വിഴിഞ്ഞത്തെ സ്രാവ്
text_fields
വിഴിഞ്ഞം ഇൻറർനാഷനൽ സീപോർട്ട് ലിമിറ്റഡ് (വി.ഐ.സി.എൽ) എന്ന പേരിലുള്ള, കേരള സർക്കാറിെൻറ ഉടമസ്ഥതയിലുള്ള കമ്പനി ‘വിഴിഞ്ഞം ഇൻറർനാഷനൽ ഡീപ് വാട്ടർ മൾട്ടി പർപസ് സീപോർട്ട്’ എന്ന പേരിൽ ഒരു തുറമുഖം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ തുടക്കം മുതലേ വലിയ വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയതായിരുന്നു. തുറമുഖം, ചരക്കുകടത്ത് തുടങ്ങിയ മേഖലകളിൽ വലിയ നിക്ഷേപമുള്ള അദാനി പോർട്സ് എന്ന കമ്പനിയുമായി തുറമുഖ നിർമാണത്തിന് കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ഉണ്ടാക്കിയ കരാർ അഴിമതിയുടെ ആഴക്കടലാണെന്ന വിമർശനം അന്നുതന്നെയുണ്ടായിരുന്നു. ഇത്തരം വിമർശനങ്ങളെ ശരിവെക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന കംേട്രാളർ- ആൻഡ് ഓഡിറ്റർ ജനറലിെൻറ (സി.എ.ജി) റിപ്പോർട്ട്. പ്രസ്തുത റിപ്പോർട്ട് ചൊവ്വാഴ്ച മുഖ്യമന്ത്രി നിയമസഭയിൽ വെക്കുകയും ചെയ്തു.
സി.എ.ജി റിപ്പോർട്ട് മൊത്തത്തിൽ പരിശോധിച്ചാൽ മനസ്സിലാക്കാവുന്ന വസ്തുത ഇതാണ്: സംസ്ഥാനത്തിെൻറ താൽപര്യങ്ങളെ ഹനിക്കുന്നതും വൻകിട സ്വകാര്യ കമ്പനിയായ അദാനിക്ക് ഭീമൻ കൊള്ളലാഭം ലഭിക്കുന്നതുമായ തരത്തിലാണ് കരാർ തയാറാക്കിയിരിക്കുന്നത്. ഏതാണ്ട് എൺപതിനായിരം കോടി രൂപയുടെ അധിക വരുമാന സാധ്യതയാണ് ഈ കരാറിലെ വ്യവസ്ഥകൾ പ്രകാരം അദാനിക്ക് ലഭിക്കാൻ പോവുന്നത് എന്നാണ് സി.എ.ജി റിപ്പോർട്ട് പറയുന്നത്. കാര്യങ്ങൾ അങ്ങനെയെങ്കിൽ രാജ്യം സാക്ഷ്യംവഹിച്ച ഏറ്റവും വലിയ അഴിമതികളിൽ ഒന്നാണിത്. ഉത്തരവാദിത്ത രഹിതമായി പൊതുസ്വത്ത് കൈകാര്യം ചെയ്യുന്നതിെൻറ മികച്ച ദൃഷ്ടാന്തവും.
റിപ്പോർട്ടിലേക്ക് കടന്നാൽ രസാവഹമായ പല കാര്യങ്ങളും വായിച്ചെടുക്കാൻ കഴിയും. പദ്ധതിക്കുവേണ്ടി 67 ശതമാനം പണം മുടക്കുന്ന സംസ്ഥാന സർക്കാറിന് വരുമാന വിഹിതം കിട്ടിത്തുടങ്ങുക 2031 മുതലാണ്. എന്നാൽ, 33 ശതമാനം മാത്രം പണംമുടക്കുന്ന അദാനിക്ക് പതിനൊന്നാം വർഷം മുടക്കിയ 2454 കോടി രൂപ മടക്കിക്കിട്ടും. 2030ൽ അതിെൻറ പലിശ വിഹിതവും കിട്ടും. സി.എ.ജി റിപ്പോർട്ടിെൻറ ഒടുവിൽ പറയുന്ന ഒരു കാര്യം ഇതോടൊപ്പം ചേർത്തുവായിക്കുമ്പോഴാണ് നാം മൂക്കത്ത് വിരൽവെക്കുക. അതായത്, പദ്ധതിക്കുവേണ്ടി സർക്കാർ ഏറ്റെടുത്ത ഭൂമി പണയംവെക്കാനുള്ള അവകാശവും അദാനിക്കുണ്ട്. അതായത്, സർക്കാർ ഏറ്റെടുത്ത ഭൂമി പണയംവെച്ച് അദാനിക്ക് കാശ് കണ്ടെത്താം. ആ കാശ് പലിശ സഹിതം അവർക്ക് തിരിച്ചുലഭിക്കുകയും ചെയ്യും! ഭൂമി പണയംവെച്ച് സർക്കാറിനു തന്നെ ഈ കാശ് കണ്ടെത്താവുന്നതല്ലേയുള്ളൂ എന്ന ലളിതമായ ചോദ്യം ഏത് സാധാരണക്കാരെൻറ മനസ്സിലും വരാവുന്നതാണ്. എന്നാൽ, സങ്കീർണമായ അഴിമതിക്കഥകൾക്ക് ലളിതമായ ഉത്തരങ്ങളുണ്ടാവില്ല എന്നതാണ് വാസ്തവം. പൊതു, സ്വകാര്യ നിർമാണങ്ങളിലെ നിർമാണ, നടത്തിപ്പ് കാലാവധി 30 വർഷമായാണ് സർക്കാർ നിജപ്പെടുത്തിയതെങ്കിലും വിഴിഞ്ഞം കരാറിൽ അത് 40 വർഷമായി നീട്ടിക്കൊടുത്തിട്ടുണ്ട്. ഇതുമൂലം മാത്രം 29,217 കോടി രൂപയുടെ അധിക വരുമാനം അദാനിക്ക് ലഭിക്കുമെന്നാണ് സി.എ.ജി റിപ്പോർട്ട് പറയുന്നത്.
പൊതുമേഖലാ ബാങ്കുകളുടെ കൺസോർട്ട്യം രൂപവത്കരിച്ച് തുറമുഖ നിർമാണത്തിനുള്ള ഫണ്ട് അതിലൂടെ സ്വരൂപിക്കാം എന്ന ആശയം നേരത്തേ വി.എസ്. സർക്കാറിെൻറ കാലത്ത് നിർദേശിക്കപ്പെട്ടിരുന്നു. മറ്റു പല വഴിക്കുള്ള സ്വകാര്യ നിക്ഷേപങ്ങൾ ആകർഷിച്ചും പണം കണ്ടെത്താവുന്നതേയുള്ളൂ. കൊച്ചി വിമാനത്താവളം പോലെയുള്ള മാതൃകകളും ഇക്കാര്യത്തിൽ നമുക്ക് മുന്നിലുണ്ട്. എന്നാൽ, അത്തരം ആലോചനകളിലേക്കൊന്നും കടക്കാതെ ദുരൂഹമായ ധൃതിയോടെയാണ് അദാനി ഗ്രൂപ്പുമായി സർക്കാർ കരാറിലെത്തുന്നത്. സംസ്ഥാനത്തിന് കൂടുതൽ ഗുണകരമാവുന്ന വ്യവസ്ഥകളോടെ പദ്ധതിയിൽ പങ്കാളികളാകാൻ വന്ന മറ്റു ഗ്രൂപ്പുകളെ അകറ്റാനും പദ്ധതി ചുമതല അദാനിയിൽ മാത്രം നിക്ഷിപ്തമാക്കാനും അണിയറ നീക്കങ്ങൾ നടന്നതായ സംശയവും വ്യാപകമാണ്.
സാധാരണക്കാർക്ക് എളുപ്പം മനസ്സിലാവാത്ത ബഹുകോടികളുടെ സങ്കീർണമായ ഇടപാടുകളാണ് ഇത്തരം വൻ പദ്ധതികളിൽ സാധാരണ നടക്കാറുള്ളത്. അതിനാൽ തന്നെ, ഈ പദ്ധതിയും കരാറുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും വ്യവസ്ഥകളും ജനങ്ങൾക്ക് മനസ്സിലാവുന്ന ഭാഷയിൽ പ്രസിദ്ധപ്പെടുത്തണം. സി.എ.ജി റിപ്പോർട്ടും മുന്നിൽ വെക്കുക. എന്നിട്ട് അതിൻമേൽ സംവാദം നടക്കട്ടെ. നിലവിലെ കരാറുമായി മുന്നോട്ട് പോകുന്നതാണ് ഗുണകരം എന്ന് തോന്നുന്നുവെങ്കിൽ അങ്ങനെ ചെയ്യുക. അല്ല എന്നാണെങ്കിൽ കരാർ റദ്ദാക്കാനും പുതിയ പദ്ധതിയെ കുറിച്ച് ആലോചിക്കാനും സർക്കാർ സന്നദ്ധമാവണം. സംസ്ഥാനത്തിെൻറയും പൊതുഖജനാവിെൻറയും താൽപര്യങ്ങളെ ഹനിക്കുന്ന തീരുമാനം എടുത്തവരെ നിയമത്തിെൻറ മുന്നിൽ കൊണ്ടുവരുകയും വേണം.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും അപ്പുറത്ത് അദാനിയാണ് എന്ന കാരണത്താൽ വിഷയത്തിൽ എന്തെങ്കിലും നടക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെയും നരേന്ദ്ര മോദിയുടെയും പ്രിയപ്പെട്ട ആളാണ് അദാനി. വലിയ സ്വാധീനങ്ങളുള്ള ഗ്രൂപ് ആണത്. പണത്തിന് മേലെ പരുന്ത് പറക്കില്ല. അദാനിക്ക് മേലെ പറക്കാൻ ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വം നമുക്കുണ്ട് എന്ന് വിചാരിക്കാൻ ഇപ്പോൾ ന്യായങ്ങളില്ല. ഇച്ഛാശക്തിയോടെ വിഷയത്തിൽ ശരിയായ തീരുമാനമെടുക്കാൻ സാധിക്കുമോ എന്നതാണ് പിണറായി വിജയനും എൽ.ഡി.എഫ് നേതൃത്വത്തിനും മുന്നിലെ ഇപ്പോഴത്തെ വെല്ലുവിളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.