സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ കുഴഞ്ഞുവീണ് ഏഴു മരണം
text_fieldsകോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏഴുപേർ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ജില്ലയിൽ മൂന്നു പേരും കോഴിക്കോട് ബൂത്ത് ഏജന്റ് ഉൾപ്പെടെ രണ്ടു പേരും ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓരോരുത്തരുമാണ് മരിച്ചത്. പാലക്കാട് ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനി മോടൻ കാട്ടിൽ ചന്ദ്രൻ (68), വടക്കേത്തറ ആലക്കൽ വീട്ടിൽ സ്വാമിനാഥന്റെ മകൻ ശബരി (35), ചിറ്റൂർ വിളയോടി പുതുശ്ശേരി ചാത്തുവിന്റെ മകൻ കണ്ടൻ (63) എന്നിവരാണ് മരിച്ചത്. രാവിലെ എട്ടോടെയാണ് ചന്ദ്രൻ മരിച്ചത്. വാണിവിലാസിനി എ.എൽ.പി സ്കൂൾ ബൂത്തിലായിരുന്നു ഇദ്ദേഹത്തിന് വോട്ട്. വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് മടങ്ങവേ ചായകുടിക്കാൻ കടയിൽ കയറിയിരുന്നു. ഇവിടെവെച്ചാണ് കുഴഞ്ഞുവീണത്. ഉടൻ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കുഴൽമന്ദം തേങ്കുറുശ്ശി വടക്കേത്തറ ജി.എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി മടങ്ങവേയാണ് ശബരി മരിച്ചത്. 12 മണിയോടെയാണ് കണ്ടൻ മരിച്ചത്. വിളയോടി നല്ല മാടൻ ചള്ളയിലെ പോളിങ് സ്റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്തിയശേഷം മടങ്ങവേ പോളിങ് സ്റ്റേഷനു സമീപത്തുതന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ നാട്ടുകാർ ചിറ്റൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
കോഴിക്കോട് കുറ്റിച്ചിറയിൽ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് പോളിങ് സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു. റിട്ട. കെ.എസ്.ഇ.ബി എൻജിനീയർ കുഞ്ഞിത്താന്‍ മാളിയേക്കല്‍ അനീസ് അഹമ്മദ് (66) ആണ് മരിച്ചത്.
കോഴിക്കോട് വളയത്ത് വോട്ട് ചെയ്യാനെത്തിയ വളയം ചെറുമോത്ത് സ്വദേശിനി കുണ്ടുകണ്ടത്തിൽ ഹസ്സന്റെ ഭാര്യ കുന്നുമ്മൽ മാമി (63) കുഴഞ്ഞുവീണ് മരിച്ചു. വളയം യു.പി സ്കൂളിലെ 63ാം നമ്പർ ബൂത്തിലേക്ക് വോട്ട് ചെയ്യാൻ കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആലപ്പുഴയിൽ അമ്പലപ്പുഴക്കടുത്ത് കാക്കാഴം സുശാന്ത് ഭവനിൽ പി. സോമരാജനാണ് (76) മരിച്ചത്. അമ്പലപ്പുഴ കാക്കാഴം എസ്.എൻ.വി ടി.ടി.ഐയിലെ ബൂത്തില്‍ രാവിലെ വോട്ട് ചെയ്തശേഷം ഓട്ടോയിൽ കയറുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.
ഇടുക്കി മറയൂരിൽ വോട്ട് ചെയ്ത് വീട്ടിലേക്ക് മടങ്ങവേ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. മറയൂർ കോച്ചാരം മോഹനന്റെ ഭാര്യ വള്ളിയമ്മയാണ് (47) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ മറയൂർ ഗവ. എൽ.പി സ്കൂൾ മൂന്നാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയശേഷം മടങ്ങവേ ടൗണിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും വൈകീട്ട് മൂന്നരയോടെ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.