കുന്ന പ്രശ്നങ്ങളിലാണ് മാമ്മൻ കൂടുതൽ ശ്രദ്ധ പതിപ്പിച്ചത്. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഹർത്താലുകൾക്കും എതിരായിരുന്നു ഈ പോരാളി. ഹർത്താലും ബന്ദും നിരോധിക്കണമെന്നാവശ്യപ്പെട്ട് എം.എം ഹസൻ നടത്തിയ സമരത്തിന് നേതൃത്വം നൽകാൻ കൂടെ നിന്ന മാമ്മൻ, പിന്നീട് ഹസൻ അടക്കമുള്ള കോൺഗ്രസുകാർ ഹർത്താൽ നടത്തിയപ്പോൾ അതിനെതിരേ നടത്തിയ ഒറ്റയാൾ സമരം ഏറെ ശ്രദ്ധേയമായി. ഹർത്താലിനോടനുബന്ധിച്ച് കോൺഗ്രസ് നേതാക്കൾ സെക്രട്ടേറിയറ്റിനു മുന്നിൽ ധർണനടത്തവേ മാമ്മൻ ഒരു പ്ലക്കാർഡും ഗാന്ധിച്ചിത്രവുമായി എത്തിയത് പൊടുന്നനെയായിരുന്നു. ധർണക്കാർ ആകെ ഞെട്ടിപ്പോയി. ‘ഹർത്താലും ബന്ദും പോലുള്ള ജനവിരുദ്ധസമരങ്ങൾ’ വേണ്ട എന്നെഴുതിയ പ്ലക്കാർഡുകണ്ട കോൺഗ്രസ് രോഷാകുലരായി. പ്രവർത്തകർ മാമ്മനെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. എന്നാൽ, ഉമ്മൻ ചാണ്ടിയും ആര്യാടനും ഉൾപ്പെടെ നേതാക്കൾ അവസരോചിതമായി ഇടപെട്ടു. എന്നിട്ടും മാമ്മൻ അവിടം വിട്ടില്ല. കോൺഗ്രസുകാരുടെ ധർണ തീരുംവരെ അദ്ദേഹം പ്ലക്കാർഡും ഗാന്ധിച്ചിത്രവുമായി ധർണക്കാരുടെ ഇടയിൽ തെൻറ സമരവും തുടർന്നു.
നഗരത്തിൽ മാലിന്യം നിറഞ്ഞാൽ, മഴെവള്ളക്കെട്ടുണ്ടായാൽ, പ്രകൃതിദുരന്തങ്ങൾ ഉണ്ടായാൽ, അഴിമതി ശ്രദ്ധയിൽ പെട്ടാൽ അവിടെ ഒറ്റയാൾ പ്രതിഷേധവുമായി എത്തുമായിരുന്നു. തടയുന്ന പൊലീസിനോട് കയർക്കുമായിരുന്നു. ഏത് നേതാവിനെയും നേരിട്ടുകണ്ട് വിമർശിക്കാൻ ഒരുമടിയും മാമ്മനുണ്ടായില്ല. സ്വാതന്ത്ര്യസമരത്തിെൻറ കനലുകൾ എന്നും മനസ്സിൽ സൂക്ഷിച്ചുവന്ന അദ്ദേഹം തനിക്കു കിട്ടിയ സ്വാതന്ത്ര്യസമര പെൻഷനിൽ ഏറെയും അശരണർക്കും ആലംബഹീനർക്കും വേണ്ടിയാണ് ചെലവഴിച്ചതെന്ന് അധികം ആരും അറിഞ്ഞില്ല. പ്രശ്നാധിഷ്ഠിതമായി ഏതു പാർട്ടിക്കാരോടൊപ്പവും സമരം ചെയ്യാൻ മടി കാട്ടിയില്ല. എന്നാൽ, ഒരു പാർട്ടിയോടും സമരസപ്പെട്ടതുമില്ല. കമ്യൂണിസ്റ്റുകാരോടും കോൺഗ്രസുകാരോടും മറ്റു പാർട്ടികളോടും ഒരേപോലെ കലഹിച്ചു. അതേസമയം, ജനകീയപ്രശ്നങ്ങളിൽ കൊടിയുടെ നിറംനോക്കാതെ കൂടെനിന്നു.
ജുബ്ബാ രാമകൃഷ്ണപിള്ളക്കു ശേഷം തിരുവനന്തപുരത്തിനു വരദാനം പോലെ കിട്ടിയ മനുഷ്യസ്നേഹിയായി മാമ്മൻ. അവസാനകാലത്ത് രോഗശയ്യയിലും തന്നെ കാണാനെത്തുന്നവരോടു േപാലും വാർത്തകളിലൂടെ അറിയുന്ന അനീതിക്കെതിരേ കലഹിച്ചു. ജീവിതം സമരമാക്കിയ, അനീതിയോട് ഒരിക്കലും പൊരുത്തപ്പെടാത്ത ഒരു മനുഷ്യസ്നേഹിയാണ് വിടപറഞ്ഞത്്. അതോടൊപ്പം യാഥാർഥ ഗാന്ധിയന്മാരിലെ അന്യം നിന്നുപോകുന്ന അവസാന കണ്ണികളിലൊന്നും. നന്മയുടെ ലോകത്തിന് ഇത് തീരാ നഷ്ടം തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.