ശാസ്ത്രമോ കടക്ക് പുറത്ത്
text_fieldsകോവിഡ് പ്രതിസന്ധിനിവാരണത്തിെൻറ ഭാഗമായി കേന്ദ്രഗവൺമെൻറ് സംവിധാനിച്ച ഇന്ത്യൻ സാർസ് കോവിഡ് ടു ജെനോമിക്സ് കൺസോർട്യം (INSACOG) എന്ന ശാസ്ത്ര ഉപദേശകസമിതിയുടെ അധ്യക്ഷസ്ഥാനത്തുനിന്നു പ്രമുഖ വൈറോളജിസ്റ്റ് ഡോ. ശാഹിദ് ജമീൽ രാജിവെച്ചിരിക്കുന്നു. കോവിഡ് 19െൻറ വകഭേദങ്ങളെക്കുറിച്ച് പഠിച്ച് പരിഹാരം നിർദേശിക്കാൻ കഴിഞ്ഞ ജനുവരിയിൽ കേന്ദ്രസർക്കാർ രൂപം കൊടുത്തതാണ് ഇൗ ഉന്നതതല സമിതി. രാജി സംബന്ധിച്ച് കൂടുതലൊന്നും പറയാനില്ലെന്നാണ് ഡോ. ശാഹിദിെൻറ ഉടൻപ്രതികരണം. എന്നാൽ, രാജ്യത്തെ അതിഗുരുതരാവസ്ഥയിലേക്കു തള്ളിവിട്ട മഹാമാരിയെ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രത്തിെൻറ പിടിപ്പുകേടും കെടുകാര്യസ്ഥതയും എടുത്തുകാട്ടുന്നതാണ് രാജിയെന്നാണ് 'സാഹചര്യത്തെളിവുകൾ'. കോവിഡ് പ്രതിസന്ധിയെ കൈകാര്യം ചെയ്തതിൽ മോദി സർക്കാറിനു സംഭവിച്ച വീഴ്ചകളിലേക്ക് വിരൽചൂണ്ടി 'ന്യൂയോർക് ടൈംസി'ൽ ലേഖനമെഴുതി ഒരാഴ്ച തികയും മുേമ്പയാണ് ഡോ. ശാഹിദിെൻറ സ്ഥാനത്യാഗം. രണ്ടാം തരംഗത്തിൽ കാര്യങ്ങൾ കൈവിട്ടുപോകത്തക്ക വിധത്തിൽ വൈറസിെൻറ വകഭേദം തീവ്രവ്യാപനത്തിനിടയാക്കുമെന്ന് ഇക്കഴിഞ്ഞ മാർച്ചിൽ INSACOG മുന്നറിയിപ്പു നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ ഒാഫിസിന് നേരിട്ട് സമർപ്പിച്ച ഇൗ റിപ്പോർട്ടിലെ നിർദേശങ്ങൾ അവഗണിക്കപ്പെട്ടതിെൻറ ഞെട്ടിക്കുന്ന വിവരണമാണ് മേയ് 13ന് അദ്ദേഹം 'ന്യൂയോർക് ടൈംസി'ൽ നൽകിയത്.
രാജ്യത്ത് ഇതുവരെയായി രണ്ടുകോടി മുപ്പതുലക്ഷം പേരെ ബാധിക്കുകയും 2,54,000 പേരുടെ ജീവനെടുക്കുകയും ചെയ്തു കോവിഡ് എന്നാണ് ഒൗദ്യോഗിക കണക്ക്. എന്നാൽ, ശ്മശാനങ്ങളിൽനിന്നും ഏറ്റവുമൊടുവിൽ ഗംഗയടക്കമുള്ള നദികളിലും തടങ്ങളിലും കണ്ടെടുക്കപ്പെട്ട എണ്ണങ്ങളിൽനിന്നും യഥാർഥ കണക്ക് ഒൗദ്യോഗികഭാഷ്യത്തിെൻറ രണ്ടുമുതൽ അഞ്ചുവരെ ഇരട്ടിവരുമെന്നാണ് വിദേശമാധ്യമങ്ങളും വാർത്ത ഏജൻസികളും പറയുന്നത്. ഇൗയൊരു ദാരുണ നിലയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതിെൻറ സൂചനകൾ പുതുവർഷത്തിെൻറ തുടക്കത്തിൽതന്നെ വ്യക്തമായിരുന്നു എന്ന് വൈറോളജിസ്റ്റ് പറയുന്നു. രാജ്യത്തെ പ്രമുഖ ലബോറട്ടറികളെ കോർത്തിണക്കിക്കൊണ്ടുള്ള INSACOG െൻറ പഠനത്തിൽ ബി.വൺ-.617 എന്ന ഒരിനം വൈറസ് വകഭേദം ഇന്ത്യയിൽ ഡിസംബറിൽ തന്നെ കണ്ടെത്തിയിരുന്നു. കൂടുതൽ സംക്രമണശേഷിയും വ്യാപനക്ഷമതയുമുള്ള ഇതിനു സമാനമായി മറ്റൊരു വകഭേദം, ബി.വൺ.വൺ.സെവൻ (B.1.1.7) എന്ന പേരിൽ ബ്രിട്ടനിലും വെളിപ്പെട്ടു. ജനുവരിയിൽ അന്താരാഷ്ട്ര യാത്രികരിലൂടെ ഇതും ഇന്ത്യയിലെത്തി. ലോകാരോഗ്യസംഘടനയും അന്തർദേശീയവിദഗ്ധരുമൊക്കെ മുന്നറിയിപ്പു നൽകുേമ്പാഴും ബ്രിട്ടീഷ് വകഭേദവും അതിെൻറ സമ്പർക്കസാധ്യതയും എടുത്തുകാട്ടി സമാധാനമടയുകയായിരുന്നു നമ്മുടെ ഭരണനേതൃത്വം. കേന്ദ്രസർക്കാർ മുന്തിയ പരിഗണന കൊടുക്കുന്ന 'സൂത്ര' എന്ന സൂപ്പർമോഡൽ ഗ്രൂപ്, ഒരു കൂട്ടം ശാസ്ത്രവിദഗ്ധരുടെ വേദിയായ ഇന്ത്യൻ സയൻറിസ്റ്റ്സ് റെസ്പോൺസ് ടു കോവിഡ് 19, അമേരിക്കയിലെ മിഷിഗൺ വാഴ്സിറ്റിയിലെ കോവ് ഇൻഡ് 19 സ്റ്റഡി ഗ്രൂപ് തുടങ്ങി എല്ലാ വേദികളും ഇന്ത്യയിലെ പ്രതിദിന കേസുകൾ അഞ്ച്/എട്ട്/പത്ത് ലക്ഷങ്ങളായി മേയ് പാതിയോടെ എത്തുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടാം തരംഗത്തിന് ഒരു അറുതി ജൂലൈയിൽ മാത്രമേ പ്രതീക്ഷിക്കാനാവൂ. മൂന്നാം തരംഗത്തിെൻറ വരവിെൻറയും വ്യാപനത്തിെൻറയും വേഗം രാജ്യത്തെ വാക്സിനേഷൻ, സൂപ്പർവ്യാപനവാഹികളായ വിവാഹാഘോഷങ്ങൾ മുതൽ മത, രാഷ്ട്രീയ റാലികൾ വരെ ഒക്കെ ഏതളവിൽ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. രാജ്യത്ത് മൊത്തത്തിലും വിവിധ സംസ്ഥാനങ്ങളിലുമൊക്കെ ടെസ്റ്റ് പോസിറ്റിവിറ്റി ഇപ്പോൾ കാണുന്ന നിരക്കിൽ നിൽക്കുന്നത് ഒട്ടും ആശ്വാസകരമല്ല.
ജനുവരി മധ്യത്തിൽ വാക്സിനേഷൻ ആരംഭിച്ചത് ആദ്യഘട്ടത്തിൽ 300 ദശലക്ഷം ആളുകളെ ഉന്നമിട്ടാണ്. എന്നാൽ, രണ്ടു മാസം പിന്നിട്ടപ്പോഴും ജനസംഖ്യയുടെ ഒരു ശതമാനത്തിനു മാത്രമാണ് വാക്സിനേഷൻ നൽകാനായത്. ലോകത്ത് ആകെയുള്ള വാക്സിനുകളുടെ 40 ശതമാനം ഇന്ത്യയാണ് വിതരണം ചെയ്യുന്നത് എന്നതും ഇതോടു ചേർത്തുവായിക്കണം. രണ്ടാം തരംഗം ഇന്ത്യയെ ചുടലപ്പറമ്പാക്കി മാറ്റുന്ന തരത്തിലേക്ക് മാറുേമ്പാഴും 2.4 ശതമാനത്തിനാണ് ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചത്. ടെസ്റ്റുകൾ, ആശുപത്രി സംവിധാനങ്ങൾ, വാക്സിനേഷൻ എന്നിവ വർധിപ്പിച്ചുകൊണ്ടേ രാജ്യത്തിനു ദുരന്തത്തിൽനിന്നു കരകയറാനാവുകയുള്ളൂ എന്ന് എല്ലാ ശാസ്ത്രജ്ഞരും വിദഗ്ധസമിതികളും ഒരു പോലെ പറയുന്നു.
ഇതെല്ലാം ചൂണ്ടിക്കാട്ടി ഡോ. ശാഹിദ് അധ്യക്ഷനായ സമിതി മാർച്ച് തുടക്കത്തിൽ ആൾക്കൂട്ട പരിപാടികൾ അവസാനിപ്പിച്ച് രോഗപ്രതിരോധത്തിന് വേഗം കൂട്ടാൻ ശിപാർശ ചെയ്തതാണ്. പ്രധാനമന്ത്രിക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന കാബിനറ്റ് സെക്രട്ടറിയെ കാര്യങ്ങൾ ധരിപ്പിച്ചു. എന്നാൽ, സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്നവണ്ണം ഇൗ വിവരങ്ങളെല്ലാം അവഗണിക്കപ്പെട്ടു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഇതര രാഷ്ട്രീയക്കാരുമൊക്കെ എല്ലാ കോവിഡ് മര്യാദയും കാറ്റിൽപറത്തി ജനത്തെ തെരുവിലിറക്കി. ജനലക്ഷങ്ങളുടെ കുംഭമേളക്ക് വേണ്ട ഒത്താശകൾ ചെയ്തു. േലാക്ഡൗൺ സംസ്ഥാനങ്ങൾ പരീക്ഷിക്കേണ്ട അവസാന ആയുധമാണെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. അങ്ങനെ തെളിവിെൻറയും ന്യായങ്ങളുടെയും അടിസ്ഥാനത്തിലുള്ള നയരൂപവത്കരണത്തിന് ഗവൺമെൻറ് തയാറായില്ല എന്നുതന്നെയല്ല, അതിനെ വെല്ലുവിളിച്ചെന്നവണ്ണം നേർവിപരീത ദിശയിൽ നീങ്ങുകയും ചെയ്തു. ആരോഗ്യരംഗത്തെ വസ്തുസ്ഥിതിവിവരങ്ങൾ ഏകോപിപ്പിച്ച് പ്രതിസന്ധി പരിഹാരത്തിന് സർവഥാ സന്നദ്ധരായ ശാസ്ത്രലോകത്തെ സഹായിക്കാനാവശ്യപ്പെട്ട് രാജ്യത്തെ 903 ശാസ്ത്രജ്ഞർ ഒപ്പിട്ട നിവേദനം ഏപ്രിൽ 30ന് പ്രധാനമന്ത്രിക്ക് നൽകിയിരുന്നു. എന്നാൽ, ശാസ്ത്രബോധം കൈവെടിഞ്ഞ ഒരു ഭരണകൂടത്തിന് എന്തു ഡേറ്റയും പ്രമാണങ്ങളും? കോവിഡിന് ചാണകവും ഗോമൂത്രവുമടങ്ങുന്ന പഞ്ചഗവ്യചികിത്സയും പശുവിൽനിന്നു ഒാക്സിജനും ശിപാർശ ചെയ്യുന്ന വിജയ് രൂപാണിയും മനോഹർ ലാൽ ഖട്ടറും യോഗിയുമടക്കമുള്ള യോഗ്യർ വേദമോതാനുള്ളപ്പോൾ ശാസ്ത്രവൈദഗ്ധ്യത്തിന് എന്തുകാര്യം? അതുകൊണ്ട്, മോദി ഭരണത്തിൽ ശാസ്ത്രവും യുക്തിബോധവുമെല്ലാം കടക്ക് പുറത്ത്!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.