രാഷ്ട്രീയ ധാർമികതയെന്ന കെട്ടുകഥ
text_fields‘തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമാകുമ്പോഴാണ് ജനാധിപത്യം പുഷ്ടിപ്പെടുന്നത്. എന്നാൽ, ഒരു ധാർമികതയും ഇല്ലാതെ എങ്ങനെയും ജയിക്കാനുള്ളതായി തെരഞ്ഞെടുപ്പുകൾ മാറുന്നതായാണ് സാധാരണക്കാരെൻറ അനുഭവം. പണം നൽകി വശീകരിക്കുക. ഭരണകൂട ഉപകരണങ്ങളെ ഉപയോഗിച്ച് വിരട്ടുക തുടങ്ങിയ തന്ത്രങ്ങളാണ് രാഷ്ട്രീയ പാർട്ടികൾ പയറ്റുന്നത്. സാമാജികരെ വിലയ്ക്കെടുക്കുന്നത് മികച്ച രാഷ്ട്രീയ പ്രവർത്തനമെന്നാണ് വിളിക്കുന്നത്. ഭരണപക്ഷത്തേക്ക് കൂറുമാറുന്നയാൾ തെറ്റിൽനിന്നും അപരാധിത്വത്തിൽനിന്നും മുക്തമാവുന്നു. രാഷ്ട്രീയ ധാർമികതയിൽ പടരുന്ന ഈ പുതിയ നീതിമന്ത്രത്തിനെതിരെ രാഷ്ട്രീയപാർട്ടികളും മാധ്യമങ്ങളും പൊതുസമൂഹവും ഭരണഘടന അധികാരകേന്ദ്രങ്ങളും ജനാധിപത്യത്തിൽ വിശ്വാസമുള്ള എല്ലാവരും രംഗത്തുവരണം.’ രാഷ്ട്രീയ സദാചാരത്തിൽ പടർന്നുപിടിക്കുന്ന പുതിയ വഴക്കത്തെ തുറന്നെതിർത്തുകൊണ്ട് തെരഞ്ഞെടുപ്പ് കമീഷണർ ഒ.പി. റാവത്ത് കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ നടന്ന സമ്മതിദായക-രാഷ്ട്രീയ പരിഷ്കരണത്തെ സംബന്ധിച്ച ചർച്ചയിൽ പറഞ്ഞ വാക്കുകളാണിത്. ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ അരങ്ങേറിയ വഷളൻ രാഷ്ട്രീയ ചൂതാട്ടത്തെ പ്രത്യേക അധികാരമുപയോഗിച്ച് റദ്ദാക്കിയ തെരഞ്ഞെടുപ്പ് കമീഷൻ നടപടിക്കെതിരെ ബി.ജെ.പി കോടതിയെ സമീപിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽകൂടിയാണ് തെരഞ്ഞെടുപ്പ് കമീഷണർ ആർജവപൂർവം നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടുവർഷത്തിൽ കുറയാത്ത തെരഞ്ഞെടുപ്പുകുറ്റമായി പെയ്ഡ് ന്യൂസിനെ പരിഗണിക്കണമെന്നും തെരഞ്ഞെടുപ്പ് ചെലവിന് പരിധിവെക്കണമെന്നും വ്യക്തമാക്കിയ അദ്ദേഹം ഇലക്ടറൽ ബോണ്ടിലും ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി വരുത്താനുള്ള നിർദേശത്തിലുമുള്ള വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് മുഖ്യപ്രഭാഷണത്തിന് വിരാമമിട്ടത്.
ഇന്ത്യൻ രാഷ്ട്രീയത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ധാർമികാപചയത്തെ കുറിച്ച തെരഞ്ഞെടുപ്പ് കമീഷണറുടെ വേവലാതി പരസ്യമാക്കിയ അതേ ദിനം തന്നെ തമിഴ്നാട് രാഷ്ട്രീയത്തിൽ കേന്ദ്രാധികാരമുപയോഗിച്ച് ബി.ജെ.പി നടത്തുന്ന കുതിരക്കച്ചവടത്തിെൻറ വാർത്തകളും പുറത്തുവരുന്നത്. മണിപ്പുർ, ഗോവ, അസം, മഹാരാഷ്ട്ര, ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ വിജയിച്ച അധികാരദ്രവ്യം തമിഴ്നാട്ടിൽ കൂടി ഒഴുകാൻ പോകുകയാണ്. അധികാര ദുർവിനിയോഗത്തിന് എവിടെനിന്നാണ് ഇത്രയധികം പണമെന്ന ചോദ്യത്തിനുള്ള ഉത്തരം പ്രമുഖ പാർട്ടികൾക്ക് കഴിഞ്ഞ നാലുവർഷം ലഭിച്ച സംഭാവനകൾ പരിശോധിച്ചുകൊണ്ട് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്തിറക്കിയ റിപ്പോർട്ടിൽ നിന്ന് ലഭിക്കും. 2012 മുതൽ 2016വരെയുള്ള സാമ്പത്തികവർഷം തെരഞ്ഞെടുപ്പ് കമീഷന് നൽകിയ കണക്കുപ്രകാരം നാല് പ്രധാന ദേശീയ പാർട്ടികൾക്ക് കിട്ടിയ സംഭാവന1066 കോടി രൂപയാണ്. അതിൽ 956.77 കോടിയുടെ ദാതാക്കളും വൻകിട കോർപറേറ്റുകൾ. അവരുടെ സംഭാവനയുടെ 80 ശതമാനവും (768.25 കോടി) സ്വീകരിച്ചത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. 2004 മുതൽ 2012 വരെ അവർക്ക് ലഭിച്ചത് 192 കോടിയായിരുന്നുവെന്ന് ചേർത്തുവായിക്കുമ്പോഴാണ് അധികാരത്തിെൻറ ഇടനാഴികളിലൂടെയൊഴുകുന്ന പണവും പണമൊഴുകി നേടുന്ന അധികാരകസേരകളുടെയും പ്രയോജകരെ തിരിച്ചറിയുക. പാൻ നമ്പറോ മറ്റു രേഖകളോ ഇല്ലാതെ ലഭിച്ച 159.67 കോടി രൂപയിൽ 159.59 കോടി രൂപയുടെ സ്വീകർത്താക്കളും ബി.ജെ.പി തന്നെ. കമീഷന് അവസാനത്തെ രണ്ടു മാസത്തെ കണക്ക് ബി.ജെ.പി നൽകിയിട്ടില്ലെന്നും അസോസിയേഷൻ റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. അെതത്രയെന്ന് അമിത് ഷാക്കേ അറിയൂ. നാലു വർഷത്തിനുള്ളിൽ കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കും അതിെൻറ അധ്യക്ഷനുമുണ്ടായ (രാജ്യസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സമർപ്പിച്ച കണക്കിലുണ്ടായ വരുമാന വർധന 300 മടങ്ങ് (34.31കോടി) സാമ്പത്തിക വളർച്ച ആരെയും ഞെട്ടിപ്പിക്കുന്നതാണ്.
2017 മാർച്ച് അവസാന ബുധനാഴ്ച സമാപിച്ച ലോക്സഭ സമ്മേളനത്തിൽ കോർപറേറ്റുകൾ രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന സംഭാവനകളെ സംബന്ധിച്ച് പാസാക്കിയ ധനകാര്യബിൽ ഭേദഗതി ആർക്കുവേണ്ടിയാെണന്നും എന്തിനുവേണ്ടിയെന്നും ഈ കണക്കുകളും കൂറുമാറ്റത്തിനൊഴുക്കുന്ന കോടികളുടെ കിലുക്കവും ഒരിക്കൽകൂടി ബോധ്യപ്പെടുത്തുന്നു. ഭേദഗതിക്ക് മുമ്പ് കമ്പനിയുടെ ലാഭത്തിെൻറ 7.5 ശതമാനംവരെ മാത്രമേ സംഭാവന നൽകാൻ കഴിയുമായിരുന്നുള്ളൂ. കൂടാതെ, കമ്പനികൾ രാഷ്ട്രീയ പാർട്ടികളുടെ പേര് വെളിപ്പെടുത്തുകയും വേണമായിരുന്നു. കോർപറേറ്റ് ദാസ്യത്തിന് രാഷ്്ട്രീയ പാർട്ടികൾ അഴിമതിപ്പണം നിയമാനുസാരമാക്കിയെന്ന് വിലയിരുത്തപ്പെടുന്ന പ്രസ്തുത ഭേദഗതിക്കുശേഷമാണ് രാജ്യത്ത് രാഷ്ട്രീയ കൂറുമാറ്റങ്ങളുടെ വേഗത അധികരിച്ചതെന്ന് കാണാനാകും. കൂറുമാറ്റി അധികാരമുറപ്പിക്കുകയെന്നത് രാഷ്ട്രീയ മിടുക്കായി അംഗീകരിക്കപ്പെട്ട കാലത്ത് ഒ.പി. റാവത്തിെൻറ തുറന്നു പറച്ചിലുകൾ പ്രതിധ്വനികളില്ലാതെ രാഷ്ട്രീയ അപചയത്തിെൻറ ഇരുട്ടിൽ വിലയം പ്രാപിക്കാനായിരിക്കും വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.