ഹാരിസ് ഒരു തുറന്ന പുസ്തകം
text_fieldsഎന്താണ് ഡോ. വി.സി. ഹാരിസിെൻറ ജീവിതം അവശേഷിപ്പിച്ചത്? സ്കൂൾ ഒാഫ് ലെറ്റേഴ്സ് എന്ന സ്ഥാപനം, ഉത്തരാധുനികത എന്ന ആശയം, തർജമയുടെ സർഗാത്മകത, അസാധാരണമായ ആശയവിനിമയശേഷിയുള്ള അധ്യാപകൻ, ഗവേഷകൻ, പ്രഭാഷകൻ. ഇങ്ങനെ, ഇങ്ങനെ വി.സി. ഹാരിസിനെക്കുറിച്ച് പറയാൻ ഒരുപാട് കാര്യങ്ങളുണ്ട്. ഫാറൂഖ് കോളജിൽനിന്ന് 1991ൽ ഹാരിസ് സ്കൂൾ ഒാഫ് ലെറ്റേഴ്സിലേക്ക് വരുന്നത് ഉത്തരാധുനികതയുടെ പുതുപാഠങ്ങളുമായാണ്. ’90 കളിൽ സ്കൂൾ ഒാഫ് ലെറ്റേഴ്സ് പുറമെ ഏറ്റവും അറിയപ്പെട്ടത് ഉത്തരാധുനിക ചിന്തയുടെ ഇടം എന്ന നിലക്കാണ്. തമാശയായും കാര്യമായും ലെറ്റേഴ്സിന് ഉത്തരാധുനിക പള്ളിക്കൂടമെന്ന വിളിപ്പേര് അക്കാലത്തുണ്ടായിരുന്നു. ഇത്തരത്തിലൊരു സാഹചര്യം അക്കാദമികമായും സ്വീകാര്യമാക്കിയത് ഹാരിസ് തന്നെയായിരുന്നു എന്ന് പറയാം. ഉത്തരാധുനിക ചിന്തയെക്കുറിച്ചുള്ള ക്ലാസുകളും പ്രഭാഷണങ്ങളും സംവാദങ്ങളുമൊക്കെയായി അന്ന് സംഭവനിർഭരമായിരുന്നു സ്കൂൾ ഒാഫ് ലെറ്റേഴ്സ്. സർവജ്ഞാനിയും അധികാരിയുമായ എഴുത്തുകാരെൻറ ആരൂഢങ്ങൾക്ക് ഇളക്കംതട്ടുന്നതിെൻറ രീതി അക്കാലത്ത് പ്രകടമായിരുന്നു. ഒരുകാലത്ത് ആധുനികതയെ പുച്ഛിച്ചതുപോലെ ഉത്തരാധുനികതയും മലയാളിയുടെ ഫലിതങ്ങളിൽ ഒന്നായിരുന്നു. ഇത്തരത്തിൽ സംഘടിതമായി നീങ്ങിയ വിമതപക്ഷങ്ങളെ നേരിടുന്നതിലും ആശയസംഹിതയെന്ന നിലക്ക് ഉത്തരാധുനികതക്ക് ജനകീയ പ്രശ്നങ്ങളിൽ ഇടപെടാനാകുമെന്ന് വരുത്തുന്നതിലും ഹാരിസിെൻറ നിർണായകമായ ഇടപെടലുകൾ മറക്കാനാകില്ല.
എഴുത്തിലും ജീവിതത്തിലും ആധുനികാനന്തര ചിന്തയുടെ അറിയപ്പെടാത്ത ഏടുകളിലൂടെയായിരുന്നു അദ്ദേഹത്തിെൻറ സഞ്ചാരം. ആധുനികാനന്തര ചിന്തയോടൊത്തുള്ള തെൻറ യാത്രകളുടെ ആകത്തുകയാണ് ‘നവ സിദ്ധാന്തങ്ങൾ’ എന്ന പുസ്തക പരമ്പരയും ‘എഴുത്തും വായനയും’ എന്ന നിരൂപണവും. കലാ സിനിമകളെക്കുറിച്ച് മാത്രം പഠനങ്ങൾ ഉണ്ടായിരുന്ന കാലത്താണ് ജനപ്രിയ സിനിമകളെക്കുറിച്ച് ആവേശത്തോടെയും ആധികാരികതയോടെയും ഹാരിസ് സംസാരിച്ചത്. അരവിന്ദനെയും അടൂർ ഗോപാലകൃഷ്ണനെയും പോലെതന്നെ മതിക്കപ്പെേടണ്ടവരാണ് െഎ.വി. ശശിയും പി. ഭാസ്കരനും കെ.എസ്. സേതുമാധവനും ഹരിഹരനുമൊക്കെ എന്ന് അദ്ദേഹം വാദിക്കുമായിരുന്നു. സിനിമക്കുള്ളിൽ നിലനിന്നിരുന്ന ലാവണ്യപരമായ ഉച്ചനീചത്വങ്ങളാണ് ഇവിടെ അട്ടിമറിക്കപ്പെടുന്നത്. ബൃഹദാഖ്യാനങ്ങളിൽനിന്ന് ചെറുകഥനങ്ങളിലേക്കും വരേണ്യതയിൽനിന്ന് കീഴാളതയിലേക്കുമുള്ള പരിണതി സാധ്യമാക്കുന്ന ആധുനീകാനന്തര വാദങ്ങെള ഇൗ വിധത്തിൽ പ്രായോഗികമായി പുനരവതരിപ്പിച്ചത് ഹാരിസായിരുന്നു. അന്ന് സ്കൂൾ ഒാഫ് ലെറ്റേഴ്സിൽ ഉണ്ടായിരുന്ന എന്നെപ്പോലുള്ള വിദ്യാർഥികൾക്ക് ഇത് സൃഷ്ടിച്ച മാറ്റം എത്രത്തോളമെന്ന് അളന്നു പറയാനാവില്ല. കാരണം, ആശയങ്ങളുടെ വലിയ ആകാശങ്ങൾക്കപ്പുറം ചുഴികളും മലരുകളുമുള്ള ജീവിതത്തോട് അടുത്തിടപഴകുേമ്പാഴാണ് അന്ന് അദ്ദേഹം പറഞ്ഞതൊക്കെ ഞങ്ങൾക്ക് കൂടുതൽ തെളിഞ്ഞത് എന്ന് പറയാം. അനേകമനേകം ആളുകൾ കാണുന്ന ഒരു സിനിമ പഠിക്കപ്പെടേണ്ടതാണെന്ന നിർബന്ധം ഞങ്ങളിൽ ചെലുത്തിയത് അദ്ദേഹത്തിെൻറ സർഗസംവാദങ്ങളായിരുന്നു.
ഇതുതന്നെയാണ് സാഹിത്യത്തെക്കുറിച്ചും ഹാരിസ് എക്കാലവും പറഞ്ഞിരുന്നത്. മഹത്തായ സാഹിത്യം, സർവകാലികം, ഉദാത്തരചന തുടങ്ങിയ സംബോധനകൾ അദ്ദേഹത്തിൽനിന്ന് ആരും പ്രതീക്ഷിക്കണ്ട. പ്രഫ. എം. കൃഷ്ണൻ നായർ അടിക്കടി ആവർത്തിച്ചിരുന്ന വിശ്വസാഹിത്യം, നീചസാഹിത്യം തുടങ്ങിയ പ്രയോഗങ്ങളെ വിലയിരുത്തുന്ന ‘കിടിലോൽക്കിടിലം’ എന്ന ഒരു പഠനം വി.സി. ഹാരിസിേൻറതായിട്ടുണ്ട്. സാഹിത്യത്തെ ഭ്രമണം ചെയ്യുന്ന അധികാരരൂപങ്ങളെ പാടെ തട്ടിത്തെറിപ്പിക്കുന്നതായിരുന്നു ‘കിടിലോൽക്കിടിലം’. എഴുത്തിലായാലും ജീവിതത്തിലായാലും അധികാരത്തിെൻറ ആളത്തങ്ങളെ എക്കാലവും തട്ടിത്തെറിപ്പിക്കുന്ന സമീപനം ആയിരുന്നു അദ്ദേഹത്തിേൻറത്. അതുകൊണ്ടുതന്നെ കീഴാളപക്ഷത്തിനുവേണ്ടി അദ്ദേഹത്തിന് നിരന്തരം സംസാരിക്കേണ്ടിവന്നിട്ടുണ്ട്. പൊയ്കയിൽ അപ്പച്ചനെക്കുറിച്ചുള്ള ഒരു സെമിനാർ മഹാത്മാഗാന്ധി സർവകലാശാലയിൽ ആദ്യമായി നടത്തുന്നത് ഹാരിസിെൻറ അധ്യക്ഷതയിലാണ്.
അധികാരത്തെ നിരാധാരമാക്കുന്ന കാഴ്ചപ്പാട് തെൻറ കർമമണ്ഡലത്തിലാകെ വ്യാപിച്ച് നിൽക്കുന്ന ഒന്നായിരുന്നുവെന്ന് ഹാരിസിെൻറ ജീവിതം പിന്തുടർന്നാൽ മനസ്സിലാകും. അധ്യാപനശൈലിയിലും ഗവേഷണ മാർഗദർശനത്തിലും പ്രഭാഷണങ്ങളിലും സൗഹൃദ സംഭാഷണങ്ങളിലും മാത്രമല്ല തെൻറ ഒാർമകളിലും അദ്ദേഹം ഇത് സൂക്ഷിച്ചിരുന്നു. എഴുതി തയാറാക്കി അക്കാദമി ഭദ്രതയോടെ സംസാരിക്കുന്ന ഹാരിസിനെ അല്ല എനിക്ക് പരിചയം. ഉള്ളം കൈയിലൊതുങ്ങുന്ന ഒരു ചെറുകുറിപ്പിലേക്ക് വല്ലപ്പോഴും ഒന്നുനോക്കി അനായാസമായി സംസാരിക്കുന്ന ഹാരിസിനെയാണ് ഞങ്ങൾ അടുത്തറിഞ്ഞത്. അപ്രതീക്ഷിതമെന്നോ അപരിചിതമെന്നോ തോന്നിയേക്കാവുന്ന ഏതെങ്കിലും ഒരു ജീവിതസന്ദർഭത്തെ വിരുദ്ധോക്തിയിലൂടെ അവതരിപ്പിച്ച് തുടങ്ങുന്ന പ്രഭാഷണം അറിവിെൻറ ഉൗടുവഴികളിലൂടെ അനായാസമായി പോകുന്നത് കാണേണ്ട കാഴ്ചതന്നെയാണ്. ഏതു കാര്യത്തെയും -അത് അധ്യാപനമായാലും പ്രഭാഷണമായാലും കൊച്ചുവർത്തമാനമായാലും എല്ലാവരും കാണുന്ന കാഴ്ചക്കോണിലൂടെ കാണാതിരിക്കുക എന്നത് അദ്ദേഹമൊരു ശീലമാക്കിയിട്ടുണ്ട്. നമുക്ക് ചിരപരിചിതമെന്ന് തോന്നുന്ന വസ്തുവിനെപ്പോലും തിരിച്ചും മറിച്ചും മാറ്റിവെച്ചും അദ്ദേഹം അന്നേവരെ തോന്നാത്ത പുതിയൊരുവസ്തുവായാണ് പുനഃസൃഷ്ടിക്കുന്നത്. നമ്മൾ പൊതുവെ കാണുന്നതോ കേൾക്കുന്നതോ ആയ വസ്തുതകളെ ജീവിതം മാറ്റിമറിക്കുന്നതിലെ കൗതുകങ്ങൾ ഞങ്ങളെക്കാൾ രസിപ്പിച്ചത് ഹാരിസിനെത്തന്നെയാണ്. അങ്ങനെ പറയുേമ്പാഴും യൂനിവേഴ്സിറ്റി സ്റ്റാറ്റ്യൂട്ട് മുതൽ ഇന്ത്യൻ ഭരണഘടന വരെയുള്ള കാര്യങ്ങളെക്കുറിച്ച് സൂക്ഷ്മവും ആധികാരികവുമായി ഒാർത്തെടുത്ത് പറയാനുള്ള കഴിവ് ഞങ്ങളിൽ പലരും നേരിട്ടറിഞ്ഞതാണ്. ബുദ്ധിയുടെ വ്യതിരേകങ്ങളിലൂടെ കടന്നുപോകുേമ്പാഴും തന്നെ പുസ്തകത്താളുകളിൽ അടയാളപ്പെടുത്താൻ അദ്ദേഹം അത്രത്തോളം താൽപര്യം കാണിച്ചില്ല എന്നതാണ് യാഥാർഥ്യം.
ഏത് വലിയ പുസ്തകങ്ങളെക്കാളും വലുതാണ് മനുഷ്യത്വം. അത് ഹാരിസിന് വേണ്ടുവോളം എന്നല്ല, വേണ്ടതിലധികവും ഉണ്ടായിരുന്നു. ജീവിതത്തിൽ ഒരിക്കലും ആരോടെങ്കിലും ‘നോ’ പറയാൻ അദ്ദേഹത്തിനാകുമായിരുന്നില്ല. കേവല വ്യക്തിയിൽനിന്ന് ആശയവും പ്രതിഭാസവുമായി മാറിയിരിക്കുന്നു ആ ജീവിതം. അനവധി തുറവികളുള്ള തുറന്ന പുസ്തകമാണ് ഹാരിസ്. കേരളത്തിെൻറ വൈജ്ഞാനിക സൈദ്ധാന്തിക മണ്ഡലത്തെ പുതുക്കിപ്പണിയുന്നതിൽ ഴാക് ദറിദ എന്ന ഫ്രഞ്ച് സൈദ്ധാന്തികെൻറ ചിന്തകൾ വഹിച്ച പങ്ക് ചെറുതല്ല. ദറിദയെ കേരളസമൂഹത്തിന് സാർഥകമായി പരിചയപ്പെടുത്തിയതും ഹാരിസാണ്. അതുകൊണ്ടാകണം സൗഹൃദ ബിംബങ്ങളിൽ കേരള ദറിദ എന്നും വിശേഷിപ്പിക്കപ്പെട്ടത്.
നാടക പ്രവർത്തകൻ എന്ന നിലക്കുള്ള ഹാരിസിനെ വേണ്ടപോലെ അധികം പേരും അറിയില്ല. നാടക ചിന്തകൻ, പരിഭാഷകൻ, അഭിനേതാവ് എന്നീ നിലകളിൽ അസാധാരണമായ പ്രകടനമാണദ്ദേഹം കാഴ്ചവെച്ചത്. ‘ക്രാപ്സ് ലാസ്റ്റ് ടേപ്പ്’ എന്ന ഏകാംഗം എത്രയോ തവണ അവതരിപ്പിക്കപ്പെട്ടതാണ്. വ്യക്തി എന്ന നിലക്ക് താൻ നേരിടുന്ന ആശങ്കകളെയും പരീക്ഷണങ്ങളെയുമൊക്കെ ഇൗ നാടകാവതരണത്തിലൂടെ പുനരാവിഷ്കരിക്കുകയായിരുന്നില്ലേ എന്നുപോലും തോന്നാം.
ലെറ്റേഴ്സ് ദിനം ആയ ജനുവരി ഒന്നിന് പി. ബാലചന്ദ്രെൻറ സംവിധാനത്തിൽ കാലാകാലങ്ങളിൽ അവതരിപ്പിച്ചിട്ടുള്ള നാടകങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. ഒരു മധ്യവേനൽ പ്രണയരാവ് പോലുള്ള നാടകങ്ങൾ ലെറ്റേഴ്സ് ദിനം കഴിഞ്ഞും പുറത്ത് അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ബ്രഹത്തിെൻറ ‘എ ഷോർട്ട് ഒാർഗാനം ഫോർ ദ തിയറ്റർ’ എന്ന വിഖ്യാതപഠനത്തിനുള്ള ഹാരിസിെൻറ പരിഭാഷ തന്നിലെ നാടകക്കാരെൻറ സാക്ഷ്യപ്പെടുത്തൽ കൂടി ആണ്.
(കോട്ടയം എം.ജി യൂനിവേഴ്സിറ്റിയിലെ സ്കൂൾ ഒാഫ് ലെറ്റേഴ്സിൽ പ്രഫസറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.