ത്രിപുരയും ഗുജറാത്തിെൻറ വഴി?
text_fieldsഒക്ടോബർ 13 മുതൽ ഒരാഴ്ചക്കാലം ദുർഗാപൂജ ഉത്സവത്തോടനുബന്ധിച്ച് ബംഗ്ലാദേശിൽ അരങ്ങേറിയ ഹിന്ദുവിരുദ്ധ ആക്രമണങ്ങൾ വലിയ തോതിൽ അപലപിക്കപ്പെട്ടതാണ്. ഐക്യരാഷ്ട്രസഭ അടക്കമുള്ള അന്താരാഷ്ട്ര വേദികൾ അതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇന്ത്യയും വിഷയത്തിൽ ശക്തമായി ഇടപെട്ടിരുന്നു. ഒക്ടോബർ 21െൻറ മുഖപ്രസംഗത്തിൽ അതേക്കുറിച്ച് വിശദമായി എഴുതിയിരുന്നു. ബംഗ്ലാദേശിലെ ഹിന്ദുവിരുദ്ധ ആക്രമണങ്ങൾ നിർഭാഗ്യകരവും അപലപനീയവുമാണ്. പ്രസ്തുത അക്രമങ്ങളുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ഭരണകൂടം സ്വീകരിച്ച സമീപനങ്ങളും ശ്രദ്ധിക്കപ്പെട്ടു. ആക്രമികളെ പിടികൂടാനും ചിലയിടങ്ങളിൽ വെടിവെച്ചു കൊല്ലാനും നിയമപാലക സംവിധാനം സന്നദ്ധമായി. പ്രധാനമന്ത്രി ഹസീന വാജിദ് നേരിട്ട് ഹിന്ദുമത നേതാക്കളെ കാണുകയും പരാതികൾ കേൾക്കുകയും ചെയ്തു. ഭരണകക്ഷിയുടെ നേതൃത്വത്തിൽ രാജ്യത്താകമാനം അക്രമവിരുദ്ധ, ഐക്യദാർഢ്യ റാലികൾ സംഘടിപ്പിക്കപ്പെട്ടു. ന്യൂനപക്ഷങ്ങളുടെ സുരക്ഷയും ആത്മാഭിമാനവും പ്രധാനമാണ് എന്ന് ആ രാജ്യം ഒന്നടങ്കം പ്രഖ്യാപിച്ചു. എന്നാൽ, ബംഗ്ലാദേശിലെ അക്രമങ്ങളെ ഇന്ത്യയിൽ തങ്ങൾ വ്യവസ്ഥാപിതമായി നടപ്പിലാക്കുന്ന മുസ്ലിംഹത്യക്കുള്ള ന്യായീകരണമായി എടുക്കുകയാണ് ഇന്ത്യയിലെ സംഘ്പരിവാർ പ്രസ്ഥാനങ്ങൾ എന്നത് ആശങ്കാജനകമാണ്. ബംഗ്ലാദേശ് അക്രമങ്ങളിൽ പ്രതിഷേധിക്കാനെന്ന പേരിൽ വിശ്വ ഹിന്ദു പരിഷത്തിെൻറ നേതൃത്വത്തിൽ ത്രിപുരയിൽ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധ പരിപാടികൾ സംസ്ഥാനത്താകമാനം സംഘടിതമായ മുസ്ലിം വിരുദ്ധ ആക്രമണ പദ്ധതിയായി പരിണമിച്ചിരിക്കുകയാണ്.
ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ത്രിപുരയിൽ 8.6 ശതമാനം മാത്രമാണ് മുസ്ലിംകൾ. കാലങ്ങളായി മതസൗഹാർദത്തോടെ ജീവിച്ചിരുന്ന സമൂഹമാണ് അവിടത്തേത്. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിപ്ലവ് കുമാർ ദേവിെൻറ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നശേഷം അങ്ങേയറ്റം അരക്ഷിതാവസ്ഥയിലാണ് ത്രിപുരയിലെ മുസ്ലിംസമൂഹം. സംസ്ഥാനത്തെ നല്ലൊരു ശതമാനം ജനങ്ങളും ബംഗാളി ഭാഷ സംസാരിക്കുന്നവരാണ്. എന്നാൽ, ബംഗാളി സംസാരിക്കുന്ന മുസ്ലിംകൾ മാത്രം തങ്ങൾ ബംഗ്ലാദേശികളല്ല എന്ന് നിരന്തരം തെളിയിക്കേണ്ട സാഹചര്യമാണുള്ളത്. അസമിലും മറ്റ് ചില വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരത്തിൽ വന്നശേഷം ആ മേഖലയിൽ കുറച്ചുകാലമായി നിലനിൽക്കുന്ന സമാധാന അന്തരീക്ഷത്തിന് ഭംഗം വന്നിട്ടുണ്ട്. അസമിൽ സർക്കാറും മുഖ്യമന്ത്രിയും നേരിട്ടാണ് മുസ്ലിം വിരുദ്ധ പ്രചാരണങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. ഭൂമി കുടിയൊഴിപ്പിക്കലിെൻറ ഭാഗമായി മുസ്ലിം കർഷകരെ വെടിവെച്ചു കൊന്നതും വെടിയേറ്റ് വീണ മനുഷ്യെൻറ നെഞ്ചിൽ കയറി സർക്കാർ ഫോട്ടോഗ്രാഫർ നൃത്തം ചവിട്ടിയതും അടുത്ത കാലത്ത് അന്താരാഷ്ട്രതലത്തിൽവരെ ചർച്ചയായതാണ്.
അസം, മിസോറം പൊലീസ് സേനാംഗങ്ങൾ പരസ്പരം ഏറ്റുമുട്ടിയതും ആറ് പൊലീസുകാർ കൊല്ലപ്പെട്ടതും മറ്റൊരു സംഭവം. പുറംനാട്ടുകാർക്കെതിരായ അക്രമങ്ങൾ മേഘാലയയിലും വർധിച്ചിട്ടുണ്ട്. ഷില്ലോങ്ങിൽ നൂറ്റാണ്ടുകളായി കഴിഞ്ഞിരുന്ന ദലിത് സിഖ് സമുദായത്തെ അവിടെനിന്ന് കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങൾ അടുത്തിടെയാണ് വലിയ വിവാദമായത്. നാഗാലൻഡിലെ പ്രശ്നങ്ങൾക്ക് രാഷ്ട്രീയപരിഹാരമുണ്ടാക്കാനുള്ള ശ്രമങ്ങളും പാതിവഴിയിൽ നിൽക്കുകയാണ്. സ്വന്തമായ പതാക, ഭരണഘടന എന്നീ രണ്ട് ആവശ്യങ്ങൾ കൈയൊഴിയാൻ നാഗാലൻഡിലെ വിഘടനവാദ പ്രസ്ഥാനം സന്നദ്ധമായിട്ടില്ല. ഇങ്ങനെ ആ മേഖല ആകെ അശാന്തിയിലേക്ക് പോകുകയാണ്. അശാന്തി വിതച്ച് രാഷ്ട്രീയലാഭം കൊയ്യാൻ സംഘ്പരിവാർ ആലോചിക്കുന്നുവോ എന്ന് സംശയിക്കാവുന്ന സാഹചര്യവുമുണ്ട്. ത്രിപുരയിൽ തുടരുന്ന മുസ്ലിം വിരുദ്ധ ആക്രമണങ്ങളും ഈ അജണ്ടയുടെ ഭാഗമാകാം.
ബംഗ്ലാദേശിലെ പ്രശ്നങ്ങളുടെ പേരിൽ ത്രിപുരയിൽ അക്രമങ്ങൾ തുടങ്ങിയിട്ട് ഏതാണ്ട് ഒരാഴ്ചയായി. പനിസാഗർ, അഗർത്തല, ഉദയ്പുർ, കൃഷ്ണനഗർ, ധർമനഗർ എന്നിങ്ങനെ നിരവധി സ്ഥലങ്ങളിൽ അക്രമങ്ങൾ നടന്നതായി റിപ്പോർട്ടുണ്ട്. ഒരു ഡസനിലധികം മസ്ജിദുകൾ ഇതിനകം തകർക്കപ്പെട്ടു. നിരവധി വീടുകൾ ആക്രമികൾ തകർത്തിട്ടുണ്ട്. പനിസാഗറിലെ റോവ ഗ്രാമത്തിൽ വിശ്വഹിന്ദു പരിഷത്ത് ആക്രമികൾ വീട്ടിൽ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തിയതായി രണ്ട് സ്ത്രീകൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഓരോ ദിവസം പുതിയ പ്രദേശങ്ങളിൽനിന്ന് വീട് തകർക്കലിെൻറയും തീവെപ്പിെൻറയും വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. എന്നാൽ, അക്രമം അമർച്ചചെയ്യാൻ ഭരണകൂടത്തിെൻറ ഭാഗത്തുനിന്ന് ഗൗരവപ്പെട്ട ഇടപെടൽ ഉണ്ടാവുന്നില്ല.
ജംഇയ്യത്തെ ഉലമായെ ഹിന്ദ്, സ്റ്റുഡൻറ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ എന്നീ സംഘടനകളുടെ ത്രിപുര ഘടകം അക്രമത്തിനും സർക്കാർ അനാസ്ഥക്കുമെതിരെ ശക്തമായി പ്രതികരിച്ച് രംഗത്തുവന്നിട്ടുണ്ട്. രാജ്യതലസ്ഥാനത്തുനിന്ന് ഏറെ അകലത്തായതുകൊണ്ടാവാം ഡൽഹിയിലെ മനുഷ്യാവകാശ പ്രവർത്തകരുടെ ഇടയിൽപോലും അർഹിക്കുന്ന ഗൗരവത്തിൽ വിഷയം ചർച്ചചെയ്യപ്പെട്ടിട്ടില്ല. നിശ്ശബ്ദമായ വംശഹത്യക്ക് ത്രിപുരയിൽ അരങ്ങൊരുങ്ങുകയാണോ എന്ന് സംശയിക്കാവുന്ന സാഹചര്യമാണുള്ളത്. സമ്പൂർണമായ നിശ്ശബ്ദതയുടെയും അലസസമീപനത്തിെൻറയും ചെലവിൽ ത്രിപുരയിൽ മറ്റൊരു ഗുജറാത്ത് ആവർത്തിക്കുകയാണെങ്കിൽ അത് വലിയ ദുരന്തമായിരിക്കും. സർക്കാറും രാഷ്ട്രീയപാർട്ടികളും മനുഷ്യാവകാശ വേദികളും സമുദായ സംഘടനകളും ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.