തടവറ യോഗം
text_fieldsമലായ് ദേശത്തെ ഇൻറർെനറ്റ് സൂപ്പർഹൈവേയുടെ നാടാക്കി വളർത്തിയ മഹാതീർ മുഹമ്മദാണ് ഇപ്പോൾ മലേഷ്യ ഭരിക്കുന്നത്. പെട്രോണാസ് ഇരട്ട േഗാപുരവും പുത്രജയ നഗരവുമൊക്കെ യാഥാർഥ്യമാക്കി ലോകത്തെ അത്ഭുതപ്പെടുത്തിയെന്നതു മാത്രമല്ല അദ്ദേഹത്തിെൻറ ഖ്യാതി; സ്വന്തം പാർട്ടിക്കുള്ളിൽ പലവട്ടം കലാപക്കൊടി ഉയർത്തിയതിെൻറ മറ്റൊരു ചരിത്രംകൂടിയുണ്ട് അദ്ദേഹത്തിന്. അരനൂറ്റാണ്ടു മുമ്പ്, പാർട്ടി ആചാര്യന്മാരിലൊരാളായ സാക്ഷാൽ തുങ്കു അബ്ദുറഹ്മാനെതിരെ മലായ് സ്വത്വരാഷ്ട്രീയത്തിെൻറ മുദ്രാവാക്യങ്ങൾ ഉയർത്തി പടനയിച്ച് അധികാരത്തിെൻറ ഉന്നതിയിലെത്തിയ ആളാണ്. അന്നു തുടങ്ങിയ 'തിരുത്തൽവാദ' പ്രക്രിയ ഇൗ 95ാം വയസ്സിലും അവസാനിപ്പിക്കാൻ തയാറായിട്ടില്ല. 'ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഏകാധിപതി'യെന്നും 'വൈബ്രൻറ് ഏഷ്യയുടെ പ്രതീക'മെന്നും ഒരേസമയം ലോകമാധ്യമങ്ങൾ വിശേഷിപ്പിച്ച മഹാതീർ, കഴിഞ്ഞ നാലു വർഷമായി മറ്റൊരു പോരാട്ടത്തിലായിരുന്നു. തെൻറ കീഴിൽ വർഷങ്ങളോളം മന്ത്രിപദവി അലങ്കരിക്കുകയും പിന്നീട് പത്തുവർഷം രാജ്യത്തിെൻറ പ്രധാനമന്ത്രി കസേരയിലിരിക്കുകയും ചെയ്ത നജീബ് റസാഖിനെതിരായ പോരാട്ടം. അതിനുവേണ്ടി, പാർട്ടിവിട്ട് മറ്റൊരു പാർട്ടിയുണ്ടാക്കി; ഇത്രയും കാലം പ്രതിയോഗിയായിരുന്ന അൻവർ ഇബ്രാഹീമിനെ കൂട്ടുപിടിച്ചു ഭരണം കൈപ്പിടിയിലൊതുക്കി. ഇപ്പോഴിതാ, നജീബ് അഴിമതിക്കേസിൽ അകത്തായിരിക്കുന്നു. 12 വർഷമാണ് തടവുകാലം. അതുപക്ഷേ, അപ്പീലിലൂടെ മാറ്റിയെടുക്കാവുന്നതേയുള്ളൂ. പക്ഷേ, ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. 23ാം വയസ്സിൽ തുടങ്ങിയ, നാലരപ്പതിറ്റാണ്ട് നീണ്ട സംഭവബഹുലമായ രാഷ്ട്രീയപ്രയാണമാണ് ഇങ്ങനെയൊരു തടവറ യോഗത്തിൽ കലാശിച്ചിരിക്കുന്നത്.
മലേഷ്യയുടെ രണ്ടാം പ്രധാനമന്ത്രി അബ്ദുറസാഖ് ഹുസൈെൻറ മൂത്ത പുത്രനാണ്. പിതാവിെൻറ ആകസ്മിക മരണമാണ് നജീബിനെ യുംനോ (യുനൈറ്റഡ് മലായ്്സ് നാഷനൽ ഒാർഗനൈസേഷൻ) പാർട്ടിയിലേക്കും അതുവഴി പാർലമെൻറിലേക്കും എത്തിച്ചത്. റസാഖിെൻറ തട്ടകമായിരുന്ന പെകാനിൽനിന്ന് ഉപതെരഞ്ഞെടുപ്പിലൂടെയാണ് കന്നി പാർലമെൻറ് പ്രവേശനം. അേപ്പാൾതന്നെ പാർട്ടിയുടെ യുവജന വിഭാഗത്തിെൻറ തലപ്പത്തും എത്തി. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പഹാങ് സംസ്ഥാനത്തിെൻറ അധിപനായും (ഫസ്റ്റ് മിനിസ്റ്റർ) മഹാതീറിെൻറയും അഹമ്മദ് ബദവിയുടെയും കീഴിൽ മന്ത്രിയായും 30 വർഷം കഴിച്ചുകൂട്ടി. അപ്പോഴേക്കും പാർട്ടിയിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവുമായി. സ്വാഭാവികമായും പ്രധാനമന്ത്രിപദത്തിലുമെത്തി. മഹാതീറിനെ മൂലക്കിരുത്തിയാണ് പാർട്ടിയിലും ഭരണത്തിലും പിടിമുറുക്കിയതെങ്കിലും, നജീബിന് ഗുരുതുല്യൻതന്നെയായിരുന്നു അദ്ദേഹം. അതുകൊണ്ടാണ്, മഹാതീർ തുടങ്ങിവെച്ച, മലേഷ്യൻ ആധുനികവത്കരണ പ്രക്രിയകൾ അതിലും വലിയ ഉൗർജത്തോടെ തുടരാൻ തീരുമാനിച്ചത്. അങ്ങനെയാണ് വൺ എം.ഡി.ബി (വൺ മലേഷ്യ ഡെവലപ്മെൻറ് ബെർഹാദ്) പദ്ധതി ആരംഭിക്കുന്നത്. മലേഷ്യയുടെ സമഗ്രവികസനമാണ് ലക്ഷ്യം. പക്ഷേ, ആ വികസന പദ്ധതികൾതന്നെയാണ് ഇപ്പോൾ നജീബിന് കുരുക്കായിരിക്കുന്നത്. ഒന്നും രണ്ടുമല്ല, 450 കോടി ഡോളറിനാണ് നജീബ് ഉത്തരം പറയേണ്ടത്.
വിദേശ രാജ്യങ്ങളുടെയും ഏജൻസികളുടെയും നിക്ഷേപവും സഹകരണവും ഉറപ്പുവരുത്തി അതുവഴി രാജ്യത്തിെൻറ സാമ്പത്തികരംഗം മെച്ചപ്പെടുത്താനുള്ള പദ്ധതിയായിരുന്നു വൺ എം.ഡി.ബി. പണ്ട് നമ്മുടെ നാട്ടിൽ പരീക്ഷിച്ച് പരാജയപ്പെട്ട 'ജിം' പോലൊരു തട്ടിപ്പ് പരിപാടി. പക്ഷേ, നജീബ് അതു വിജയിപ്പിച്ചെടുത്തു. അതുവഴി, ഗോൾഡ്മാൻ സാച്ച് അടക്കമുള്ള വമ്പന്മാർ നിക്ഷേപവും നടത്തി. അതോടെ, നജീബിന് ഹീറോ പരിവേഷമായി. അങ്ങനെയാണ് 2013ൽ മലായ് ജനത അദ്ദേഹത്തിന് പ്രധാനമന്ത്രിപദത്തിൽ രണ്ടാമൂഴം അനുവദിച്ചത്. അൻവർ ഇബ്രാഹീമിനെപ്പോലുള്ളവർ ഇൗ സമയത്തും പദ്ധതിയെ വിമർശിച്ചെങ്കിലും, ആ സമയത്തുതന്നെ 'വൈ ഫൈ' നഗരങ്ങൾ യാഥാർഥ്യമാക്കിയ നജീബിനെ അവിശ്വസിക്കാൻ ജനങ്ങൾ കൂട്ടാക്കിയില്ല. പക്ഷേ, ക്ലാര റ്യൂകാസിൽ ബ്രൗൺ എന്ന മാധ്യമപ്രവർത്തക നജീബ് എന്ന വിശുദ്ധ വിഗ്രഹം ഉടച്ചുകളഞ്ഞു. 'സാരവാക് റിേപ്പാർട്ട്' എന്ന ഒാൺലൈൻ പോർട്ടലിെൻറ എഡിറ്ററായിരുന്നു അവർ. വൺ എം.ഡി.ബി എന്ന അഭിമാനപദ്ധതിയുടെ മറവിൽ നടന്ന കോടികളുടെ വഴിവിട്ട ഇടപാട് സംബന്ധിച്ച് രണ്ടേകാൽ ലക്ഷം രേഖകളാണ് അവർ വെബ്സൈറ്റിലൂടെ പുറത്തുവിട്ടത്.
'വാൾസ്ട്രീറ്റ് ജേണലും' അതേറ്റുപിടിച്ചതോടെ കാര്യങ്ങൾ കൈവിട്ടു തുടങ്ങി. പല മൾട്ടിനാഷനൽ കമ്പനികളുടെയും സൽപേരിനെക്കൂടി ബാധിക്കുന്ന കാര്യമാണ്. അതിനാൽ, നാലുപാടുനിന്നും അന്വേഷണത്തിനുള്ള മുറവിളികളായി. പാർട്ടിക്കുള്ളിൽ മഹാതീറും ഉറഞ്ഞുതുള്ളി. വൺ എം.ഡി.ബിക്കായി നിക്ഷേപം സ്വീകരിച്ച വകയിൽ നജീബും കുടുംബവും വേണ്ടപ്പെട്ടവരും വാങ്ങിച്ചുകൂട്ടിയതിന് കൈയും കണക്കുമില്ല. ഇതിനൊക്കെ ഇടനിലക്കാരനായി നിന്നത് ജോ ലൊ എന്ന ബിസിനസുകാരനും. നജീബിെൻറ ബാങ്ക് അക്കൗണ്ടിലേക്ക് 2013ലെ തെരഞ്ഞെടുപ്പ് കാലത്തുമാത്രം മറിഞ്ഞത്, ഏഴേ കാൽ കോടി ഡോളർ. ആഡംബര വിമാനവും കപ്പലും വാങ്ങിയതിെൻറ മറ്റു കണക്കുകളുമുണ്ട്. ഇറ്റാലിയൻ പര്യടനത്തിനിടെ ഒരൊറ്റ ദിവസം ചെലവാക്കിയ പർച്ചേസ് തുക ആറേ കാൽ ലക്ഷം പൗണ്ട്! ഇത് ഒരാൾ ഭാര്യക്ക് നൽകിയ സമ്മാനമാണെന്നാണ് നജീബിെൻറ വാദം. ഇൗ പേരുദോഷത്തിനിടയിലാണ് 2018െല തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്.മറുപക്ഷത്ത് മഹാതീർ-അൻവർ ഇബ്രാഹീം സഖ്യമാണ്. 79നെതിരെ 113 സീറ്റിെൻറ ഭൂരിപക്ഷത്തിൽ മഹാതീർ അധികാരത്തിൽ. നജീബ് മാത്രമല്ല, ചരിത്രത്തിലാദ്യമായി യുംനോ പാർട്ടിയും തോൽവിയുടെ രുചിയറിഞ്ഞു.
മഹാതീർ പ്രധാനമന്ത്രി കസേരയിലെത്തുന്നതോടെ, താൻ അകത്താകുമെന്ന് നജീബിനറിയാമായിരുന്നു. അതിനാൽ, തൽക്കാലത്തേക്ക് നാടുവിടാനായിരുന്നു പരിപാടി. പക്ഷേ, അതു നടന്നില്ല. വിമാനത്താവളത്തിലും മറ്റും നജീബിനെ തടയാനുള്ള പദ്ധതികൾ ആവിഷ്കരിച്ചാണ് മഹാതീർ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത്. പിന്നീടങ്ങോട്ട്, ഉൗർജിതമായ അന്വേഷണത്തിെൻറ നാളുകളായിരുന്നു. ക്ലാര ബ്രൗൺ പുറത്തുവിട്ട കാര്യങ്ങളൊക്കെ ഒാരോന്നായി തെളിഞ്ഞുവന്നു. നജീബിെൻറ വസതി റെയ്ഡ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത് അമൂല്യമായ നിധിശേഖരം. ഭാര്യ റുസ്മ മൻസൂറിനായി അദ്ദേഹം പലപ്പോഴായി നൽകിയ സമ്മാനങ്ങൾ അന്ന് പിടിച്ചെടുത്തു. രണ്ടേ മുക്കാൽ കോടി ഡോളർ വിലമതിക്കും അവക്ക്. 1400 ഡയമണ്ട് നെക്ലേസ്, 423 വാച്ച്, രണ്ടായിരത്തിലേറെ മോതിരങ്ങൾ, ഒരു ഡസൻ സുവർണ മകുടങ്ങൾ തുടങ്ങി ആഭരണങ്ങളുടെ ഒരു 'ബി' നിലവറ തന്നെ പൊക്കിയെടുത്തു. ഏതു നിമിഷവും പ്രതീക്ഷിച്ചിരുന്ന അറസ്റ്റ് സംഭവിച്ചത് 2018 ജൂലൈ മൂന്നിനാണ്. പിന്നെ വിചാരണയുടെ നാളുകൾ. അഴിമതിയും അധികാര ദുർവിനിയോഗവുമടക്കം അഞ്ച് കേസുകളിലായി 42 കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. അതിൽ ആദ്യ കേസിലെ ഏഴ് കുറ്റങ്ങളുമാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. അതിനാണ്, 12 വർഷത്തെ കാരാഗൃഹവാസവും അഞ്ച് കോടി ഡോളർ പിഴയും വിധിച്ചിട്ടുള്ളത്. ബാക്കി കേസുകളും നൂലാമാലകളും പിറകെയുണ്ട്.
1953 ജൂലൈ 22ന് കൗലാ ലിപിസിലാണ് ജനനം. ക്വാലലംപുരിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഇംഗ്ലണ്ടിലാണ് കോളജ് പഠനം നടത്തിയത്. ഇൻഡസ്ട്രിയൽ ഇക്കണോമിക്സിൽ ബിരുദം പൂർത്തിയാക്കി, 1974ൽ നാട്ടിേലക്ക് മടങ്ങുേമ്പാൾ ലക്ഷ്യം കുടുംബ ബിസിനസ് കൂടുതൽ പ്രഫഷനലായി നോക്കിനടത്തുകയായിരുന്നു. പഹാങ്ങിലെ സുൽത്താൻ ഭരണകാലത്ത് കുടുംബത്തിന് പാരമ്പര്യമായി കിട്ടിയ അധികാരങ്ങൾ അക്കാലത്ത് നജീബിനും കിട്ടിയിരുന്നു. ആ വകയിൽ േറായൽ കോർട്ടിെൻറയും ഭാഗമായി. അതുവഴിയാണ് പിതാവും അമ്മാവനുമെല്ലാം രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ആ പാതയിൽതന്നെയാണ് നജീബും സഞ്ചരിച്ചത്. പക്ഷേ, യാത്രയിലെവിടെയോ പിഴച്ചപ്പോൾ അതൊരു യുഗാന്ത്യമായി പരിണമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.