നാഷനൽ കോർട്ട് ഒാഫ് അപ്പീൽ പ്രസക്തമായ ഒരു നിർദേശം
text_fieldsഗ്രീക്ക് തത്ത്വചിന്തകനായ സോക്രട്ടീസ് ന്യായാധിപനുണ്ടാകേണ്ട നാല് ഗുണങ്ങൾ എണ്ണിപ്പറഞ്ഞിട്ടുണ്ട്: ‘ദാക്ഷിണ്യത്തോടെ കേൾക്കുക, സവിവേകം ഉത്തരം പറയുക, സമചിത്തതയോടെ വിചിന്തനം ചെയ്യുക, നിഷ്പക്ഷമായി തീർപ്പുകൽപിക്കുക’. നമ്മുടെ ന്യായാധിപന്മാരിൽ ഈ ഗുണങ്ങൾ പ്രകടമാണോ എന്ന ചോദ്യം പ്രസക്തമാണ്. ഉത്തരം നിഷേധാത്മകമാണെങ്കിൽ അതിന് ന്യായാധിപന്മാർ മാത്രമല്ല ഉത്തരവാദികൾ. കെട്ടിക്കിടക്കുന്ന കേസുകളുടെ അമ്പരപ്പിക്കുന്ന എണ്ണം നമ്മുടെ ജഡ്ജിമാരുടെ താങ്ങാനാവാത്ത ജോലിഭാരത്തിലേക്കു വിരൽചൂണ്ടുന്നു. സുപ്രീംകോടതിയുടെ ‘ഇന്ത്യൻ ജുഡീഷ്യറി വാർഷിക റിപ്പോർട്ട് 2015-^16’ അനുസരിച്ച് ജില്ല കോടതികളിൽ 2.81 കോടി കേസുകളാണ് കെട്ടിക്കിടക്കുന്നത്. 2017 നവംബർ ഒന്നിലെ കണക്കനുസരിച്ച് 55,259 കേസുകൾ സുപ്രീം കോടതിയിൽ നിലവിലുണ്ട്. ഈ കനത്ത ജോലിഭാരംകൊണ്ട് കോടതികൾ വീർപ്പുമുട്ടുമ്പോൾ, ന്യായാധിപന്മാർക്ക് ദാക്ഷിണ്യത്തോടെ കേൾക്കാനോ സമചിത്തതയോടെ വിചിന്തനം ചെയ്യാനോ കഴിയില്ല. ഫലമോ നീതിപൂർവമായ തീർപ്പുകൽപിക്കലുംഅസാധ്യമാകുന്നു.
പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ കാര്യമെടുക്കുക. 2017 ജനുവരി ഒന്നിനും മാർച്ച് 31നും ഇടയിൽ മാത്രം 21,892 കേസുകളാണ് സുപ്രീംകോടതി തീർപ്പാക്കിയത്. അമേരിക്കൻ സുപ്രീംകോടതി ഒരുവർഷം ശരാശരി 100ൽ താഴെയും ബ്രിട്ടനിലെ പരമോന്നത നീതിപീഠമായ പ്രഭുസഭ 200ൽ താഴെയും കേസുകളേ തീർപ്പാക്കുന്നുള്ളൂ. സുപ്രീംകോടതി നിലവിൽവന്ന 1950ൽ വെറും 525 കേസുകളാണ് തീർപ്പാക്കിയത്. എന്നാൽ, 2016ൽ സുപ്രീംകോടതി തീർപ്പാക്കിയ കേസുകളുടെ എണ്ണം 75,979 ആയി വർധിച്ചു. ഇതിൽ സിംഹഭാഗവും അപ്പീലുകളാണ്. അതിൽതന്നെ ബഹുഭൂരിപക്ഷവും ഭരണഘടനയുടെ അനുച്ഛേദം 136 പ്രകാരമുള്ള സ്പെഷൽലീവ് പെറ്റീഷനുകളും.
സുപ്രീംകോടതി കാലാനുഗതമായി അനിർവചിതമായ വിശാലമായ ന്യായാധികാരം നേടിയെടുത്തിട്ടുണ്ട്. സുപ്രീംകോടതിയുടെ ഹാൻഡ്ബുക്ക് അനുസരിച്ച് 45 തരം കേസുകളാണ് ഇപ്പോൾ സുപ്രീംകോടതി പരിഗണിക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാനഘടന ഭേദഗതിവരുത്താൻ പാർലമെൻറിന് അധികാരമില്ല എന്ന തത്ത്വം രൂപപ്പെടുത്തിയതോടെ ഭരണഘടന ഭേദഗതിയിലും കൊളീജിയം വ്യവസ്ഥ കൊണ്ടുവന്നതോടെ ജുഡീഷ്യൽ നിയമനത്തിലും സുപ്രീംകോടതി പ്രാമാണ്യംനേടി. എന്നാൽ, അധികാരം കുന്നുകൂടിയപ്പോൾ സമയബന്ധിതമായി നീതിനിർവഹണം നടത്തുക എന്ന കർത്തവ്യത്തിന് ഉൗനംതട്ടിയോ എന്ന് നിയമജ്ഞർ സംശയിക്കുന്നു. 1987ൽ ജസ്റ്റിസ് ഇ.എസ്. വെങ്കിട്ടരാമയ്യ ഒരു വിധിന്യായത്തിൽ പറഞ്ഞത്, ‘സുപ്രീംകോടതിയിൽ നിലവിലുണ്ടായിരുന്ന കേസുകൾ മുഴുവൻ തീർപ്പാക്കുന്നതിന്, പുതിയ കേസുകൾ ഒന്നും ഫയൽ ചെയ്തില്ലെങ്കിൽ മാത്രം 15 വർഷം എടുക്കു’മെന്നാണ്. ജസ്റ്റിസ് കെ.കെ. മാത്യു 1982ൽ തന്നെ സുപ്രീംകോടതിയുടെ അനുച്ഛേദം 136 അനുസരിച്ചുള്ള അപ്പീൽ അധികാരം, പൊതുപ്രാധാന്യമുള്ള നിയമവ്യാഖ്യാനമുൾക്കൊള്ളുന്ന കേസുകളിൽ മാത്രമായി ഒതുക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
ഇപ്പോഴത്തെ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ അഭിപ്രായപ്പെട്ടത് സുപ്രീംകോടതിയുടെ പ്രവർത്തനമണ്ഡലമായി ഭരണഘടന നിർമാതാക്കൾ ഉദ്ദേശിച്ച താഴെപ്പറയുന്നവ മാത്രമാണ് എന്നാണ്:
1. ഭരണഘടന വ്യാഖ്യാനം
2. കേന്ദ്ര-^സംസ്ഥാന നിയമനിർമാണങ്ങളുടെ ഭരണഘടന സാധുത
3. ഭരണഘടന ഭേദഗതികളുടെ സാധുത
4. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള തർക്കങ്ങൾ
5. നിയമവ്യാഖ്യാനം സംബന്ധിച്ച് ഹൈകോടതികൾ തമ്മിലുണ്ടാകുന്ന തർക്കങ്ങൾ
6. പ്രസിഡൻഷ്യൽ റഫറൻസ്
അപ്പീലുകളും റിട്ട് അധികാരവും സുപ്രീംകോടതിയിൽനിന്ന് എടുത്തുമാറ്റണം എന്നാണ് അദ്ദേഹത്തിെൻറ അഭിപ്രായം.അനുച്ഛേദം 132, -134 അനുസരിച്ചുള്ള ഹൈകോടതികളിൽനിന്നുള്ള അപ്പീലുകളും അനുച്ഛേദം 136 അനുസരിച്ചുള്ള സ്പെഷൽ ലീവ് അപ്പീലുകളും സ്റ്റാറ്റ്യൂട്ടറി അപ്പീലുകളും അന്തിമമായി തീർപ്പാക്കാൻ ഭരണഘടന ഭേദഗതിയിലൂടെ നാഷനൽ കോർട്ട്സ് ഒാഫ് അപ്പീൽ സ്ഥാപിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. രാജ്യത്തിെൻറ നാലു മേഖലകളിലായിരിക്കണം ഈ അപ്പീൽ കോടതികൾ സ്ഥാപിക്കപ്പെടേണ്ടത്. ഹൈകോടതികൾക്കും സുപ്രീംകോടതിക്കും ഇടയിലായിരിക്കണം ഈ കോടതികളുടെ സ്ഥാനം.
1986ൽ ജസ്റ്റിസ് പി.എൻ. ഭഗവതി ബിഹാർ ലീഗൽ സപ്പോർട്ട് അതോറിറ്റി x ചീഫ് ജസ്റ്റിസ് ഒാഫ് ഇന്ത്യ എന്ന കേസിൽ സുപ്രീംകോടതിയെ ഒരു സാധാരണ അപ്പീൽ കോടതിയായിട്ടല്ല വിഭാവനംചെയ്തിട്ടുള്ളതെന്നും ആയതിനാൽ അപ്പീലുകൾ തീർപ്പാക്കാൻ ദേശീയ അപ്പീൽ കോടതികൾ സ്ഥാപിക്കണമെന്നും നിർദേശിച്ചിരുന്നു. യേൽ ലോ സ്കൂളിലെ നിക്ക്റോബിൻസൺ നടത്തിയ പഠനം സുപ്രീംകോടതി കേസുകളിലെ പ്രാദേശിക അസന്തുലിതത്വം വെളിപ്പെടുത്തിയിരുന്നു. സുപ്രീംകോടതി സ്ഥിതിചെയ്യുന്ന ഡൽഹിക്കടുത്തുള്ള പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽനിന്ന് 6.2 ശതമാനം വീതം കേസുകൾ ഉത്ഭവിക്കുമ്പോൾ, അവയേക്കാൾ വിശാലമായ തെക്കൻ സംസ്ഥാനങ്ങളായ തമിഴ്നാട്ടിൽനിന്ന് 1.1 ശതമാനവും കർണാടകത്തിൽനിന്ന് 2.4 ശതമാനവും കേസുകൾ മാത്രമേ വരുന്നുള്ളൂ. വിദൂര സംസ്ഥാനങ്ങളിൽനിന്നുള്ള ജനങ്ങൾക്ക് സുപ്രീംകോടതിയെ സമീപിക്കാനുള്ള പ്രയാസമാണ് ഇത് വ്യക്തമാക്കുന്നത്.
രാജ്യത്തിെൻറ നാലു പ്രാദേശിക മേഖലകളിൽ നാഷനൽ കോർട്ട് ഒാഫ് അപ്പീൽ സ്ഥാപിക്കുന്നതിലൂടെ ഈ പ്രയാസം മറികടക്കാനാവും. ഓരോ നാഷനൽ കോർട്ട് ഒാഫ് അപ്പീലിലും 15 ജഡ്ജിമാർ വേണമെന്നാണ് കെ.കെ. വേണുഗോപാൽ അഭിപ്രായപ്പെട്ടത്. സുപ്രീംകോടതിയിലെ അപ്പീൽ കേൾക്കുന്ന രണ്ടംഗ ബെഞ്ചിന് പകരം മൂന്നംഗ ബെഞ്ചുകൾ ഈ നാഷനൽ കോർട്ട് ഒാഫ് അപ്പീലിൽ ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ നിർദേശം അംഗീകരിക്കപ്പെട്ടാൽ സുപ്രീംകോടതി ഒരുവർഷം പരിഗണിക്കുന്ന കേസുകളുടെ എണ്ണം 2000ത്തിൽ താഴെയാക്കി ചുരുക്കാനാവും. മാത്രമല്ല, ഒരു ഭരണഘടന കോടതി എന്ന പദവി മഹത്വപൂർണമായി നിലനിർത്താനുമാവും.
2016ൽ വി. വസന്തകുമാർ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത റിട്ട് പെറ്റീഷനിൽ കൊൽക്കത്ത, മുംബൈ, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിൽ നാഷനൽ കോർട്ട് ഒാഫ് അപ്പീൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് അന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച്, ഭരണഘടന ബെഞ്ചിെൻറ പരിഗണനക്ക് വിട്ടു. ഈ കേസിൽ അമിക്കസ്ക്യൂറികളായിരുന്ന കെ.കെ. വേണുഗോപാലും ടി.ആർ. അന്ധ്യരുജിനയും ഈ ആശയത്തെ ശക്തമായി അനുകൂലിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിൽ നടന്ന ഉന്നതതല യോഗത്തിൽ നാഷനൽ കോർട്ട് ഒാഫ് അപ്പീൽ സംബന്ധമായി ചർച്ചചെയ്തതായി 2017 ആഗസ്റ്റിൽ ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. നാഷനൽ കോർട്ട് ഒാഫ് അപ്പീൽ എന്ന ആശയത്തിെൻറ മുഖ്യവക്താവായ കെ.കെ. വേണുഗോപാൽ അറ്റോണി ജനറൽ ആയതോടുകൂടി ഈ ആശയത്തിന് സർക്കാർ തലത്തിൽ കൂടുതൽ പിന്തുണ ലഭിച്ചേക്കാം.
ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം മൗലികാവകാശങ്ങൾ കോടതികൾ വഴി നടപ്പാക്കിക്കിട്ടുക എന്നതുതന്നെ ഒരു മൗലികാവകാശമാണ്. അനുച്ഛേദം 39 എ പ്രകാരം തുല്യനീതി പ്രദാനം ചെയ്യുന്ന ഒരു നിയമവ്യവസ്ഥ ഉറപ്പുവരുത്തുക എന്നത് സ്റ്റേറ്റിെൻറ ഉത്തരവാദിത്തമാണ്. ഈ ഭരണഘടന വാഗ്ദാനങ്ങൾ സാക്ഷാത്കരിക്കപ്പെടാൻ നാഷനൽ കോർട്ട് ഒാഫ് അപ്പീൽ പോലുള്ള ആശയങ്ങൾ ഗൗരവേത്താടെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.