മോദിക്ക് മനസ്സിലായോ സിംഗപ്പൂർ മന്ത്രിയുടെ ഭാഷ?
text_fieldsഇന്ത്യയെ പൂർണമായും ഹിന്ദുത്വവത്കരിക്കുന്നതിനുള്ള രാഷ്ട്രീയനീക്കങ്ങളും ഭരണതല നടപടികളുമായി ബി.ജെ.പി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കുന്നതായിരുന്നു ഹൈദരാബാദിൽ സമാപിച്ച ദേശീയ നിർവാഹക സമിതി യോഗം. ഇനിയും വഴങ്ങാത്ത കർണാടക ഒഴികെയുള്ള തെന്നിന്ത്യൻ സംസ്ഥാനങ്ങൾ കാൽക്കീഴിലാക്കാനും രാമക്ഷേത്രത്തിനുശേഷം ആർ.എസ്.എസ് ലക്ഷ്യമിട്ട അഖണ്ഡ ഭാരതത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകുന്നതിനുള്ള ചർച്ചകളും കർമപരിപാടികളുമാണ് ദേശീയ നിർവാഹക സമിതി മുന്നോട്ടുവെച്ചിരിക്കുന്നത്. കേരളം പിടിക്കുന്നതിന്റെ ഭാഗമായി ക്രൈസ്തവ സമൂഹത്തെ സ്വാധീനിക്കുന്നതിന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളെ ഇറക്കും. സംസ്ഥാനത്ത് ലക്ഷ്യമിട്ട ലോക്സഭ മണ്ഡലങ്ങളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഓരോ കേന്ദ്രമന്ത്രിമാരെയെയും നിയോഗിച്ചിട്ടുണ്ട്.
അതിനുപിന്നാലെ, തീവ്ര ഹിന്ദുത്വവത്കരണത്തിനുള്ള തീരുമാനങ്ങളുമായി രാജസ്ഥാനിലെ ഝുൻഝുനുവിൽ ആർ.എസ്.എസ് അഖിൽ ഭാരതീയ പ്രാന്ത പ്രചാരക് യോഗവും നടന്നു. 2025ൽ ആർ.എസ്.എസ് നൂറു വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് നടപ്പാക്കേണ്ട വിപുലമായ പരിപാടികളാണ് നേതൃയോഗം ചർച്ചചെയ്തത്. 2024 ആകുമ്പോഴേക്ക് രാജ്യത്ത് ആർ.എസ്.എസ് ശാഖകളുടെ എണ്ണം ഒരു ലക്ഷമാക്കാനുള്ള തീരുമാനമാണ് അതിലേറ്റവും പ്രധാനം. 56,824 ആർ.എസ്.എസ് ശാഖകളിൽനിന്ന് ഈ വർഷം 21906 സ്വയം സേവകരാണ് സംഘത്തിന്റെ പ്രഥമ, ദ്വിതീയ, തൃതീയ ശിക്ഷണം പൂർത്തിയാക്കിയത്.
മോദി കേട്ട അപ്രിയസത്യങ്ങൾ
ആർ.എസ്.എസ് വിഭാവനംചെയ്യുന്ന അഖണ്ഡ ഭാരതത്തിലേക്ക് അതിസൂക്ഷ്മ തലത്തിൽ അതിവേഗമാണ് കേന്ദ്ര സർക്കാറിന്റെ പ്രയാണം. ഹിന്ദുത്വമല്ലാത്ത ഒരാശയവും ബി.ജെ.പിയല്ലാത്ത ഒരു രാഷ്ട്രീയ കക്ഷിയും രാജ്യത്ത് ആവശ്യമില്ലെന്ന മട്ടിലാണ് ഈ പോക്ക്. പുതുതായി പണിത പാർലമെന്റിന്റെ ലോഗോ പ്രകാശനവും പ്രതിപക്ഷത്തുനിന്ന് ആരെയും വിളിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെയങ്ങ് നടത്തി. തങ്ങളോടൊപ്പമില്ലാത്തവരെ ആരെയും പരിഗണിക്കാത്ത ഹിന്ദുത്വ ഇന്ത്യയിലേക്ക് ബി.ജെ.പിയും ആർ.എസ്.എസും രാജ്യത്തെ കൊണ്ടുപോകുന്നതിനിടയിലാണ് ഈ പോക്കിന് വിരുദ്ധമായ ചില അപ്രിയ സത്യങ്ങൾ സർക്കാർ വിളിച്ചുകൂട്ടിയ ഉന്നത സദസ്സിൽവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേൾക്കേണ്ടിവന്നത്; അതും പ്രത്യേക താൽപര്യമെടുത്ത് വിദേശ രാജ്യത്തുനിന്ന് ക്ഷണിച്ചുവരുത്തിയ ഒരു വിശിഷ്ടാതിഥിയിൽ നിന്ന്. പരേതനായ മുൻ ധനമന്ത്രി അരുൻ ജെയ്റ്റ്ലിയുടെ പേരിൽ കേന്ദ്ര ധനമന്ത്രാലയം സംഘടിപ്പിച്ച പ്രഥമ അനുസ്മരണ പ്രഭാഷണത്തിന്റെ വേദിയിലായിയിരുന്നു ഇത്.
വെല്ലുവിളികൾ ഓർമിപ്പിച്ച് ഷൺമുഖരത്നം
കഴിഞ്ഞ ഏഴുവർഷമായി സർക്കാർ പരിപാടികളിൽ കേൾക്കാറുള്ള ഒരു സംസാരമായിരുന്നില്ല 'ഉൾക്കൊള്ളലിലൂടെ വളർച്ച, വളർച്ചയിലൂടെ ഉൾക്കൊള്ളൽ' എന്നവിഷയത്തിൽ സിംഗപ്പൂർ ധനമന്ത്രി ടി. ഷൺമുഖരത്നം നിർവഹിച്ച പ്രഭാഷണം. വരുംവർഷങ്ങളിൽ രാജ്യം നേരിടാൻപോകുന്ന വെല്ലുവിളികളുടെ സങ്കീർണത മനസ്സിലാക്കേണ്ടതുണ്ട് എന്ന് ഓർമിപ്പിച്ചായിരുന്നു ഇന്ത്യ തിരിച്ചറിയേണ്ട പല അപ്രിയ സത്യങ്ങളിലേക്കും അദ്ദേഹം കടന്നത്. ഇന്ത്യ ഉയർന്ന വളർച്ചയും ആഴത്തിലുള്ള ഉൾക്കൊള്ളലും ഒരുമിച്ചു കൈവരിക്കേണ്ടതുണ്ട്. എല്ലാവരെയും ആഴത്തിൽ ഉൾെക്കാള്ളാതെ ഉയർന്ന വളർച്ചയുമായി മുന്നോട്ടുപോകാനാവില്ല. വളർച്ചയില്ലാതെ എല്ലാവരെയും ഉൾക്കൊള്ളാനാവുകയുമില്ല. അടുത്ത ദശകം ഇന്ത്യക്ക് ഏറെ നിർണായകമാണ്. ജനസംഖ്യയുടെ വലിയൊരു വിഭാഗം യുവജനങ്ങളാണ്. 580 മില്യൻ ഇന്ത്യക്കാർ 25 വയസ്സിനു താഴെയാണ്. അവർക്ക് പെട്ടെന്ന് വിദഗ്ധപരിശീലനം നൽകുകയും തൊഴിൽ മേഖലയിൽ വിജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം വളർത്തിയെടുക്കുകയും വേണ്ടതുണ്ട്. അടുത്ത 25 വർഷത്തേക്കുള്ള ഇന്ത്യയുടെ സാമ്പത്തികവും സാമൂഹികവുമായ അഭിലാഷങ്ങളെ സാക്ഷാത്കരിക്കാൻ എട്ടു മുതൽ പത്ത് ശതമാനംവരെ വളർച്ച കൈവരിക്കണം.
പോഷകാഹാരമില്ലാത്ത കുട്ടികൾ
ഇന്ത്യയിൽ 40 ശതമാനം കുട്ടികളും പോഷകാഹാരക്കുറവ് അനുഭവിക്കുകയാണ്. 30 ശതമാനം കുട്ടികൾ വളർച്ച മുരടിപ്പ് അനുഭവിക്കുന്നവരാണ്. ഭക്ഷണത്തിന്റെ അപര്യാപ്തതയും പോഷകാഹാരക്കുറവുമാണ് ഇതിന് കാരണം. രാജ്യത്തെ ജനങ്ങൾക്ക് പോഷകാഹാരം കൊടുക്കുക എന്നത് ഒരു നിക്ഷേപമാണ്. കുഞ്ഞുങ്ങളുടെ വളർച്ചമുരടിപ്പ് നിർമാർജനം ചെയ്യുന്നതിനേക്കാൾ ദീർഘകാലത്തേക്ക് വരുമാനം ലഭിക്കുന്ന മറ്റൊരു പൊതു നിക്ഷേപമില്ല. ന്യൂട്രീഷൻ സ്മാർട്ട് ഗ്രാമങ്ങൾ രാജ്യമൊട്ടുക്കുമുണ്ടാകേണ്ടതുണ്ട്. വിദ്യാഭ്യാസമേഖലയിലെ ഗുണനിലവാരമാണ് മറ്റൊരു പ്രശ്നം. ഇന്ത്യ സർക്കാർ സ്കൂളുകളുടെ ഗുണ നിലവാരമുയർത്തേണ്ടത് അനിവാര്യമാണ്. പൊതുവിദ്യാലയ സമ്പ്രദായം മെച്ചപ്പെടുത്തിയ രാജ്യങ്ങളാണ് മെച്ചപ്പെട്ട സ്കൂൾ വിദ്യാഭ്യാസത്തിന്റെ റാങ്കിങ്ങിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്. അതിനാൽ പൊതുവിദ്യാലയങ്ങളുടെ ഗുണനിലവാരമേറ്റുക എന്നത് ഏറെ നിർണായകമാണ്. പൊതുസ്കൂളുകൾ ഗുണനിലവാരമുള്ളതാക്കിയാണ് സിംഗപ്പൂരിൽ പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമുയർന്നത് എന്നദ്ദേഹം ഓർമിപ്പിച്ചു.
തൊഴിൽ വളർച്ച ഇല്ലാതെ സമാധാനമില്ല
രാജ്യത്ത് സമാധാനമുണ്ടാകാൻ തൊഴിൽ വളർച്ചയുണ്ടാക്കിയേ തീരൂ എന്ന് ഷൺമുഖരത്നം അർഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കി. കഴിഞ്ഞ 10 വർഷമായി ചൈനയിൽ ഉൽപാദനം കൂടുകയാണെങ്കിലും തൊഴിലവസരങ്ങൾ കുറയുകയാണ്. തൊഴിലവസരങ്ങൾ ഇല്ലാതാക്കിയാണ് ചൈന ഉൽപാദനം കൂട്ടിയത്. ഉൽപാദനമേറുന്നത് തൊഴിലവസരങ്ങൾ കൂടി സൃഷ്ടിച്ചുവേണം. നിരവധി കിഴക്കനേഷ്യൻ സമ്പദ്ഘടനകൾ തകർന്നത് ഇതുകൊണ്ടാണ്. ഉന്നത വിദ്യാഭ്യാസരംഗത്ത് പരിഷ്കാരങ്ങൾ കൊണ്ടുവരേണ്ടിയിരിക്കുന്നു. ബിരുദം കഴിഞ്ഞിറങ്ങിയ വലിയൊരു വിഭാഗത്തെ ജോലിക്കായി പരിശീലിപ്പിക്കേണ്ടതുണ്ട്. വൈദഗ്ധ്യ പരിശീലന കേന്ദ്രങ്ങൾക്കൊപ്പം വൈദഗ്ധ്യമുള്ളവരെ വാർത്തെടുക്കുന്ന സർവകലാശാലകളും വേണം.
ലോകത്തിന്റെ അഞ്ചിലൊന്നു ജനവിഭാഗമാണ് ഇന്ത്യ. അവരെ ഉയർത്തി ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുക്കണം. 2017ൽ ദാരിദ്ര്യത്തെ എങ്ങനെ നേരിടുമെന്ന് ചോദിച്ചപ്പോൾ വളർച്ചകൊണ്ട് നേരിടുമെന്ന് അരുൺ ജെയ്റ്റ്ലി മറുപടി നൽകിയത് പ്രഭാഷണത്തിൽ ഉദ്ധരിച്ച ഷൺമുഖരത്നം ആ നിലപാടും ഖണ്ഡിച്ചു. ദാരിദ്ര്യം നേരിടാനും എല്ലാവരെയും ഉൾക്കൊള്ളാനും വളർച്ചക്ക് വഴിയൊരുക്കുന്ന നയങ്ങൾ വേണമെങ്കിലും വളർച്ചകൊണ്ട് മാത്രം ദാരിദ്ര്യം ഇല്ലാതാകില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. .
ഇന്ത്യ അതിജയിക്കാൻ വേണ്ടത്
പരസ്പര സഹകരണത്തിലൂടെയും സഹവർത്തിത്വത്തിലൂടെയും ഇന്ത്യക്ക് ഉയരങ്ങളിലെത്താനാകുമെന്ന് പറഞ്ഞ് വടക്കേ ഇന്ത്യയുടെയും ദക്ഷിണേന്ത്യയുടെയും വാദ്യകലകളെ സമന്വയിപ്പിച്ച് ഉസ്താദ് സാകിർ ഹുസൈന്റെ തബലയും ജയന്തി കുമാരേഷിന്റെ വീണയും കലാ രാംനാഥിന്റെ വയലിനും സമ്മേളിപ്പിച്ച് അന്തർദേശീയ തലത്തിൽ ശ്രദ്ധനേടിയ 'ത്രിവേണി' സംഗീത പരിപാടിയുടെ അനുഭവം സിംഗപ്പൂർ ധനമന്ത്രി പങ്കുവെച്ചു. അസാധാരണമായൊരു സമന്വയമായിരുന്നു അത്. മൂവരും അതുല്യപ്രതിഭകളായിരുന്നുവെങ്കിലും ഓരോരുത്തരുടെയും സംഗീതപ്രതിഭയല്ല പ്രതിഫലിച്ചത്. ഒരാൾ മറ്റൊരാളെ ശ്രവിച്ചും അതിനുശേഷം തുടർന്നും പരസ്പരം സൃഷ്ടിച്ചും ശക്തിപ്പെടുത്തിയുമായിരുന്നു കൂട്ടായ പ്രതിഭയുടെ ആ കലാപ്രകടനം. കൂട്ടായ ശക്തിപ്പെടുത്തലും കൂട്ടായ സൃഷ്ടിവൈഭവവും ഓരോരുത്തരും തമ്മിലുള്ള ഉയർന്ന തലത്തിലുള്ള പരസ്പര വിശ്വാസവും അതിന് ആവശ്യമാണ്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും പൊതുമേഖലയും സ്വകാര്യമേഖലയും തമ്മിലും ജനങ്ങൾ പരസ്പരവും അതുണ്ടാകേണ്ടതുണ്ട്. ജാതിക്കും വർഗത്തിനും വിശ്വാസത്തിനും ലിംഗത്തിനും അതീതമായിരിക്കണം ആ സഹകരണവും ശക്തിപ്പെടുത്തലും എന്നും ഷൺമുഖരത്നം ഓർമിപ്പിച്ചു. കൂട്ടായ ശേഷി വികസിപ്പിച്ചാൽ അതായിരിക്കും വാഗ്ദത്ത ഇന്ത്യയെന്നും ആ ഇന്ത്യ ലോകത്ത് അതിജയിക്കുമെന്നും പറഞ്ഞാണ് ഷൺമുഖരത്നം ണ പ്രഭാഷണം അവസാനിപ്പിച്ചത്.
ഇന്ത്യയുടെ ബലവും ബലഹീനതയും സാധ്യതകളും വെല്ലുവിളികളും ഇത്രമേൽ ശക്തമായി ഊന്നിപ്പറയുന്ന ഒരു സംസാരം ഈയടുത്ത കാലത്തൊന്നും തന്നെ സർക്കാർ വേദികളിൽ ഉയർന്നിട്ടില്ല. നിലയവിദ്വാന്മാരുടെ സ്തുതിഗീതികൾ മാത്രം കേട്ട് ശീലിച്ചവർ ഈ വാക്കുകളെ എങ്ങനെ സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.