കർമയോഗിയായ മന്നത്തു പത്മനാഭൻ
text_fieldsനായർ സർവിസ് സൊസൈറ്റി എന്ന പ്രസ്ഥാനം കെട്ടിപ്പടുത്ത്, സ്വസമുദായത്തിെൻറ പുരോഗതിയിലൂടെ സമൂഹ നന്മക്കായി ജീവിതാവസാനം വരെ കഠിനാധ്വാനം ചെയ്ത കർമയോഗിയായിരുന്നു മന്നത്ത് പത്മനാഭൻ. തെൻറ കർമപഥത്തിലൂടെ സഞ്ചരിക്കാൻ സമുദായത്തെ സജ്ജമാക്കിയ പ്രതിഭാധനനായ അദ്ദേഹം സാമൂഹിക -സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ വരുത്തിയ പരിവർത്തനങ്ങൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. സമുദായ താൽപര്യത്തോടൊപ്പം ജനാധിപത്യവും മതേതരത്വവും രാജ്യതാൽപര്യങ്ങളും കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ എന്നും ബദ്ധശ്രദ്ധനായിരുന്ന അദ്ദേഹം, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ദുർവ്യയങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കും എതിരെ ശക്തമായ നിലപാട് സ്വീകരിച്ച സാമൂഹികപരിഷ്കർത്താവും ആയിരുന്നു. കർമപ്രഭാവത്താൽ, അത്ഭുതങ്ങൾ സൃഷ്ടിച്ച സാധാരണക്കാരിൽ സാധാരണക്കാരനുമായിരുന്ന മന്നത്ത് പത്മനാഭെൻറ നിലപാടുകൾക്കും കാലാതീതമായ ദർശനങ്ങൾക്കും പ്രസക്തിയും പ്രശസ്തിയും ഇപ്പോഴും വർധിക്കുന്നതായി കാണാം. അദ്ദേഹത്തിെൻറ 141-ാമത് ജയന്തിയാണ് ഇന്ന്. ആ മഹാത്മാവിനോടുള്ള ആദരവും പ്രണാമവും അർപ്പിക്കാനും ഒരു നൂറ്റാണ്ടിലേറെക്കാലം പിന്നിട്ട നായർ സർവിസ് സൊസൈറ്റി എന്ന മഹത്തായ പ്രസ്ഥാനത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും ജനസഹസ്രങ്ങൾ പങ്കെടുക്കുന്ന ഒരു ആഘോഷമാണിത്.
1878 ജനുവരി രണ്ടിനാണ് അദ്ദേഹത്തിെൻറ ജനനം. പെരുന്നയിൽ മന്നത്തുവീട്ടിൽ പാർവതിയമ്മയുടെയും വാകത്താനം നീലമന ഇല്ലത്ത് ഈശ്വരൻ നമ്പൂതിരിയുടെയും പുത്രനായി ജനിച്ച അദ്ദേഹത്തിന് മാതാവിെൻറ വാത്സല്യം മാത്രമായിരുന്നു ആശ്രയമായുണ്ടായിരുന്നത്. അഞ്ചാമത്തെ വയസ്സിൽ അമ്മ എഴുത്തിനിരുത്തി. എട്ടു വയസ്സുവരെ കളരിയാശാെൻറ ശിക്ഷണത്തിൽ കഴിയവേ, സാമാന്യം നല്ലവണ്ണം എഴുതാനും വായിക്കാനും കണക്കുകൂട്ടാനും പഠിച്ചു. ചങ്ങനാശ്ശേരിയിലുള്ള സർക്കാർ സ്കൂളിൽ ചേർന്നെങ്കിലും സാമ്പത്തിക പരാധീനതകളാൽ അവിടെ പഠനം തുടരാൻ കഴിഞ്ഞില്ല. ബാല്യകാലത്തുതന്നെ തുള്ളൽക്കഥകൾ, ആട്ടക്കഥകൾ, നാടകങ്ങൾ മുതലായ സാഹിത്യഗ്രന്ഥങ്ങൾ വായിച്ച് ഭാഷാജ്ഞാനവും സാഹിത്യവാസനയും പരിപുഷ്ടമാക്കി.
സർക്കാർ കീഴ്ജീവന പരീക്ഷ വിജയിച്ചശേഷം കാഞ്ഞിരപ്പള്ളിയിൽ അധ്യാപക ജോലിയിൽ പ്രവേശിച്ചു. താമസിയാതെ ഒരു മാതൃകാധ്യാപകൻ എന്ന പേര് സമ്പാദിച്ചു. പിന്നീട് പല സർക്കാർ ൈപ്രമറി സ്കൂളുകളിലും പ്രഥമാധ്യാപകനായി ജോലിനോക്കി. 27-ാമത്തെ വയസ്സിൽ മിഡിൽ സ്കൂൾ അധ്യാപകൻ ആയിരിക്കുമ്പോൾ ഹെഡ്മാസ്റ്ററുടെ നീതിനിഷേധ നടപടിയിൽ പ്രതിഷേധിച്ച് ഉദ്യോഗം സ്വയം രാജിെവച്ചു. ഇതിനുമുമ്പ് മജിസ്േട്രറ്റ് പരീക്ഷയിൽ ൈപ്രവറ്റായി ചേർന്ന് ജയിച്ചതിനാൽ, സനദ് എടുത്ത് ചങ്ങനാശ്ശേരി മജിസ്േട്രറ്റ് കോടതിയിൽ വക്കീലായി പ്രാക്ടിസ് ചെയ്ത അദ്ദേഹം അഭിഭാഷകവൃത്തിയിലും പേരെടുത്തു. തുടർന്ന് പെരുന്ന കരയോഗം ഉദ്ഘാടനം, ചങ്ങനാശ്ശേരി നായർസമാജ രൂപവത്കരണം, നായർ ഭൃത്യജനസംഘ പ്രവർത്തനാരംഭം -ഇങ്ങനെ ഒന്നിനു പിറകേ മറ്റൊന്നായി അദ്ദേഹത്തിെൻറ സമുദായപ്രവർത്തന മണ്ഡലം കൂടുതൽ വിപുലമായി. 1914 ഒക്ടോബർ 31-ന് നായർ സമുദായ ഭൃത്യജനസംഘം രൂപവത്കരിച്ച് അധികം കഴിയുന്നതിനുമുമ്പ് അതിെൻറ നാമധേയം നായർ സർവിസ് സൊസൈറ്റി എന്നാക്കുകയും പ്രവർത്തനങ്ങൾ ഈർജിതപ്പെടുത്തുകയും ചെയ്തു.
സൊസൈറ്റിയുടെ ആദ്യ സെക്രട്ടറിയായി അദ്ദേഹത്തെ െതരഞ്ഞെടുത്തു. 1924-ൽ നടന്ന ചരിത്രപ്രസിദ്ധമായ വൈക്കം സത്യഗ്രഹം, അദ്ദേഹത്തിെൻറ നേതൃത്വത്തിൽ നടത്തിയ ‘സവർണജാഥ’, ഗുരുവായൂർ സത്യഗ്രഹം തുടങ്ങിയവ അദ്ദേഹത്തിെൻറ സംഘടനാചാതുരിയെയും നേതൃപാടവത്തെയും പ്രക്ഷോഭണ വൈദഗ്ധ്യത്തെയും വെളിപ്പെടുത്തുന്ന സംഭവങ്ങളാണ്. അവർണരുടെ ക്ഷേത്രപ്രവേശനത്തിനു വേണ്ടി, ക്ഷേത്രപ്രവേശന വിളംബരത്തിന് 20 വർഷങ്ങൾക്കു മുമ്പുതന്നെ, തെൻറ പരദേവതയായ പെരുന്നയിലെ മാരണത്തുകാവ് ദേവിക്ഷേത്രം അവർക്കായി തുറന്നുകൊടുത്ത മഹാസംഭവം യാഥാസ്ഥിതികരുടെ കണ്ണുതുറപ്പിക്കുന്നതായിരുന്നു.
1914 ഒക്ടോബർ 31 മുതൽ 1945 ആഗസ്റ്റ് 17 വരെ 31 വർഷം എൻ.എസ്.എസിെൻറ ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട് മൂന്നു വർഷം പ്രസിഡൻറായി. 1947-ൽ സംഘടനയുമായുള്ള ഔദ്യോഗികബന്ധങ്ങൾ വേർപെടുത്തി സ്റ്റേറ്റ് കോൺഗ്രസിനും ഉത്തരവാദ ഭരണ പ്രക്ഷോഭണത്തിനും നേതൃത്വം നൽകി. മുതുകുളത്തു ചേർന്ന സ്റ്റേറ്റ് കോൺഗ്രസ് യോഗത്തിൽ ചെയ്ത പ്രസംഗത്തെ തുടർന്ന് ജയിൽവാസം അനുഭവിക്കേണ്ടിവന്നു. പ്രായപൂർത്തി വോട്ടവകാശപ്രകാരം തിരുവിതാംകൂറിൽ ആദ്യമായി നടന്ന െതരഞ്ഞെടുപ്പിൽ പത്തനംതിട്ട നിയോജക മണ്ഡലത്തിൽനിന്ന് വിജയിച്ച് നിയമസഭ സാമാജികനായി. 1949 ആഗസ്റ്റിൽ ആദ്യമായി രൂപവത്കരിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറ പ്രസിഡൻറുമായി. മികച്ച വാഗ്മിയായിരുന്നു അദ്ദേഹം. സരളമായ ഭാഷാശൈലിയും രചനാരീതിയും അദ്ദേഹത്തിന് അധീനമായിരുന്നു.
സുദീർഘവും കർമനിരതവുമായ സേവനത്തിൽ അഭിമാനംകൊണ്ട് സമുദായം 1960-ൽ അദ്ദേഹത്തിെൻറ ശതാഭിഷേകം കൊണ്ടാടി. വിശ്രമരഹിതമായ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കെ, 1970 ഫെബ്രുവരി 25-ന് അദ്ദേഹം ഭൗതികമായി നമ്മിൽനിന്നു യാത്രപറഞ്ഞു. എങ്കിലും അദ്ദേഹത്തിെൻറ ആത്മസാന്നിധ്യം ജീവവായുവായി കരുതുന്ന സമുദായവും നായർ സർവിസ് സൊസൈറ്റിയും ക്ഷേത്രമാതൃകയിൽതന്നെ അദ്ദേഹത്തിെൻറ അന്ത്യവിശ്രമസങ്കേതം സ്ഥാപിച്ച് അദ്ദേഹത്തെ ഈശ്വരതുല്യം ആരാധിക്കുന്നു. ഇന്ന് സർവിസ് സൊസൈറ്റിയുടെ ഏതു നീക്കത്തിനും ആരംഭം കുറിക്കുന്നത് ആ സന്നിധിയിൽനിന്നാണ്.
സേവനപ്രവർത്തനങ്ങൾ മുഖ്യമായും നായർ സമുദായത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നെങ്കിലും, അതിെൻറ ഗുണഭോക്താക്കൾ നാനാജാതിമതസ്ഥരായ ബഹുജനങ്ങളാണെന്ന വസ്തുതയെ അംഗീകരിച്ച് 1966-ൽ ഇന്ത്യാ ഗവൺമെൻറ് പത്മഭൂഷൺ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചു. വൈകിയാണെങ്കിലും, 2014-ൽ സംസ്ഥാന സർക്കാർ അദ്ദേഹത്തിെൻറ ജന്മദിനമായ ജനുവരി 2 പൊതുഅവധിയായി പ്രഖ്യാപിച്ച് അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കുകയുണ്ടായി. നായർ സമുദായത്തിെൻറ ഐക്യത്തിനും സർവിസ് സൊസൈറ്റിയുടെ കെട്ടുറപ്പിനും എന്നും പ്രചോദനവും വഴികാട്ടിയുമായി നിലകൊള്ളുന്നത് ആ ദിവ്യാത്മാവാണ്. അദ്ദേഹത്തിെൻറ കാലാതീതമായ ദർശനങ്ങൾ തന്നെയാണ് സംഘടനയുടെ ശക്തിയും ചൈതന്യവും.
(എൻ.എസ്.എസ് ജനറൽ സെക്രട്ടറി ആണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.