പരിസ്ഥിതി സംരക്ഷണവും പ്രകടനപത്രികകളും
text_fieldsരാജ്യം വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്കു പോവുകയാണ്. കക്ഷിരാഷ്ട്രീയം,ജാതി, മതം, ഇത്യാദി ഘടകങ്ങളൊക്കെ പ്രധാന വിഷയങ്ങളാകുമ്പോൾ പരിസ്ഥിതിസൗഹൃദമായ ഒരു രാജ്യത്തെയും സംസ്ഥാനത്തെയുംകുറിച്ചുള്ള ചർച്ചകൾ, സെമിനാർ, ശിൽപശാല വിഷയങ്ങൾ മാത്രമായി ഒതുങ്ങുന്നു
മാർച്ച് മാസമെത്തുന്നതിനു മുമ്പുതന്നെ കേരളത്തിൽ അതിഭയങ്കര ചൂട് തുടങ്ങിയിരുന്നു. ചൂട് ക്രമാതീതമായി കൂടുന്നതിനനുസരിച്ച് വരൾച്ച, ജലക്ഷാമം, പുതിയ രോഗങ്ങൾ എന്നിവയെല്ലാം കൂടെയുണ്ട്. രാജ്യത്തെ സ്ഥിതി ഒട്ടും ആശാവഹമല്ല. ഒരുവശത്ത് എല്ലാവർക്കും കുടിവെള്ളം നൽകുമെന്ന പ്രഖ്യാപനം. ഭൂജലസമ്പത്താവട്ടെ, അനുദിനം കുറഞ്ഞുവരുന്നു. ഉപരിതല ജലസ്രോതസ്സുകൾ വ്യാപകമായി ഇല്ലാതാവുകയും മലിനപ്പെടുത്തുകയും ചെയ്യുന്നതാണ് മറ്റൊരു കാഴ്ച.
മണൽ, ഖനി, കൽക്കരി മേഖലകളിലെ അശാസ്ത്രീയതയും ചൂഷണവും പരകോടിയിലാണ്. വന ആവാസവ്യവസ്ഥയിലെ നാശം വർധിക്കുന്നതിനൊപ്പം വന്യമൃഗങ്ങൾ നാട്ടിലിറങ്ങി ആൾനാശവും കൃഷിനാശവും വരുത്തുന്നത് പതിവായിരിക്കുന്നു.
ജലവൈദ്യുതി പദ്ധതികളുടെ പുതിയ സാധ്യതകൾ ഏതാണ്ട് ഇല്ലാതായി. കൽക്കരി പ്ലാന്റുകളാകട്ടെ വ്യാപകമാവുന്നുണ്ട്. കൽക്കരി കത്തിച്ചുണ്ടാക്കുന്ന ഇന്ധനവും അന്തരീക്ഷ താപനില വർധിപ്പിക്കുന്ന പ്രധാന ഘടകമാണ്. കേരളത്തിൽ നെൽകൃഷി ഏഴു ലക്ഷം ഹെക്ടറിൽനിന്ന് രണ്ടു ലക്ഷം ഹെക്ടറിലേക്കു ചുരുങ്ങിയിട്ടുണ്ട്.
കാടും കാവും കുളവും തണ്ണീർത്തടവും വയലുകളുമെല്ലാം പരമാവധി ഓരോ ന്യായം പറഞ്ഞ് ഇല്ലാതാക്കുന്ന വികസനരീതിയാണ് നാം പിന്തുടരുന്നത്. ഭൂമധ്യരേഖക്കു സമീപം 80 ഡിഗ്രി അക്ഷാംശത്തിൽ കിടക്കുന്ന പ്രദേശങ്ങളായതിനാൽ വർഷത്തിൽ നല്ല സൂര്യപ്രകാശവും ചൂടും ലഭിക്കുന്നു. പക്ഷേ, സോളാർ എനർജി പദ്ധതി ഇപ്പോഴും പുരപ്പുറത്താണ്.
മാലിന്യസംസ്കരണത്തിലും ഒട്ടും മുന്നോട്ടുപോകാനാവുന്നില്ല. പ്ലാസ്റ്റിക്കുൽപന്ന അവശിഷ്ടങ്ങൾ ഇപ്പോഴും വലിയ വെല്ലുവിളിതന്നെയാണ്. പ്ലാസ്റ്റിക്കിന്റെ ഉപഭോഗം കുറക്കണമെന്നും ബദൽ വസ്തുക്കൾ വ്യാപകമാക്കണമെന്നുമൊക്കെ പറഞ്ഞുതുടങ്ങിയിട്ട് നാളേറെയായി. മാലിന്യത്തിൽനിന്ന് ഊർജവും വളവുമെല്ലാം രൂപപ്പെടുത്താൻ കഴിയും. തിരമാല, കാറ്റ് എന്നിവയും ഊർജസ്രോതസ്സുകളാണ്. കടൽവെള്ളത്തിന്റെ സാധ്യതകളും ചെറുതല്ല.
വികസന തേരോട്ട പ്രഖ്യാപനങ്ങൾ പൊടിപൊടിക്കവെ ഓരോ പ്രവർത്തനവും പരിസ്ഥിതിക്കും പ്രകൃതിക്കുമേൽപിക്കുന്ന പരിക്ക് നാം അളക്കുന്നില്ല, അറിയുന്നുമില്ല. കേരളത്തിൽ ദേശീയപാതയുൾപ്പെടെയുള്ള റോഡ് വികസനത്തിന്റെ ഫലമായി ആയിരക്കണക്കിന് മരങ്ങളാണ് മുറിച്ചുമാറ്റുന്നത്. ചില മരങ്ങൾ റീപ്ലാന്റ് ചെയ്യാൻ കഴിയുന്നതാണ്. സിംഗപ്പൂർ, മലേഷ്യ ഉൾപ്പെടെ രാജ്യങ്ങൾ ഗ്രീൻ റോഡുകളും പാതകളും ധാരാളമായി രൂപപ്പെടുത്തുന്നുണ്ട്.
ഇല്ലാതാക്കപ്പെടുന്ന മരങ്ങൾക്കു പകരമായി പുതിയവ വെച്ചുപിടിപ്പിച്ചുകൊണ്ടുള്ള ഒരു ഗതാഗതസംവിധാനത്തെക്കുറിച്ച് നാം എന്നാണിനി ആലോചിക്കുക?. ഭൂജലസമ്പത്ത് കുറഞ്ഞുവരുന്ന നാട്ടിൽ കൃത്രിമ ഭൂജലപരിപോഷണ മാർഗങ്ങളും മഴവെള്ളസംഭരണ രീതികളുമൊക്കെ എന്നാണിനി മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ അജണ്ടയാകുന്നത്?.
ക്വാറികളെ സർക്കാർ അധീനതയിലേക്ക് മാറ്റുമെന്നും ശാസ്ത്രീയമായി പാറഖനനം നടത്തുമെന്നുമൊക്കെ പറഞ്ഞുകേട്ടിട്ട് നാളേറെയായി. ഹരിത ഓഡിറ്റ്, ജല ഓഡിറ്റ്, ഊർജ ഓഡിറ്റ്, മാലിന്യ ഓഡിറ്റ് എന്നൊക്കെ പലതരത്തിൽ പ്രകൃതിവിഭവ പരിപാലന സാധ്യതകൾ പരിശോധിക്കപ്പെടണമെന്ന കാഴ്ചപ്പാടും മുന്നിലുണ്ട്.
കൺമുന്നിലെ പ്രകൃതിവിഭവങ്ങളൊന്നാകെ സ്വകാര്യവത്കരിക്കപ്പെടുകയും ചൂഷണങ്ങൾക്കും ലാഭക്കച്ചവടത്തിനും വിധേയമാകുകയും ചെയ്യുമ്പോൾ പിന്നെ എങ്ങനെയാണ് ജലസുരക്ഷയും ഭക്ഷ്യസുരക്ഷയും ഊർജസുരക്ഷയുമൊക്കെ നേടുന്നത്. കാലാവസ്ഥ മാറ്റത്തിന്റെ ഫലമായി ജലസമ്പത്ത് കുറയുന്നു.
വരൾച്ചയും പ്രളയവുമെല്ലാം ഇടവിട്ട് വരുന്ന സ്ഥിതിയായി. കാർഷിക വിളകൾക്ക് ഉൽപാദനക്കുറവ്, മൃഗങ്ങൾക്ക് പ്രത്യുൽപാദനശേഷി പ്രശ്നങ്ങൾ, കന്നുകാലികൾക്ക് പാൽ കുറയുന്ന സാഹചര്യങ്ങൾ എന്നിവയെല്ലാംകൂടി പ്രശ്നങ്ങൾ സങ്കീർണമാക്കുകയാണ്. സസ്യങ്ങളും മരങ്ങളും ചെടികളും കാലംമാറി പൂക്കുന്നു. പലതും പൂക്കുന്നുമില്ല.
രാജ്യം വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്കു പോവുകയാണ്. കക്ഷിരാഷ്ട്രീയം, ജാതി, മതം, മറ്റു ഘടകങ്ങൾ എന്നിവയൊക്കെ പ്രധാന വിഷയങ്ങളാകുമ്പോൾ പരിസ്ഥിതിസൗഹൃദമായ ഒരു രാജ്യത്തെയും സംസ്ഥാനത്തെയുംകുറിച്ചുള്ള ചർച്ചകൾ, സെമിനാർ, ശിൽപശാല വിഷയങ്ങൾ മാത്രമായി ഒതുങ്ങുന്നു.
നിലവിലെ പ്രകൃതിവിഭവങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിച്ചുള്ള ഒരു സുസ്ഥിര ഹരിതരാഷ്ട്രീയംകൂടി ചർച്ചചെയ്യപ്പെടേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ശുദ്ധവായുവും ശുദ്ധജലവും ശുദ്ധഭക്ഷണവും ഉറപ്പാക്കാനുള്ള തന്ത്രങ്ങളും നയപരിപാടികളുമെന്തൊക്കെയാണെന്നുകൂടി രാഷ്ട്രീയ പാർട്ടികൾ അവരവരുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.