കാർഷിക പാക്കേജ് ബജറ്റിലെ കണക്കുകളുടെ ആവർത്തനം
text_fieldsകേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച കാർഷിക പാക്കേജ് കഴിഞ്ഞ രണ്ട് വർഷങ്ങളിലെ കേന്ദ്ര ബജറ്റിലെ കണക്കുകളുടെ തനിയാവർത്തനത്തിലപ്പുറം ഒന്നുമില്ല. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 86,600 കോടി 63 ലക്ഷം കർഷകർക്ക് വായ്പ നൽകിയെന്നാണ് പറയുന്നത്. ഓരോ വർഷവും വായ്പ നൽകാൻ ലക്ഷ്യമിടുന്ന തുകയുണ്ട്. 2018-19ൽ 13.5 ലക്ഷം കോടിയായിരുന്നത് 2019-20ൽ 15 ലക്ഷം കോടിയാക്കി. വായ്പ വിതരണത്തിന് ഓേരാ വർഷവും ബാങ്കുകൾക്ക് കേന്ദ്ര സർക്കാർ തുക ലക്ഷ്യമിട്ട് നൽകാറുണ്ട്. ഇതിൽപ്പെട്ടതാണ് കേന്ദ്രമന്ത്രി പറഞ്ഞ 86,600 കോടി. ചെറുകിട-നാമമാത്ര കർഷകർക്ക് നൽകുമെന്ന് പറയാറുണ്ടെങ്കിലും കാലാകാലങ്ങളിൽ കോർപറേറ്റ് കർഷകർക്ക് വക മാറ്റി നൽകുന്നതാണ് അനുഭവം.
പുനർവായ്പ നൽകാൻ നബാർഡിന് 29,500 കോടിയും ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിലേക്ക് 4,200 കോടിയും നൽകിയെന്ന് പറയുന്നു. ഇത് ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നു. കിസാൻ ക്രെഡിറ്റ് കാർഡിൽ ഉൾപ്പെട്ട 25 ലക്ഷം കർഷകർക്ക് 25,000 കോടി വായ്പ നൽകിയെന്നാണ് മറ്റൊരു പ്രഖ്യാപനം. എന്നാൽ, നാല് ശതമാനം പലിശക്ക് സ്വർണപണയ വായ്പ നൽകിയ പദ്ധതി അവസാനിപ്പിച്ചാണ് ഇത് ചെയ്തത്. കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് തിരിച്ചടിയായ നീക്കമായിരുന്നു ഇത്. കിസാൻ ക്രെഡിറ്റ് കാർഡിൽ പശു, ഫിഷറീസ് മേഖലകളെക്കൂടി ഉൾപ്പെടുത്തുമെന്ന് രണ്ട് ബജറ്റ് മുമ്പുള്ള പ്രഖ്യാപനമായിരുന്നു.
കൃത്യമായി വായ്പ തിരിച്ചടക്കുന്നവർക്കുള്ള പലിശയിളവ് നിലവിലുള്ള പദ്ധതിയാണ്. വായ്പ മൊറട്ടോറിയം മേയ് 31 വരെയെന്നാണ് പറഞ്ഞത്. ഇത് ഒരു വർഷത്തേക്കെങ്കിലും വേണം. കിസാൻ സമ്മാൻ പദ്ധതി ഇപ്പോഴും കാര്യക്ഷമമല്ല. 14 കോടി കർഷകരുണ്ടെന്നാണ് കണക്ക്. ഇതുവരെ കിസാൻ സമ്മാൻ ആനുകൂല്യം കിട്ടിയത് എട്ടര കോടി കർഷകരാണ്. അതുതന്നെ പല സംസ്ഥാനങ്ങളിലും തടസ്സപ്പെട്ടിട്ടുണ്ട്.
(കേരള കാർഷിക സർവകലാശാല
റിട്ട. പ്രഫസറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.