പ്രകാശോത്സവം
text_fieldsരാവു കഴിഞ്ഞെത്തിയ പ്രഭാതത്തിലേക്ക് ഉദിച്ചുണരുകയാണ് കേരളത്തിലെ കാമ്പസുകൾ ഇന്ന്. ഇതു മറ്റൊരു കേരളപ്പിറവി.
മൂന്നര നൂറ്റാണ്ട് മുമ്പ് കേംബ്രിജ് കാമ്പസ് പ്ലേഗ് മഹാമാരിയുടെ അടച്ചിരിപ്പു കഴിഞ്ഞ് തുറക്കുേമ്പാൾ മനസ്സുനിറയെ പ്രകാശം നിറച്ച ഒരു വിദ്യാർഥി, ഇന്ന് നമ്മെപ്പോലെ ക്ലാസിലേക്ക് തിരിച്ചുവന്നിരുന്നു, പേര് ഐസക് ന്യൂട്ടൻ. 1665ൽ മഹാമാരി കാരണം വിദ്യാലയങ്ങൾ അടച്ചപ്പോൾ വീട്ടിൽ ഒതുങ്ങിപ്പോയ അവൻ വെളിച്ചത്തെപ്പറ്റി ധാരാളം പഠിച്ചിരുന്നു.
ഇരുട്ടിെൻറ സംഭാവനയാണത്. അത് വെളിച്ചത്തിെൻറ പ്രാധാന്യം വിളംബരം ചെയ്യും. ഒറ്റപ്പെടൽ സമൂഹജീവിതത്തിെൻറ അർഥം പറഞ്ഞുതരുന്നതുപോലെ, യന്ത്രങ്ങളുമായുള്ള സഹവാസം ജൈവികതയുടെ മൂല്യം അറിയിക്കുന്നതുപോലെ.
വീണ്ടും ക്ലാസുകൾ തുറക്കുന്ന സൂര്യോദയത്തിനായി അക്ഷമയോടെ കാത്തിരുന്ന ഐസക്, ആ ദിവസമെത്തിയപ്പോൾ വിജ്ഞാനദാഹത്തിേൻറതായ ഊർജം കെട്ടഴിച്ചു. ഗണിതവും ഊർജതന്ത്രവും ആവേശത്തോടെ പഠിച്ചു. ചലനത്തെപ്പറ്റിയും സ്ഥലകാലങ്ങളെപ്പറ്റിയും അന്വേഷണങ്ങൾ നടത്തി. ഗുരുത്വാകർഷണം ആപ്പിളിനെ വീഴ്ത്തുന്ന ശക്തി മാത്രമല്ല, ഗ്രഹങ്ങളെയും ഉപഗ്രഹങ്ങളെയും നിയതപഥങ്ങളിൽ ചലിപ്പിക്കുന്ന പ്രപഞ്ചബലം തന്നെയാണെന്ന് മനസ്സിലാക്കി. നമുക്കും ഇന്നു മുതൽ തുടങ്ങാം, പുതിയ പാഠങ്ങൾ.
പ്രകാശമാണ് അറിവ്. പ്രകാശമയമാണ് പ്രപഞ്ചം. ഐസക് ന്യൂട്ടെൻറ ശാസ്ത്രസംഭാവനകളിൽ മികവുറ്റ ഒന്നാണല്ലോ പ്രകാശത്തെപ്പറ്റിയുള്ള പഠനവും. വെള്ളനിറത്തിൽ ബഹുത്വമെന്ന മനോഹര വർണരാജി ഒളിഞ്ഞിരിപ്പുണ്ടെന്ന അറിവ് വെറും ശാസ്ത്രമല്ല, ദർശനം കൂടിയാണ്.
ഒരു സഹസ്രാബ്ദത്തിനുമപ്പുറം, 1015ൽ പ്രകാശത്തെയും കാഴ്ചയെയും പഠിച്ച് ഓപ്ടിക്സ് എന്ന ശാസ്ത്രശാഖക്ക് തുടക്കമിട്ട ഇബ്നു ഹൈഥം ദർശനശാസ്ത്രത്തെ മാത്രമല്ല, മാനവിക ദർശനത്തിെൻറ ആത്മീയതലത്തെക്കൂടി വിദ്യയുടെ ഭാഗമാക്കി. 2015നെ ഐക്യരാഷ്ട്രസഭ 'പ്രകാശത്തിെൻറ വർഷ'മായി ആഘോഷിച്ചത് അദ്ദേഹത്തോടുള്ള ആദരം കൂടിയായിരുന്നു. പൊതു ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിച്ച ഐൻസ്റ്റൈൻ പ്രകാശത്തെ സ്ഥലകാലങ്ങളുടെ, പ്രപഞ്ചത്തിെൻറ, തനത് ഭാവമായി വിലയിരുത്തി. 'തമസോമാ ജ്യോതിർഗമയ' എന്നത് വിദ്യയുടെ അപാരശോഭയിലേക്കുള്ള ക്ഷണമെന്നപോലെ, വിദ്യനൽകുന്ന കർമശേഷി മഴവിൽവർണങ്ങളെ ഉൾക്കൊള്ളുന്ന പ്രകാശമാകണമെന്ന ആഹ്വാനം കൂടിയല്ലേ?
കാമ്പസുകൾ ഉണരുേമ്പാൾ അത് മനുഷ്യബന്ധങ്ങളുടെ ആഘോഷം കൂടിയാകുന്നു. ഒരു കായിക മത്സരം ടി.വി സ്ക്രീനിൽ കാണാം; നേരിട്ട് മൈതാനത്ത് ചെന്നും കാണാം. പക്ഷേ, യന്ത്രത്തിലൂടെ കാണുന്നത് കാഴ്ച മാത്രമെങ്കിൽ നേരിട്ടുകാണുന്നത് അനുഭവമാണ്. യന്ത്രങ്ങൾ അടിച്ചേൽപ്പിച്ച അകൽച്ചയിൽനിന്ന്, കൂടിച്ചേരലിെൻറയും കളിചിരിയുടെയും ജൈവികതയിലേക്ക് തിരിച്ചുവരുന്നത് പുതിയ തിരിച്ചറിവോടെയാണ്: യന്ത്രത്തിലൂടെ ആഴത്തിലും പരപ്പിലും ലഭ്യമാകുന്ന വിവരമുണ്ട്. അത് എത്രയേറെ കിട്ടിയാലും വിദ്യാഭ്യാസമാകില്ല. വിദ്യാഭ്യാസം പൂർണമാകുന്നത് 'സാമൂഹിക അകലം' ഇല്ലാതാകുേമ്പാഴാണ്. വിദ്യാഭ്യാസം വെറും ക്ലാസുകൾ മാത്രമല്ല.
ഒരുമിച്ചുള്ള കളികളും കലഹങ്ങളും നടപ്പുകളും കുസൃതികളും അധ്യാപകരോടും അവരിൽ നിന്നുള്ള ഇടപെടലുകളും പൊതുക്രമത്തിൽ സ്വയം ചിട്ടപ്പെടുത്തുന്ന അച്ചടക്കവുമാണത്. എല്ലാറ്റിനുമുപരി ഇതിലൂടെയെല്ലാം സ്വയം കണ്ടെത്തി വളർത്തലുമാണ്. വിദ്യാഭ്യാസം ലഭിച്ചവനെ അത് ഇല്ലാത്തവനിൽനിന്ന് വ്യത്യസ്തനാക്കുന്നത് എന്താണ്? വെറും വിവരവും അറിവുമല്ല, തിരിച്ചറിവാണ് യഥാർഥ വിദ്യാഭ്യാസം. നന്മയും തിന്മയും തമ്മിൽ തിരിച്ചറിയുക, മനുഷ്യത്വവും പൈശാചികതയും തമ്മിൽ തിരിച്ചറിയുക.
അറിവ് 'ഓൺലൈനായി' കിട്ടും. തിരിച്ചറിവ് അനുഭവത്തിലൂടെ കിട്ടേണ്ടതാണ്. അതുള്ളവൻ സഹിഷ്ണുത എന്തെന്ന് പഠിക്കും. എല്ലാവരെയും ഉൾക്കൊള്ളാനുള്ള വിശാലത പുലർത്തും. സങ്കുചിതത്വത്തിെൻറ ദർശനങ്ങളെ തള്ളൂം.പ്രകാശം പ്രപഞ്ചത്തിെൻറ പൊതുതത്ത്വമെന്നതുപോലെ, തിരിച്ചറിവ് മനുഷ്യത്വത്തിെൻറ നിയമമാണ്. അങ്ങനെയാണ് വിദ്യാഭ്യാസം മനുഷ്യനെ നയിക്കേണ്ട വെളിച്ചമാകുന്നത്. മനുഷ്യനിലെ സഹജമായ നന്മയെ, സഹിഷ്ണുതയെ, കരുണയെ പോഷിപ്പിക്കുന്ന വെളിച്ചമാണ് വിദ്യ. ഇന്നു തുറക്കുന്ന കാമ്പസുകൾ ഈ നന്മയുടെ വിളഭൂമിയാകട്ടെ. കവി വീരാൻകുട്ടി എഴുതി:
മണ്ണിനടിയിൽ
വേരുകൾ കൊണ്ട് കെട്ടിപ്പിടിക്കുന്നു,
ഇലകൾ തമ്മിൽ തൊടുമെന്ന് പേടിച്ച്
അകറ്റി നാം നട്ട മരങ്ങൾ.
തിന്മയുടെ ദുശ്ശീലങ്ങളിൽനിന്ന് നൈസർഗികമായ മനുഷ്യത്വത്തിലേക്കുള്ള മടക്കംകൂടിയാകട്ടെ ഈ പ്രവേശനോത്സവം. വർഷത്തിലേറെയായി കാത്തിരുന്ന ആ 'നാളെ' ഇന്നാണ്. പ്രതീക്ഷയിലേക്ക്, നാളെയുടെ പ്രകാശത്തിലേക്ക്, സ്വാഗതം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.