Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകർഷകരെ വീണ്ടും...

കർഷകരെ വീണ്ടും തെരുവിലിറക്കുമ്പോൾ

text_fields
bookmark_border
കർഷകരെ വീണ്ടും തെരുവിലിറക്കുമ്പോൾ
cancel

വർഷം നീണ്ട പോരാട്ടത്തിനുശേഷം കേന്ദ്രസർക്കാറിനെ വിട്ടുവീഴ്ചയിലേക്കു മുട്ടുകുത്തിച്ചു പിൻവാങ്ങിയ കർഷകസംഘടനകൾ തിങ്കളാഴ്ച വീണ്ടും രാജ്യതലസ്ഥാനം സ്തംഭിപ്പിച്ചിരിക്കുന്നു. നാൽപത് കർഷകസംഘടനകളുടെ പൊതുവേദിയായ സംയുക്ത കിസാൻ മോർച്ച (എസ്.കെ.എം) ആണ് കഴിഞ്ഞ ദിവസം ജന്തർമന്തറിൽ മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്. കഴിഞ്ഞ വർഷം സമരം നേരിട്ട രീതിയിൽതന്നെ അതിർത്തികളിൽ അവരെ തടയാൻ ശ്രമിച്ചും നിരോധനാജ്ഞ പ്രഖ്യാപിച്ച് തലസ്ഥാനത്ത് ബാരിക്കേഡുകളുടെ തടയണ തീർത്തും പ്രക്ഷോഭം പരാജയപ്പെടുത്താനുള്ള മുഴുവൻ നീക്കങ്ങളെയും തകർത്താണ് കർഷകർ തിങ്കളാഴ്ചയും തലസ്ഥാനത്ത് അണയാത്ത സമരവീര്യം പ്രകടമാക്കിയത്. പൊലീസ് ഒരു ദിവസം മുമ്പ് കർഷക നേതാവ് രാകേഷ് ടികായത്തിനെ കരുതൽ തടങ്കലിൽ വെച്ചെങ്കിലും വിട്ടയച്ച ഉടൻ അദ്ദേഹം ജന്തർമന്തറിലെത്തി സമരക്കാരുടെ നിലപാട് ആവർത്തിച്ചു വ്യക്തമാക്കി: ''അവസാനശ്വാസം വരെയും ഈ പോരാട്ടം തുടരും. ഞങ്ങൾ നിർത്തില്ല, ഞങ്ങൾ തളരില്ല, ഞങ്ങൾ തലകുനിക്കില്ല.'' കഴിഞ്ഞ വാരം ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കിസാൻ മോർച്ച ഒരു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ അവിടെ സമരക്കാരുടെ ഇടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ അശിഷ് വാഹനമോടിച്ചു കയറ്റി നാലു കർഷകരെയടക്കം കൊന്നുകളഞ്ഞ സംഭവത്തിൽ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. സെപ്റ്റംബർ ആറിനു ഡൽഹിയിൽ ചേർന്ന് സമരത്തിന്‍റെ ഭാവി ചർച്ചചെയ്യാനാണ് മോർച്ചയുടെ തീരുമാനം.

ഐതിഹാസികമായ കർഷകസമരത്തിനൊടുവിൽ കേന്ദ്രം കൊണ്ടുവന്ന തല തിരിഞ്ഞ നിയമങ്ങൾ പിൻവലിക്കാൻ മോദിസർക്കാർ നിർബന്ധിതമായി. എന്നാൽ, അന്നു കർഷകർക്കു നൽകിയ ഉറപ്പുകളെല്ലാം കടലാസിൽ മാത്രം അവശേഷിക്കുകയും ദുരിതങ്ങൾ മാറ്റമില്ലാതെ തുടരുകയും ചെയ്തപ്പോഴാണ് സമരം കൂടുതൽ ശക്തമാക്കി രണ്ടാം വട്ടവും രംഗത്തിറങ്ങിയത്. മിനിമം താങ്ങുവില നിയമവിധേയമാക്കുന്നതിനുവേണ്ടിയുള്ള നടപടികൾ, കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുക, കർഷകർക്ക് ദ്രോഹമായിത്തീരുന്ന വൈദ്യുതിബിൽ പിൻവലിക്കുക, ലഖിംപുർ ഖേരിയിലെ കർഷകകൊലയുടെ കേസ് നടപടി തുടങ്ങിയ വിഷയങ്ങളിലെല്ലാം അന്നു തന്ന ഉറപ്പിൽനിന്നു കേന്ദ്രസർക്കാർ പിന്മാറിയതാണ് കർഷകരെ വീണ്ടും പ്രകോപിപ്പിച്ചിരിക്കുന്നത്. അന്ന് ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിരക്കിട്ടൊരു ഉപായമൊപ്പിക്കുകയായിരുന്നു കേന്ദ്രസർക്കാർ. എന്നാൽ, ഈ വിഷയത്തിൽ നേരത്തേ സമരം ചെയ്ത എല്ലാവരെയും ഒരുമിച്ചു കൂട്ടാൻ സംയുക്തവേദിക്കു കഴിഞ്ഞില്ല. വിവിധ രാഷ്ട്രീയപാർട്ടികളുമായി ചേർന്നു പ്രവർത്തിക്കുന്ന കർഷകർ പല തട്ടിലായി. അതിനാൽ, അവരെ മാറ്റിനിർത്തി, തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിനിറങ്ങുന്ന പാർട്ടികളുമായി ബന്ധമില്ലാത്ത സ്വതന്ത്ര കർഷകപാർട്ടികളെ കൂട്ടിയാണ് ഇത്തവണ സമരമുന്നണി രൂപപ്പെടുത്തിയിരിക്കുന്നത്. ഇത്തവണ വർധിച്ചുവരുന്ന തൊഴിലില്ലായ്മയും മിനിമം താങ്ങുവിലക്ക് നിയമപരമായ ഉറപ്പുമാണ് കർഷകർ പ്രധാനമായും മുന്നോട്ടുവെക്കുന്നത്. 23 വിളകൾക്ക് കേന്ദ്രം മിനിമം താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, അതിനു നിയമപരമായ താങ്ങില്ലാത്തതിനാൽ കർഷകർക്ക് വിൽപനയിൽ അതൊരു അവകാശമായി നേടിയെടുക്കാനാവില്ല. കൊയ്ത്തുകാലത്ത് ഇന്ത്യയിൽ പൊതുവെ പ്രഖ്യാപിക്കപ്പെട്ട ഔദ്യോഗികവിലയിലും വളരെ കുറഞ്ഞ വിലക്കാണ് കർഷകർക്ക് ഉൽപന്നങ്ങൾ വിറ്റഴിക്കേണ്ടി വരുന്നത്. അതുകൊണ്ടാണ് താങ്ങുവിലക്ക് നിയമത്തിന്‍റെ പിൻബലം നൽകാൻ കഴിഞ്ഞ സമരകാലത്ത് കർഷകർ ആവശ്യപ്പെട്ടത്. 2021 നവംബർ 19ന് പ്രമാദമായ മൂന്നു കർഷകനിയമങ്ങൾ പിൻവലിക്കുമ്പോഴും താങ്ങുവിലയുടെ കാര്യത്തിൽ കേന്ദ്രം വഴുതിക്കളിച്ചു. കഴിഞ്ഞ മാസം പാർലമെന്‍റിലെ ചോദ്യോത്തര സെഷനിൽ അത്തരമൊരു ഉറപ്പ് കർഷകർക്കു നൽകിയില്ലെന്ന് സർക്കാർ അസന്ദിഗ്ധമായി പ്രസ്താവിക്കുകയും ചെയ്തു. എന്നാൽ, സമരം നിർത്തിവെക്കുമ്പോൾ താങ്ങുവിലയടക്കമുള്ള കാര്യങ്ങളിൽ പരിഹാരം പഠിക്കാൻ ഒരു സമിതിയെ നിശ്ചയിക്കുമെന്ന് സർക്കാറിന്‍റെ ഉറപ്പുണ്ടായിരുന്നുവെന്നാണ് കർഷകസംഘടനകളുടെ വാദം.

ലഖിംപുർ ഖേരി സംഭവത്തിനുത്തരവാദിയായ കേന്ദ്രമന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്തെങ്കിലും വൈകാതെ ജാമ്യത്തിൽ വിടുകയായിരുന്നു. മന്ത്രിയെ നീക്കി നിഷ്പക്ഷമായ ജുഡീഷ്യൽ അന്വേഷണം നടത്തി പ്രതികൾക്ക് ഉചിതമായ ശിക്ഷ നൽകണമെന്നും സംഭവത്തിൽ പിടികൂടിയ നാലു കർഷകരെ കേസൊഴിവാക്കി വിട്ടയക്കണമെന്നുമാണ് പ്രക്ഷോഭകരുടെ ആവശ്യം. കഴിഞ്ഞയാഴ്ച ഈയാവശ്യം ഉന്നയിച്ച് അവർ മൂന്നുനാൾ ധർണസമരം ഇരുന്നിരുന്നു.

ഇതിനു പുറമെയാണ് പഞ്ചസാര മില്ലുകളിൽനിന്നു കരിമ്പുകർഷകർക്കു ലഭിക്കാനുള്ള ഭീമമായ കുടിശ്ശികയടക്കമുള്ള വയറ്റുപ്പിഴപ്പിന്‍റെ കാര്യങ്ങൾ. സൗജന്യ വൈദ്യുതി, ആഭ്യന്തരകണക്ഷന് പ്രീപെയ്ഡ് മീറ്ററുകൾ സ്ഥാപിക്കുന്നത് നിർത്തുക, അലഞ്ഞുതിരിയുന്ന മൃഗങ്ങളിൽനിന്നു സുരക്ഷ, വരൾച്ച ബാധിതർക്ക് നഷ്ടപരിഹാരം തുടങ്ങിയ അഞ്ചിന ആവശ്യങ്ങളടങ്ങുന്ന നിവേദനം അവർ ഗവൺമെന്‍റിനു സമർപ്പിച്ചു. ഇക്കാര്യങ്ങളിലൊക്കെ കൃത്യമായ ഉറപ്പുകൾ നൽകിയശേഷം പിൻവാങ്ങിയ ഗവൺമെന്‍റ് തങ്ങളെ വഞ്ചിച്ചുവെന്നാണ് കർഷകരുടെ പരിഭവം. അതുകൊണ്ടു രാഷ്ട്രീയക്കാരുടെ പിന്തുണയും ഇടനിലയും മാധ്യസ്ഥ്യവുമൊക്കെ കൈയൊഴിഞ്ഞ് പ്രായോഗികപരിഹാരങ്ങൾ ഉണ്ടാകുന്നതുവരെ പ്രക്ഷോഭവുമായി തെരുവിൽ കഴിയാനാണ് കർഷകരുടെ തീരുമാനം. കഴിഞ്ഞ പ്രക്ഷോഭകാലത്ത് സമരം പൊളിക്കാനുള്ള സകലശ്രമവും നടത്തി പരാജയപ്പെടുകയായിരുന്നു കേന്ദ്ര സർക്കാർ. ഒടുവിൽ കർഷകമാരണ നിയമങ്ങൾ പിൻവലിക്കുകയല്ലാതെ നിവൃത്തിയില്ലെന്നായി. അപ്പോഴും പിൻവാതിലിലൂടെ നിയമത്തിലെ വകുപ്പുകൾ നടപ്പിലാക്കാനുള്ള ഉപായങ്ങൾ തേടിക്കൊണ്ടിരുന്നു. ഇപ്പോഴും കർഷകരുടെ കണ്ണീരിനു പരിഹാരം എന്നതിനേക്കാൾ സമരത്തിനു വഴങ്ങിയതിന്‍റെ സങ്കടം തീർക്കാനാണ് ഗവൺമെന്‍റിന്‍റെ വ്യഗ്രതയത്രയും. അതുകൊണ്ടാണ് താൽക്കാലികമായി തലകുനിച്ച വിഷയങ്ങളിൽനിന്നു ഒരു തരിമ്പും പിന്മാറില്ലെന്ന മട്ടിലുള്ള അവരുടെ പോക്ക്. അതു തിരിച്ചറിഞ്ഞാണിപ്പോൾ കർഷകർ സമരത്തിലേക്കു തിരിച്ചെത്തിയിരിക്കുന്നത്. ഗവൺമെന്‍റിന്‍റെ ദുരഭിമാനത്തേക്കാൾ കർഷകരുടെ സങ്കടസമരം ജയിച്ചേ തീരൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - madhyamam editorial 2022 august 23
Next Story