അവകാശപ്പെട്ടത് ചോദിക്കാൻ ലീഗ് എന്തിന് മടിക്കുന്നു?
text_fieldsയു.ഡി.എഫിലെ പ്രബല കക്ഷിയായ മുസ്ലിം ലീഗ്, ലോക്സഭ തെരഞ്ഞെടുപ്പിൽ അധിക സീറ്റ് വേണമെന്ന് ഇക്കുറിയും അവകാശവാദമുയർത്തിയിട്ടുണ്ട്. നിലവിലെ കക്ഷിനില അനുസരിച്ച് അഞ്ചോ അതിലധികമോ സീറ്റിനർഹതയുള്ള ലീഗ് മൂന്നാമതൊരു സീറ്റിനുവേണ്ടി വാദം തുടങ്ങിയിട്ട് നാളേറെയായെങ്കിലും ഈ ആവശ്യത്തെ കോൺഗ്രസ് അർഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിക്കുന്നില്ല എന്നതാണ് വാസ്തവം.
സാമുദായിക സന്തുലനം എന്ന മറുവാദമുയർത്തി ഇപ്രാവശ്യവും രണ്ട് സീറ്റിലൊതുക്കാൻ തന്നെയാണ് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. അതറിയാമെങ്കിലും ഈ സമീപനത്തോട് അണികൾ എങ്ങനെ പ്രതികരിക്കും എന്നതിലെ ആശങ്കകൊണ്ടാണ് ഇടതു പക്ഷം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണ ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലും ലീഗ് നേതാക്കൾ മൂന്നാം സീറ്റ് ആവശ്യത്തിൽനിന്ന് പൂർണമായി പിന്തിരിയാത്തത്.
1952ലെ ആദ്യ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മഞ്ചേരിയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ബി.പോക്കർ സാഹിബാണ് മുസ്ലിം ലീഗിന്റെ ആദ്യ ലോക്സഭാംഗം. ഖാഇദെ മില്ലത്ത് എന്നറിയപ്പെട്ടിരുന്ന പാർട്ടി ദേശീയ പ്രസിഡൻറ് മുഹമ്മദ് ഇസ്മായിൽ മദിരാശി പ്രവിശ്യയിൽ നിന്ന് രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. അന്നുമുതൽ ഇന്നോളം പാർട്ടിക്ക് പാർലമെന്റിൽ സാന്നിധ്യമുണ്ട്.
നിലവിൽ കേരളത്തിനുപുറമെ ഡി.എം.കെ സഖ്യത്തിന്റെ ഭാഗമെന്ന നിലയിൽ തമിഴ്നാട്ടിൽനിന്നും ഒരു എം.പിയെ ലഭിച്ചു. വിവിധ സംസ്ഥാനങ്ങളിൽ സാന്നിധ്യമുണ്ടായിരുന്ന പാർട്ടി ഇവിടങ്ങളിൽ മാത്രമായി ഒതുങ്ങിയതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ദേശീയ രാഷ്ട്രീയത്തിലെ ഗതിവിഗതികൾ മനസ്സിലാക്കി പാർട്ടിയെ മുന്നോട്ടുനയിക്കുന്നതിൽ നേതൃത്വത്തിന് സംഭവിച്ച പരാജയമാണ്. ലീഗ് നൽകുന്ന നിരുപാധിക രാഷ്ട്രീയ പിന്തുണ പലപ്പോഴും കോൺഗ്രസിൽ നിന്ന് തിരിച്ചുലഭിക്കുന്നുമില്ല.
മുന്നണി ബന്ധം കോട്ടമില്ലാതെ കൊണ്ടുപോവുന്നതിൽ ലീഗ് നടത്തിയ വിട്ടുവീഴ്ച എടുത്തുപറയേണ്ടതാണ്. കോൺഗ്രസ് ഗ്രൂപ്പുവഴക്ക് തീർക്കാൻ പോലും ലീഗ് സ്വന്തം സീറ്റ് ഇഷ്ടദാനം നൽകിയ സന്ദർഭങ്ങളുണ്ട്. 1995ൽ, ലീഗിന്റെ തട്ടകമായിരുന്ന തിരൂരങ്ങാടി എ.കെ. ആന്റണിക്കും 2006ൽ ഹരിത കോട്ടയായ കൊടുവള്ളി കെ. മുരളീധരനും ലീഗ് ഈ നിലക്ക് വിട്ടുനൽകിയതാണ്.
അതുപോലെ ലീഗിനുണ്ടായിരുന്ന രണ്ട് രാജ്യസഭാ സീറ്റിൽ ഒന്ന് ഇപ്പോഴും കോൺഗ്രസ് കൈയടക്കിവെച്ചിരിക്കുകയാണ്. ലോക്സഭയിൽ അധിക സീറ്റ് ചോദിക്കുമ്പോൾ രാജ്യസഭയിൽ തരാം എന്നു പറയുന്നതിന്റെ രാഷ്ട്രീയ യുക്തി ലീഗ് അണികൾത്തന്നെ ചോദ്യം ചെയ്തു തുടങ്ങിയ സാഹചര്യത്തിൽ ഇനി നിലപാട് മയപ്പെടുത്തുന്നത് പാർട്ടിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നതും നേതാക്കളെ കടുത്ത സമ്മർദത്തിലാക്കുന്നു.
യു.ഡി.എഫിലെ സീറ്റ് വിഭജനം എന്നും മുസ്ലിം ലീഗിന്റെ രാഷ്ട്രീയ സാധ്യതകളെ പരിക്കേൽപിച്ചിട്ടുണ്ട്. അധികാരത്തിനും വ്യക്തി താല്പര്യത്തിനും വേണ്ടി മാത്രം മുന്നണിയിലേക്ക് ചേക്കേറുന്ന പാർട്ടികൾക്ക് കൊടുക്കുന്ന പരിഗണന പലപ്പോഴും ലീഗിന് കോൺഗ്രസിൽ നിന്ന് കിട്ടാറില്ല.
2014ൽ അത്തരത്തിൽ മുന്നണിയിലേക്കുവന്ന വീരേന്ദ്ര കുമാറിനടക്കം ലോക്സഭ സീറ്റ് നൽകിയപ്പോൾ ലീഗിന്റെ ആവശ്യം പരിഗണിച്ചില്ല. ജനതാദൾ സെക്കുലറും കേരള കോൺഗ്രസ് (മാണി)യും യു.ഡി.എഫ് വിട്ട് ഇടത് പാളയത്തിൽ ചേക്കേറിയപ്പോഴും ലീഗിന്റെ ഏറെ നാളത്തെ ആവശ്യമായ അധിക സീറ്റ് പരിഗണനക്ക് വന്നില്ല.
നിയമസഭയിൽ 2016ൽ 93 സീറ്റിലേക്ക് മത്സരിച്ച കോൺഗ്രസ് വെറും 22ഉം, 2021ൽ 21 സീറ്റുമാണ് നേടിയത്. എന്നാൽ, കോൺഗ്രസ് പാർട്ടി കഴിഞ്ഞ ലോക്സഭയിലേക്ക് 15 സീറ്റിൽ മത്സരിച്ചു. എന്നാൽ, 2021ൽ 25 സീറ്റിൽ മത്സരിച്ച് കടുത്ത എൽ.ഡി.എഫ് തരംഗത്തിലും 15 സീറ്റ് നേടിയ ലീഗിന് കേവലം രണ്ട് സീറ്റുതന്നെ.
യു.ഡി.എഫിന്റെ നിലനിൽപ്, പ്രത്യേകിച്ച് മലബാറിൽ, മുസ്ലിം ലീഗിന്റെ വോട്ടിനെ ആശ്രയിച്ചാണ്. വയനാട്, കോഴിക്കോട്, കാസർകോട്, തൃശൂർ, പാലക്കാട്, കണ്ണൂർ തുടങ്ങിയ കോൺഗ്രസ് ജയിച്ച മലബാറിലെ എല്ലാ മണ്ഡലങ്ങളിലും മുസ്ലിം ലീഗ് നിർണായക ശക്തിയാണ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വോട്ടുവിഹിതത്തിൽ 25 ശതമാനം മുസ്ലിം ലീഗിന്റെ സംഭാവനയാണെന്ന് കണക്കുകൾ പറയുന്നു.
മുസ്ലിം ലീഗിന്റെ ആവശ്യം അംഗീകരിക്കുന്നില്ലെങ്കിലും ആ പാർട്ടിയുടെ സംഘടനാ സംവിധാനം സംബന്ധിച്ച് കോൺഗ്രസിന് കൃത്യമായ ധാരണയുണ്ട്. അതുകൊണ്ടു തന്നെയാണ് കഴിഞ്ഞ, പൊതുതെരഞ്ഞെടുപ്പിൽ അമേത്തിയിൽ തോൽക്കുമെന്ന സൂചന ലഭിച്ചയുടനെ മുസ്ലിം ലീഗിന് ഉറച്ച സ്വാധീനമുള്ള വയനാട്ടിൽത്തന്നെ രാഹുൽ ഗാന്ധിയെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചതും ഉയർന്ന ഭൂരിപക്ഷത്തിൽ ജയിപ്പിക്കാനായതും.
എന്തുകൊണ്ടാണ് മുസ്ലിം ലീഗ് ഉയർത്തുന്ന ആവശ്യത്തോട് കോൺഗ്രസ് അനുകൂലമായി പ്രതികരിക്കാത്തത്? ആവശ്യം നിരാകരിക്കാൻ അവർ നിരത്തുന്ന പ്രധാന കാരണങ്ങൾ: പാർട്ടിയുടെ ഭൂരിപക്ഷ വോട്ടുകളും, മധ്യ കേരളത്തിലെ ക്രൈസ്തവ വോട്ടുകളും നഷ്ടപ്പെട്ടേക്കും, പരമ്പരാഗത വോട്ടുബാങ്കായ എൻ.എസ്.എസ് ബി.ജെ.പിയോട് മൃദു സമീപനത്തിലാണ്, ദേശീയതലത്തിൽ മുസ്ലിം ലീഗിനെതിരെ സംഘ്പരിവാർ വർഗീയ പ്രചാരണങ്ങളുയർത്തുന്നുണ്ട്... എന്നിവയെല്ലാമാണ്.
നിഷ്പക്ഷ നിരീക്ഷകരെന്ന് സ്വയം വിളിക്കുന്ന ചിലരും ഇതേ വാദം പ്രചരിപ്പിക്കുന്നുണ്ട്. മുസ്ലിം ലീഗിന് ഒരു ലോക്സഭാ സീറ്റുകൂടി നൽകിയാലുടൻ തകർന്നുവീഴുന്ന തരത്തിലാണോ കേരളത്തിന്റെ സഹിഷ്ണുതയുടെയും യു.ഡി.എഫിന്റെയും കെട്ടുറപ്പ്? ഇത്തരത്തിൽ ഭൂരിപക്ഷ സമുദായ താൽപര്യങ്ങൾ മുൻനിർത്തിയാണ് പലപ്പോഴും കോൺഗ്രസ് തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുള്ളത്.
1957ൽ അധികാരത്തിൽവന്ന ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ വിമോചന സമരത്തിലൂടെ പുറത്താക്കിയശേഷം വന്ന പട്ടം താണുപിള്ള നേതൃത്വം നൽകിയ പി.എസ്.പി, കോൺഗ്രസ്, മുസ്ലിം ലീഗ് സർക്കാറിൽ കോൺഗ്രസിന്റെ എതിർപ്പു മൂലമാണ് മന്ത്രിസഭയുടെ ഭാഗമാകാനാവാതെ ലീഗിന് സ്പീക്കർ പദവി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്.
1961ലെ കോൺഗ്രസിന്റെ ദുർഗാപൂർ സമ്മേളനം മുസ്ലിം ലീഗ് വർഗീയ സംഘടനയാണെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭക്കുള്ള പിന്തുണ ലീഗ് പിൻവലിക്കുന്നതും മന്ത്രിസഭ താഴെ വീഴുന്നതും. 1967ലെ രണ്ടാം ഇ.എം.എസ് മന്ത്രിസഭയിലെ പങ്കാളിത്തത്തോടെയാണ് മുസ്ലിം ലീഗ് ആദ്യമായി അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാവുന്നത്.
മലപ്പുറം ജില്ലയും, കാലിക്കറ്റ് സർവകലാശാലയുമുൾപ്പെടെ യാഥാർഥ്യമാക്കുന്നതിൽ ഈ രാഷ്ട്രീയ ശക്തി വഹിച്ച പങ്ക് ഏറെ വലുതാണ്. പിന്നീട് യു.ഡി.എഫിലെ വിശ്വസ്ത കക്ഷിയായി മാറിയ ലീഗിന് പലപ്പോഴും പാർട്ടിയുടെ സാധ്യതയെ ഉപയോഗപ്പെടുത്താനായില്ല എന്നതാണ് വാസ്തവം.
1991ൽ ചെറിയൊരു കാലത്ത് ലീഗ് യു.ഡി.എഫ് വിട്ട കാലത്ത് മുന്നണിക്കുണ്ടായ പ്രതിസന്ധിയും കേരള രാഷ്ട്രീയം കണ്ടതാണ്. ഇത് ഇനിയും കോൺഗ്രസ് മനസ്സിലാക്കിയില്ലെങ്കിൽ കേരളത്തിൽ അധികാരത്തിലേക്കുള്ള തിരിച്ചുവരവ് പാർട്ടിക്കും മുന്നണിക്കും അസാധ്യമായി മാറിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.