Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_right...

വിദ്വേഷപ്രസംഗത്തിന് വിലങ്ങിടാൻ സുപ്രീംകോടതിക്കാകുമോ?

text_fields
bookmark_border
വിദ്വേഷപ്രസംഗത്തിന് വിലങ്ങിടാൻ സുപ്രീംകോടതിക്കാകുമോ?
cancel

രാജ്യം എങ്ങോട്ടാണ് നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്? എന്തുകൊണ്ടാണ് മാധ്യമങ്ങളിലൂടെ ഒഴുകുന്ന വിദ്വേഷപ്രചാരണങ്ങളിൽ കേന്ദ്രം നിശ്ശബ്ദ കാഴ്ചക്കാരായി നിൽക്കുന്നത്? കഴിഞ്ഞ കുറെ നാളുകളായി ഉയർന്നുകൊണ്ടിരിക്കുന്ന സുപ്രധാനമായ ചോദ്യങ്ങൾ സുപ്രീംകോടതി ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ഋഷികേശ് റോയ് എന്നിവരും ഉന്നയിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം വിദ്വേഷപ്രസംഗങ്ങൾ നിയന്ത്രിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ തേടിയുള്ള 11 റിട്ട് ഹരജികൾ പരിഗണിക്കവെയായിരുന്നു ഇത്. വിദ്വേഷ പ്രസംഗങ്ങളെ നിയന്ത്രിക്കുന്നതിൽ ഭരണകൂടവും മാധ്യമസ്ഥാപനങ്ങളും പുലർത്തുന്ന അക്ഷന്തവ്യമായ അലസതയോടുള്ള അമർഷം പരമോന്നത നീതിപീഠത്തിന്‍റെ പ്രതികരണങ്ങളിൽ തെളിഞ്ഞുകാണാം. അഭ്യൂഹപ്രചാരണങ്ങളും വിദ്വേഷപ്രഭാഷണങ്ങളും തടയാൻ സവിശേഷ നിയമങ്ങളൊന്നും നിലവിലില്ലെന്നാണ് ഇലക്ഷൻ കമീഷൻ നൽകിയ സത്യവാങ്മൂലം. മുഹമ്മദ് നബിയെ നിന്ദിച്ചുകൊണ്ട് നൂപുർ ശർമ കൊളുത്തിയ വിദ്വേഷാഗ്നി രാജ്യം മുഴുവൻ ആളിക്കത്തിയ വേളയിൽ വെറുപ്പിന്‍റെ വിഷംവമിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എഡിറ്റേഴ്സ് ഗിൽഡ് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. വിദ്വേഷപ്രസംഗത്തെ രൂക്ഷമായി വിമർശിച്ചെങ്കിലും വിദ്വേഷപ്രസംഗകയെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവിറക്കാൻ സുപ്രീംകോടതിക്ക് സാധിച്ചില്ല. അതുകൊണ്ടാണ് വിദ്വേഷപ്രസംഗത്തിന് വിലങ്ങുവെക്കാൻ പരമോന്നത കോടതിക്ക് ആകുമോ എന്ന ചോദ്യമുയരുന്നത്.

ന്യൂനപക്ഷ വിരുദ്ധതയും വെറുപ്പും സമൂഹത്തിൽ പ്രവഹിക്കുന്നത് അനിയന്ത്രിതമായി മാറിയ സാഹചര്യത്തിൽ വിദ്വേഷപ്രസംഗങ്ങൾ നിയമപരമായി കുറ്റകൃത്യമാക്കാനുള്ള നിർദേശങ്ങൾ 2017 മാർച്ചിൽ ദേശീയ നിയമ കമീഷൻ അന്നത്തെ നിയമമന്ത്രി രവിശങ്കർ പ്രസാദിന് സമർപ്പിച്ചിരുന്നു. പക്ഷേ, കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അവയോട് വളരെ നിസ്സംഗസമീപനമാണ് സ്വീകരിച്ചത്. വിദ്വേഷപ്രചാരണം തടയുന്നതിന് സുപ്രീംകോടതി അഭിപ്രായമാരാഞ്ഞപ്പോൾ 14 സംസ്ഥാനങ്ങളേ മറുപടി നൽകാൻ കൂട്ടാക്കിയുള്ളൂ. നിയമ കമീഷന്റെ നിർദേശങ്ങൾ നടപ്പാക്കുമോ എന്നകാര്യത്തിൽ കേന്ദ്രവും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതിനുകാരണം വ്യക്തമാണ്. പൊതുമനഃസാക്ഷിയെ നിലവിലെ അധികാരഘടനക്ക് അനുകൂലമായി നിലനിർത്താനും പാകപ്പെടുത്താനുമുള്ള രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണ് അവിരാമം തുടർന്നുകൊണ്ടിരിക്കുന്ന വിദ്വേഷപ്രഭാഷണങ്ങൾ. മാധ്യമങ്ങൾ വെറുപ്പിന്‍റെ വിഷം വമിപ്പിക്കുന്നത് കോടതി നിരീക്ഷിക്കുന്നതുപോലെ റേറ്റിങ് ഉയർത്താൻ മാത്രമല്ല; ഭരണകൂട ഹിതത്തിനനുസരിച്ചാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് അധികാരികളെ ബോധ്യപ്പെടുത്താൻ കൂടിയാണ്. അതുകൊണ്ട് കോടതിയുടെ അമർഷത്തിന് കേന്ദ്രം നൽകുന്ന 'പ്രാധാന്യം' കാത്തിരുന്നു കാണേണ്ടതാണ്.

വിദ്വേഷപ്രഭാഷണങ്ങളില്ലാതാക്കാൻ പുതിയ നിയമനിർമാണത്തിന്‍റെ അനിവാര്യത സുപ്രീം കോടതിയും ഇലക്ഷൻ കമീഷനും ഒരുപോലെ സമ്മതിക്കുമ്പോൾതന്നെ, മതപരമായ അവഹേളനത്തെ തടയാനും വിദ്വേഷപ്രചാരണത്തെ ചെറുക്കാനും നിലവിൽ ഉപയോഗിക്കുന്ന 153A, 295, 295A വകുപ്പുകൾ സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങളെ റദ്ദുചെയ്യാൻ ഭരണകൂടം ഉപകരണമാക്കുന്നത് കാണാതിരിക്കാനാവില്ല. സുപ്രീംകോടതിപോലും ഇത്തരം കേസുകളിൽ ക്രമസമാധാന പരിപാലനത്തിന്‍റെ വീക്ഷണകോണുകളിലൂടെ നിരീക്ഷിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ന്യൂസ് 18 മാനേജിങ് എഡിറ്റർ അമീഷ് ദേവ്ഗൺ തന്‍റെ ടി.വി ഷോയിൽ ഖാജ മുഈനുദ്ദീൻ ചിശ്തിയെ തീവ്രവാദിയെന്നും കള്ളനെന്നും ആക്ഷേപിച്ച കേസിൽ ജസ്റ്റിസ് ഖാൻവിൽക്കറും ജസ്റ്റിസ് സഞ്ജീവ് ഖന്നയും സ്വീകരിച്ച നിലപാട് വിദ്വേഷപ്രസംഗത്തെ നിർവചിക്കാൻ ബുദ്ധിമുട്ടാണെന്നും അതുകൊണ്ട് അക്രമത്തിന് പ്രേരണ നൽകുന്നുണ്ടോ, 153A, 295A എന്നീ വകുപ്പുകൾക്കനുസൃതമായ കുറ്റകൃത്യമാണോ എന്ന പരിശോധനയേ കഴിയൂ എന്നായിരുന്നു. കേസ് നിലനിൽക്കുമെന്ന് പറഞ്ഞ കോടതി പക്ഷേ, അറസ്റ്റിന് വകുപ്പില്ലെന്നും ഉത്തരവിട്ടു. ക്രമസമാധാനം ലംഘിക്കാത്തതിനാൽ 'പൊതുജനങ്ങൾ കാണിക്കുന്ന വിവേകവും സന്തുലിതാവസ്ഥയും' അത്തരം പ്രസംഗം നിയമാനുസൃതമായ സംസാരത്തിന്റെ പരിധിയിൽ വരുന്നതിന്റെ തെളിവാണെന്ന് അക്ബറുദ്ദീൻ ഉവൈസിക്കെതിരായ കേസിൽ സുപ്രീംകോടതിയുടെ ഉത്തരവുണ്ട്. ചുരുക്കത്തിൽ കഴിഞ്ഞ ദിവസം കോടതിയുടെ നിർദേശങ്ങൾ വിദ്വേഷപ്രസംഗ വിഷയത്തിൽ കോടതിയുടെതന്നെ മുൻകാല നിരീക്ഷണങ്ങളെയും ഉത്തരവുകളെയും പുനഃപരിശോധിക്കാൻ പ്രേരിപ്പിക്കുന്നതും സമഗ്രമായ നിയമനിർമാണത്തിന്‍റെ അനിവാര്യത ആവശ്യപ്പെടുന്നതുമാണ്.

മുഖ്യധാരാ മാധ്യമങ്ങളടക്കമുള്ളവർ പ്രസരിപ്പിക്കുന്ന വിദ്വേഷകരമായ ഉള്ളടക്കം മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിൽ സംശ‍യമില്ലെങ്കിലും സുപ്രീംകോടതിയുടെ ഉത്തരവിനടിസ്ഥാനത്തിൽ രൂപപ്പെടുന്ന നിയമങ്ങൾ രാജ്യത്തിലെ ജനാധിപത്യ ഇടങ്ങളെ കൂടുതൽ ചുരുങ്ങാൻ ഇടയാക്കുമോ എന്ന ആശങ്ക പുതിയ ഇന്ത്യയുടെ സാഹചര്യത്തിൽ ഉയർത്തപ്പെടേണ്ടതുതന്നെയാണ്. അതുപോലെ പ്രധാനമാണ് ഭയപ്പെടുത്താനും സമുദായങ്ങളെ പൈശാചികവത്കരിക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള സംസാരങ്ങളെ നിയമപരമായി തടയാനുള്ള നിയമനിർമാണത്തിന് പുതിയ ഇന്ത്യ സന്നദ്ധമാകുമോ എന്നത്. വിദ്വേഷത്തിന്‍റെ ഉൽപാദകരും സംരക്ഷകരും ഭരണകൂടം തന്നെയാകുമ്പോൾ നിയമനിർമാണങ്ങൾ പ്രഹസനമാകാനും ഇരകൾക്കുതന്നെ അമിതഭാരമാകാനുമുള്ള സാധ്യത കൂടുതലാണ്. രാജ്യത്തെ സമീപകാല നിയമനിർമാണങ്ങൾ ആ ഭയത്തെ തന്നെയാണ് സാധൂകരിച്ചുകൊണ്ടിരിക്കുന്നതും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 2022 september 23
Next Story