മതനിന്ദയോ പരിഷ്കരണ നിന്ദയോ?
text_fieldsമതനിന്ദയെ ചൊല്ലിയുള്ള രക്തരൂഷിതമായ കലാപങ്ങൾക്ക് കുപ്രസിദ്ധമായ പാകിസ്താനിൽ പത്തുപേരുടെ ജീവനെടുത്ത മറ്റൊരു കലാപത്തീക്ക് തിങ്കളാഴ്ച താൽക്കാലിക ശമനമായി. തെരഞ്ഞെടുപ്പ് നാമനിർദേശപത്രികയിലെ സത്യവാങ്മൂലത്തിൽ മാറ്റം വരുത്തി രാജ്യം അംഗീകരിച്ച മതശാസനകൾക്കൊത്ത ചട്ടങ്ങൾ തിരുത്തുക വഴി ഗവൺമെൻറ് ഇസ്ലാം നിന്ദ നടത്തിയെന്നാരോപിച്ച് പ്രതിപക്ഷകക്ഷികളിലൊന്ന് പ്രക്ഷോഭത്തിനിറങ്ങി. വിവാദം തെരുവിേലക്ക് വലിച്ചിഴച്ച് ഖാദിം ഹുസൈൻ രിസ്വിയുടെ നേതൃത്വത്തിലുള്ള യാഥാസ്ഥിതിക തഹ്രീകെ ലബ്ബൈക് പാകിസ്താൻ എന്ന സംഘടന കഴിഞ്ഞ നവംബർ നാലു മുതൽ തലസ്ഥാനത്തേക്കുള്ള പ്രധാന പാതകൾ ഉപരോധിച്ചതോടെ പ്രക്ഷോഭം കത്തിപ്പിടിച്ചു. പൊതുമുതൽ നശിപ്പിച്ച് അക്രമികൾ കലാപത്തീ ആളിക്കത്തിച്ചപ്പോൾ ഇസ്ലാമാബാദിെൻറ നിയന്ത്രണം ഏറ്റെടുത്ത സൈന്യം സമരക്കാരെ ശക്തമായി നേരിട്ടു. എന്നാൽ, അക്രമം രാജ്യത്തിെൻറ ഇതര ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്ന മുന്നറിയിപ്പു വന്നതോടെ ഗവൺമെൻറ് പ്രക്ഷോഭകാരികളുടെ ആവശ്യത്തിനു വഴങ്ങിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നിയമഭേദഗതിക്ക് മുൻകൈയെടുത്ത നിയമമന്ത്രി സാഹിദ് ഹാമിദ് രാജിവെച്ചൊഴിഞ്ഞതോടെ പ്രക്ഷോഭക്കാരുടെ ആദ്യ ആവശ്യത്തിനു പരിഹാരമായി. അതോടൊപ്പം മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം, പ്രക്ഷോഭം ആരംഭിച്ചതു മുതൽ അറസ്റ്റിലായവരുടെ നിരുപാധിക മോചനം, നിയമഭേദഗതിക്കും അതുവഴി മതനിന്ദക്കും ഉത്തരവാദികളായവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവന്നു 30 നാളുകൾക്കകം പരസ്യപ്പെടുത്തുക തുടങ്ങി സമരക്കാരുടെ ആവശ്യങ്ങൾ അപ്പടി അംഗീകരിക്കാൻ ഭരണകൂടം തയാറായതോടെ ടി.എൽ.പി സമരം അവസാനിച്ചതായി പ്രഖ്യാപിച്ചു. ചീഫ് ഒാഫ് ആർമി സ്റ്റാഫ് ജനറൽ ഖമർ ജാവേദ് ബജ്വ മുൻകൈയെടുത്തു നടത്തിയ ഒത്തുതീർപ്പിലെ വ്യവസ്ഥകൾ മൂന്നു നാളുകൾക്കകം പ്രവൃത്തിപഥത്തിൽ വരുമെന്നാണ് ഒത്തുതീർപ്പു വ്യവസ്ഥ.
രാജ്യത്തെ മുൾമുനയിൽ നിർത്തുകയും തലസ്ഥാനത്തെ മൂന്നാഴ്ചയിലേറെ സ്തംഭിപ്പിക്കുകയും ചെയ്ത പ്രക്ഷോഭത്തിന് നിമിത്തമായിത്തീർന്നത് സമീപകാലത്ത് തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ വരുത്തിയ ഭേദഗതിയാണ്. തെരഞ്ഞെടുപ്പ് പരിഷ്കരണ ബിൽ ദേശീയ അസംബ്ലി പാസാക്കിയതു മുതൽ വിവാദങ്ങൾ പുകയുന്നുണ്ട്. ഭരണത്തിൽ അയോഗ്യത കൽപിക്കപ്പെട്ടാലും രാഷ്ട്രീയ പാർട്ടികൾക്ക് നേതൃത്വം നൽകാൻ അനുമതി നൽകുന്ന ബിൽ നവാസ് ശരീഫിെൻറ രാഷ്ട്രീയഭാവി മുന്നിൽക്കണ്ട് തയാറാക്കിയതാണെന്ന് അന്നേ പ്രതിപക്ഷമൊന്നടങ്കം ആരോപണമുന്നയിച്ചിരുന്നു. അതിനെ ശരിവെക്കുന്ന മട്ടിൽ ബിൽ പാസായ തൊട്ടു പിറ്റേന്നാൾ നവാസ് ശരീഫ് പാർട്ടിയുടെ തലപ്പത്ത് പുനഃപ്രതിഷ്ഠിക്കപ്പെട്ടു. ഇൗ വിവാദം കെട്ടടങ്ങും മുേമ്പയാണ് മതനിന്ദയുടെ പേരിൽ പുതിയ പ്രശ്നങ്ങൾ തലപൊക്കിയത്. പാകിസ്താനിലെ നിലവിലെ നിയമമനുസരിച്ച് രാജ്യത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുസ്ലിം സ്ഥാനാർഥികൾ മുഹമ്മദ് നബിയുടെ അന്ത്യപ്രവാചകത്വത്തെ അംഗീകരിക്കുന്നുവെന്നും അതിനു വിരുദ്ധമായ വ്യക്തികളുടെ ആശയങ്ങളോ വാദങ്ങളോ അംഗീകരിക്കില്ലെന്നും അത്തരം അനിസ്ലാമിക വാദങ്ങളുയർത്തുന്ന ഖാദിയാനി/ ലാഹോരി ഗ്രൂപ്പുകളിൽ പെട്ട അഹ്മദിയല്ല താനെന്നും സാക്ഷ്യപ്പെടുത്തണം. പാകിസ്താൻ ഭരണഘടനയുടെ 62, 63 ഖണ്ഡികപ്രകാരം തയാറാക്കിയ ഇൗ ചട്ടത്തിൽ അയവുവരുത്തിയെന്നു പറഞ്ഞാണ് തഹ്രീകെ ലബ്ബൈക് പാകിസ്താൻ സമരത്തിനിറങ്ങിയത്. നിയമമന്ത്രിയുടെ രാജിയും ഭേദഗതി ചെയ്ത നിയമത്തിെൻറ പുനഃസ്ഥാപനവുമാണ് അവർ ഉന്നയിച്ച ആവശ്യങ്ങൾ. എന്നാൽ, ഭരണഘടന വിരുദ്ധമായി ഒന്നും ചെയ്തില്ലെന്നും അഹ്മദികളെ മുസ്ലിംകളായി അംഗീകരിക്കുന്ന വിധത്തിലുള്ള മാറ്റങ്ങളൊന്നും ഉണ്ടായില്ലെന്നും മന്ത്രി ആണയിട്ടു നോക്കി. മുഹമ്മദ് നബിയുടെ അന്ത്യപ്രവാചകത്വവുമായി ബന്ധപ്പെട്ട വിഷയത്തിൽ ‘ദൃഢപ്രതിജ്ഞയെടുക്കുന്നു’ എന്നതിനു പകരം ‘പ്രഖ്യാപിക്കുന്നു’ എന്നേ തിരുത്തിയുള്ളൂ എന്ന് മന്ത്രി രേഖകൾ സഹിതം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കിയെങ്കിലും ഖാദിം ഹുസൈനും പാർട്ടിയും അംഗീകരിക്കാൻ തയാറായില്ല. രാജ്യത്തെ എല്ലാ രാഷ്ട്രീയകക്ഷികളെയും ചേർത്താണ് തെരഞ്ഞെടുപ്പ് നിയമപരിഷ്കരണത്തിനായി പാർലമെൻററി സമിതി രൂപവത്കരിച്ചത്. 2016 ഡിസംബർ മുതൽ രാജ്യത്ത് പൊതുചർച്ചക്കു വെച്ച ഭേദഗതി നിർദേശങ്ങൾ ഏകകണ്ഠമായാണ് സമാഹരിച്ചതും ദേശീയ അസംബ്ലിയിൽ വെച്ചതും. അതുകൊണ്ടുതന്നെ നിയമമന്ത്രിയെ മാത്രമായി ഇക്കാര്യത്തിൽ ബലിയാടാക്കാനാവില്ല എന്നു ചൂണ്ടിക്കാണിക്കപ്പെെട്ടങ്കിലും ഒടുവിൽ സ്വമേധയാ രാജിവെച്ചൊഴിഞ്ഞ് സർക്കാറിന് ബാധ്യതയൊഴിവാക്കുകയായിരുന്നു മന്ത്രി സാഹിദ്.
രാഷ്ട്രീയ അനുരഞ്ജനത്തിനു വേണ്ടി എല്ലാവരെയും വിളിച്ചുകൂട്ടിയാണ് പരിഷ്കരണനിർദേശങ്ങൾ ആരായുകയും ചർച്ച നടത്തുകയും ചെയ്തതെങ്കിലും ബിൽ പാസായതു മുതൽ പ്രതിപക്ഷത്തുനിന്ന് ഒന്നൊഴിയാതെ ആക്ഷേപങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, മതനിന്ദയെന്ന രാജ്യത്തെ പ്രക്ഷുബ്ധമാക്കാവുന്ന കച്ചിത്തുരുമ്പിലാണ് യാഥാസ്ഥിതിക ബറേൽവി കക്ഷിയായ ലബ്ബൈക്ക് പാർട്ടി പിടിച്ചത്. 1990 മുതൽ മതനിന്ദ ഉയർത്തി വിവിധ കക്ഷികൾ നടത്തിയ പ്രക്ഷോഭങ്ങളെല്ലാം രക്തപങ്കിലമായപ്പോൾ എൺപതോളം പേർക്കാണ് ഇതുവരെ ജീവൻ നഷ്ടപ്പെട്ടത്. എതിർപ്പ് വസ്തുതാപരമല്ലാതിരുന്നിട്ടും ഇക്കാര്യത്തിൽ ഭരണകൂടം നിലപാടിലെത്തെട്ട എന്ന മട്ടിലായിരുന്നു മുഖ്യ പ്രതിപക്ഷ കക്ഷികൾ. അതുകൊണ്ടുതന്നെ സമരക്കാരുടെ ആവശ്യങ്ങൾക്കു മുന്നിൽ മുട്ടുമടക്കുകയല്ലാതെ ഇസ്ലാമാബാദിനു മറ്റു വഴികളുണ്ടായില്ല. ലബ്ബൈക്കിനു പിന്നാലെ ഒാരോ കക്ഷികളും തങ്ങൾക്കു ഹിതകരമല്ലാത്ത നിർദേശങ്ങൾക്കെതിരെ കോടതി കയറുമെന്നു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നിരിക്കെ തെരഞ്ഞെടുപ്പു പരിഷ്കരണത്തിനു വേണ്ടി വെളുക്കാൻ തേച്ചതൊക്കെ പാണ്ടാകുന്നേടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.