വിഫലാഭ്യാസമായി ഒരു ഉച്ചകോടി
text_fieldsആഗോളതാപനം കുറക്കുന്നതിനുള്ള പാരിസ് കാലാവസ്ഥ ഉടമ്പടിയിൽനിന്ന് അമേരിക്കയുടെ പിന്മാറ്റത്തിനുശേഷം പ്രധാന ലോകനേതാക്കളുടെ ഒത്തുകൂടലായിരുന്നു ജർമനിയിലെ വടക്കൻ തുറമുഖ നഗരമായ ഹാംബർഗിൽ ചേർന്ന ജി20 ഉച്ചകോടി. കാലാവസ്ഥ വ്യതിയാനം, സ്വതന്ത്ര വ്യാപാരം, അഭയാർഥികൾക്കുള്ള പിന്തുണ തുടങ്ങിയവ പ്രധാന അജണ്ടയാക്കിയ ഉച്ചകോടി പരിസമാപ്തി കുറിച്ചിരിക്കുന്നത് ലോകരാജ്യങ്ങൾക്കിടയിലുള്ള ചേരിതിരിവ് പ്രകടമാക്കിയാണ്. ആഗോള ജി.ഡി.പിയെ നിയന്ത്രിക്കുകയും വ്യവസായികമായി മുൻപന്തിയിൽനിൽക്കുകയും ലോകത്തെ ഏറ്റവും പ്രബല ജനസംഖ്യ അധിവസിക്കുകയും കൂടുതൽ കരഭൂമി കൈവശംവെക്കുകയും ചെയ്യുന്ന രാജ്യങ്ങൾ ഒത്തുകൂടിയത് 2008നു ശേഷം തുടരുന്ന സാമ്പത്തിക വളർച്ചക്കുറവ് പരിഹരിക്കാനാകാത്ത പശ്ചാത്തലത്തിലാണ്. 1990കളിൽ നടപ്പാക്കിയ തുറന്ന വിപണിയുടെ സാമ്പത്തികനയങ്ങൾ അമേരിക്കെയയും യൂറോപ്പിനെയും സാമ്പത്തികമായി അരക്ഷിതമാക്കുന്നുവെന്ന വീക്ഷണത്തിന് ലഭിച്ച രാഷ്ട്രീയ മേൽക്കൈ െബ്രക്സിറ്റിലും ട്രംപിെൻറ വിജയത്തിലും പ്രധാന പങ്കുവഹിച്ചിരുന്നു. അതുകൊണ്ടുതന്നെ ഉച്ചകോടി ശ്രദ്ധേയമായത് അമേരിക്കയുടെ നേതൃത്വത്തിൽ യൂറോപ്പിലും മറ്റും വളർച്ച പ്രാപിക്കുന്ന തീവ്രദേശീയ വക്താക്കളുടെ രാഷ്ട്രീയ, സാമ്പത്തിക നിലപാടുകൾക്ക് ആഗോളസാധുത ലഭിക്കാനുള്ള ശ്രമങ്ങളും ജർമനിയുടെ നേതൃത്വത്തിലുള്ള വിയോജിപ്പുകളും കൊണ്ടാണ്. സ്വാഭാവികമായും ജി20 രാഷ്ട്രങ്ങൾക്കിടയിലുള്ള അനൈക്യവും വിവിധ രാഷ്ട്രീയ, വാണിജ്യ താൽപര്യങ്ങളും ഉച്ചകോടിക്ക് മുമ്പുതന്നെ രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളിലൂടെ പുറത്തുവന്നിരുന്നു. പാരിസ് ഉടമ്പടിയിലേക്കും സാമ്പത്തിക നയങ്ങളിൽ പൊതുവായ നിലപാടിേലക്കും ട്രംപിനെ തിരികെ കൊണ്ടുവരാനാകുമെന്ന് ബ്രിട്ടനും ഫ്രാൻസിനും ശുഭപ്രതീക്ഷയുണ്ടായിരുന്നെങ്കിലും ട്രംപിെൻറ ഏകപക്ഷീയതക്കു മുന്നിൽ അവരുടെ ശ്രമങ്ങൾ വിഫലമാകുക മാത്രമല്ല, അമേരിക്കയില്ലാതെ സംയുക്ത പ്രസ്താവനയിറക്കേണ്ടിവരുകയും ചെയ്തിരിക്കുന്നു. യു.എസ് തീരുമാനത്തെ അപലപിക്കുന്നുവെന്നും പാരിസ് ഉടമ്പടി ഇനി പുനരാലോചന വേണ്ടതില്ലെന്ന മറ്റു രാജ്യങ്ങളുടെ നിലപാടിൽ സന്തുഷ്ടി പ്രഖ്യാപിച്ച് ആതിഥേയ ജർമനിയുടെ ചാൻസലർ അംഗലാ മെർകൽ ട്രംപിനോടുള്ള വിയോജിപ്പ് ഉച്ചകോടിക്കുശേഷവും നിലനിർത്തുകയാണ് ചെയ്തത്.
സംയുക്ത പ്രസ്താവനയിൽനിന്ന് അമേരിക്ക മാറ്റിനിർത്തപ്പെെട്ടങ്കിലും ആത്യന്തികമായി അമേരിക്ക ആദ്യം എന്ന ട്രംപിെൻറ നയത്തിന് ഊർജം പകരുന്നതാണ് പ്രസ്താവനയുടെ കാതൽ. സ്വന്തം വിപണിയെ സംരക്ഷിക്കാൻ രാജ്യങ്ങളുടെ അവകാശത്തെ അംഗീകരിക്കുന്നുവെന്ന പ്രമേയത്തിലെ സൂചനയും ആഗോളതാപനത്തിനുള്ള പ്രധാന കാരണമായ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്നത് തുടരാനുള്ള അംഗീകാരവും അമേരിക്കയുടെ പിടിവാശി വിജയിച്ചതിെൻറ അടയാളങ്ങൾതന്നെയാണ്. ഇതിലൂടെ ജൈവ ഇന്ധനങ്ങൾ പാരിസ് ഉടമ്പടിയിലെ നിയന്ത്രണങ്ങൾ വ്യവസ്ഥകൾ പാലിക്കാതെ കൂടുതൽ ഉപയോഗിക്കാനും മറ്റുരാജ്യങ്ങളുമായി സംയോജിച്ച് പ്രവർത്തിക്കാനും അമേരിക്കക്ക് സാധിക്കും. സാമ്പത്തിക സംരക്ഷണ നിയമം ഉപയോഗിച്ച് തങ്ങളുടെ കമ്പോളത്തെ സംരക്ഷിക്കാനുള്ള അവകാശവും പ്രമേയത്തിലൂടെ അമേരിക്കക്ക് കൈവന്നു. ബ്രിട്ടൻ സ്വീകരിച്ച ഇരട്ടത്താപ്പും യൂറോപ്യൻ യൂനിയനിലെ പിളർപ്പുമാണ് ട്രംപിന് കാര്യങ്ങൾ എളുപ്പത്തിൽ വരുതിയിലാക്കാൻ സഹായകമായത്. ഉടെനത്തന്നെ ബ്രിട്ടൻ സന്ദർശിക്കുമെന്നും സ്വതന്ത്രമായ ഉഭയകക്ഷി കരാറിൽ ഏർപ്പെടുമെന്നും ട്രംപ് ഉച്ചകോടിയിൽതന്നെ പ്രഖ്യാപിച്ചത് ബ്രിട്ടനിൽ രാഷ്ട്രീയമായി പരാജയപ്പെട്ടുനിൽക്കുന്ന തെരേസ മേയ്ക്ക് നൽകുന്ന ആശ്വാസം ചെറുതല്ല.
ഹാംബർഗ് തെരുവിലെ പ്രക്ഷോഭങ്ങളും യൂറോപ്യൻ യൂനിയൻ നടത്തിയ നയതന്ത്രനീക്കങ്ങളും ഒരുപോലെ ട്രംപിനു മുന്നിൽ പരാജയപ്പെട്ടത് ജി20 ഉച്ചകോടികളുടെ പ്രസക്തിക്കുതന്നെ മങ്ങലേൽപിക്കുന്നുവെന്ന വാദത്തെ ഉറപ്പിക്കുകയാണ്. കാലാവസ്ഥവ്യതിയാനംമൂലം പ്രതിസന്ധിയിലായ 100 കോടി ആഫ്രിക്കക്കാരുടെ ആകുലതകളും അഭയാർഥികളായവർക്കുള്ള നിയമ പരിരക്ഷകളും ഉച്ചകോടിയിലെ അലങ്കാര ചർച്ചമാത്രമായി ഒടുങ്ങുകയായിരുന്നു. പരിസ്ഥിതിയുടെ വീണ്ടെടുപ്പോ ആഗോളതാപനം സൃഷ്ടിക്കുന്ന പ്രതിസന്ധികളെക്കാളും താൽക്കാലിക സാമ്പത്തിക താൽപര്യങ്ങളും കോർപറേറ്റ് വ്യവസായികളുടെ ഇംഗിതങ്ങളുമാണ് നയതീരുമാനങ്ങളായിമാറുന്നതെന്ന് ഒരിക്കൽകൂടി ബോധ്യപ്പെടുത്തുന്നതാണ് ഹാംബർഗിൽ സമാപിച്ച ഉച്ചകോടിയും. ഉച്ചകോടിയിൽ ഇന്ത്യ പ്രാധാന്യം നൽകിയത് സാമ്പത്തിക ചർച്ചകളെക്കാൾ രാഷ്ട്രീയ സ്വാധീനം വർധിപ്പിക്കാനുള്ള നീക്കങ്ങൾക്കായിരുന്നു. ബ്രിക്സ് രാജ്യങ്ങളുടെ സംഗമത്തിൽ പാകിസ്താനെതിരെ ശക്തമായ നിലപാട് പ്രഖ്യാപിച്ചതും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങുമായുള്ള ഒത്തുകൂടലും അതിലേക്കുള്ള നയതന്ത്ര നീക്കങ്ങളായിരുന്നു. മല്യയെ വിട്ടുകിട്ടണമെന്ന് ബ്രിട്ടനോട് ആവശ്യപ്പെട്ടതിലൂടെ രാജ്യത്തിനകത്തുള്ള രാഷ്ട്രീയ വിമർശനത്തെ പ്രതിരോധിക്കാനും പ്രധാനമന്ത്രിക്ക് സാധിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.