ദേശീയ പണിമുടക്ക്
text_fieldsഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, സി.ഐ.ടി.യു, എച്ച്.എം.എസ്, എ.ഐ.സി.ടി.യു തുടങ്ങിയ പത്തു തൊഴിലാളി സംഘടനകളും ഇൻഷുറൻസ്-ബാങ്കിങ്-റെയിൽവേ മേഖലകളിലെ എംപ്ലോയീസ് യൂനിയനുകളും കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരും ചേർന്ന് ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രിവരെ രാജ്യത്തെ നിശ്ചലമാക്കുമെന്നാണ് കരുതപ്പെടുന്നത്. പതിവിൻപടി അവശ്യസർവിസുകൾ മാത്രമാവും ഇതിൽനിന്നൊഴിവ്. പണിമുടക്ക് അഥവാ ബന്ദ് സമ്പൂർണമാവണമെങ്കിൽ എല്ലാ സംസ്ഥാനങ്ങളിലും ഒരേപോലെ അതു നടക്കണം. അങ്ങനെ സംഭവിക്കാറില്ല. തൊഴിലാളി യൂനിയനുകൾ സജീവമായ സംസ്ഥാനങ്ങളിലേ പണിമുടക്കുകൾ പൂർണ വിജയമാവാറുള്ളൂ. 1991നുശേഷം 19 ദേശീയ പണിമുടക്കുകൾ ആഹ്വാനം ചെയ്യപ്പെട്ടിരുന്നെങ്കിലും ഒന്നുപോലും ദേശവ്യാപകമായി ജനജീവിതം സ്തംഭിപ്പിച്ചിരുന്നില്ല. ഇത്തവണയും കേന്ദ്രവും പ്രധാന സംസ്ഥാനങ്ങളും ഭരിക്കുന്ന ബി.ജെ.പി നിയന്ത്രിത ബി.എം.എസ് പോലുള്ള തൊഴിലാളി സംഘടനകൾ പണിമുടക്കിൽനിന്ന് വിട്ടുനിൽക്കുകയാണ്. പക്ഷേ, അതുകൊണ്ടുമാത്രം പണിമുടക്കാഹ്വാനം അപ്രസക്തമോ അനാവശ്യമോ ആവുന്നില്ല. നരേന്ദ്ര മോദി-അമിത് ഷാ ടീം അടക്കി ഭരിക്കുന്ന ഇന്ത്യ മഹാരാജ്യം സെക്കുലർ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാതയിൽനിന്ന് ബഹുദൂരം അകലുകയും ബഹുരാഷ്ട്ര കുത്തകകൾക്കും കോർപറേറ്റുകൾക്കും രാജ്യത്തെ തീറെഴുതിക്കൊടുക്കുകയും ചെയ്യുന്ന ആപത്കരമായ സാഹചര്യത്തിൽ ജീവിതം തീർത്തും വഴിമുട്ടിയ തൊഴിലാളികളും കർഷകരും സാധാരണ മനുഷ്യരും പ്രതിഷേധ സമരങ്ങളുമായും പ്രക്ഷോഭങ്ങളുമായും രംഗത്തിറങ്ങുക സ്വാഭാവികം മാത്രമാണ്.
2020ൽ പാർലമെൻറ് പാസാക്കിയ തൊഴിൽ പരിഷ്കാര നിയമങ്ങൾ തൊഴിലാളി ക്ഷേമം ഉറപ്പാക്കുകയും സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്നായിരുന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നതെങ്കിലും ഫലത്തിൽ അത് തൊഴിലെടുക്കുന്ന പൗരന്മാരുടെ വേതന-സേവന വ്യവസ്ഥകളെ പിറകോട്ട് നയിക്കാനാണെന്ന് ഇപ്പോൾ തെളിഞ്ഞുകഴിഞ്ഞിരിക്കുന്നു. ജോലിസ്ഥിരതയോ തൊഴിലെടുക്കുന്നവരുടെ സുരക്ഷിതത്വമോ അവരുെട ന്യായമായ അവകാശങ്ങളുടെ സംരക്ഷണമോ അല്ല കോർപറേറ്റുകളുടെയും തൊഴിലുടമകളുടെയും താൽപര്യങ്ങളാണ് തൊഴിൽ നിയമപരിഷ്കാരങ്ങളിൽ പ്രാഥമികമായി പരിഗണിക്കപ്പെട്ടത്. യു.പി, രാജസ്ഥാൻ, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിൽ തൊഴിൽ സമയം എട്ടു മണിക്കൂറിൽനിന്ന് 12 മണിക്കൂർ വരെയായി ഉയർത്താൻ സർക്കാറുകൾ തൊഴിലുടമകൾക്ക് പച്ചക്കൊടി കാട്ടി. ജീവനക്കാരുടെ എണ്ണം ആകാവുന്നിടത്തോളം വെട്ടിക്കുറച്ചു, ജോലി സ്ഥിരത പരിഗണനാർഹമായ വിഷയമേ അല്ലാതായി. കൂനിന്മേൽ കുരു എന്ന വണ്ണം പിന്നീട് കൊണ്ടുവന്ന കാർഷിക പരിഷ്കാര വ്യവസ്ഥകൾ യഥാർഥ കർഷകർക്ക് ഇരുട്ടടിയായി ഭവിച്ചപ്പോൾ പഞ്ചാബിൽനിന്ന് ആരംഭിച്ച കർഷക പ്രക്ഷോഭം രാജ്യവ്യാപകമാവുന്നതാണ് കണ്ടത്. ഒപ്പം തൊണ്ണൂറുകളുടെ തുടക്കം മുതൽ ആരംഭിച്ച ഉദാരീകരണ പ്രക്രിയ അനുദിനം ശക്തിപ്പെട്ടു. ലാഭത്തിലോടുന്ന പൊതുമേഖല സ്ഥാപനങ്ങൾപോലും അംബാനി-അദാനിമാർക്കും അതുപോലുള്ള വൻ കുത്തകകൾക്കും പൂർണമായോ ഭാഗികമായോ വിൽക്കുന്ന സ്ഥിതിവിശേഷത്തിനും രാജ്യം സാക്ഷ്യംവഹിച്ചു. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണക്ക് കുത്തനെ വില കുറയുേമ്പാഴും ഇന്ത്യയിൽ പെട്രോളിയം ഉൽപന്നങ്ങൾക്ക് വില കുതിച്ചുയരുന്ന സാഹചര്യം സൃഷ്ടിച്ചത് പൊതുഖജനാവിനെ കൊഴുപ്പിക്കാൻ മാത്രമല്ല, സ്വകാര്യ എണ്ണക്കമ്പനികളുടെ ലാഭവിഹിതം വർധിപ്പിക്കാൻ കൂടിയാണെന്ന് തിരിച്ചറിയാത്തവരില്ല. പൊതുമേഖലയിലെ എയർ ഇന്ത്യ വിൽപനക്ക് വെക്കാത്തതുകൊണ്ടല്ല, ലാഭക്കൊതിയന്മാർക്ക് കൂടുതൽ ആദായകരമായി നടത്താൻ വഴിതെളിയാത്തതുകൊണ്ടാണ് അതിപ്പോഴും പൊതുമേഖലയിൽ തുടരുന്നത്. എങ്കിലും കോർപറേറ്റുകൾക്ക് പരമാവധി ഇളവുകളും ആനുകൂല്യങ്ങളും നൽകി വ്യോമഗതാഗത മേഖലയിൽനിന്ന് സർക്കാർ പിൻവലിയും. ലക്ഷക്കണക്കിന് തൊഴിലാളികൾ ജോലിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ റെയിൽ ഗതാഗത ശൃംഖലയെ സ്വകാര്യവത്കരിക്കാനുള്ള നടപടികൾ തകൃതിയായി ആരംഭിച്ചുകഴിഞ്ഞു. കോവിഡ് കാലം അതിനുള്ള അവസരമായി കൂടി സർക്കാർ ഉപയോഗിക്കുകയാണ്.
ഇപ്രകാരം തൊഴിലില്ലായ്മയുടെ ഗുരുതരാവസ്ഥ ഇന്ത്യൻ യുവതയെ അനിശ്ചിതത്വത്തിലേക്ക് തള്ളിവീഴ്ത്തുകയും തൊഴിലാളികളുടെ പിച്ചച്ചട്ടിയിൽനിന്ന് സർക്കാർ കൈയിട്ട് വാരുകയും ചെയ്യുന്ന മനുഷ്യത്വവിരുദ്ധ നടപടിക്കെതിരെയാണ് തൊഴിലാളി യൂനിയനുകൾ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അതോടൊപ്പം ആദായ നികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 7500 രൂപ നൽകുക, ആവശ്യക്കാർക്കെല്ലാം പ്രതിമാസം 10 കിലോ ഗ്രാം വീതം ഭക്ഷ്യധാന്യം സൗജന്യമായനുവദിക്കുക, തൊഴിലുറപ്പ് പദ്ധതിപ്രകാരം പ്രതിവർഷം 200 ദിവസം ജോലി നൽകുക, അവരുടെ വേതനം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും പണിമുടക്കുന്ന കൂട്ടായ്മകൾ മുന്നോട്ടുവെക്കുന്നു. 20 മുതൽ 30 വരെ കോടി ജനങ്ങൾ ദാരിദ്ര്യരേഖയുടെ താഴെ കഴിയുന്ന ഒരു രാജ്യത്ത് ഇതൊന്നും അതിരുകവിഞ്ഞ ആവശ്യങ്ങളല്ല, ന്യായമായത് മാത്രമാണ്. വർഷംതോറും കലാശാലകളിൽനിന്ന് പുറത്തുവരുന്ന യുവതീ യുവാക്കളുടെ തൊഴിൽപ്രശ്നവും സർക്കാർ സത്വരമായി കൈയാളേണ്ടിയിരിക്കുന്നു. ഇതിനുമാത്രം ഭദ്രവും ശക്തവുമാണോ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ എന്നു ചോദിച്ചാൽ മഹാമാരിയുടെ കാലത്തെ തിരിച്ചടികൾ ഒഴിച്ചുനിർത്തിയാൽ മുൻഗണനാക്രമത്തിലെ തെറ്റായ പരിഗണനകളും പാഴ്ച്ചെലവുകളും കോർപറേറ്റ് പ്രീണനവും ഉപേക്ഷിച്ച് അഴിമതിമുക്തമായും ഉത്തരവാദിത്തതോടെയും ദീർഘദൃഷ്ടിയോടെയും സാമ്പത്തികാസൂത്രണം നടപ്പാക്കാമെങ്കിൽ പ്രതിസന്ധി മറികടക്കാവുന്നതേയുള്ളൂ എന്നാണുത്തരം. ഈ വക ഗൗരവപ്പെട്ട വിഷയങ്ങളിലേക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും ജനങ്ങളുടെയും ശ്രദ്ധ ക്ഷണിക്കാനും വാഴുന്നവർക്ക് മുന്നറിയിപ്പ് നൽകാനും സഹായകമാവട്ടെ നവംബർ 26ലെ ദേശീയ പണിമുടക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.