വോട്ടുയന്ത്രം: സംശയങ്ങൾ അകറ്റണം
text_fieldsപൊതുതെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയിരിക്കെ ഇലക്ട്രോണിക് വോട്ടുയന്ത്രം വലിയ വിവാദ വിഷയമായി ഉയർന്നിരിക്കുന്നു. ഓരോ തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും പരാതി ഉയരാറുണ്ടെങ്കിലും ഇക്കുറി തെരഞ്ഞെടുപ്പിന്റെ തന്നെ വിശ്വാസ്യതയെ വോട്ടുയന്ത്രം നിർണയിക്കുമെന്ന തരത്തിൽ ഗൗരവമേറിയ വാദങ്ങളാണ് ഉയർത്തപ്പെട്ടുകൊണ്ടിരിക്കുന്നത്. 2019ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷമാണ് വോട്ടുയന്ത്രങ്ങളുടെ വിശ്വാസ്യത സാരമായി ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയത്. ഈയിടെ നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളിലും, ജനഹിതവും ഇലക്ഷൻ ഫലങ്ങളും തമ്മിൽ കാണപ്പെട്ടതായി പറയുന്ന വലിയ അന്തരത്തിനു പിന്നിൽ വോട്ടുയന്ത്രങ്ങളാണെന്ന് ഉത്തരവാദപ്പെട്ട നേതാക്കൾ ആരോപിച്ചു. ജസ്റ്റിസ് മദൻ ലോക്കുർ അധ്യക്ഷനും മുൻ ഐ.എ.എസുകാരും പ്രഫസർമാരും മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും സാങ്കേതിക വിദഗ്ധരും അംഗങ്ങളുമായുള്ള സി.സി.ഇ (സിറ്റിസൻസ് കമീഷൻ ഓൺ ഇലക്ഷൻസ്) ഗുരുതരമായ ചില ന്യൂനതകൾ എടുത്തുകാട്ടുകയും തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പിക്കാൻ ആവശ്യമായ തിരുത്തലുകൾ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’ വോട്ടുയന്ത്രങ്ങളുടെ ഉപയോഗത്തെപ്പറ്റി പ്രധാനപ്പെട്ട ആശങ്കകളുന്നയിച്ചും അടിയന്തര പരിഹാരമാവശ്യപ്പെട്ടും തെരഞ്ഞെടുപ്പ് കമീഷന് ഹരജി നൽകിയിരിക്കുകയാണിപ്പോൾ. സെപ്റ്റംബർ മാസത്തിൽ സുപ്രീംകോടതി ഇതുസംബന്ധിച്ച ഒരു ഹരജി തള്ളിയെങ്കിലും സംശയങ്ങൾക്ക് നിവാരണമുണ്ടാക്കിക്കൊണ്ടല്ല അതു ചെയ്തത്. വോട്ടുയന്ത്രമടക്കമുള്ള വിഷയങ്ങൾ വീണ്ടും കോടതി കയറാനുള്ള സാധ്യത ഏറെയാണ്. സംശയാലുക്കളുടെ കൂട്ടത്തിൽ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ മാത്രമല്ല, നിഷ്പക്ഷരായ പൊതുപ്രവർത്തകരും കമ്പ്യൂട്ടർ വിദഗ്ധരും നിയമജ്ഞരുമെല്ലാമുണ്ട് എന്നത് ശ്രദ്ധേയമാണ്. പഴയ ബാലറ്റ് പേപ്പർ സമ്പ്രദായത്തിലേക്ക് തിരിച്ചുപോകണമെന്ന ആവശ്യം വരെ ചിലർ ഉയർത്തുന്നുണ്ടെങ്കിലും സി.സി.ഇ മുതൽ ഇൻഡ്യ വരെയുള്ള പലരും വോട്ടുയന്ത്രത്തിന്റെ വിശ്വാസ്യത എല്ലാവർക്കും ബോധ്യപ്പെടുന്ന തരത്തിൽ വീണ്ടെടുക്കാനുള്ള പരിഷ്കരണങ്ങളാണ് ആവശ്യപ്പെടുന്നത്. തീർത്തും ന്യായമായ ഈ ആവശ്യം നിർവഹിക്കേണ്ട ബാധ്യത തെരഞ്ഞെടുപ്പ് കമീഷനുണ്ട്.
വോട്ടുയന്ത്രത്തിന്റെ പ്രയോജനങ്ങൾ നിസ്തർക്കമാണ്. വോട്ടിങ്ങിലും വോട്ടെണ്ണലിലും കൈവന്ന വേഗവും തെരഞ്ഞെടുപ്പ് ചെലവിലെ കുറവും ഉദാഹരണം. അതേസമയം, സുതാര്യതക്കുറവ് അതിന്റെ കാര്യമായ ന്യൂനതയാണ്. കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്യാനുള്ള സാധ്യതയാണ് മറ്റൊന്ന്. യന്ത്രങ്ങളിൽ കൃത്രിമം നടക്കാമെന്ന വാദവുമുണ്ട്. 2014ലെ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി ഷികാഗോയിലെ ‘സൈബർ വിദഗ്ധൻ’ ആരോപിച്ചത് അന്ന് വാർത്തയായിരുന്നു. 2019ലെ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ വ്യാപകമായ അസ്വാഭാവികത കണ്ടതായി ഒരു പഠന പ്രബന്ധത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. വോട്ടും വിവിപാറ്റും തമ്മിൽ പൊരുത്തക്കേട് കാണപ്പെട്ടു. ഇലക്ഷൻ കമീഷൻ ആരോപണങ്ങളെ മുറപ്രകാരം നിഷേധിക്കാറുണ്ടെങ്കിലും ഓരോ തവണയും വോട്ടുയന്ത്രത്തിൽ അവിശ്വാസം വർധിക്കുകയാണ്. ഒരു ഘട്ടത്തിൽ ഇലക്ഷൻ കമീഷൻ, വോട്ടുയന്ത്രം ഹാക്ക് ചെയ്തുകാണിക്കാൻ വെല്ലുവിളിച്ചുകൊണ്ട് ‘ഹാക്കത്തൺ’ പ്രഖ്യാപിച്ചെങ്കിലും പ്രധാന കക്ഷികളാരും പങ്കെടുക്കാത്തതിനാൽ അത് പ്രയോജനപ്പെട്ടില്ല. മാത്രമല്ല, ബാലറ്റിങ് യൂനിറ്റ്, കൺട്രോൾ യൂനിറ്റ് എന്നിവയടങ്ങുന്ന വോട്ടുയന്ത്രം മാത്രമല്ല, ‘വിവിപാറ്റ്’ പോലുള്ള രീതികളിലെ പോരായ്മയും തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതക്ക് പോറലേൽപിക്കുന്നുണ്ട്. 1980കളിൽ ഇന്ത്യ വോട്ടുയന്ത്രങ്ങളെ ആശ്രയിക്കാൻ തുടങ്ങിയതിൽ പിന്നെ 31 രാജ്യങ്ങളിൽ അവ ഉപയോഗിക്കുകയോ പരീക്ഷിക്കുകയോ ചെയ്തിട്ടുണ്ട്. പലരും പരീക്ഷണങ്ങൾക്കപ്പുറം പോയില്ല. ചിലർ അത് തുടങ്ങിയശേഷം ഉപേക്ഷിച്ചു. 2008ൽ വോട്ടുയന്ത്രം നടപ്പാക്കിയ ഫിൻലൻഡ് പിന്നീട് അത് വേണ്ടെന്നുവെച്ചത്, പ്രയോജനങ്ങളെക്കാൾ കൂടുതൽ ദോഷങ്ങൾ അതിനുണ്ടെന്ന് കണ്ടാണ്. ജർമനിയിൽ കോടതി വോട്ടുയന്ത്രത്തെ ഭരണഘടന വിരുദ്ധമെന്ന് പ്രഖ്യാപിച്ച് വിലക്കി. നെതർലൻഡ്, നോർവേ, കസാഖ്സ്താൻ, റുമേനിയ തുടങ്ങിയവയും വോട്ടുയന്ത്രം പരീക്ഷിച്ച ശേഷം തിരിച്ചുനടന്നവരാണ്.
കൃത്രിമം നടത്താനാകില്ല എന്ന് ആവർത്തിച്ചാണ് ഇന്ത്യയിൽ വോട്ടുയന്ത്രത്തെ കമീഷനും മറ്റും ന്യായീകരിക്കുന്നത്. എന്നാൽ, സുതാര്യതയില്ല എന്ന് ബോധ്യപ്പെട്ടതോടെ വിവിപാറ്റ് (വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രെയിൽ) നടപ്പാക്കാൻ നിർബന്ധിതരായി. അതുതന്നെ ഭാഗികമായും ന്യൂനതയോടെയും മാത്രം. വിവിപാറ്റ് ഇന്നും സാർവത്രികമോ സമ്പൂർണമോ അല്ല. വോട്ടർക്ക് കാണിച്ചുകൊടുക്കുകയേ ചെയ്യുന്നുള്ളൂ- അതും വോട്ട് രേഖപ്പെടുത്തിയ ശേഷം. വോട്ടർ ഉദ്ദേശിച്ചയാൾക്ക് വോട്ടുവീഴുന്നു എന്നും അത് രേഖപ്പെടുത്തുന്നുവെന്നും അതുതന്നെ എണ്ണുന്നുവെന്നും ഉറപ്പ് ഇപ്പോഴുമില്ല. യന്ത്രങ്ങളുടെ പ്രവർത്തനങ്ങളെപ്പറ്റി എല്ലാ കക്ഷികൾക്കും ബോധ്യപ്പെടുന്ന ഓഡിറ്റ് നടക്കുന്നില്ല. വോട്ടുയന്ത്രം നടപ്പായശേഷം കമ്പ്യൂട്ടർ രംഗത്തുണ്ടായ അസാമാന്യമായ മുന്നേറ്റം (നിർമിതബുദ്ധി അടക്കം) വോട്ടുയന്ത്രത്തെ എത്രത്തോളം ബാധിക്കുന്നു എന്ന് പരിശോധിച്ചിട്ടില്ല. യന്ത്രങ്ങളും സോഫ്റ്റ്വെയറും അവയുടെ ഗുണനിലവാരവുമെല്ലാം പരിശോധിക്കുന്നത് സർക്കാർ നിയന്ത്രണത്തിലുള്ള സമിതികളാണ്. ഏറ്റവുമൊടുവിൽ തെരഞ്ഞെടുപ്പ് കമീഷനെ നിയോഗിക്കുന്ന സമിതിയിൽനിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ മാറ്റി പകരം മന്ത്രിയെ വെക്കുന്ന നിയമം നടപ്പാകുന്നതോടെ കമീഷനും സർക്കാറിന്റെ പൂർണ നിയന്ത്രണത്തിലാകുന്നു. ഇതെല്ലാമിരിക്കെ തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്താതിരിക്കാനുള്ള ധാർമികബോധം അധികൃതർക്കുണ്ടെങ്കിൽ സമാധാനിക്കാമായിരുന്നു. ആ സ്ഥിതിയും ഇന്നില്ല. സാം പിത്രോഡ പറഞ്ഞപോലെ, ഇന്നത്തെ അവസ്ഥയിൽ വോട്ടുയന്ത്രങ്ങൾ ജനഹിതത്തിനെതിരെ വിധി നൽകിയേക്കും. തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവകവുമായാൽ പോരാ, അങ്ങനെയാണെന്ന് ബോധ്യപ്പെടുകയും വേണം. ആ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമീഷനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.