സ്വകാര്യത ഒൗദാര്യമല്ല
text_fieldsഭരണഘടന ഒരർഥത്തിൽ ജനങ്ങളും സ്റ്റേറ്റും തമ്മിലുള്ള സാമൂഹികകരാർ ആണ്. സാമൂഹികകരാർ സിദ്ധാന്തത്തിന് ഒട്ടേറെ ഭാഷ്യങ്ങളുണ്ട്. അവയിൽ ഏറ്റവും ശ്രദ്ധേയമായവയാണ് ബ്രിട്ടീഷ് രാഷ്ട്രമീമാംസകരായ ജോൺ ലോക്കിെൻറയും തോമസ് ഹോബ്സിേൻറയും സാമൂഹികകരാർ സിദ്ധാന്തങ്ങൾ.1688ൽ ഇംഗ്ലണ്ടിനെ ഭരണഘടന വിധേയമായ രാജവാഴ്ചയിലേക്കുനയിച്ച ‘മഹത്തായവിപ്ലവ’ത്തിെൻറ പശ്ചാത്തലത്തിലാണ് ഈ സിദ്ധാന്തങ്ങൾ ഉരുവംകൊള്ളുന്നത്. രാഷ്ട്രംരൂപംകൊള്ളുന്നതിനു മുമ്പുതന്നെ ജനങ്ങൾ പ്രകൃതിദത്തവും സാർവലൗകികവുമായ ചില അവകാശങ്ങൾ ഉണ്ടായിരുന്നു എന്നതാണ് സാമൂഹികകരാർ സിദ്ധാന്തത്തിെൻറ അടിസ്ഥാന ആശയം. ലോക്കിയൻ സിദ്ധാന്തപ്രകാരം ജീവൻ, സ്വാതന്ത്ര്യം, സ്വത്ത് (ലൈഫ്, ലിബർട്ടി, പ്രോപർട്ടി) എന്നിവയാണ് ഇൗ പ്രകൃതിദത്തമായ അവകാശങ്ങൾ. ഇവ അന്യാധീനപ്പെടുത്താനാവാത്ത അവകാശങ്ങളാണ്. ഈ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതാണ് ജനങ്ങൾ സാമൂഹികകരാറിലൂടെ സ്റ്റേറ്റ് രൂപവത്കരിച്ചത്.
ഈ അവകാശങ്ങളെ സ്റ്റേറ്റ് ഉല്ലംഘിച്ചാൽ അതോടെ സ്റ്റേറ്റിെൻറ സാധുത ഇല്ലാതാകും. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ (1776) ലോക്കിയൻ സാമൂഹികകരാർ സിദ്ധാന്തം വ്യക്തമായി ഉദ്ഘോഷിക്കുന്നുണ്ട്. അമേരിക്കൻ ഭരണഘടനയിലെ വിഖ്യാതമായ ഡ്യൂപ്രോസസ് േക്ലാസ് ഉദ്ഭവിക്കുന്നതും ഈ ലോക്കിയൻ സാമൂഹികകരാർ സിദ്ധാന്തത്തിൽനിന്നാണ്. ജോൺലോക്കിെൻറ സാമൂഹികകരാർ ലിബറലിസം, കോൺസ്റ്റിറ്റ്യൂവഷനലിസം തുടങ്ങിയ ആശയങ്ങൾക്കിതു വിത്തുപാകി. സ്റ്റേറ്റിെൻറ അധികാരപരിധി നിർവചിതവും പരിമിതവും ആയിരിക്കണമെന്നും ജനങ്ങളുടെ പ്രകൃതിദത്തവും സാർവലൗകികവുമായ അവകാശങ്ങൾ സ്റ്റേറ്റിെൻറ കൈകടത്തലിനുമപ്പുറം പ്രതിഷ്ഠിക്കപ്പെടണമെന്നും ആണല്ലോ കോൺസ്റ്റിറ്റ്യൂഷനലിസത്തിെൻറ രത്നച്ചുരുക്കം. ഈ ഭരണ ഘടനവാദമാണ് നമ്മുടെ ഭരണഘടനയുടെ ആത്മാവ്. ഇപ്പോൾ ജസ്റ്റിസ് പുട്ടസ്വാമിയുടെ കേസിൽ സുപ്രീംകോടതി, സ്വകാര്യത ഭരണഘടനയുടെ അനുച്ഛേദം 21 അനുസരിച്ചുള്ള ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിെൻറയും അവിഭാജ്യമായ ഭാഗമാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ഭരണഘടന എന്ന സാമൂഹികകരാർ ജനങ്ങൾക്ക് ഉറപ്പുനൽകുന്ന ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം എന്ന പ്രകൃതിദത്തമായ അവകാശത്തിെൻറ ഭ്രമണപഥം ഒന്നുകൂടി വിശാലമായിരിക്കുന്നു.
എന്നാൽ, തോമസ് ഹോബ്സ് മുന്നോട്ടുവെച്ച സാമൂഹികകരാർ തിയറി അനുസരിച്ച് ജനങ്ങൾ മൃഗീയ സ്വഭാവമുള്ളവരും സ്വാർഥകരുമാകയാൽ രാഷ്ട്ര പൂർവഘട്ടത്തിൽ ഒരു സുരക്ഷിതത്വവും സമാധാനവും ഉണ്ടായിരുന്നില്ല. അതിനാൽ, സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനു ജനങ്ങൾ അവരുടെ സർവഅവകാശങ്ങളും സർവാധികാരിയായ സ്റ്റേറ്റിെൻറ മുന്നിൽ അടിയറവെച്ചു. സാമൂഹിക കരാറിെൻറ ഈ ഭാഷ്യമനുസരിച്ച് സ്റ്റേറ്റിെൻറ അധികാരം അപരിമിതമാണ്. ജനങ്ങൾക്കു ഒരു അവകാശവും ഉറപ്പുനൽകുന്നുമില്ല. ഹോബ്സിൻ സാമൂഹികകരാർ ആണ് ഫാഷിസത്തിെൻറ ആശയാടിത്തറ. അതിനാൽതന്നെ, ഫാഷിസം ലോക്കിയൻ സാമൂഹിക കരാറിൽ ഊന്നിയ ലിബറലിസത്തിെൻറയും കോൺസ്റ്റിറ്റ്യൂഷനലിസത്തിെൻറയും പ്രതി- ആശയമാണ്. വ്യക്തിക്ക് ജീവിക്കാനുള്ള അവകാശംപോലും ഉറപ്പുനൽകാത്ത ഫാഷിസ്റ്റ് ഭരണകൂടം, സ്വകാര്യതക്കുള്ള അവകാശത്തെ നിരാകരിക്കുന്നതിൽ അദ്ഭുതപ്പെടാനില്ല. സ്വകാര്യത എന്നത് ക്ലിപ്തമല്ലാത്ത ഒരാശയമാണ് എന്നും അത് വരേണ്യവർഗ സിദ്ധാന്തമാണ് എന്നുമാണ് കേന്ദ്ര സർക്കാർ കോടതിയിൽ വാദിച്ചത്.
സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപനത്തിെൻറ അനുച്ഛേദം 12, വ്യക്തിയുടെ സ്വകാര്യത, കുടുംബം, വീട്, കത്തിടപാടുകൾ, അഭിമാനം, സൽപ്പേര് എന്നിവയിലേക്ക് സ്വേച്ഛാപരമായി കൈകടത്തരുത് എന്ന് അനുശാസിക്കുന്നുണ്ട്. സാർവലൗകികവും പ്രകൃതിദത്തവുമായ അവകാശങ്ങൾ എന്ന ലിബറൽ ആശയത്തിൽ ഊന്നിയതാണ് സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപനം. പുതിയ വിധിയിലൂടെ സുപ്രീംകോടതി ഈ ആശയത്തോടുള്ള പ്രതിബദ്ധത ഒന്നുകൂടി വ്യക്തമാക്കിയിരിക്കുന്നു. -ആ അർഥത്തിൽ ഇത് ഫാഷിസ്റ്റ് ആശയത്തിെൻറ നിരാകരണം കൂടിയാണ്. സ്വകാര്യത, പ്രകൃതിദത്തമായ അവകാശമാണ് എന്നുകൂടി സുപ്രീംകോടതി സുതരാം വ്യക്തമാക്കിയിരിക്കുന്നു. സ്വകാര്യതയെ പാർലമെൻറ് പാസാക്കുന്ന നിയമം വഴി സംരക്ഷിക്കാം എന്ന കേന്ദ്ര ഗവൺമെൻറിെൻറ വാദം കോടതി തള്ളുകയും ചെയ്തു.1976 ലെ എ.ഡി.എം ജബൽപുർ കേസിലെ സുപ്രീംകോടതി വിധിന്യായത്തിൽനിന്ന് വ്യതിചലിച്ചുകൊണ്ടു ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം മനുഷ്യനിൽനിന്ന് അന്യാധീനപ്പെടുത്താനാവില്ല എന്നും കോടതി നിരീക്ഷിച്ചു. ജീവനും വ്യക്തിസ്വാതന്ത്ര്യവും സ്റ്റേറ്റിെൻറയോ ഭരണഘടനയുടെയോ ദാനമല്ല എന്നും കോടതി വ്യക്തമാക്കി. സ്വകാര്യത അപരിമിതമായ ഒരു അവകാശമല്ലെങ്കിലും അതിന്മേലുള്ള ഏതൊരു നിയന്ത്രണവും ന്യായപൂർണവും നീതിയുക്തവുമായ നടപടി ക്രമത്തിലൂടെ മാത്രമേ ആകാവൂ എന്നുകൂടി കോടതി നിർദേശിച്ചു.
ക്ലാസിക്കൽ ലിബറൽ ചിന്തകനായ ജെ.എസ്. മിൽ പ്രസ്താവിച്ച മനുഷ്യെൻറ പ്രവൃത്തികളെ, സ്വയം-സംബന്ധിയായത് എന്നും അപര-സംബന്ധിയായത് എന്നും രണ്ടായിതിരിക്കാം എന്നാണ്. ഇവയിൽ സ്വയം-സംബന്ധിയായ കാര്യങ്ങളിൽ ഓരോ വ്യക്തിയും പരമാധികാരിയാണ്. ഈ സ്വകാര്യതലത്തിൽ ഭരണകൂടം ഇടപെട്ടുകൂടാ. ക്ലാസിക്കൽ ലിബറലിസം നെഗറ്റിവ് സ്വാതന്ത്ര്യത്തിലാണ് ഉൗന്നിയത്. വ്യക്തിയുടെ മേൽ നിയന്ത്രണങ്ങൾ ഇല്ലാതിരിക്കുക എന്നതാണിത്. എന്നാൽ, ടി.എച്ച്. ഗ്രീനിനെപോലുള്ള മോഡേൺ ലിബറലുകൾ വ്യക്തിയുടെ അന്തർലീന ശക്തിയെ പരമാവധി വളർത്താൻ ഉതകുന്ന സ്ഥിതിയെയാണ് സ്വാതന്ത്ര്യം എന്ന് വീക്ഷിച്ചത്. തൊഴിലിലൂടെയും സാമൂഹിക ബന്ധങ്ങളിലൂടെയും വ്യക്തിവികാസം സാധ്യമാക്കുന്ന അവസ്ഥയെയാണ് സോഷ്യലിസ്റ്റുകൾ സ്വാതന്ത്ര്യം എന്ന് വിളിച്ചത്. ഇന്ത്യൻ ഭരണഘടനയെ മോഡേൺ ലിബറലിസവും ഫാബിയൻ സോഷ്യലിസവും ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. മൗലിക അവകാശങ്ങളിലും നിർദേശക തത്ത്വങ്ങളിലും ഈ സ്വാധീനം പ്രകടമാണ്.
ഇതിൽനിന്ന് തികച്ചും വ്യത്യസ്തമാണ് വ്യക്തിസ്വാതന്ത്ര്യത്തെ സംബന്ധിച്ച ഫാഷിസ്റ്റ് സങ്കൽപം. വ്യക്തിസ്വാതന്ത്ര്യത്തെ വെറും അസംബന്ധമായാണ് ഫാഷിസ്റ്റുകൾ കണ്ടത്. രാഷ്ട്രത്തിെൻറയും നേതാവിെൻറയും ഇച്ഛക്ക് വഴങ്ങുക എന്നതാണ് സ്വാതന്ത്യ്രം എന്നാണ് ഫാഷിസ്റ്റുകൾ വിശ്വസിക്കുന്നത്. ‘എല്ലാം രാഷ്ട്രത്തിനുവേണ്ടി, രാഷ്ട്രത്തിനുപുറത്ത് ഒന്നുമില്ല, രാഷ്ട്രത്തിന് എതിരെ ഒന്നുമില്ല’ -ഫാഷിസത്തിെൻറ തത്ത്വചിന്തകൻ എന്നറിയപ്പെട്ട ജോവെന്നി ജൻടൈൽ ഇങ്ങനെയാണ് പ്രസ്താവിച്ചത്. സാദാബിഗ് ബ്രദറിെൻറ നിരീക്ഷണത്തിലുള്ള, പൗരന്മാരുടെ ചിന്തകളെവരെ തോട്ട് പൊലീസ് നിയന്ത്രിക്കുന്ന, ‘1984’ എന്ന നോവലിലെ ഡിസ്ട്ടോപ്യൻ സ്റ്റേറ്റ് ആണ് ഫാഷിസം സ്വപ്നം കാണുന്നത്. പൊതു / സ്വകാര്യം എന്ന വേർതിരിവ് ഫാഷിസ്റ്റ് സമഗ്രാധിപത്യ വ്യവസ്ഥയിൽ ഇല്ല. ‘സ്വാതന്ത്യ്രം അടിമത്തമാണ്’ എന്നാണ് ജോർജ് ഓർവെല്ലിെൻറ ഈ നോവലിലെ ഫാഷിസ്റ്റ് പാർട്ടി മുദ്രാവാക്യം തന്നെ.
ഫാഷിസത്തിെൻറ ആശയങ്ങളെ തള്ളിക്കളയുന്ന, ഭരണഘടനയുടെ അന്തർധാരയായ മോഡേൺ ലിബറൽ -ഫാബിയൻ സോഷ്യലിസ്റ്റ് ആശയങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഒരു വിധിയാണ് ജസ്റ്റിസ് കെ.എസ്. പുട്ടസ്വാമി X യൂനിയൻ ഓഫ് ഇന്ത്യ കേസിൽ ഇപ്പോൾ സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ളത്. ഇത് ജനാധിപത്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും മാനിക്കുന്ന ജനതക്ക് ഏറെ ആശ്വാസം പകരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.