അയൽപക്കത്തെ പ്രകോപനങ്ങൾ
text_fieldsകോവിഡ് രാജ്യത്തിെൻറ സമ്പദ്ഘടനക്കും സമൂഹസംവിധാനത്തിനും കനത്ത ആഘാതമേൽപിക്കുന്നതിനിടെ അതിർത്തികളിൽ അയൽക്കാർ ഉയർത്തുന്ന ഭീഷണികൾ ഇന്ത്യയുടെ അസ്വാസ്ഥ്യം വർധിപ്പിക്കുകയാണ്. അത്യുത്തര അതിർത്തിയിൽ നേപ്പാളും ചൈനയുമാണ് പുതിയ തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. 2017 ലെ ദോഖ്ലാം സൈനിക ‘മുഖാമുഖ’ത്തെ അനുസ്മരിപ്പിച്ച് ലഡാക്ക്, സിക്കിം സെക്ടറുകളിലെ യഥാർഥ നിയന്ത്രണ രേഖ (എൽ.എ.സി)യിൽ മേയ് ആദ്യവാരം തൊട്ട് ഇരുരാജ്യത്തെയും സേനകൾ തമ്മിൽ ഉരസൽ നടന്നുകൊണ്ടിരിക്കുന്നു. കിഴക്കൻ ലഡാക്കിലെ പാങോങ് സു തടാകത്തിനു സമീപം മേയ് അഞ്ചിനും ആറിനും ഇരുസേനകൾ തമ്മിൽ സംഘർഷമുണ്ടായി. ഇവിടെയും മേയ് ഒമ്പതിന് വടക്കൻ സിക്കിമിലുണ്ടായ മറ്റൊരു സംഘർഷത്തിലും ഇരുപക്ഷത്തും നിരവധി സൈനികർക്ക് പരിക്കേറ്റുെവന്നാണ് വാർത്ത. നിയന്ത്രണരേഖക്കു സമീപമുള്ള ഗൽവാനിൽ ചൈന സൈനികശേഷി വർധിപ്പിക്കുകയും നൂറോളം ടെൻറുകൾ നിർമിച്ച് ‘ഏതു ഭീഷണിയും നേരിടാൻ’ തയാറായി നിൽക്കുകയുമാണ്. നിയന്ത്രണരേഖക്ക് തൊട്ടിപ്പുറമുള്ള മേഖലയിൽ സൈനിക പട്രോളിങ്ങിനും അതിർത്തിവാസികളുടെ സൗകര്യത്തിനുമായി ഇന്ത്യ റോഡ് നിർമിച്ചതാണ് പുതിയ പ്രകോപനത്തിന് കാരണമെന്നു പറയപ്പെടുന്നു. എന്നാൽ, അതിർത്തിനിയന്ത്രണ രീതികളിൽ ഇന്ത്യ ഏകപക്ഷീയമായ മാറ്റം വരുത്തുകയും ചൈനീസ് സേനയുടെ അതിർത്തി പട്രോളിങ് അടക്കമുള്ള സാധാരണനീക്കങ്ങൾക്ക് ഭംഗം വരുത്തുകയും ചെയ്യുന്നുണ്ടെന്നാണ് ബെയ്ജിങ്ങിെൻറ ആരോപണം. 2017ലെ ദോഖ്ലാം സംഘർഷത്തിനു കാരണമായി ഇന്ത്യ ഉന്നയിച്ചത് ഇന്ത്യ-ചൈന-ഭൂട്ടാൻ സംയുക്ത അതിർത്തിയിൽ ചൈന റോഡ് പണിയുന്നു എന്ന ആരോപണമായിരുന്നു. 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിന് വഴിതുറന്ന ആസന്ന പ്രകോപനം ഗൽവാൻ താഴ്വരയിലെ ഇരുപക്ഷത്തിെൻറയും സേന വിന്യാസമായിരുന്നു എന്നതിനാൽ ഇരുഭാഗവും നിലവിലെ സ്ഥിതിഗതികൾ നിസ്സാരമായി കരുതുന്നില്ല. എന്നാൽ, നിലവിൽ ഇന്ത്യ ഇതുവരെ ഇക്കാര്യത്തിൽ പരസ്യമായൊരു വിയോജനത്തിന് തയാറായിട്ടില്ല.
ചൈനയുടെ ഇൗ നീക്കങ്ങൾക്കിടെയാണ് അയൽദേശമായ നേപ്പാൾ ഇന്ത്യക്ക് പുതിയ ഭീഷണിയുയർത്തിയിരിക്കുന്നത്. ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ കാളി നദിക്കു കിഴക്കുവശമുള്ള കാലാപാനി, ലിമ്പിയാധുര, ലിപുലേഖ് പ്രദേശങ്ങൾ നേപ്പാളിെൻറ ഭാഗമായി ചിത്രീകരിക്കുന്ന പുതിയ രാഷ്ട്രീയഭൂപടത്തിന് നേപ്പാളിലെ കെ.പി. കോലിയുടെ കമ്യൂണിസ്റ്റ് മന്ത്രിസഭ അനുമതി നൽകിയിരിക്കുന്നു. ഭൂപടം ഉടനെ പുറത്തിറക്കുമെന്നും അതിന് പാർലമെൻറ് അംഗീകാരം നൽകുന്നതോടെ വലിയ ആഘോഷപൂർവം കൊണ്ടാടുമെന്നും കോലി പ്രഖ്യാപിച്ചിരിക്കുന്നു. കൈലാസ് മാനസരോവറിലേക്കുള്ള തീർഥാടകരുടെ യാത്രാസൗകര്യാർഥം ഇന്ത്യൻ അതിർത്തിക്കകത്ത് ലിപുലേഖ് പാസിലേക്കുള്ള റോഡ് നിർമാണ പദ്ധതിക്ക് കേന്ദ്രം തുടക്കമിട്ടതിനു പിറകെയാണ് നേപ്പാളിെൻറ നടപടി. വമ്പിച്ച പ്രതിഷേധമുയർന്നതിനെ തുടർന്ന് ഇന്ത്യ നിർമാണജോലികൾ മന്ദഗതിയിലാക്കിയിരുന്നു. അതേസമയം, പതിറ്റാണ്ടുകളായി ഉഭയകക്ഷി അജണ്ടയിലെ പ്രധാന ഇനമാണ് ഇൗ ഭാഗത്തുള്ള ഇന്ത്യൻ അധിനിവേശമെന്നും ഏറ്റവുമൊടുവിൽ 1997ലെ ഇന്ത്യ-നേപ്പാൾ സംയുക്ത പ്രസ്താവനയിൽ നേപ്പാളിെൻറ പടിഞ്ഞാറൻ അതിർത്തിയിലെ ഇൗ പ്രശ്നങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തി പരിഹരിക്കാമെന്ന് ധാരണയിലെത്തിയെന്നും നേപ്പാൾ പറയുന്നു. കാഠ്മണ്ഡുവിെൻറ പരാതി തീർക്കാൻ കോവിഡ് ഭീഷണി തീരുന്ന മുറയ്ക്ക് വിദേശകാര്യ സെക്രട്ടറിമാർ തമ്മിൽ സംഭാഷണമാരംഭിക്കാമെന്ന് ഇന്ത്യ അറിയിച്ചിരുന്നതാണ്. എന്നാൽ, അതിനിടെ തങ്ങളുടെ പ്രദേശത്ത് ഇന്ത്യ റോഡുനിർമാണം തുടങ്ങിയതാണ് പുതിയ നീക്കത്തിന് കാരണമായി കോലി സർക്കാർ പറയുന്നത്. ഭൂപടം പ്രതിപാദിക്കുന്ന ഭരണഘടനയുടെ മൂന്നാം ഷെഡ്യൂൾ ഭേദഗതി ചെയ്യാനുള്ള നിർദേശം പാർലമെൻറിൽ വെക്കുമെന്ന് പറഞ്ഞ നേപ്പാൾ പ്രധാനമന്ത്രി ഇതൊഴികെയുള്ള വിഷയങ്ങളിൽ ഇന്ത്യയുമായി മേലിലും ചർച്ചയാകാമെന്നും വ്യക്തമാക്കിയിരിക്കുന്നു. നേപ്പാൾ ബാഹ്യശക്തികളുടെ താളത്തിനൊത്ത് തുള്ളുകയാണെന്നാണ് ചൈനയുടെ പേര് പരാമർശിക്കാതെ ഇന്ത്യൻ ആർമി ചീഫ് ജനറൽ എം.എം നരവണെയുടെ ആദ്യപ്രതികരണം.
അയൽപക്കത്ത് പാകിസ്താനുമായി നിതാന്തശത്രുതയിലായിരിക്കെ, ഇതരരാജ്യങ്ങളുമായുള്ള ഉൗഷ്മളബന്ധം ഇന്ത്യക്ക് കരുത്തുപകർന്നുപോരുന്നതാണ്. കശ്മീർ അതിർത്തിത്തർക്കത്തിൽ ഏതറ്റം വരെ പോകാനും മടിക്കാത്ത പാകിസ്താന് ശക്തമായ തിരിച്ചടി നൽകിക്കൊണ്ടുതന്നെ ഉഭയകക്ഷിബന്ധത്തിൽ നയതന്ത്രജ്ഞത കാത്തുസൂക്ഷിക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചുപോന്നത്. ‘സാർക്ക്’ പോലെയുള്ള സംയുക്തവേദികൾ ഇന്ത്യൻ മുൻകൈയിൽ ഉടലെടുത്തതും രാജ്യം കരുതലോടെ പരിപാലിച്ചതുമൊക്കെ അയൽദേശബന്ധത്തിെൻറ കാതൽ തിരിച്ചറിഞ്ഞുതന്നെയായിരുന്നു. കേന്ദ്രത്തിൽ ഭരണം കോൺഗ്രസോ ജനത പാർട്ടിയോ ബി.ജെ.പിയോ ആരു കൈയാളിയാലും ഇൗ വിദേശനയം വലിയ മാറ്റമില്ലാതെ തുടർന്നുവന്നിട്ടുണ്ട്. ഏതു സംഘർഷാവസ്ഥയിലും ഉഭയകക്ഷിബന്ധം ഉടയാതെ കാക്കുന്നത് സംഭാഷണങ്ങളാണെന്നത് വിദേശനയത്തിലെ തന്നെ പ്രഖ്യാപിത തത്ത്വമാണ്.
എന്നാൽ, കേന്ദ്രത്തിൽ മോദിസർക്കാർ ഭരണമേറ്റശേഷം വിദേശനയത്തിലെ ഇൗ കരുതൽ നീങ്ങിപ്പോയെന്ന ആരോപണത്തെ ബലപ്പെടുത്തുന്നതാണ് അയൽപക്ക ബന്ധങ്ങളിലെ താളപ്പിഴകൾ. മേഖലയിലെ വൻശക്തി ബലാബലത്തിൽ ചൈന ഇന്ത്യയെ ഒതുക്കാനുള്ള ഉപായങ്ങൾ മെനയുേമ്പാൾ ഇന്ത്യയെ കൂടി ‘വല്യേട്ടനാ’യി ഞെട്ടലോടെ കാണുന്ന തൊട്ടയൽക്കാരുടെ പിണക്കങ്ങൾ വലിയ അബദ്ധമായി മാറിയേക്കും. രാജ്യങ്ങളുടെ വിസ്തൃതിയേക്കാൾ അവ പങ്കിടുന്ന മേഖലയുടെ തന്ത്രപ്രാധാന്യമാണ് പരിഗണിക്കേണ്ടത്. അതിർത്തിത്തർക്കങ്ങളും അയൽപക്ക പ്രശ്നങ്ങളും സൈന്യത്തിെൻറ ആവേശത്തിനു വിട്ടുകൊടുക്കുന്നതിനു പകരം രാഷ്ട്രീയ സംഭാഷണങ്ങളിലൂടെ പരിഹരിക്കാനുള്ള ശ്രമമാണ് നടക്കേണ്ടത്. പ്രകോപിപ്പിച്ച് ഇന്ത്യയെ വശപ്പെടുത്താനുള്ള നീക്കത്തിനെതിരെ നയതന്ത്രജ്ഞതതന്നെയാണ് ഇന്ത്യക്ക് മികച്ച പ്രതിരോധായുധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.