ആർ.എസ്.എസിെൻറയും പൊലീസിെൻറയും ജോലികൾ
text_fieldsബിഹാറിലെ വെസ്റ്റ് ചമ്പാരനിൽ ബീഫ് കഴിച്ചെന്നാരോപിച്ച് വിശ്വഹിന്ദു പരിഷത്തുകാർ ആറോളം മുസ്ലിം വീടുകൾ ആക്രമിക്കുകയും വീട്ടുകാരെ തല്ലിച്ചതക്കുകയും ചെയ്തത് കഴിഞ്ഞയാഴ്ചയാണ്. എന്നാൽ, പ്രതീക്ഷിക്കപ്പെട്ടതുപോലെ, ആക്രമികളെയല്ല; മറിച്ച് അടികിട്ടിയവരെയാണ് പൊലീസ് പിടികൂടിയത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായി നടക്കുന്ന ഔദ്യോഗിക കലാപരിപാടിയാണിത്. ഇതിെൻറ പേരിൽ ആശ്ചര്യപ്പെടുകയും കേരളത്തിൽ ഇങ്ങനെയൊന്നും നടക്കില്ലെന്ന് അഭിമാനിക്കുകയും ചെയ്യുന്നവരാണ് നാം. എന്നാൽ, കേരളത്തിലും ഇങ്ങനെയൊക്കെ നടക്കും എന്നതിെൻറ ഉദാഹരണമാണ് ഞായറാഴ്ച എറണാകുളം ജില്ലയിലെ വടക്കേക്കരയിൽ സംഭവിച്ച കാര്യങ്ങൾ. വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ എന്ന പേരിലുള്ള, മുജാഹിദ് പ്രസ്ഥാനത്തിൽനിന്ന് പിളർന്നുപോയ ഒരു ഗ്രൂപ്, ‘ഒരേ ഒരു ഇന്ത്യ, ഒരൊറ്റ ജനത’ എന്ന അവരുടെ കാമ്പയിനിെൻറ ഭാഗമായി വീടുകളിൽ കയറിയിറങ്ങി ലഘുലേഖകൾ വിതരണം ചെയ്യുകയായിരുന്നു. എന്നാൽ, ഇവർ തീവ്രവാദ പ്രചാരണം നടത്തുകയാണ് എന്നാരോപിച്ച് പ്രദേശത്തെ ആർ.എസ്.എസുകാർ സംഘടിച്ച് ഇവരെ വളഞ്ഞുവെച്ചു. പലരെയും ക്രൂരമായി മർദിക്കുകയും ചെയ്തു. ശേഷം ഗുഡ്സ് ഓട്ടോ അടക്കമുള്ള വാഹനങ്ങളിൽ കയറ്റി വടക്കേക്കര പൊലീസ് സ്റ്റേഷനിലെത്തിച്ചു. പൊലീസ് സ്റ്റേഷന് മുന്നിൽവെച്ചും ഇവരെ മർദിക്കുന്നത് ടെലിവിഷൻ ദൃശ്യങ്ങളിൽ കാണാം. കാര്യങ്ങൾ ശുഭകരമായി പര്യവസാനിക്കുന്നത് ഇവിടെയല്ല. നിയമം നടപ്പാക്കാൻ ഉത്തരവാദപ്പെട്ട പൊലീസ്, ആക്രമണത്തിന് വിധേയരായ മുജാഹിദ് പ്രവർത്തകർക്കെതിരെ മതസ്പർധ വളർത്തുന്നതിനെതിരെയുള്ള ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 എ വകുപ്പ് ചേർത്ത് കേസെടുത്ത് അറസ്റ്റ് ചെയ്തിരിക്കുകയാണ്.
മതസ്പർധയുണ്ടാക്കുന്ന തരത്തിൽ ആര് പ്രചാരണം നടത്തിയാലും അവർക്കെതിരെ നടപടികൾ സ്വീകരിക്കണം എന്ന കാര്യത്തിൽ രണ്ടു പക്ഷമില്ല. എന്നാൽ, പ്രസ്തുത ജോലി പൊലീസിേൻറതാണ്; ആർ.എസ്.എസിേൻറതല്ല. മതസ്പർധയുണ്ടാക്കുന്നു എന്ന് ആരോപിക്കപ്പെടുന്ന ലഘുലേഖകൾ ഇവർ കുറെ കാലമായി വിതരണം ചെയ്തുകൊണ്ടിരിക്കുന്നതാണ്. ഇസ്ലാമിനെക്കുറിച്ച തങ്ങളുടെ കാഴ്ചപ്പാടിനനുസരിച്ച വിശദീകരണങ്ങൾ, ഐ.എസ് എന്ന സംഘടനയുടെ അനിസ്ലാമികത, തീവ്രവാദത്തിനെതിരായ വാദങ്ങൾ, തീവ്രവാദികളെന്ന് തങ്ങൾ ആരോപിക്കുന്ന മറ്റ് മുസ്ലിം സംഘടനകൾക്കെതിരായ വിമർശനങ്ങൾ എന്നിവയാണ് ലഘുലേഖകളുടെ ഉള്ളടക്കം. ബി.െജ.പിയുടേത് ഉൾപ്പെടെയുള്ള എം.എൽ.എമാരും പൊലീസ് ഉദ്യോഗസ്ഥരും അടക്കമുള്ള ആളുകൾക്കിടയിൽ അവർ ഇത് വിതരണം ചെയ്തിട്ടുണ്ട്. അതിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ എന്നേ നിയമനടപടി സ്വീകരിക്കേണ്ടതായിരുന്നു. അതിനാണ് പൊലീസ് എന്ന സംവിധാനം പ്രവർത്തിക്കുന്നത്. ആർ.എസ്.എസുകാർ പിടിച്ചുകൊടുക്കുന്നവരെ അറസ്റ്റ് ചെയ്യലല്ല നികുതിപ്പണംകൊണ്ട് പ്രവർത്തിക്കുന്ന പൊലീസിെൻറ ഉത്തരവാദിത്തം. ഇവിടെ ആർ.എസ്.എസുകാർ പിടിച്ചുകൊണ്ടുവന്നവരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത പൊലീസ് പക്ഷേ, മുജാഹിദ് പ്രവർത്തകരെ സ്റ്റേഷന് മുന്നിൽവെച്ചുപോലും മർദിച്ച ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
ആർ.എസ്.എസുകാരുടെ പരാതികളിന്മേൽ ഉടൻ നടപടി സ്വീകരിക്കുന്ന സമീപനം കേരള പൊലീസിൽ വ്യാപകമായത് അടുത്ത കാലത്ത് വലിയ വിമർശനങ്ങൾക്ക് കാരണമായതാണ്. ഭരണകക്ഷിയായ സി.പി.എമ്മിനകത്തുപോലും അതേക്കുറിച്ച വിമർശനങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. വിദ്വേഷ പ്രഭാഷണം നടത്തിയ പരാതിയിൽ മുജാഹിദ് പ്രഭാഷകനെ ജാമ്യമില്ല വകുപ്പ് ചേർത്ത് അറസ്റ്റ് ചെയ്തപ്പോൾ അതേ പരാതിയിൽ ഹിന്ദു ഐക്യവേദി നേതാവിനെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത പൊലീസ് നടപടി ഇപ്പോഴും വിമർശിക്കപ്പെടുന്നുണ്ട്. ഇടതുപക്ഷ സർക്കാറിനു കീഴിലുള്ള പൊലീസ് വകുപ്പിൽനിന്ന് സാധാരണ ഗതിയിൽ പ്രതീക്ഷിക്കാൻ കഴിയാത്ത കാര്യങ്ങളാണ് സമാന സ്വഭാവത്തിൽ വ്യാപകമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
യേശു ക്രിസ്തു കുരിശിലേറ്റപ്പെട്ടു എന്ന് വിശ്വസിക്കുന്നവരാണ് ക്രിസ്ത്യാനികൾ. എന്നാൽ, ഈസാ നബി എന്ന് തങ്ങൾ വിളിക്കുന്ന യേശു ക്രിസ്തു ക്രൂശിക്കപ്പെട്ടിട്ടില്ല എന്നതാണ് മുസ്ലിം വിശ്വാസം. അതായത്, ഇതിൽ ഒരു വിശ്വാസം മറ്റൊരു വിശ്വാസത്തെ നിഷേധിക്കുന്നതാണ്. അപ്പോൾ യേശു കുരിശുമരണം വരിച്ചു എന്ന് ക്രിസ്ത്യാനികൾ പറയുമ്പോൾ തങ്ങൾ നബിയെന്ന് കരുതുന്നയാളെക്കുറിച്ച് ക്രിസ്ത്യാനികൾ തെറ്റായ കാര്യം പ്രചരിപ്പിക്കുന്നുവെന്നും അതിനാൽ അത് മതസ്പർധയുണ്ടാക്കുമെന്നും മുസ്ലിംകൾ പരാതിപ്പെട്ടാൽ പൊലീസ് കേസെടുക്കുമോ? മതതത്ത്വങ്ങളിലും വിശ്വാസങ്ങളിലും പരസ്പര വിരുദ്ധമായ ഇത്തരം ധാരാളം കാര്യങ്ങൾ കാണാൻ കഴിയും. വടക്കേക്കര പൊലീസ് കേസെടുത്ത ലഘുലേഖയിലും ഇത്തരം പ്രശ്നങ്ങളുണ്ടാവും. അതായത്, ഏകദൈവമായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്ന ഇസ്ലാമിക പ്രമാണം പ്രസ്തുത ലഘുലേഖയിലുണ്ട്. ഇത് തങ്ങളുടെ ദൈവങ്ങളെ നിഷേധിക്കലാണ് എന്ന് സംഘ്പരിവാറുകാർക്ക് വാദിക്കാം. അതേസമയം, നിരവധി ദൈവങ്ങളുണ്ട് എന്ന ഹിന്ദുക്കളുടെ വിശ്വാസം ഒരു ദൈവമേ ഉള്ളൂ എന്ന മുസ്ലിംകളുടെ വിശ്വാസത്തെ തള്ളിപ്പറയുന്നതാണ്. ഇത്തരം കാര്യങ്ങളുടെ പേരിലൊക്കെ ജാമ്യമില്ല വകുപ്പുകൾ ചേർത്ത് കേസെടുക്കാൻ നിന്നാൽ പൊലീസിന് വേറെ പണിയെടുക്കാൻ സമയം കിട്ടില്ല. ആശയങ്ങളുടെയും തത്ത്വങ്ങളുടെയും ലോകത്ത് നടക്കേണ്ട വലിയ സംവാദങ്ങളാണ് പ്രസ്തുത വിഷയങ്ങൾ. അതേക്കുറിച്ചൊന്നുമറിയാത്ത പൊലീസുകാർ ആർ.എസ്.എസുകാർ നൽകുന്ന ലിസ്റ്റനുസരിച്ച് ആളുകളെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ അത് നാട്ടിൽ പ്രശ്നങ്ങളുണ്ടാക്കും. അതിന് മൗനസമ്മതം നൽകുന്ന സർക്കാർ വലിയ കുഴപ്പത്തിലേക്കാണ് നാടിനെ നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.