മലബാറിലെ വിദ്യാർഥികൾക്ക് കഞ്ഞി കുമ്പിളിലുമില്ല
text_fieldsപ്ലസ് വൺ പ്രവേശനത്തിന് ഏകജാലകം വഴിയുള്ള ആദ്യ അലോട്ട്മെൻറ് പൂർത്തിയായപ്പോഴുള്ള ചില കണക്കുകൾ കാണുക: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ പത്താം ക്ലാസ് പരീക്ഷയെഴുതി ഉപരിപഠനത്തിന് യോഗ്യത നേടിയ ജില്ലയാണ് മലപ്പുറം. 80,221 പേരാണ് ജില്ലയിൽ പ്ലസ് വണിന് അപേക്ഷിച്ചത്. ജില്ലയിൽ ലഭ്യമായ ആകെ സീറ്റുകൾ 40,121. ഇതിൽ 32,051 പേർക്ക് ആദ്യ അലോട്ട്മെൻറ് ആയിക്കഴിഞ്ഞു. അവശേഷിക്കുന്ന 8070 സീറ്റുകൾക്കായി 48,170 അപേക്ഷകർ കടിപിടി കൂടണം. എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെൻറ്, കമ്യൂണിറ്റി േക്വാട്ട സീറ്റുകളും അൺഎയ്ഡഡ് സ്കൂളുകളിലെ സീറ്റുകളും പരിഗണിച്ചാലും കാൽലക്ഷത്തിലേറെ വിദ്യാർഥികൾക്ക് മലപ്പുറത്ത് പഠിക്കാൻ അവസരമുണ്ടാവില്ല. കോഴിക്കോട് ജില്ലയിലേക്ക് വന്നാലും കഥ ഇങ്ങനെതന്നെ. അവിടെ അപേക്ഷ സമർപ്പിച്ചത് 49,104 പേർ. ലഭ്യമായത് 27,288 സീറ്റുകൾ. ഇതിൽ 21,901 സീറ്റുകളിലേക്ക് ആദ്യ അലോട്ട്മെൻറായി. അവശേഷിക്കുന്ന 21,816 വിദ്യാർഥികൾക്കായി ബാക്കിയുള്ളത് 5387 സീറ്റുകൾ. ഐ.ടി.ഐ, പോളിടെക്നിക് തുടങ്ങിയ മറ്റ് ഉപരിപഠന സാധ്യതകൾകൂടി പരിഗണിച്ചാലും പതിനായിരത്തിലേറെ വിദ്യാർഥികൾ കലാലയ പടിക്ക് പുറത്തിരിക്കേണ്ടിവരും. കണ്ണൂരിലേക്ക് വരാം. 37,510 അപേക്ഷകർക്കായുള്ളത് 25,197 സീറ്റുകൾ. ഇതിൽ 19,009 സീറ്റുകളിലേക്കും ആദ്യ അലോട്ട്മെൻറ് ആയി. 12,313 ആളുകൾക്ക് ബാക്കിയുള്ളത് 6188 സീറ്റുകൾ. പാലക്കാട് ജില്ലയിൽ 45,584 അപേക്ഷകർക്കായി 23,786 സീറ്റുകളാണുള്ളത്. ഇതിൽ 20,241 സീറ്റുകളിലേക്കും ആദ്യ അലോട്ട്മെൻറ് ആയിക്കഴിഞ്ഞു.
വിദ്യാഭ്യാസ പിന്നാക്കാവസ്ഥ, സീറ്റ് ക്ഷാമം തുടങ്ങിയ പദാവലികളാൽ അറിയപ്പെടുന്ന പ്രതിഭാസത്തിെൻറ കണക്കുകളാണ് മേൽകൊടുത്തത്. യഥാർഥത്തിൽ, ഇതിനെ പിന്നാക്കാവസ്ഥയെന്നോ സീറ്റ് ദൗർബല്യമെന്നോ വിളിക്കുന്നത് ശരിയല്ല. മറിച്ച്, മലബാർ പ്രദേശത്തോടും അവിടത്തെ ജനങ്ങളോടുമുള്ള പ്രകടമായ ഭരണകൂട വിവേചനത്തിെൻറ നേർ സാക്ഷ്യങ്ങളാണ് മേൽ കണക്കുകൾ. ഹയർ സെക്കൻഡറി പ്രവേശനവുമായി ബന്ധപ്പെട്ട് ഈ പ്രതിസന്ധി കാലങ്ങളായി ഉള്ളതാണ്. പക്ഷേ, ഇത്തവണ സി.ബി.എസ്.ഇക്കാർ ഹയർ സെക്കൻഡറി പഠനത്തിന് സ്റ്റേറ്റ് സിലബസിലേക്ക് കൂടുതലായി വരുന്നത് പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. മലബാറിൽ മികച്ച മാർക്ക് നേടി പാസായ വിദ്യാർഥിക്കുപോലും ഇഷ്ടപ്പെട്ട ഗ്രൂപ്പോ സ്കൂളോ തെരഞ്ഞെടുക്കാൻ വഴിയില്ല. എന്നല്ല, ഒരു സീറ്റ് തരപ്പെടുത്തിയെടുക്കാൻതന്നെ അവൻ നന്നായി പാടുപെടേണ്ടി വരും. എന്നാൽ, കൗതുകകരമായ മറ്റു ചില കണക്കുകൾ കേൾക്കൂ: പത്തനംതിട്ട ജില്ലയിൽ 11,816 പേരാണ് എസ്.എസ്.എൽ.സി കഴിഞ്ഞ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇവിടെ സർക്കാർ സ്കൂളുകളിൽ 5280ഉം എയ്ഡഡ് സ്കൂളുകളിൽ 10,500ഉം ചേർത്ത് 15,780 സീറ്റുകളുണ്ട്. 1958 സീറ്റുകൾ അൺഎയ്ഡഡ് മേഖലയിലുമുണ്ട്. അതായത് വെറും 11,816 പേർക്ക് 17,738 സീറ്റുകൾ! കോട്ടയത്തെ കഥ കേൾക്കുക: എസ്.എസ്.എൽ.സി വിജയിച്ചവർ 21,379. ഹയർ സെക്കൻഡറി സീറ്റുകൾ: സർക്കാർ മേഖല 6660, എയ്ഡഡ് മേഖല 16,560, അൺഎയ്ഡഡ് 2986. ആകെ 26,206. അതായത്, 4827 സീറ്റുകൾ അധികം. ഇടുക്കി ജില്ലയെടുക്കുക: എസ്.എസ്.എൽ.സി വിജയിച്ചവർ 12,599. ഹയർ സെക്കൻഡറി സീറ്റുകൾ; സർക്കാർ മേഖല 5040, എയ്ഡഡ് 7440, അൺഎയ്ഡഡ് 1672. ആകെ, 14,152. എറണാകുളത്തെ കണക്കുകൾ എടുക്കുക: എസ്.എസ്.എൽ.സി പാസായവർ ആകെ: 34,522. പ്ലസ് വൺ സീറ്റുകൾ സർക്കാർ മേഖലയിൽ 11,820. എയ്ഡഡ് 20,460. അൺഎയ്ഡഡ് 5836. ആകെ 38,056. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ എസ്.എസ്.എൽ.സി പാസായവരുടെയും ലഭ്യമായ പ്ലസ് വൺ സീറ്റുകളുടെയും എണ്ണം ഏതാണ്ട് തുല്യമായി വരുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, തെക്കൻ കേരളത്തിലെ വിദ്യാർഥികൾക്ക് എത്ര കുറഞ്ഞ മാർക്ക് കിട്ടിയാലും ഇഷ്ടപ്പെട്ട കോഴ്സും സ്ഥാപനവും തെരഞ്ഞെടുക്കാൻ കഴിയും. മലബാറിലെ വിദ്യാർഥികൾ എത്ര മാർക്ക് നേടിയാലും സീറ്റ് തരപ്പെടുത്താൻ പ്രയാസപ്പെടണം.
ഈ വിവേചനം ഈ വർഷം മാത്രമുള്ള പ്രതിഭാസമാണെന്ന് വിചാരിക്കരുത്. ഇടതും വലതും മാറിമാറി ഭരിച്ച കേരളത്തിലെ കാഴ്ചയാണിത്. നമ്മുടെ വികസന മോഡൽ തീർത്തും വിവേചനപൂർണമായ ഒന്നായിരുന്നു എന്ന തിരിച്ചറിവിലാണ് ഇതേക്കുറിച്ച കൂടുതൽ അന്വേഷണങ്ങൾ നമ്മെ എത്തിക്കുക. വിദ്യാഭ്യാസ മേഖലയിൽ അത് ഏറ്റവും പ്രകടവും രൂക്ഷവുമാണ് എന്നേയുള്ളൂ. ഈ കൊടിയ വിവേചനത്തിനെതിരെ വിവിധ സംഘടനകൾ പ്രക്ഷോഭങ്ങൾ പല സന്ദർഭങ്ങളായി നടത്തിയിരുന്നു. പ്രശ്നം പരിഹരിക്കാൻ ചില പൊടിക്കൈകൾ സർക്കാറുകൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, പ്രശ്നത്തിെൻറ ഗൗരവം ഉൾക്കൊണ്ട് ശാശ്വത പരിഹാര നടപടികൾ സ്വീകരിക്കാൻ സർക്കാറുകൾ സന്നദ്ധമായിട്ടില്ല. എന്നല്ല, ഇപ്പോൾ ഇങ്ങനെയൊരു പ്രശ്നമില്ല എന്ന് സമർഥിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനത്തെ മൊത്തം പ്ലസ് വൺ സീറ്റുകളുടെ എണ്ണവും എസ്.എസ്.എൽ.സി പാസായ വിദ്യാർഥികളുടെ എണ്ണവുമെടുത്ത് താരതമ്യം ചെയ്താണ് അത്തരമൊരു കണക്കുമായി സർക്കാർ രംഗത്തിറങ്ങിയിരിക്കുന്നത്. തെക്കൻ കേരളത്തിൽ അധികമുള്ളതും ഒഴിഞ്ഞുകിടക്കുന്നതുമായ സീറ്റുകളുടെ കണക്ക് പറഞ്ഞാണ് അവർ മലബാറിലെ വിദ്യാർഥികളുെട പഠിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നത്. ഈ കൊടിയ വിവേചനം അവസാനിപ്പിക്കാൻ സർക്കാർ സന്നദ്ധമായേ മതിയാവൂ. അനീതിയും വിവേചനവും അധികനാൾ ഒരു ജനതയും സഹിക്കില്ലല്ലോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.