Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇന്ത്യയുടെ ഫലസ്തീൻ...

ഇന്ത്യയുടെ ഫലസ്തീൻ നയം

text_fields
bookmark_border
Madhyamam editorial 19th may 2021
cancel




ഫലസ്തീന്‍റെ അവിഭാജ്യ ഭൂപ്രദേശമായ ഗസ്സക്കും കിഴക്കൻ ജറൂസലമിനും നേരെ ഇസ്രായേൽ സൈന്യം ആരംഭിച്ച ആക്രമണം സർവനാശം വിതച്ചുകൊണ്ട് രണ്ടാം വാരത്തിലേക്കു കടക്കുകയും അത് നിർത്തിവെക്കണമെന്നാവശ്യപ്പെടുന്നതിൽപോലും ഐക്യരാഷ്ട്രസഭ നിസ്സഹായമാവുകയും ചെയ്തിരിക്കെ തുടക്കംമുതൽ ഫലസ്തീനെ രാഷ്ട്രീയമായി അംഗീകരിക്കുകയും ആ രാജ്യവുമായി നയതന്ത്രം സ്ഥാപിക്കുകയും ചെയ്ത ഇന്ത്യയുടെ സമീപനം എന്താണ്, എന്തായിരിക്കണം എന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുകയാണ്. ഗസ്സയിലെ സിവിലിയൻ സമൂഹത്തിനും സ്ഥാപനങ്ങൾക്കുംനേരെ രാപ്പകൽ ഇസ്രായേൽ പട്ടാളം വർഷിച്ചുകൊണ്ടിരിക്കുന്ന മിസൈലുകളും ബോംബുകളും പ്രദേശത്തെ ജനജീവിതത്തെ തീർത്തും ദുസ്സഹമാക്കിത്തീർത്തിരിക്കുന്നു. വൈദ്യുതിയോ വെള്ളമോ മറ്റു പ്രാഥമിക ജീവിതാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളോ ഇല്ലാതെ നെട്ടോട്ടം ഓടുകയാണ് സ്ത്രീകളും കുട്ടികളും. ഇതിനകം കൊല്ലപ്പെട്ട 200ൽപരം പൗരന്മാരിൽ സ്ത്രീകളുടെയും കുട്ടികളുടെയും സംഖ്യ നടുക്കുന്നതാണ്. പരിക്കേറ്റ ആയിരത്തിൽപരം മനുഷ്യരെ പ്രവേശിപ്പിക്കാനുള്ള ആശുപത്രികളുടെ എണ്ണം അങ്ങേയറ്റം പരിമിതമായിരിക്കെ ഉള്ളവയിൽ വെളിച്ചംപോലും ലഭ്യമല്ലെന്ന സ്ഥിതി എത്രമാത്രം ദയനീയമല്ല! ഇൗ സാഹചര്യത്തിലാണ് ലോകത്തിന്‍റെ എല്ലാ കോണുകളിൽനിന്നും ഇസ്രായേലിന്‍റെ മനുഷ്യത്വരഹിതമായ ക്രൂരതകൾക്കുനേരെ പ്രതിഷേധങ്ങൾ ഉയരുന്നത്; ആക്രമണം നിർത്താൻ ലോകരാഷ്ട്രങ്ങൾ സത്വരമായി ഇടപെടണമെന്ന ആവശ്യം മുഴങ്ങുന്നത്. ഞായറാഴ്ച ചേർന്ന യു.എൻ രക്ഷാസമിതി യോഗം അമേരിക്കയുടെ തടസ്സവാദം മൂലം ഒരു തീരുമാനവും എടുക്കാതെ വഴിമുട്ടുകയായിരുന്നു. അമേരിക്കയുടെ അനിഷ്ടം കണക്കിലെടുക്കാതെയുള്ള ഏതു തീരുമാനവും ആ വൻശക്തി വീറ്റോ ചെയ്യുമെന്നത് സുനിശ്ചിതമായിരിക്കെ റഷ്യയും ചൈനയും ഉൾപ്പെടെയുള്ള മറ്റു സ്ഥിരാംഗങ്ങൾതന്നെ സംയമനം പാലിക്കുകയായിരുന്നു. എന്നാൽ, താൽക്കാലികാംഗം മാത്രമാണെങ്കിലും ഇന്ത്യ തദ്വിഷയകമായി സ്വീകരിച്ച നിലപാട് നമ്മെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.

1948ൽ ലോകത്താദ്യമായി ജൂതരാഷ്ട്രം അറബികളുടെ ഫലസ്തീൻ മണ്ണിൽ സ്ഥാപിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനമെടുക്കുേമ്പാൾ ഇന്ത്യയും അതിെന അനുകൂലിച്ചിരുന്നു. തദ്ദേശവാസികളും അയൽ അറബ് രാജ്യങ്ങളും പല്ലും നഖവും ഉപയോഗിച്ചെതിർത്ത യു.എൻ പ്രമേയത്തെ വീേറ്റാ ശക്തികളോടൊപ്പം ചേർന്ന് സ്വതന്ത്ര ഇന്ത്യ അനുകൂലിച്ചെങ്കിലും അന്ന് ഫലസ്തീന്‍റെ മൂന്നിലൊന്നിൽ മാത്രമായിരുന്നു ജൂതരാഷ്ട്രം. അറബ് ജനതയുടെ കൈവശമിരിക്കുന്ന ഫലസ്തീൻ അന്യായമായി പിടിച്ചെടുത്ത് ജൂതന്മാർക്ക് ഒരു രാഷ്ട്രം സ്ഥാപിക്കുന്നത് നീതീകരിക്കാനാവില്ല എന്ന ഉറച്ച നിലപാടാണ് രാഷ്ട്രപിതാവായ ഗാന്ധിജി സ്വീകരിച്ചിരുന്നത്. അന്നു മുതൽ ഇന്നേ വരെ ഫലസ്തീൻ രാഷ്ട്രത്തെ ഇന്ത്യ തള്ളിപ്പറഞ്ഞിട്ടില്ലെന്നു മാത്രമല്ല അംഗീകരിക്കുകയും അവർക്ക് ന്യൂഡൽഹിയിൽ സ്ഥാനപതി കാര്യാലയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. പി.എൽ.ഒവിന്‍റെ സാരഥിയായിരുന്ന യാസിർ അറഫാത്തിനെ കേന്ദ്ര സർക്കാറുകൾ യഥോചിതം സ്വീകരിച്ചിട്ടുമുണ്ട്. പി.വി. നരസിംഹറാവു ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നപ്പോൾ ഇസ്രായേലുമായുള്ള നയതന്ത്രബന്ധം സ്ഥാനപതി കാര്യാലയ പദവിയിലേക്ക് ഉയർത്തിയതോടൊപ്പംതന്നെ ഫലസ്തീന് അനുവദിച്ച പദവി താഴ്ത്തുകയോ അവഗണിക്കുകയോ ചെയ്തിരുന്നില്ല. ഈസ്റ്റ് ജറൂസലം തലസ്ഥാനമായി ഒരു സ്വതന്ത്രപരമാധികാര ഐക്യഫലസ്തീൻ എന്ന ആശയത്തെ പിന്താങ്ങുന്നു എന്നായിരുന്നു 2013 നവംബറിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും 2015 ഒക്ടോബറിൽ പ്രസിഡൻറ് പ്രണബ് കുമാർ മുഖർജിയും പരസ്യമായി പ്രഖ്യാപിച്ച നിലപാട്. എന്നാൽ, ഫലസ്തീൻ അതോറിറ്റി പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് 2017ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി 'ഒരു സ്വതന്ത്രപരമാധികാര ഏകീകൃത പ്രവർത്തനക്ഷമമായ, സമാധാനപരമായി ഇസ്രായേലിനോട് സഹവർത്തിക്കുന്ന ഒരു ഫലസ്തീൻ ആണ് ഞങ്ങൾ ആഗ്രഹിക്കുന്നത്' എന്നാണ് വ്യക്തമാക്കിയത്. ഈസ്റ്റ് ജറൂസലം തലസ്ഥാനമായ എന്ന പരാമർശം മോദി മനഃപൂർവം ഒഴിവാക്കുകയായിരുന്നു. ഇസ്രായേലിനെ സുഖിപ്പിക്കുന്നതാണ് ഈ നിലപാടുമാറ്റം എന്നു വ്യക്തം. ഏറ്റവും ഒടുവിൽ ഞായറാഴ്ച യു.എൻ രക്ഷാസമിതി യോഗത്തിൽ, 'കിഴക്കൻ ജറൂസലമും അയൽപക്കവും ഉൾപ്പെടെയുള്ള പ്രദേശത്തിന്‍റെ തൽസ്ഥിതി മാറ്റാനുള്ള ശ്രമങ്ങളിൽനിന്ന് ഇരുപക്ഷവും വിട്ടുനിൽക്കണം' എന്നാണ് ഇന്ത്യൻ പ്രതിനിധി ടി.എസ്. തിരുമൂർത്തി ആവശ്യപ്പെട്ടത്. ജറൂസലമിൽ വിശിഷ്യ, ഹറം ശരീഫിൽ റമദാനിൽ നടക്കുന്ന അക്രമസംഭവങ്ങളിൽ അദ്ദേഹം ഇന്ത്യയുടെ ഉത്കണ്ഠ അറിയിക്കുകയും ചെയ്തു. ശൈഖ് ജർറാഹിലും ബിൻഖാഹിനിലും നടന്നേക്കാവുന്ന ഒഴിപ്പിക്കൽ നടപടികളിലും അദ്ദേഹം ഉത്കണ്ഠ രേഖപ്പെടുത്തി.

ഇസ്രായേലുമായി ഇന്ത്യ പുലർത്തുന്ന ശക്തമായ സാമ്പത്തിക-സൈനിക-സാങ്കേതിക ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ ഈ നയംമാറ്റം മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നിട്ടും ഇന്ത്യയുടെ നിലപാടിലടങ്ങിയ കരുതൽ മുഖവിലക്കെടുക്കാൻ ജൂതരാഷ്ട്രത്തിന് സാധ്യമായിട്ടില്ലെന്നാണ് പുതിയ സംഭവവികാസങ്ങളിൽ തങ്ങൾക്ക് പിന്തുണനൽകുന്ന 25 രാജ്യങ്ങളുടെ ദേശീയ പതാകകൾ ട്വിറ്ററിൽ പ്രദർശിപ്പിച്ചപ്പോൾ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇന്ത്യൻ പതാകയെ ഒഴിച്ചുനിർത്തിയതിലൂടെ നൽകുന്ന സന്ദേശം. നൂറുശതമാനവും ഫലസ്തീന്‍റെ അസ്തിത്വംതന്നെ നിരാകരിച്ച് ജൂതരാഷ്ട്രത്തോടൊപ്പം നിൽക്കുന്നതിൽകുറഞ്ഞ ഒരു നിലപാടിലും അവർ തൃപ്തരല്ല. അമേരിക്ക മുതൽ അൽബേനിയ വരെ പട്ടികയിലുള്ള സ്ഥിതിക്ക് ഏതെല്ലാം അറബ് രാജ്യങ്ങളാണ് ഇനിയും സ്ഥലംപിടിക്കുകയെന്നേ ഇനി നോക്കേണ്ടതുള്ളൂ. എന്നാൽ, സത്യത്തിനും നീതിക്കും മാനവികതക്കും എന്തെങ്കിലും സ്ഥാനവും പരിഗണനയുമുണ്ടെങ്കിൽ അതിക്രൂരമായ ഇസ്രായേൽ അധിനിവേശത്തെ വാക്കുകളിലെങ്കിലും തുറന്നെതിർക്കാൻ നമ്മുടെ ജനങ്ങൾക്കും സർക്കാറിനും സാധിക്കേണ്ടതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - Madhyamam editorial 19th May 2021
Next Story