ആ തുറന്നുപറച്ചിലിന് ഒരു എ പ്ലസ്
text_fieldsഅക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾക്കുപോലും ഫുൾ എ പ്ലസ് കിട്ടുന്നെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ തുറന്നുപറച്ചിൽ വിവാദമായിരിക്കുന്നു. ഇല്ലാത്ത കഴിവ്, മെറിറ്റ് ഉണ്ട് എന്നു പറയുന്നത് കുട്ടികളോട് ചെയ്യുന്ന ചതിയാണെന്നും പകുതി മാർക്കെങ്കിലും കുട്ടി പഠിച്ചു നേടണമെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്രധാന പൊതുപരീക്ഷകളായ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളുടെ കമീഷണർ കൂടിയായ ഡയറക്ടർ ഈ അപ്രിയ സത്യം തുറന്നുപറഞ്ഞതിലാണ് വിഷയത്തിന്റെ പ്രസക്തി. ആഴ്ചകൾക്കുമുമ്പ് പരീക്ഷ പേപ്പർ തയാറാക്കുന്ന അധ്യാപകരുടെ രഹസ്യ യോഗത്തിൽ നടത്തിയ അഭിപ്രായപ്രകടനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
രഹസ്യ യോഗത്തിലാണെങ്കിലും വസ്തുതകൾ തുറന്നുപറയാൻ തയാറായ പൊതുവിദ്യാഭ്യാസ ഡയറക്ടർ അഭിനന്ദനമർഹിക്കുന്നു. വിജയശതമാനം കൂടുകയാണെങ്കിലും വിദ്യാഭ്യാസ നിലവാരം അനുദിനം കുറയുകയാണെന്ന പൊള്ളുന്ന സത്യം കുറച്ചു കാലമായി വിദ്യാഭ്യാസ വിചക്ഷണരും സാംസ്കാരിക പ്രവർത്തകരുമടക്കം വലിയ ഒരു സമൂഹം ചൂണ്ടിക്കാട്ടുന്നുണ്ട്. ഏതു രീതിയിലും വിജയശതമാനം വർധിപ്പിക്കണമെന്നും അതു തങ്ങളുടെ യശസ്സ് ഉയർത്തുമെന്നും ചിന്തിക്കുന്ന സർക്കാറുകളുടെയും സ്കൂളുകളുടെയും അധ്യാപകരുടെയും ചിന്താഗതിയാണ് ഇവ്വിധമൊരു സ്ഥിതിവിശേഷത്തിന് കാരണമെന്നു പറഞ്ഞാൽ നിഷേധിക്കാനാവില്ല.
ഗുണനിലവാരമല്ല വിജയശതമാനമാണ് ലക്ഷ്യം എന്നനിലയിലേക്ക് അടിസ്ഥാന വിദ്യാഭ്യാസം മാറിയതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഇവർക്ക് ഒഴിഞ്ഞുമാറാനുമാവില്ല. അക്ഷരബോധത്തിൽനിന്ന് കുട്ടിയെ ആശയബോധത്തിലേക്ക് പറിച്ചുനട്ട ഡി.പി.ഇ.പി അടക്കമുള്ള പരിഷ്കരണങ്ങളും ഉദാര മാർക്ക്ദാന രീതികളും തിരിച്ചടിയായെന്നതിന് സമീപകാല സൂചനകൾ ഏറെയാണ്. നാഷനൽ അച്ചീവ്മെന്റ് സർവേ ഉൾപ്പെടെ സ്കൂൾ വിദ്യാഭ്യാസത്തെ വിലയിരുത്തുന്ന ദേശീയ മാപിനികളിൽ കേരളം ബിഹാറിനൊപ്പം 18ാം സ്ഥാനത്തായതിൽ പുതുതായി സ്വീകരിച്ച പരിഷ്കാരങ്ങൾക്ക് വലിയ പങ്കുണ്ട്. ദേശീയ സർവകലാശാലകളുടെ പ്രവേശന പരീക്ഷയായ സി.യു.ഇ.ടി, മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ്-യു.ജി, എൻജിനീയറിങ് പ്രവേശനത്തിനുള്ള ജെ.ഇ.ഇ പരീക്ഷകളിലെല്ലാം മുൻനിര റാങ്കുകാരിൽ, പ്രാതിനിധ്യത്തിൽ മലയാളികൾ ഗണ്യമായി കുറഞ്ഞതായി കഴിഞ്ഞ ഏതാനും വർഷങ്ങളിലെ കണക്കുകളിൽ വ്യക്തമാണ്. അതേസമയം, കുറച്ചു വർഷങ്ങളായി നമ്മുടെ പൊതുപരീക്ഷകളിൽ വിജയശതമാനം കൂടുകയായിരുന്നെന്ന വസ്തുതയിൽ നാം അഭിരമിച്ചുനിൽക്കുകയുമാണ്. എത്രമാത്രം പൊള്ളയാണ് നമ്മുടെ നിലവാരമെന്ന് അറിയാൻ ഇതിലും വലിയ തെളിവു വേണോ?
സംസ്ഥാനത്തെ സർവകലാശാലകളിൽ എല്ലാം വലിയ തോതിൽ സീറ്റ് ഒഴിവുണ്ട്. അതേസമയം, മികച്ച വിദ്യാഭ്യാസം തേടി നമ്മുടെ കുട്ടികൾ സംസ്ഥാനത്തിനു പുറത്തേക്കും രാജ്യത്തിനു പുറത്തേക്കും ഒഴുക്ക് തുടരുകയുമാണ്. നിലവാരത്തകർച്ചയുടെ മറ്റൊരു ഉദാഹരണം കൂടിയാണത്. മാർക്കിൽനിന്ന് ഗ്രേഡിലേക്കും എഴുത്തുപരീക്ഷക്കൊപ്പം നിരന്തര മൂല്യനിർണയം എന്ന ‘മാർക്ക്ദാന’ പരിപാടിയിലേക്കും വഴിമാറിയ നമ്മുടെ പൊതുപരീക്ഷകളിൽ വിജയം കൂടിയെങ്കിലും ഗുണനിലവാരം അമ്പേ താഴേക്ക് നിപതിച്ചു. ഉന്നത വിദ്യാഭ്യാസത്തിന്റെ അടിത്തറ സ്കൂൾ വിദ്യാഭ്യാസത്തിലാണ് നിലകൊള്ളുന്നതെന്നും നിലവാരം തകരുന്നത് മൊത്തം ബാധിക്കുമെന്നും അധികൃതർ മനസ്സിലാക്കേണ്ടതുണ്ട്. ഏതാനും വർഷങ്ങൾക്കു മുമ്പ് എസ്.എസ്.എൽ.സി പരീക്ഷയുടെ ഗുണനിലവാരം ഉയർത്താൻ വിഷയ മിനിമം തിരികെ കൊണ്ടുവരണമെന്ന് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിവിധ ഡയറക്ടർമാർ ഉൾപ്പെടെയുള്ളവർ നിർദേശിക്കുകയും അതു ശിപാർശയായി സർക്കാറിനു മുന്നിൽ വരുകയും ചെയ്തിരുന്നെങ്കിലും തള്ളുകയായിരുന്നു.
വിദ്യാഭ്യാസ ഡയറക്ടറുടെ അഭിപ്രായങ്ങളെ വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവർ തള്ളിപ്പറഞ്ഞിട്ടുണ്ട്. സർക്കാർ വിലാസം സംഘടനകളും ന്യായീകരണവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. അതിരഹസ്യമുള്ള വിഷയം ചർച്ച ചെയ്യുന്ന യോഗത്തിലെ പ്രസംഗം പുറത്തുവിട്ടതാരാണെന്നും അന്വേഷിക്കുകയാണ്. അതെല്ലാം ചെയ്യാം. പക്ഷേ, ഉയർത്തിയ അഭിപ്രായങ്ങൾ സംബന്ധിച്ച് കൂടുതൽ പരിശോധനക്ക്, പഠനത്തിന് സർക്കാറും വിദ്യാഭ്യാസ പ്രവർത്തകരും തയാറാകേണ്ടതുണ്ട്. ലോക നിലവാരത്തിലേക്ക്, ചുരുങ്ങിയപക്ഷം ദേശീയ നിലവാരത്തിലേക്ക് എങ്കിലും കുട്ടികളെ കൂടുതൽ മത്സരക്ഷമമാക്കാൻ കഴിയുന്ന വിധത്തിൽ വിദ്യാഭ്യാസ സമീപനങ്ങൾ പൊളിച്ചുപണിയണം.
രാജ്യത്ത് ഉപരിപഠനവും തൊഴിലും ലക്ഷ്യമിട്ട് ഏറ്റവും കൂടുതൽ പേർ വിദേശത്തേക്ക് പോകുന്ന സമൂഹമായി കേരളത്തിലെ വിദ്യാർഥി സമൂഹം മാറിക്കഴിഞ്ഞു. ഇതിന് പല കാരണങ്ങളുണ്ടെങ്കിലും അതിൽ പ്രധാനപ്പെട്ടത് നമ്മൾ പിന്തുടരുന്ന വിദ്യാഭ്യാസ സമ്പ്രദായം തന്നെയാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടർ നടത്തിയ വിമർശനം ഇത്തരമൊരു സാഹചര്യത്തിൽ കൂടി വിലയിരുത്തി പരിഹാര നടപടികളിലേക്ക് കടക്കാൻ സർക്കാർ തയാറാകുമോ എന്നതാണ് കേരളീയ പൊതുസമൂഹം ഉത്തരം തേടുന്ന ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.