അവളെ സ്വപ്നം കാണാൻ വിടൂ... ജീവിക്കാനും
text_fieldsതിരുവനന്തപുരം: തലസ്ഥാനത്തെ മംഗലപുരം സ്വദേശിനിയായിരുന്നു അവൾ. പ്രായം 16. പത്താം ക്ലാസിലെ ഉന്നതവിജയി. എന്നിട്ടും തുടർപഠനം സാധ്യമായില്ല. കൂട്ടുകാർ പ്ലസ് ടുവിന് പോയപ്പോൾ അവൾ തുന്നൽ പഠിക്കാൻപോയി. ഒരുദിവസം കിടപ്പുമുറിയിൽ അവൾ തൂങ്ങിനിൽക്കുന്നതാണ് വീട്ടുകാർ കണ്ടത്. രണ്ടാനച്ഛെൻറ ലൈംഗിക പീഡനത്തെ തുടർന്ന് ഗർഭച്ഛിദ്രം വരെ നടത്തിയ കുട്ടി. അപ്പോഴും പെറ്റമ്മ അയാൾക്കുവേണ്ടി അവളെ കുറ്റപ്പെടുത്തി. അയാളുടെ ശല്യം സഹിക്കവയ്യാെതയാണ് അവൾ സ്വയം ഒടുങ്ങിയത്. പക്ഷേ, അവളുടെ കാമുകനിൽനിന്നാണ് ഗർഭം ധരിച്ചതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. മരിച്ചിട്ടും പെറ്റമ്മയവളെ മഴയത്ത് നിർത്തി.
കൊച്ചി വാഴക്കുളത്തെ സ്കൂളിൽ അധ്യാപിക വഴക്കുപറഞ്ഞതിൽ മനംനൊന്ത് മറ്റൊരു പെൺകുട്ടി ആത്മഹത്യ ചെയ്തത് ഇൗയടുത്താണ്. ഏഴു വയസ്സുകാരി ആത്മഹത്യ ചെയ്യുന്ന സംഭവവും കേരളത്തിൽ അരങ്ങേറി. ഏറ്റവും ഒടുവിൽ, അമ്മയുടെയും അവരുടെ കാമുകെൻറയും ക്രൂരതകൾ താങ്ങാനാകാതെ 12 വയസ്സ് മാത്രമുള്ള പെൺകുട്ടി കൊല്ലം കരുനാഗപ്പള്ളിയിൽ ജീവനൊടുക്കി. സാക്ഷര കേരളത്തിെൻറ സാമൂഹിക ചുറ്റുപാട് പെൺകുട്ടികൾക്ക് ജീവിക്കാൻ പറ്റാത്ത ഇടമായി മാറി എന്ന് ഒൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. പെൺകുട്ടികളുടെ ആത്മഹത്യനിരക്ക് ക്രമാതീതമായെന്ന് ഇൗ കണക്കുകളിലുണ്ട്. ആകെ ആത്മഹത്യകളിൽ 57.8 ശതമാനവും പെൺകുട്ടികളാണ് എന്നാണ് സാമൂഹിക നീതി വകുപ്പും ശിശുസംരക്ഷണ സമിതിയും പുറത്തുവിട്ടിരിക്കുന്നത്. പ്രായപൂർത്തിയായ സ്ത്രീകളുടെ ആത്മഹത്യനിരക്ക് 22.97 ശതമാനമാണ്. എന്നാൽ, അതിൽ ഇരട്ടിയിലധികം പെൺകുട്ടികൾ സ്വയം ഹോമിക്കുന്നു. കൗമാര പ്രായക്കാരായ പെൺകുട്ടികൾക്കിടയിലാണ് ആത്മഹത്യ പ്രവണത കൂടുതൽ എന്ന് മാനസികാരോഗ്യ വിദഗ്ധർ പറയുന്നു. നിസ്സാര കാര്യങ്ങൾക്കുപോലും ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികൾ കുറവല്ല. സർക്കാറും ബന്ധപ്പെട്ട വകുപ്പുകളും ഇനിയും വിഷയത്തെ ഗൗരവത്തിൽ കണ്ടിട്ടില്ല.
പെൺകുട്ടികൾക്കു നേരെയുള്ള ലൈംഗീകാതിക്രമം തന്നെയാണ് ആത്മഹത്യക്ക് പ്രേരണയാകുന്ന മുഖ്യ കാരണം. 2016ൽ മാത്രം പോക്സോ നിയമപ്രകാരം 2122 കേസുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 99 ശതമാനവും പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രൂരമായ പീഡനങ്ങൾ ആയിരുന്നു. പോക്സോ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. കഴിഞ്ഞ ആറ് വർഷത്തിനിടെ കേരളത്തിൽ 581 പെൺകുട്ടികൾ ആത്മഹത്യ ചെയ്തുവെന്ന് പൊലീസ് കണക്കുകൾ. 2016ൽ മാത്രം 140 പെൺകുട്ടികൾ ജീവനൊടുക്കി. കാനേഷുമാരി കണക്കുകളിലെ ആൺ-പെൺ അനുപാതമെടുത്താൽ കേരളത്തിൽ സ്ത്രീകളുടെ എണ്ണം കൂടുതലാണ്.
എന്നാൽ, ആറ് വയസ്സുവരെയുള്ള വിഭാഗത്തിൽ 1000 ആൺകുട്ടികൾക്ക് 963 പെൺകുട്ടികൾ മാത്രമാണുള്ളത്. ആത്മഹത്യനിരക്ക് ഇൗ രീതിയിൽ തുടർന്നാൽ ആൺ-പെൺ അനുപാതത്തിലെ അന്തരം ഇനിയും കൂടും. 2001ലെയും 2011ലെയും കാനേഷുമാരി കണക്കുകൾ ഈ പ്രശ്നത്തെ അടിവരയിടുന്നു. കുടുംബങ്ങളിൽ ആൺ-പെൺകുട്ടികൾക്കിടയിൽ ഇന്നും വിവേചനം തുടരുന്നു എന്നതിെൻറകൂടി തെളിവാണ് ഇൗ ആത്മഹത്യ കണക്ക്. 2030 ആവുമ്പോഴേക്കും ‘വിവേചനങ്ങളില്ലാത്ത ലോകം പെൺകുട്ടികൾക്കും നൽകുക’ എന്നതാണ് സാർവദേശീയ ബാലികദിനത്തിെൻറ മുദ്രാവാക്യം. അത് കേരളത്തിൽ ഇനിയും എത്ര അകലെ എന്നതിന് തെളിവാണ് ഇൗ കണക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.