കാമ്പസ് രാഷ്ട്രീയം വിലക്കപ്പെടേണ്ടതോ?
text_fieldsകാമ്പസുകൾ രാഷ്ട്രീയ പ്രവർത്തനത്തിനുള്ളതല്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കിയ കേരള ഹൈകോടതിയുടെ നിലപാട് സ്വാഭാവികമായും വിവാദപരമായിത്തീർന്നിരിക്കുന്നു. വിദ്യാർഥിസമരങ്ങൾ നേരിടാൻ പൊലീസ് സംരക്ഷണം ഹൈകോടതി അനുവദിച്ചെങ്കിലും അത് നടപ്പാക്കാത്തതിനെതിരെ പൊന്നാനി എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളജ് സമർപ്പിച്ച കോടതിയലക്ഷ്യ കേസ് പരിഗണിക്കെ ചീഫ് ജസ്റ്റിസിെൻറ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ചാണ് കാമ്പസ് രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടെടുത്തിരിക്കുന്നത്. രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും കേസ് പരിഗണനക്കെടുത്തപ്പോഴും ഹൈകോടതി പഴയ നിലപാട് കർക്കശമായി ആവർത്തിക്കുകയായിരുന്നു. ഇതിനെതിരെ പ്രമുഖ അഭിഭാഷകരിൽനിന്നും രാഷ്ട്രീയ പാർട്ടികളിൽനിന്നും വിദ്യാർഥി സംഘടനകളിൽനിന്നും വന്ന പ്രതികരണങ്ങൾ കോടതിയുടെ സുചിന്തിത നിലപാട് പുനഃപരിശോധിക്കാൻ പര്യാപ്തമായില്ല. ജനാധിപത്യ സംവിധാനത്തിൽ ധർണ, നിരാഹാരം, സത്യഗ്രഹം തുടങ്ങിയ സമരപരിപാടികൾക്ക് സ്ഥാനമേയില്ല എന്നതാണ് ഹൈകോടതിയുടെ സുചിന്തിതാഭിപ്രായം. അതിന് ഉപോദ്ബലകമായി ഭരണഘടനാ ശിൽപി േഡാ. അംബേദ്കറെ കോടതി ഉദ്ധരിച്ചിട്ടുമുണ്ട്. രണ്ടാമതായി, വിദ്യാലയങ്ങൾ പഠിക്കാനുള്ളതാണെന്നും രാഷ്്ട്രീയ പാർട്ടികൾക്ക് നേട്ടമുണ്ടാക്കാൻ വിദ്യാർഥികളെ ഉപയോഗിക്കാൻ അനുവദിച്ചുകൂടെന്നും കോടതി കരുതുന്നു. വിദ്യാർഥികൾക്ക് പ്രശ്നങ്ങളുണ്ടെങ്കിൽ നിയമപരമായ പരിഹാരമാർഗങ്ങളാണ് തേടേണ്ടത്. അതിൽ സമരവും ധർണയും നിരാഹാരവും ഉൾപ്പെടുന്നില്ലെന്നാണ് കോടതിയുടെ കാഴ്ചപ്പാട്. സമരം നടത്തേണ്ടവർക്ക് മറൈൻ ഡ്രൈവും പാർക്കും പോലെയുള്ള സ്ഥലങ്ങളിലേക്ക് പോവാം, കാമ്പസുകളിൽ ഇത്തരം പരിപാടികൾ അനുവദിക്കാനാവില്ല എന്നുവരെ ഉന്നത നീതിപീഠം നിരീക്ഷിക്കുന്നു.
അന്തിമവിധി വരാനിരിക്കുന്നേയുള്ളൂവെങ്കിലും കാമ്പസ് രാഷ്ട്രീയത്തിനും വിദ്യാർഥിസമരങ്ങൾക്കും നേരെയുള്ള കോടതിയുടെ സമീപനം സംശയാതീതമാണ്. കാമ്പസുകൾ പഠിക്കാനും പഠിപ്പിക്കാനുമുള്ളതാണ്, അവിടെ രാഷ്ട്രീയപ്രവർത്തനങ്ങളോ സമരമുറകളോ ഒരു കാരണവശാലും അനുവദിച്ചുകൂടാ; സമരം ചെയ്യുന്നവരെ പ്രിൻസിപ്പൽമാർക്ക് പുറത്താക്കാം എന്നുതന്നെ. ഇത്തരമൊരു ആത്യന്തിക നിലപാടിലേക്ക് നീതിപീഠത്തെ എത്തിച്ച സാഹചര്യം മനസ്സിലാക്കാവുന്നതേയുള്ളൂ. രാഷ്ട്രീയ പാർട്ടികളുടെ പോഷകസംഘടനകളായി പ്രവർത്തിക്കുന്ന വിദ്യാർഥിക്കൂട്ടായ്മകൾ സ്ഥാനത്തും അസ്ഥാനത്തും ന്യായമോ അല്ലാത്തതോ ആയ പ്രശ്നങ്ങളുടെ പേരിൽ പഠിപ്പുമുടക്കും മറ്റ് സമര പരിപാടികളും നടത്തുകയും കാമ്പസുകളെ കലുഷമാക്കുകയും അക്രമസംഭവങ്ങൾക്കുവരെ കാരണക്കാരാവുകയും ചെയ്യുന്ന അന്തരീക്ഷം നിലവിലുണ്ട്. തങ്ങൾക്ക് സ്വാധീനമുള്ള കാമ്പസുകളിൽ ഇതര വിദ്യാർഥി സംഘടനകളെ പ്രവർത്തിക്കാനനുവദിക്കാത്ത ജനാധിപത്യവിരുദ്ധ സമീപനവും യഥേഷ്ടം തുടരുന്നു. വിദ്യാഭ്യാസവുമായോ വിദ്യാർഥികളുമായോ ഒരു ബന്ധവുമില്ലാത്ത വിഷയങ്ങളുടെ പേരിലാണ് ചിലപ്പോൾ പഠിപ്പുമുടക്കവും മറ്റ് സമരങ്ങളും അരങ്ങേറാറ്. അച്ചടക്കത്തിെൻറ കണികപോലുമില്ലാത്ത ഇൗ കലാലയാന്തരീക്ഷമാണ് രക്ഷിതാക്കളിൽ ഗണ്യമായ വിഭാഗത്തെയും മാനേജ്മെൻറുകളെയും മാറി ചിന്തിപ്പിക്കുന്നതും ചിലപ്പോൾ കോടതികളെ സമീപിക്കാൻ പ്രേരിപ്പിക്കുന്നതും. നേരെ ചൊവ്വേ പറഞ്ഞാൽ കാമ്പസ് രാഷ്ട്രീയ പ്രശ്നത്തിൽ കോടതിക്ക് ഇടപെടാനും കർശനമായ വിലക്കിനെക്കുറിച്ച് സംസാരിക്കാനും അവസരമൊരുക്കിയത് രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർഥി സംഘടനകൾതന്നെയാണ്. അതിനാൽ പുറത്തുവന്ന കോടതി നിലപാടിെൻറ പ്രാഥമിക ഉത്തരവാദിത്തം അവർ വഹിക്കണം.
അതേസമയം, ഹൈകോടതി നിലപാടിന് ശക്തമായ ഒരു മറുവശവുമുണ്ടെന്ന് വിദ്യാർഥി സംഘടനകൾ മാത്രമല്ല പ്രമുഖ നിയമജ്ഞരും രാഷ്ട്രീയ നേതാക്കളും ചൂണ്ടിക്കാട്ടുന്നതും അവഗണിക്കാനാവില്ല. അംബേദ്കർ മുതൽ ഹൈകോടതിവരെ ചൂണ്ടിക്കാട്ടിയ ജനാധിപത്യ സംവിധാനം ആരോഗ്യകരമായി നിലനിൽക്കുന്ന രാജ്യത്തും സമൂഹത്തിലുമാണ് അവർ പറഞ്ഞതിെൻറ പ്രസക്തി. ഉത്തരവാദപ്പെട്ട കേന്ദ്ര^സംസ്ഥാന സർക്കാറുകൾ വരെ ജനാധിപത്യത്തിെൻറ പ്രാഥമിക താൽപര്യങ്ങൾ കാറ്റിൽപറത്തുന്ന വർത്തമാനകാല സാഹചര്യത്തിൽ ഭാവിരാഷ്ട്രശിൽപികളും സംവിധാനത്തെ കൊണ്ടു നടത്തേണ്ടവരുമായ വിദ്യാർഥികൾ മാത്രം ജനാധിപത്യ മര്യാദകൾ പാലിക്കണമെന്ന് ശഠിക്കുന്നത് അപ്രായോഗികവും അയുക്തികവുമാണ്. വിദ്യാഭ്യാസം ലാഭക്കച്ചവടമാക്കുന്നതിൽ സർക്കാറുകളും സ്വകാര്യ ഏജൻസികളും പൂർണവിജയം നേടുകയും വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും പാടെ നിരാകരിക്കപ്പെടുകയും ചെയ്യുേമ്പാൾ ഒരുവിധ സമരവും അനുവദിച്ചുകൂടെന്ന നിലപാട് ചൂഷകശക്തികളെ മാത്രമേ സന്തോഷിപ്പിക്കൂ. പ്രശ്നപരിഹാരത്തിന് ന്യായമായ മാർഗങ്ങളാണ് തേടേണ്ടതെന്ന കോടതിയുടെ ഉപദേശം തീർത്തും ശരി. പക്ഷേ, രമ്യമായ പരിഹാരത്തിെൻറ മാർഗങ്ങൾ അടയുേമ്പാൾ വിദ്യാർഥികൾ എന്തു ചെയ്യണം എന്ന ചോദ്യം അവശേഷിക്കുന്നു. കോടതികളെ സമീപിക്കാമെന്ന് വെച്ചാൽ അത് എളുപ്പമുള്ള കാര്യമെല്ലന്ന് പറയാതെവയ്യ. ഡൽഹി യൂനിവേഴ്സിറ്റിയിലേയും ജെ.എൻ.യുവിലെയും ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെയും വിദ്യാർഥികൾ ഇൗയടുത്തകാലത്ത് സമരമാർഗങ്ങളിലേക്ക് തിരിയാൻ നിർബന്ധിക്കപ്പെട്ടത് ഫാഷിസ്റ്റ് ആക്രമണങ്ങളെ പ്രതിരോധിക്കാനാണെന്ന വസ്തുത മറക്കരുത്. കേരളത്തിൽ അത്രത്തോളം സ്ഥിതി വഷളായിട്ടില്ലെങ്കിലും തീർത്തും നിയമപരമായും നീതിപരമായുമാണ് കാമ്പസുകൾ പ്രവർത്തിക്കുന്നതെന്ന് അവകാശപ്പെടാൻ വയ്യ. ഇൗ പശ്ചാത്തലത്തിൽ നീതീകരണമില്ലാത്ത സമരങ്ങൾക്ക് കടിഞ്ഞാണിടുകയും സമരങ്ങൾ ക്ഷണിച്ചുവരുത്താതെ വിദ്യാർഥികൾ പ്രശ്നങ്ങളുടെ പരിഹാരം ഉറപ്പാക്കാൻ മാർഗങ്ങൾ ആവിഷ്കരിക്കുകയും അതോടൊപ്പം അച്ചടക്ക പൂർണമായ രാഷ്ട്രീയ പ്രവർത്തനത്തിന് വിദ്യാർഥികൾക്ക് അവസരം അനുവദിക്കുകയുമാണ് വിവേകപൂർവമായ സമീപനം. കാമ്പസുകൾ അരാഷ്ട്രീയവത്കരിക്കുന്നത് എലിയെ പേടിച്ച് ഇല്ലം ചുടലാണ്. അവസാന വിശകലനത്തിൽ ഫാഷിസത്തെയാണ് അത് ഉൽപാദിപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.