മുസ്ലിം സ്ത്രീയും സിദ്ധാന്തത്തിന്റെ അതിര്‍ത്തികളും
text_fieldsതത്ത്വചിന്തയിലും സാമൂഹിക സിദ്ധാന്തത്തിെൻറ മേഖലയിലും ഏറ്റവും പുതിയ മേഖലകള്‍ തേടുന്നവരാണ് ബഹുഭൂരിപക്ഷം മലയാളി ബുദ്ധിജീവികളും. മലയാളിക്ക് സിദ്ധാന്തപ്പേടി മാത്രമല്ല സിദ്ധാന്തത്തിെൻറ അതിര്‍ത്തികളുമുണ്ട്. ഉത്തരാധുനികതയെക്കുറിച്ച് നിരവധി വര്‍ഷം നീണ്ട സംവാദം കേരളത്തില്‍ നടന്നു. ഫെമിനിസത്തിലും നിരവധി സംവാദങ്ങള്‍ കഴിഞ്ഞുപോയി. സിദ്ധാന്തത്തിെൻറ അതിര്‍ത്തികള്‍ ലളിതമാണെന്ന് ചിലപ്പോള്‍ തോന്നാം. കാള്‍ മാര്‍ക്സിനെ വായിക്കുന്നവര്‍ക്ക് മിഷേല്‍ ഫൂക്കോയെ പേടി. ഉല്പാദനബന്ധത്തെക്കാളും വിജ്ഞാന-അധികാര ബന്ധത്തെയാണ് ഫൂക്കോ പ്രധാനമായി കണ്ടത്. ഏറ്റവും പുതിയ സിദ്ധാന്തം വായിക്കുന്ന മലയാളികളുടെ ജ്ഞാനാന്വേഷണം പക്ഷേ, ശരിക്കും വഴിമുട്ടുന്ന ചുരുക്കം ചില സന്ദര്‍ഭങ്ങളുണ്ട്. കേരളത്തില്‍ മുസ്ലിംസ്ത്രീ സിദ്ധാന്തത്തിെൻറ അതിര്‍ത്തി നിശ്ചയിക്കുന്നുവെന്നാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. മുസ്ലിം സ്ത്രീ എന്ന് കേൾക്കുമ്പോള്‍തന്നെ, വരൂ ഇനി സിദ്ധാന്തം അവസാനിപ്പിക്കാം എന്നാണ് നമ്മുടെ പുരോഗമന ബോധത്തിെൻറയുള്ളില് നിന്നുവരുന്ന അശരീരി.
പ്രയോഗത്തിന്റെ ‘അപാരത’യും എസ്.എഫ്.ഐയും
മുസ്ലിം സ്ത്രീയെ ഇപ്പോഴും പ്രയോഗത്തിെൻറ ‘അപാരത’യില്‍ തളച്ചിടാന്‍ താൽപര്യമുള്ളവരില് പക്ഷേ, ഗംഭീരമായൊരു സൈദ്ധാന്തിക പ്രസ്ഥാനത്തിെൻറ ഭാഗമായ ഫെമിനിസ്റ്റുകള്‍ വരെയുണ്ട് എന്നതാണ് ഏറ്റവും വലിയ തമാശ. ചില കാര്യങ്ങള്‍ വളരെ വ്യക്തമാണ്. ‘സിദ്ധാന്ത ദാരിദ്ര്യം’ എന്നത് മുസ്ലിം സ്ത്രീകളെ ചുറ്റിപ്പറ്റി നിലനിൽക്കുന്ന പ്രശ്നമാണ്. അതിനാല്‍ ‘പ്രയോഗ ദാരിദ്ര്യം’ ഏശാത്ത ഏക സാമൂഹികവിഭാഗം മുസ്ലിംസ്ത്രീകളാണ് എന്നാണ് പലരും പറയാതെ പറയുന്നത്. ധാരാളം മലയാളികള്‍ പഠിക്കുന്ന, മലയാളി ഗവേഷകരെ പടച്ചുവിടുന്ന ജെ.എൻ.യു കാമ്പസില്‍ പോലും അങ്ങനെയാണ്.
ഇത്രയും ആലോചിച്ചത് എസ്.എഫ്.ഐ ജാഥയില്‍ മുഖം പാതി മൂടുന്ന, നിഖാബ് എന്ന വസ്ത്രമണിഞ്ഞു പങ്കെടുത്ത എന്ന മുസ്ലിം പെണ്‍കുട്ടിക്കുനേരെ ഉണ്ടായ വിമര്‍ശനങ്ങള്‍ കണ്ടപ്പോഴാണ്. പരമ്പരാഗതമായി എസ്.എഫ്.ഐ റാലിയിലും എസ്.എഫ്.ഐ നടത്തുന്ന പരിപാടികളിലും സവര്‍ണ ഹിന്ദുചിഹ്നങ്ങളുടെ ആധിക്യമാണ് ഉണ്ടാവാറുള്ളത്. ഓണാഘോഷം, കുരുത്തോല, പച്ചക്കറിസദ്യ, മുണ്ടുടുക്കല്‍ മുതല്‍ ‘കസവ് സാരി ഉടുത്ത മലയാളി മങ്ക’ വരെ സാംസ്കാരിക നിലവാരമുള്ള മലയാളി ഭാവുകത്വത്തിെൻറ പേരില്‍ എസ്.എഫ്.ഐ പരിപാടികളില്‍ സ്വീകരിക്കപ്പെട്ടിരുന്നു.
ഇങ്ങനെയൊക്കെ നടക്കുന്നതിനിടെയാണ് ഗള്‍ഫ് കുതിപ്പ് ഉണ്ടാക്കിയ സാമ്പത്തിക^സാമൂഹിക മാറ്റത്തിെൻറ ചുവടുപിടിച്ച് ധാരാളം മുസ്ലിം പെണ്‍കുട്ടികള്‍ നമ്മുടെ കാമ്പസുകളില്‍ എത്തിപ്പെട്ടത്. വളരെ വ്യത്യസ്തമായി ജീവിക്കുന്ന ഈ മുസ്ലിം വിദ്യാർഥിനികള്‍ ഉണ്ടാക്കുന്ന ആശയക്കുഴപ്പങ്ങള്‍ മറ്റുപല പരമ്പരാഗത മലയാളി സ്ഥാപനങ്ങളെപ്പോലെ എസ്.എഫ്.ഐയെയും കുഴക്കുന്നുണ്ട്. ഒരു കാലത്ത് മുസ്ലിം വിദ്യാര്‍ഥി സംഘടനകളില്‍ മാത്രമാണ് ഇസ്ലാമിക വസ്ത്രമാതൃകകള്‍ പിന്തുടരുന്ന സ്ത്രീകളുണ്ടായിരുന്നത്. അതിനോട് വളരെ വിമ്മിട്ടപ്പെട്ടുതന്നെയാണ് എസ്.എഫ്.ഐ പ്രതികരിച്ചിരുന്നത്. തീര്‍ച്ചയായും മാറിയ കാലത്ത് നിഖാബ് അണിഞ്ഞ അമീറ എസ്.എഫ്.ഐയുടെ മുസ്ലിം സ്ത്രീയെപ്പറ്റിയുള്ള ആശയക്കുഴപ്പങ്ങളെ വളരെ സിമ്പിളായി പുറത്തേക്ക് കൊണ്ടുവന്നുവെന്നു മാത്രം.
മുസ്ലിം സ്ത്രീയുടെ തെരഞ്ഞെടുപ്പുകള്‍
മുസ്ലിം സ്ത്രീയെപ്പറ്റി സാധ്യമാകുന്ന ആലോചനകളുടെ പരിധികള്‍ എങ്ങനെയൊക്കെ നിര്‍ണയിക്കപ്പെടുന്നുവെന്ന് പറയാം. സ്ത്രീവാദ പഠനങ്ങളിലെ പ്രധാന സൈദ്ധാന്തിക ചര്‍ച്ചയാണ് സ്ത്രീകളുടെ തെരഞ്ഞെടുപ്പ് (choice) എന്താണ് എന്ന പ്രശ്നം. ചില പഠനങ്ങള്‍ വാദിക്കുന്നത് സ്വതന്ത്രമായ തെരഞ്ഞെടുപ്പ് ഇല്ല എന്നാണ്. ഏതെങ്കിലും ഘടനക്കുള്ളില്‍ നിന്നുകൊണ്ട് മാത്രമേ തെരഞ്ഞെടുപ്പ് സാധ്യമാകുന്നുള്ളൂ. ഘടനയും നിർവാഹകത്വവും തമ്മിലെ ബന്ധത്തെക്കുറിച്ചുള്ള സംവാദം ഇന്നും ചൂടേറിയ ചര്‍ച്ചാവിഷയമായി തുടരുന്നുണ്ട്. പക്ഷേ, തെരഞ്ഞെടുപ്പിനെ കുറിച്ച് രാഷ്ട്രീയമായ വിലയിരുത്തല്‍ സാധ്യമാണ്.
അതുകൊണ്ടുതന്നെ, പൊതു വ്യവഹാരങ്ങളില്‍ ശരിക്കുമുള്ള തെരഞ്ഞെടുപ്പ് എന്താണെന്ന് ആരാണ് തീരുമാനിക്കുക എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. അതോടൊപ്പംതന്നെ തെരഞ്ഞെടുപ്പ് എന്നതിെൻറ ലിബറല്‍ രാഷ്ട്രീയവും ഈ ചര്‍ച്ചയുടെ ഭാഗമായി ഉയര്‍ന്നുവരുന്നത് നാം ശ്രദ്ധിക്കണം. സ്ത്രീവാദ പഠനങ്ങളും അതിനെ ചുറ്റിപ്പറ്റി വികസിക്കുന്ന പൊതു വ്യവഹാരങ്ങളും എങ്ങനെ തെരഞ്ഞെടുപ്പിെൻറ ലിബറല്‍ രാഷ്ട്രീയത്തെ കാണുന്നുവെന്ന ചര്‍ച്ച വളരെ പ്രധാനമാണ്.
എെൻറ ശ്രദ്ധ കേരളത്തിലെ പൊതുവ്യവഹാരത്തില്‍ കാണുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകളുടെ പ്രത്യേകതകളിലാണ്. ഇസ്ലാമിനെ പ്രധാനമായി കാണുന്ന സ്ത്രീകള്‍ എടുക്കുന്ന തെരഞ്ഞെടുപ്പ് എങ്ങനെയാണ് മനസ്സിലാക്കുക? എന്തുകൊണ്ട് നല്ലൊരു വിഭാഗം മുസ്ലിം സ്ത്രീകളും ഇപ്പോഴും ഇസ്ലാം അനുശാസിക്കുന്ന ജീവിതശൈലിതന്നെ തെരഞ്ഞെടുക്കുന്നു? ഈ തെരഞ്ഞെടുപ്പ് എന്തുകൊണ്ട് ശരിക്കുമുള്ള തെരഞ്ഞെടുപ്പ് ആവുന്നില്ല?
ഇസ്ലാം തെരഞ്ഞെടുക്കുന്ന സ്ത്രീകള്‍ക്ക് കേരളത്തിലെ സ്ത്രീയുമായി ബന്ധപ്പെട്ട പൊതു വ്യവഹാരങ്ങളില്‍ വലിയ ഇടമില്ല. ചുരുക്കം ചിലര്‍ ഒഴിച്ച് കേരളത്തിലെ സ്ത്രീവാദികള്‍ നടത്തുന്ന മാഗസിനുകൾ, ചര്‍ച്ചാവേദികള്‍ തുടങ്ങിയവ പരിശോധിച്ചാല്‍ ഈ വിവേചനം എളുപ്പം മനസ്സിലാക്കാം. സ്ത്രീകളുടെ തെരഞ്ഞെടുപ്പ് എന്നതില്‍നിന്ന് എങ്ങനെയാണ് ഒരു പ്രത്യേക മതം തെരഞ്ഞെടുത്ത സ്ത്രീകളും അതുമായി ബന്ധപ്പെട്ട ജീവിതശൈലികളും പുറത്താവുക? ഉദാഹരണത്തിന്, ഹിജാബോ നിഖാബോ ധരിച്ച മുസ്ലിം സ്ത്രീയെ, മുസ്ലിം സംഘടനകളുടെ ഭാഗമായ/ ഇസ്ലാമിക ജീവിതശൈലിയുള്ള മുസ്ലിം സ്ത്രീയെ, ‘പൂര്‍ണ സ്ത്രീ’യായി അംഗീകരിക്കാന്‍ നമ്മുടെ പൊതുമണ്ഡലത്തിന് എത്രത്തോളം സാധ്യമാണ്? ആരാണ് ഇതിനൊക്കെ അതിര്‍ത്തികള്‍ നിശ്ചയിക്കുന്നത്?
ആര്‍ക്കാണ് സിദ്ധാന്തം വേണ്ടത്?
മുകളിൽ സൂചിപ്പിച്ചപോലെ മുസ്ലിം സ്ത്രീകളെപ്പറ്റിയുള്ള സൈദ്ധാന്തിക ചര്‍ച്ചകളുടെ സാധ്യതതന്നെ കൊട്ടിയടച്ചുകൊണ്ട് വളരെ പെട്ടെന്ന് പ്രായോഗികതയുടെ മറപിടിച്ചു സംസാരിക്കാനാണ് പലര്‍ക്കും താൽപര്യമുള്ളത്. എസ്.എഫ്.ഐക്കാര്‍ക്കും മറ്റും നിഖാബ് ധരിച്ച പെൺകുട്ടിയെപ്പറ്റിയുള്ള ആശങ്കകള്‍ ശരിക്കും മുസ്ലിം സ്ത്രീക്ക് ഒരു സൈദ്ധാന്തിക ജീവിതം സാധ്യമാണോ എന്ന ആശങ്കകൂടിയാണ്. ഡല്‍ഹിയിലെ സ്ത്രീ അവകാശങ്ങളെപ്പറ്റിയുള്ള അക്കാദമിക സമ്മേളനങ്ങളില്‍ ഹിജാബ് ധരിച്ചു കണ്ടാല്‍ പലരും പിന്നെ ചര്‍ച്ചചെയ്യുന്നത് ഞാന്‍ ഈ വസ്ത്രത്തിനടിയില്‍ എത്രത്തോളം ശ്വാസംമുട്ടുന്നുവെന്നാണ്. അങ്ങനെ മുസ്ലിം സ്ത്രീകളെയും അവരുടെ ജീവിതത്തെയും മുന്വിധിയിലൂടെ ചുരുക്കുന്ന ഇടങ്ങളില്‍ തന്നെയാണ് ശരിക്കും സിദ്ധാന്തദാരിദ്ര്യമുള്ളത്. അവരോട് ഇപ്പോഴും സംസാരിക്കാനുള്ളത് സിദ്ധാന്തം മാത്രമാണ്.
(ന്യൂഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ഗവേഷകയാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.