വൈറസ് വകഭേദവും കോവിഡ് ആവർത്തന സാധ്യതയും
text_fieldsകോവിഡ് -19െൻറ ഭീതിയിൽനിന്ന് ലോകം ഏതാണ്ട് മുക്തമായി വരുന്നുവെന്ന പ്രതീക്ഷയിൽ ലോകമെങ്ങും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന ഒരുക്കത്തിൽ നിൽക്കുമ്പോഴാണ് കൊറോണ വൈറസിെൻറ ഒരു വകഭേദം രോഗികളെ ബാധിക്കുന്നതായ റിപ്പോർട്ടുകൾ വരുന്നത്. പുതിയ വകഭേദം ആദ്യം കണ്ടെത്തിയ കൊറോണ വൈറസിനേക്കാൾ വ്യാപനശേഷി ഉള്ളതാണെന്ന നിഗമനം കാരണം, രാഷ്ട്രങ്ങൾ അതനുസരിച്ച് മുൻകരുതലുകളും ത്വരിതപ്പെടുത്തിയിരിക്കുകയാണ്. പുതിയ വൈറസ് വകഭേദം തുടക്കത്തിലേ കണ്ടെത്തിയ രാജ്യം എന്ന നിലയിൽ ബ്രിട്ടനുമായുള്ള വിമാനസർവിസ് ഇന്ത്യയുൾപ്പെടെ നാൽപതോളം രാജ്യങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നു. ഇംഗ്ലണ്ടിൽതന്നെ വർഷംതോറും ഈ തീയതികളിൽ നടക്കുന്ന ക്രിസ്മസ്- പുതുവർഷാഘോഷങ്ങളും യാത്രകളും ജനങ്ങൾ ഒത്തുകൂടാൻ ഇടയുള്ള മറ്റു പരിപാടികളും നിരോധിച്ചിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ചയാണ് വൈറസിെൻറ സാന്നിധ്യവും രോഗികളുടെ എണ്ണവും ദക്ഷിണ-പൂർവ ഇംഗ്ലണ്ടിൽ വർധിച്ചുവരുന്നതായി കണ്ടെത്തുകയും തുടർന്നുള്ള ലബോറട്ടറി നിരീക്ഷണങ്ങളിൽ അത് വൈറസിെൻറ പുതിയ വകഭേദമാണെന്ന നിഗമനത്തിലെത്തുകയും ചെയ്തത്. ഡിസംബർ 14 നാണ് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക് തൊട്ടു മുമ്പുള്ള ദിവസങ്ങളിലെ വർധിത രോഗവ്യാപനത്തിെൻറ കാരണം വൈറസിെൻറ നവ വകഭേദമാണെന്നും ലോകാരോഗ്യ സംഘടനക്ക് അറിയിപ്പ് നൽകിയിട്ടുണ്ടെന്നും ബ്രിട്ടീഷ് പാർലമെൻറിെൻറ പൊതുസഭയെ അറിയിച്ചത്.
പരീക്ഷണങ്ങളിൽ അനുഭവാധിഷ്ഠിത അനുമാനങ്ങളിലൂടെ (മോഡലിങ്) ഇത് 70 ശതമാനം കൂടുതൽ സാംക്രമികസ്വഭാവം ഉള്ളതാണെന്നു കണ്ടെത്തിയത്രെ. എന്നാൽ, ഇത് ശാസ്ത്രീയപരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടതല്ല. യൂറോപ്യൻ രോഗപ്രതിരോധ-നിയന്ത്രണകേന്ദ്രത്തിെൻറ പ്രാഥമികപഠനമനുസരിച്ചും ഈ വകഭേദം ആദ്യ വൈറസിനേക്കാൾ പകർച്ച സാധ്യതയുള്ളതാണെന്നു കരുതപ്പെടുന്നു. എന്നാൽ, ഇതു വരെയുള്ള തെളിവുകൾ വെച്ച് രോഗത്തിെൻറ മൂർച്ചയും വീണ്ടും പകരാനുള്ള സാധ്യതയും കൂടും എന്ന് തീർത്തുപറയാറായിട്ടില്ല. അന്തർദേശീയ വ്യാപനത്തിെൻറ സാധ്യതകളുടെ കാര്യവും അതുതന്നെ.
ഇതിനകം അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച രണ്ടു വാക്സിനുകളുടെയും (ഫൈസർ, മോഡേണ) പരീക്ഷണത്തിെൻറ അന്ത്യഘട്ടങ്ങളിൽ എത്തിനിൽക്കുന്ന മറ്റു വാക്സിനുകളുടെയും ഫലക്ഷമതക്ക് പുതിയവകഭേദം ഭീഷണിയാണെന്നതിനു തെളിവുകൾ ലഭിച്ചിട്ടില്ല. പക്ഷേ, വൈറസ് വീണ്ടും ജനിതക പരിവർത്തനത്തിന് വിധേയമാണെന്നിരിക്കെ, വാക്സിനുകൾക്ക് സൂക്ഷ്മതലത്തിൽ ഭേദഗതികൾ വരുത്തേണ്ടിവരും. വാക്സിനുകൾ സ്വീകരിച്ചവരുടെ ഇടയിൽ തുടർപരിശോധനകളിലൂടെ വേണം അതു കണ്ടെത്താൻ. മിക്കവാറും ഒരേ രോഗിയിൽ തന്നെ കൂടുതൽ കാലം വൈറസ്ബാധ ഉണ്ടാവുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത് എന്നാണ് ബ്രിട്ടനിലെ കോവിഡ്-യു.കെ കൺസോർട്ട്യത്തിെൻറ നിഗമനം. അത് എന്തുതന്നെയായാലും കൂടുതൽ വ്യാപനസാധ്യതയുള്ള ഒരു വകഭേദം ചിത്രത്തിൽ വന്നിരിക്കുന്നു എന്നതിനാൽ മരുന്നുകളിലൂടെയല്ലാത്ത, അഥവാ സാമൂഹികനിയന്ത്രണങ്ങളിലൂടെയുള്ള, പ്രതിരോധരീതികളുടെ പ്രാധാന്യം കൂടുകയാണ്.
ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ അധികാരികൾ ഡിസംബർ 13 വരെ പുതിയ വൈറസ് വകഭേദം ഉള്ളതായി കണ്ടെത്തിയത് 1108 കേസുകളാണ്. ഇന്ത്യയിൽ കൊറോണ വൈറസിെൻറ പുതിയ വകഭേദത്തെ കുറിച്ച് ജാഗ്രതയോടെ പഠിച്ചുവരുകയാണെന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചത്. എന്നാൽ, ഇതിനു പിന്നാലെ ബ്രിട്ടനിൽനിന്നു കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ യാത്രികരിൽ ഇൗ വൈറസ് ബാധ കണ്ടെത്തിയതായി വാർത്തയുണ്ട്. നിലവിലെ വാക്സിനുകൾ പുതിയ വകഭേദത്തിനെതിരെയും ഫലപ്രദമാകുമെന്നാണ് ലോകാരോഗ്യസംഘടന ചീഫ് സയൻറിസ്റ്റ് സൗമ്യ സ്വാമിനാഥനും പറഞ്ഞത്.
രോഗവ്യാപന സാധ്യത ഭയന്ന് രാഷ്ട്രങ്ങൾ മുൻകരുതലുകളെടുക്കുമ്പോൾ ഇന്ത്യക്കാരെ പൊതുവെയും മലയാളികളെ വിശേഷിച്ചും ബാധിക്കുന്ന ഒരു പ്രശ്നം വിമാനസർവിസുകൾ നിർത്തിവെക്കുമ്പോഴുള്ള യാത്രാപ്രതിസന്ധിയാണ്. കോവിഡ് തുടങ്ങിയ ഉടനെ ഉണ്ടായ പ്രശ്നങ്ങൾ ഓർമയിൽനിന്നു പോയിട്ടില്ല. ശേഷം ആവശ്യമുള്ളവർക്ക്, വിശിഷ്യ ഗൾഫ്മലയാളികൾക്ക്, ഇരു ദിശയിലും ഒരു വിധം യാത്രാബന്ധം സ്ഥാപിക്കാനായി. പുതിയ സാഹചര്യത്തിൽ സൗദി, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങൾ ചെയ്തതുപോലെ വ്യോമയാന സർവിസ് നിർത്തിയ നടപടി ഇതര ഗൾഫ് അടക്കമുള്ള വിദേശരാജ്യങ്ങൾ സ്വീകരിക്കുകയാണെങ്കിൽ അത്യാവശ്യങ്ങൾക്ക് നാട്ടിലെത്താനും വന്നു തിരിച്ചുപോകാനുമിരിക്കുന്നവരായിരിക്കും കൂടുതൽ വിഷമിക്കുക. ഇത്തരം അവസ്ഥയിൽ ഇളവുകൾ നൽകുന്നതിലും മാനുഷികപരിഗണന കാണിക്കുന്നതിലും പരിമിതികളുണ്ടാകാം. എങ്കിലും ഉള്ളിടത്തോളം ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ യുക്തിഭദ്രമായ സംവിധാനങ്ങൾ ഒരുക്കാൻ ഇരുഭാഗത്തുമുള്ള ഭരണകൂടങ്ങൾ തയാറാവുമെന്നു പ്രതീക്ഷിക്കുക. പൗരന്മാരും അത്തരം സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട് ഉചിതമായ പ്രായോഗിക നടപടികൾ എടുക്കുകയാണ് വേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.