ഇസ്രായേലിലേക്കുള്ള തൊഴിൽ കയറ്റുമതിയിലെ ശരികേടുകൾ
text_fieldsഇസ്രായേലിലേക്ക് ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന നടപടികൾ ഇപ്പോൾ ചർച്ചവിഷയമായിരിക്കുന്നു. ഇതിനകം ആ രാജ്യത്ത് എത്തിയവരും ഇനിയും പോകാനിരിക്കുന്നവരുമായ 5000ത്തിൽപരം തൊഴിലാളികൾ ഇസ്രായേൽ-ഇറാൻ സംഘർഷാവസ്ഥയിൽ നേരിടുന്ന അസുരക്ഷിതമായ അന്തരീക്ഷമാണ് ഇതിനു കാരണം. സിറിയൻ തലസ്ഥാനമായ ഡമസ്കസിലെ ഇറാൻ എംബസിക്കു മേൽ ബോംബ് വർഷിച്ച് ഇറാൻ സൈനിക നേതാക്കളെ തെൽഅവീവ് കൊലപ്പെടുത്തിയതാണ് പുതിയ യുദ്ധമുഖത്തിനു വഴിതുറന്നത്. ആക്രമണത്തിനു തിരിച്ചടിയായി കഴിഞ്ഞ ദിവസം ഇറാൻ പ്രത്യാക്രമണം നടത്തിയിരുന്നു. ഇസ്രായേൽ ആക്രമണവുമായി മുന്നോട്ടുപോയാൽ മേഖലയിലെ നിശ്ചിതകേന്ദ്രങ്ങൾ ഉന്നമിടുമെന്ന് തെഹ്റാൻ ഭീഷണി മുഴക്കുകയും ചെയ്തു. ഇസ്രായേലിനെ പിന്തുണക്കാനില്ലെന്ന് അമേരിക്ക കൈയൊഴിയുകയും ഇറാന്റെ തിരിച്ചടിക്കുള്ള മറുപടി ഉടനെയില്ലെന്ന മട്ടിൽ ഇസ്രായേൽ പറഞ്ഞൊഴിയുകയും ചെയ്തതോടെ അതിഗുരുതരമായ സ്ഥിതിവിശേഷത്തിന് അൽപം അയവു വന്നിട്ടുണ്ട്. എന്നാൽ, ഇസ്രായേലിലേക്കുള്ള ഇന്ത്യയുടെ യാത്രാവിലക്ക് തുടരുകയാണ്. പല അന്താരാഷ്ട്ര വിമാനക്കമ്പനികളും സർവിസുകൾ നിർത്തിവെച്ചിരിക്കുന്നു. ഇത്തരമൊരു സന്നിഗ്ധാവസ്ഥയിലാണ് ഇസ്രായേലിലേക്ക് ഉഭയകക്ഷി ധാരണ പ്രകാരം ആയിരക്കണക്കിന് ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള നീക്കങ്ങൾ അഭംഗുരം തുടരുന്നത്- യാത്രക്ക് നിശ്ചിത തുക അടച്ച് വിമാന ടിക്കറ്റ് ബുക്ക് ചെയ്തവരുടെ യാത്ര തൽക്കാലം നിർത്തിവെച്ചിട്ടുണ്ടെങ്കിലും.
പശ്ചിമേഷ്യയിലേക്ക് തൊഴിലാളികളെ വൻതോതിൽ ലഭ്യമാക്കാവുന്ന രാജ്യം എന്ന നിലക്ക് മാത്രമല്ല ഇന്ത്യയുമായി ഇസ്രായേൽ കരാറുണ്ടാക്കുന്നത്. പൊതുവേ തങ്ങളുടെ അടുത്ത സഹകാരിയായാണ് ഇസ്രായേലിലെ നെതന്യാഹു സർക്കാർ ഇന്ത്യയെ കാണുന്നത്. രാഷ്ട്രീയമായ ഈ സാമീപ്യവും തീരുമാനത്തിലേക്ക് നയിച്ചിരിക്കാം. സംഘർഷഭരിതമായ ഒരു അനിശ്ചിതസാഹചര്യത്തിലേക്ക് ഇന്ത്യൻ തൊഴിൽശേഷിയെ തള്ളിവിടുന്നതിൽ വിവേകമതികൾ മുമ്പേ എതിർപ്പ് പ്രകടിപ്പിച്ചതാണ്. ഇപ്പോൾ ഇറാൻ സംഘർഷംകൂടി കൂനിന്മേൽ കുരുവായി എത്തിയതോടെ എതിർപ്പ് രൂക്ഷമാവുക സ്വാഭാവികം. ഇസ്രായേലിന്റെ ക്രൂരവിനോദങ്ങൾക്ക് ഇന്ത്യയെന്തിന് കരുവായി മാറണം എന്ന രാഷ്ട്രാഭിമാനത്തിന്റെയും അന്തസ്സിന്റെയും ചോദ്യമാണ് വിമർശകർ ഉന്നയിച്ചത്. ഇസ്രായേലിന്റെ കിരാത നടപടികൾ വരുത്തിവെച്ച മാനുഷിക ദുരന്തത്തിൽ വീടും ആഹാരവും തൊഴിലും കിട്ടാതെ കഷ്ടപ്പെടുന്ന ലക്ഷങ്ങളുടെ കണ്ണീരിലാണ് ഇന്ത്യക്കാർ തൊഴിലും വരുമാനവർധനയും അന്വേഷിക്കേണ്ടിവരുന്നത്. അരലക്ഷത്തോളം പേരെ കൂട്ടക്കുരുതി നടത്തിയ ഇസ്രായേലിന്റെ കിരാതചെയ്തികൾക്കുള്ള പരോക്ഷമായ അംഗീകാരവും കൂടിയാവും ഇത്. രണ്ടാമതായി, സംഘർഷ മേഖലയിലേക്ക് തൊഴിലാളികളെ മതിയായ സംരക്ഷണ ഉപാധികളില്ലാതെ അയക്കുന്നതിലെ ശരികേടും രാജ്യത്തെ പ്രതിപക്ഷ കക്ഷികളും ട്രേഡ് യൂനിയനുകളും ഉയർത്തുന്നു.
ഗസ്സയിലെ വംശഹത്യയുടെ ഭാഗമായി ഇസ്രായേലിൽ തൊഴിലെടുക്കാൻ അനുവാദമുള്ള ഒരു ലക്ഷത്തോളം ഫലസ്തീനികളുടെ തൊഴിൽ പെർമിറ്റ് ഇസ്രായേൽ റദ്ദാക്കിയതിനാൽ ഉണ്ടായ തൊഴിലാളിക്ഷാമം നികത്താൻകൂടിയാണ് ഇസ്രായേൽ ഈ റിക്രൂട്ട്മെന്റിന് മുതിർന്നത്. ഗൾഫ് ഉൾപ്പെടെ പശ്ചിമേഷ്യയിലെ ഒട്ടുമിക്ക തൊഴിൽശേഷി ഇറക്കുമതി രാജ്യങ്ങളും ഇന്ത്യൻ വിദേശ മന്ത്രാലയത്തിന്റെ പട്ടിക അനുസരിച്ച് പാസ്പോർട്ടിൽ എമിഗ്രേഷൻ പരിശോധന ആവശ്യമുള്ള (ഇ.സി.ആർ) വിഭാഗത്തിൽപെടുന്നവയാണ്. എന്നാൽ, ഇസ്രായേൽ ആ ഗണത്തിൽപെടുന്നില്ല. അതുകൊണ്ടുതന്നെ ഇ-മൈഗ്രേറ്റ് പോർട്ടലിൽ രജിസ്റ്റർ ചെയ്തല്ല ഈ തൊഴിലാളികൾ പോകുന്നത്. പോകുന്നവരിൽനിന്ന് റിക്രൂട്ടിങ് ഏജന്റ് ഈടാക്കുന്ന തുകയും പുറമെ വിമാന ടിക്കറ്റ്, നാഷനൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷനുള്ള ഫീസ് എന്നിവയുൾപ്പെടെ നല്ലൊരു തുക ചെലവഴിച്ചാണ് തൊഴിലാളികൾ ഇസ്രായേലിൽ എത്തേണ്ടത്. ഇക്കണ്ട തുകയത്രയും അടച്ച പലരുടെയും യാത്ര അനിശ്ചിതത്വത്തിലാണ്. അന്തർദേശീയ തൊഴിൽ സംഘടന (ഐ.എൽ.ഒ) നിഷ്കർഷിക്കുന്ന സുരക്ഷിതത്വ വ്യവസ്ഥകളിൽ ഒപ്പിട്ട രാജ്യമാണ് ഇസ്രായേലെങ്കിലും ഇന്ന് അവിടെ ഒരിടവും സുരക്ഷിതമല്ല എന്ന് ഇസ്രായേൽ പ്രതിരോധ വകുപ്പിന്റെ വക്താവ് തന്നെ പറയുന്നു. വിവിധ ആവശ്യങ്ങൾക്കായി ഇസ്രായേലിൽ വസിക്കുന്ന ഇന്ത്യക്കാർ 18,000ത്തിന് അടുത്ത് വരുമെന്നാണ് കണക്ക്. നിലവിലെ സംഘർഷം തുടങ്ങുന്നതിനു മുമ്പേ ഇസ്രായേലിലേക്ക് തൊഴിലാളികളെ അയക്കാനുള്ള നീക്കമുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇസ്രായേൽ സാമ്പത്തിക കാര്യ മന്ത്രി നിർ ബറകത്ത് ഇന്ത്യ സന്ദർശിച്ചപ്പോൾ വിവിധ തൊഴിലുകളിലേക്ക് ഇന്ത്യക്കാരെ എടുക്കുന്ന ബൃഹദ് പദ്ധതി ചർച്ച ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറിൽ പ്രധാനമന്ത്രി മോദിയുമായി നെതന്യാഹു നടത്തിയ ഫോൺ സംഭാഷണത്തിലും ഇസ്രായേലിലേക്ക് ഇന്ത്യക്കാരെ എത്തിക്കുന്നത് ത്വരിതപ്പെടുത്തുന്ന കാര്യം സംസാരിച്ചിരുന്നു. രാഷ്ട്രം സ്വന്തം പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകുന്ന അതേ രാജ്യത്തേക്കുതന്നെ ഇത്രയും തൊഴിലാളികളെ അയക്കാൻ എങ്ങനെ വിദേശകാര്യ മന്ത്രാലയം കൂട്ടുനിന്നു എന്നാണ് ഇറാനിലും യു.എ.ഇയിലും ഇന്ത്യൻ സ്ഥാനപതിയായിരുന്ന കെ.എൻ. സിങ് പ്രതികരിച്ചത്. നിലവിലെ ഇസ്രായേലി ചെയ്തികളോടുള്ള രോഷം അവഗണിച്ച് ഫലസ്തീനികളെ ഒഴിവാക്കിയ സ്ഥാനത്ത് ജോലി ചെയ്യാൻ ഇന്ത്യക്കാരെ അയച്ചുകൊടുക്കുന്നത് 80 ലക്ഷത്തോളം ഇന്ത്യക്കാർ ജോലിചെയ്യുന്ന അറബ് രാജ്യങ്ങളിൽ ഇന്ത്യക്കെതിരായ വികാരം ജനിപ്പിക്കാനേ ഉപകരിക്കൂ എന്ന അദ്ദേഹത്തിന്റെ അഭിപ്രായം പ്രസക്തമാണ്. ഇസ്രായേലിനോടുള്ള നിലവിലെ സർക്കാറിന്റെ അമിത ചങ്ങാത്തം പൗരന്മാരുടെ സുരക്ഷിതത്വവും തൊഴിലാളികളുടെ ക്ഷേമവും അവഗണിക്കാൻ അവരെ പ്രേരിപ്പിച്ചുകൂടാ. തൊഴിലാളി സംഘടനകളും പ്രതിപക്ഷ കക്ഷികളും ഉന്നയിക്കുന്ന ഇസ്രായേൽ റിക്രൂട്ട്മെന്റിലെ തൊഴിലാളി ക്ഷേമ വിഷയങ്ങൾ ഗൗരവത്തിലെടുക്കുന്നതിനു സർക്കാറിന്റെ കക്ഷിരാഷ്ട്രീയം തടസ്സമായിക്കൂടാ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.