അടിയൊഴുക്കുകളുടെ മറുകരകണ്ട് തൃക്കാക്കര
text_fieldsതൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നതിന് ഇനി അഞ്ചുനാൾ മാത്രമാണ് ശേഷിക്കുന്നത്. കേരള രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം അട്ടിമറി സൃഷ്ടിക്കാൻ പോന്നതൊന്നുമല്ല ഈ ഉപതെരഞ്ഞെടുപ്പിന്റെ ഫലം. ജയിച്ചാലും തോറ്റാലും ഇടതുമുന്നണി ഭരണത്തിന് ഒന്നും സംഭവിക്കാൻ പോകുന്നില്ല. യു.ഡി.എഫിന് അടുത്ത നാലുവർഷം പ്രതിപക്ഷത്തുതന്നെയിരിക്കണം. ഇതൊക്കെയാണെങ്കിലും, പ്രതിപക്ഷവും ഭരണപക്ഷവും ഇവിടെ ജീവന്മരണ പോരാട്ടത്തിലാണ്. കിട്ടാവുന്ന ആയുധങ്ങളെല്ലാം ഇരുപക്ഷവും എടുത്ത് വീശുന്നു. വികസനം മാത്രമല്ല, വ്യക്തിഹത്യയും ജാതിമത കണക്കെടുപ്പും സാമുദായിക വികാരവുമടക്കം ആവനാഴിയിലെ മുഴുവൻ ആയുധങ്ങളും എടുത്ത് പ്രയോഗിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ളവർ കളംനിറഞ്ഞാറാടുകയാണ്. സംസ്ഥാന ഭരണകൂടം ഒന്നാകെ തൃക്കാക്കരയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. പതിവ് ശീലങ്ങൾക്ക് വിരുദ്ധമായി മുഖ്യമന്ത്രി മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പടനയിക്കുന്നു. ഭരണപ്രതിപക്ഷ മുന്നണി നേതാക്കളും ഘടകകക്ഷി നേതാക്കളും തൃക്കാക്കര വിട്ടൊഴിയുന്നേ ഇല്ല.
ഉപരിതലത്തിലെ പ്രചാരണ കോലാഹലങ്ങളെ കവച്ചുവെക്കുന്ന അടിയൊഴുക്കുകളാണ് മണ്ഡലത്തിലുടനീളം. കിട്ടാവുന്ന വോട്ടുകൾ ഒന്നുപോലും പാഴാക്കാതെ വിജയമുറപ്പിക്കാനുള്ള തിരക്കിൽ രാഷ്ട്രീയ ധാർമികതയും മൂല്യസങ്കൽപങ്ങളുമെല്ലാം തൽക്കാലം അട്ടത്തുവെച്ചിരിക്കുകയാണ് മുന്നണികളും രാഷ്ട്രീയ നേതാക്കളും. സമുദായ സംഘടനകളുടെ മാത്രമല്ല, പ്രഖ്യാപിത ശത്രുക്കളുടെ വരെ വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണവർ.
2008ൽ നടന്ന മണ്ഡല പുനർനിർണയത്തിലാണ് കൊച്ചി കോർപറേഷനിലെ 23 വാർഡുകളും തൃക്കാക്കര നഗരസഭയും ഉൾപ്പെടുത്തി തൃക്കാക്കര നിയമസഭാ മണ്ഡലം രൂപവത്കരിച്ചത്. അതിനുശേഷം നടന്ന മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് സ്ഥാനാർഥികൾക്കായിരുന്നു ജയം. 2011ൽ ബെന്നി ബഹനാൻ 22,406 വോട്ടിെൻറ ഭൂരിപക്ഷത്തിലും 2016ൽ പി.ടി. തോമസ് 11,996 വോട്ടുകളുടെ ഭൂരിപക്ഷത്തിലും 2021ൽ പി.ടി. തോമസ് 14,329 വോട്ടുകളുടെ ഭൂരിപക്ഷത്തിലും വിജയിച്ച് സഭയിെലത്തി. 2021ൽ സംസ്ഥാനമൊട്ടാകെ ഇടത് തരംഗം ആഞ്ഞുവീശിയപ്പോഴും യു.ഡി.എഫിനെ കൈവിടാതിരുന്ന മണ്ഡലമാണിത്.
സഭാതർക്കത്തിെൻറ മാറ്റുരക്കൽ
ഈ ഉപതെരഞ്ഞെടുപ്പ് സീറോ മലബാർ സഭയിലെ 'സഭാ തർക്കത്തിന്റെ' മാറ്റുരക്കൽ കൂടിയാകും. ഇത് ഏറെ ബാധിക്കുക ഇടതുമുന്നണിയെയും. കത്തോലിക്കാ സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്ന വ്യക്തിയെ അതേ സ്ഥാപനത്തിൽെവച്ചുതന്നെ വൈദികരുടെ സാന്നിധ്യത്തിൽ സ്ഥാനാർഥിയായി പരിചയപ്പെടുത്തുന്നിടത്ത് തുടങ്ങി തൃക്കാക്കര ഉപതെരഞ്ഞെടുപ്പും സഭയും തമ്മിലുള്ള പാരസ്പര്യം. ഇത് എതിരാളികൾ രാഷ്ട്രീയ വിവാദമാക്കിയത് തങ്ങൾക്ക് ഗുണകരമായി എന്ന വിലയിരുത്തലിലാണ് ഇടത് ക്യാമ്പ്. മണ്ഡലത്തിലെ 40 ശതമാനത്തിലധികം വരുന്ന ക്രൈസ്തവ വോട്ടുകളിൽ നല്ലൊരു പങ്കിനെയും തങ്ങൾക്ക് അനുകൂലമാക്കാൻ ഈ വിവാദം ഗുണം ചെയ്തു എന്ന് അവർ കണക്കു കൂട്ടുന്നു. മാത്രമല്ല, പുതുമുഖ സ്ഥാനാർഥിയെ വോട്ടർമാർക്ക് പരിചയപ്പെടുത്തുക എന്ന കനത്ത വെല്ലുവിളിയും ഒഴിവായിക്കിട്ടി.വിവാദം തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞാണ് യു.ഡി.എഫ് നേതാക്കൾ സഭാസ്ഥാനാർഥി ആരോപണം പൊടുന്നനെ അവസാനിപ്പിച്ചത്. മണ്ഡലത്തിലെ ക്രൈസ്തവ വോട്ടുകളിൽ ഭൂരിഭാഗവും പരമ്പരാഗതമായി യു.ഡി.എഫ് സ്ഥാനാർഥികൾക്കാണ് ലഭിച്ചുപോരുന്നത്.
ഇതേ സമുദായ വോട്ടുകളിൽ കണ്ണുവെച്ചാണ് ഇടതുമുന്നണിയും ഇക്കുറി കരുക്കൾ നീക്കിയത്. എന്നാൽ, സാധാരണ കരുനീക്കംകൊണ്ടുമാത്രം മണ്ഡലത്തിലെ ക്രൈസ്തവ വോട്ടുകൾ സ്വന്തമാക്കാനാകില്ലെന്നാണ് അടിയൊഴുക്കുകൾ വ്യക്തമാക്കുന്നത്. സീറോ മലബാർ സഭയിലെ കർദിനാൾ ആലഞ്ചേരി പക്ഷവും ആലഞ്ചേരി വിരുദ്ധ പക്ഷവും തമ്മിലെ വടംവലി വോട്ടിങ്ങിൽ പ്രതിഫലിക്കും. ഇടതു സ്ഥാനാർഥി ഡോ. ജോ ജോസഫ് ആലഞ്ചേരി പക്ഷക്കാരനാണെന്നും എന്തു വിലകൊടുത്തും പരാജയപ്പെടുത്തുമെന്നുമാണ് വിരുദ്ധപക്ഷമായ 'അൽമായ മുന്നേറ്റം' മുന്നറിയിപ്പ് നൽകുന്നത്. കഴിഞ്ഞ ഓശാന ഞായറാഴ്ച തങ്ങളുടെ മനസ്സിലുണ്ടാക്കിയ മുറിവിന് പ്രതിക്രിയ ചെയ്യാനുള്ള അവസരമായാണ് അവർ ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്.
സീറോ മലബാർ സഭയിൽ ഏകീകൃത കുർബാന നടപ്പാക്കിയതാണ് ഏറ്റവുമൊടുവിൽ സഭയിൽ ശക്തമായ ഭിന്നിപ്പിനിടയാക്കിയത്. ഇക്കഴിഞ്ഞ ഓശാന ഞായർ മുതൽ സഭയിൽ ഏകീകൃത കുർബാന നടപ്പാക്കാൻ സിനഡ് നിർദേശിച്ചെങ്കിലും ഇത് അഭിപ്രായ സമന്വയത്തിലൂടെ നടപ്പാക്കാൻ എട്ടുമാസം സമയം വേണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത ആവശ്യപ്പെട്ടിരുന്നു, വികാരിമാരും ഇതിനൊപ്പം നിന്നു. എന്നാൽ, ഏപ്രിൽ 10ന് ബസലിക്ക പള്ളിയിൽ ശക്തമായ പൊലീസ് ബന്തവസ്സിൽ കർദിനാൾ ജോർജ്ജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ ഏകീകൃത കുർബാന നടത്തി. ഏകീകൃത രീതിയെ എതിർക്കുന്ന ബിഷപ് ആൻറണി കരിയിൽ അടക്കമുള്ളവർ ഓശാന ഞായർ ചടങ്ങിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു. തങ്ങളുെട മനസ്സിലുണ്ടാക്കിയ മുറിവിന് പരിഹാരമായി 'ആലഞ്ചേരിയുടെ സ്ഥാനാർഥി'ക്കെതിരെ വിധിയെഴുതും എന്നാണ് അൽമായ മുന്നേറ്റം നേതാക്കൾ വ്യക്തമാക്കിയത്. ഇത് മനസ്സിലാക്കിയാണ് ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാർഥിയല്ലെന്ന വിശദീകരണവുമായി കർദിനാൾ ആലഞ്ചേരി ഉൾപ്പെടെയുള്ളവർ രംഗത്തുവന്നതും.
ട്വൻറി20 വോട്ടിനായും ചരടുവലികൾ
തൃക്കാക്കരയിൽ ട്വൻറി ട്വൻറിയുടെ വോട്ടുകൾ ആർക്ക് അനുകൂലമായി വീഴുമെന്നത് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുകയാണ്. ജയപരാജയം നിർണയിക്കാൻവരെ കഴിയുന്നതാണ് ഈ വോട്ടുകളുടെ ഒഴുക്ക്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പി.ടി. തോമസിനെതിരെ മത്സരിച്ച ട്വൻറി20 സ്ഥാനാർഥി ഡോ. ടെറി ജേക്കബ് 13,773 വോട്ടുകൾ പിടിച്ചിരുന്നു. പി.ടി. തോമസ് നേടിയ ഭൂരിപക്ഷത്തേക്കാൾ 556 വോട്ടുകളുടെ മാത്രം കുറവ്. ഇത്തവണ മണ്ഡലത്തിൽ സ്ഥാനാർഥിയെ നിർത്തുന്നില്ലെന്ന് ആദ്യമേ പ്രഖ്യാപിച്ച ട്വൻറി20 ചീഫ് കോഓഡിനേറ്റർ സാബു എം. ജേക്കബ് ആം ആദ്മി പാർട്ടി സ്ഥാനാർഥിക്ക് പിന്തുണ നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. ആം ആദ്മി നേതാക്കളാകട്ടെ, മണ്ഡലത്തിൽ ആരെ സ്ഥാനാർഥിയാക്കണമെന്ന് നിശ്ചയിക്കാൻ സോഷ്യൽ മീഡിയ കാമ്പയിനും ആരംഭിച്ചു. എന്നാൽ, പിന്നീട് നാടകീയമായി ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കുന്നില്ല എന്ന് പ്രഖ്യാപിക്കുകയായിരുന്നു. അതോടെയാണ്, കഴിഞ്ഞ തവണ ട്വൻറി 20 പിടിച്ച വോട്ടുകൾ ഇത്തവണ ആർക്ക് അനുകൂലമായി വീഴുമെന്ന ചർച്ചയുയർന്നത്.
പിണറായി ഭരണത്തിൽ മനംനൊന്ത് കേരളത്തിലെ പ്രവർത്തനംവരെ അവസാനിപ്പിക്കാൻ തുനിഞ്ഞ കിറ്റെക്സ് മേധാവികൂടിയായ പാർട്ടി ചീഫ് സാബുവിന് പരസ്യമായി ഇടതുമുന്നണിയെ പിന്തുണക്കുക വയ്യ. മാത്രമല്ല, കഴിഞ്ഞ ഫെബ്രുവരി 20ന് കിഴക്കമ്പലത്ത് കൊല്ലപ്പെട്ട ട്വൻറി 20 പ്രവർത്തകൻ ദീപുവിനെ, സി.പി.എം പ്രവർത്തകർ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സാബു എം. ജേക്കബിെൻറ ആരോപണവും. എന്നിരിക്കെ പരസ്യമായ സി.പി.എം ബാന്ധവം അണികൾക്ക് ദഹിക്കുകയുമില്ല. അതേസമയം, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലടക്കം സാബുവിനെ നഖശിഖാന്തം എതിർത്തയാളാണ് പി.ടി. തോമസ്. കിറ്റെക്സിൽനിന്നുള്ള മലിനജലം കടമ്പ്രയാറിലേക്ക് ഒഴുക്കിവിടുന്നുവെന്ന് ആരോപിച്ച പി.ടി. തോമസിനെതിരെ സാബു മാനനഷ്ടത്തിന് കേസ് കൊടുക്കാൻപോലും ഒരുമ്പെട്ടിരുന്നു. ആ സാഹചര്യത്തിൽ പി.ടിയുടെ വിധവ ഉമാ തോമസിനും പരസ്യ പിന്തുണ നൽകാനാവില്ല. ബി.ജെ.പിയെ പിന്തുണക്കാമെന്നുവെച്ചാൽ അത് പാർട്ടിയുടെ ആസ്ഥാനമായ കിഴക്കമ്പലത്തെ അടിത്തറയിളക്കാനും കാരണമാകും.
ഈ സാഹചര്യത്തിലാണ് ഇടത്-വലത് മുന്നണികൾ ട്വൻറി20 വോട്ടിനായി രഹസ്യനീക്കം നടത്തുന്നത്. ആപ് ദേശീയ നേതാവ് അരവിന്ദ് കെജ്രിവാളിനെ വേദിയിലിരുത്തി സാബു എം. ജേക്കബ് ഇടതുമുന്നണിയെ കടന്നാക്രമിച്ചത് യു.ഡി.എഫ് ക്യാമ്പുകൾക്ക് പ്രതീക്ഷ പകർന്നിരുന്നു. എന്നാൽ, സാബുവിനെ ട്രോളി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ശ്രീനിജിൻ എം.എൽ.എയെ വരെ മൂലക്കിരുത്തി ഇടതുമുന്നണി മറുതന്ത്രം മെനയുന്നുമുണ്ട്.
വോട്ടുവിഹിതം ഉയർത്താൻ ബി.ജെ.പി
ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും പ്രചാരണ വിഷയമാക്കി വികാരം ഇളക്കിവിട്ട് മണ്ഡലത്തിൽ വോട്ടുവിഹിതം ഉയർത്താൻ ലക്ഷ്യമിട്ടാണ് ബി.ജെ.പിയുടെ നീക്കം. അതിനായാണ് സംസ്ഥാനത്തെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളായ എ.എൻ. രാധാകൃഷ്ണനെത്തന്നെ രംഗത്തിറക്കിയിരിക്കുന്നത്. ബി.ജെ.പിയുടെ പ്രചാരണ യോഗങ്ങളിൽ ഉയർന്നുകേൾക്കുന്നതും ജിഹാദ് കഥകൾതന്നെ.
തൃക്കാക്കര മണ്ഡലമായതിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ, 2011ൽ, ബി.ജെ.പി നേടിയത് 5935 വോട്ടുകളായിരുന്നു. പോൾ ചെയ്ത വോട്ടിെൻറ 5.04 ശതമാനം. 2016ൽ ഇത് 21,247 ആയി ഉയർന്നു; 15.7 ശതമാനം. എന്നാൽ, 2021ൽ ബി.ജെ.പി വോട്ടുകളിൽ ഗണ്യമായ ഇടിവുണ്ടാവുകയായിരുന്നു. ആകെ നേടിയത് 15,218 വോട്ടുകൾ.
വോട്ടുവിഹിതം 11.34. രണ്ടാം മോദി സർക്കാർ അധികാരത്തിലേറിയ ശേഷം നടന്ന തെരഞ്ഞെടുപ്പായിട്ടും വോട്ട് കുറഞ്ഞത് പാർട്ടിയിൽ ആരോപണ-പ്രത്യാരോപണങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. ഇക്കുറി ക്രൈസ്തവ സമുദായത്തിൽ പുതുതായി ഉയർന്നുവന്നിരിക്കുന്ന പ്രവണതകൾകൂടി മുതലാക്കി വോട്ടുവിഹിതം പരമാവധി ഉയർത്തുക എന്നതാണ് പാർട്ടി ലക്ഷ്യമിടുന്നത്.
അടിയൊഴുക്കുകൾ അതിനിർണായകം
സാധാരണ ഗതിയിൽ ജനപ്രതിനിധി മരണമടഞ്ഞശേഷം അദ്ദേഹത്തിെൻറ ഭാര്യയെത്തന്നെ ഉപതെരഞ്ഞെടുപ്പിൽ രംഗത്തിറക്കുേമ്പാൾ കാര്യമായുയരുക സഹതാപ തരംഗമാണ്. എന്നാൽ, ഇക്കുറി തൃക്കാക്കരയിൽ അത്തരമൊരു തരംഗം പ്രകടമല്ല. പൊതുതെരഞ്ഞെടുപ്പിെന വെല്ലുന്ന വീറും വാശിയും രാഷ്ട്രീയ പിരിമുറുക്കവുമാണ് മണ്ഡലത്തിലെങ്ങും. രണ്ടാം പിണറായി സർക്കാറിെൻറ വിലയിരുത്തലാകുമോ അതോ കെ. റെയിലിനുള്ള മാൻഡേറ്റാകുമോ തെരഞ്ഞെടുപ്പ് ഫലമെന്നുമൊക്കെയുള്ള ചർച്ചകളാണ് മണ്ഡലത്തിൽ നിറയുന്നത്. എങ്കിലും, സാധ്യതയിൽ ഒരടി മുന്നിൽ നിൽക്കുന്നത് യു.ഡി.എഫ് സ്ഥാനാർഥി ഉമാ തോമസ് തന്നെയാണ്.
തൃക്കാക്കരയിൽ പി.ടി. തോമസ് നടപ്പാക്കിയ വികസന പദ്ധതികൾകൂടി വോട്ടായി മാറിയാൽ, പി.ടി നേടിയ അത്രയുമില്ലെങ്കിലും, മാന്യമായ ഭൂരിപക്ഷത്തിന് ഉമാ തോമസ് ജയിക്കുമെന്ന് തെന്നയാണ് യു.ഡി.എഫ് ക്യാമ്പുകളുടെ വിലയിരുത്തലും. പക്ഷേ, അവസാന നിമിഷങ്ങളിലെ അടിയൊഴുക്കുകൾ തെരഞ്ഞെടുപ്പ് ഫലത്തിെൻറ ഗതിമാറ്റി വിടുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.