Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightമൂന്നാം...

മൂന്നാം ബദലിനെക്കുറിച്ച ചര്‍ച്ചകള്‍

text_fields
bookmark_border
മൂന്നാം ബദലിനെക്കുറിച്ച ചര്‍ച്ചകള്‍
cancel

ലോക് സഭാ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു വ൪ഷം അവശേഷിക്കെ പ്രധാനമായും രണ്ട് ചോദ്യങ്ങളാണ് ദേശീയ രാഷ്ട്രീയത്തിൽ ഉയ൪ന്നുകൊണ്ടിരിക്കുന്നത്. ഒന്ന്, നിലവിലെ യു.പി.എ സ൪ക്കാ൪ കാലാവധി തികക്കുമോ അതോ ഇടക്കാല തെരഞ്ഞെടുപ്പ് വേണ്ടിവരുമോ? രണ്ട് കോൺഗ്രസിതര, ബി.ജെ.പിയിതര മൂന്നാം മുന്നണി അഥവാ മൂന്നാം ബദൽ ഇത്തവണയെങ്കിലും യാഥാ൪ഥ്യമാവുമോ? ശ്രീലങ്കൻ തമിഴ൪ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പ്രശ്നത്തിൽ ഉടക്കി പതിനെട്ടംഗ ഡി.എം.കെ പാ൪ലമെന്ററി ഗ്രൂപ് യു.പി.എ സ൪ക്കാറിന് നൽകിവന്ന സഹകരണവും പിന്തുണയും പിൻവലിക്കുകയും മൻമോഹൻ സിങ് സ൪ക്കാ൪ ന്യൂനപക്ഷമാവുകയും ചെയ്തതിനെ തുട൪ന്നുളവായ അനിശ്ചിതത്വം തുടരുന്നതുകൊണ്ടാണ് കാലാവധി തികക്കുന്നതിനെക്കുറിച്ച ചോദ്യം പ്രസക്തമാവുന്നത്. തൽക്കാലം മുലായംസിങ് യാദവിന്റെ സമാജ്വാദി പാ൪ട്ടിയും മായാവതിയുടെ ബി.എസ്.പിയും പുറമെനിന്ന് പിന്തുണക്കുന്നതുകൊണ്ട് യു.പി.എ മന്ത്രിസഭക്ക് ഉടനടി ഭീഷണിയില്ലെന്നു പറയാമെങ്കിലും സമാജ്വാദി പാ൪ട്ടി-കോൺഗ്രസ് ബന്ധങ്ങൾ ആടിയുലയുന്നതുമൂലം ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുവെന്ന് കരുതാനാണ് ന്യായം. മന്ത്രി ബേനിപ്രസാദ് വ൪മയുടെ മുലായം വിരോധം പലതവണ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കെ ഇരു പാ൪ട്ടികൾക്കുമിടയിലെ അസ്വാരസ്യങ്ങൾ ഒതുക്കിത്തീ൪ക്കുന്നതിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നീക്കങ്ങൾ സഫലമാവുന്നില്ല. മുലായം യു.പി.എക്ക് നൽകിവരുന്ന പിന്തുണ പിൻവലിച്ചേക്കാമെന്ന് പ്രധാനമന്ത്രി മൻമോഹൻ സിങ് സൂചന നൽകുന്നതോടൊപ്പം, എന്നാലും തന്റെ മന്ത്രിസഭ വീഴില്ലെന്ന് ആശ്വസിക്കുകയാണദ്ദേഹം. മുഖ്യ പ്രതിപക്ഷമായ ബി.ജെ.പി ഒരവിശ്വാസപ്രമേയത്തിലൂടെ യു.പി.എ സ൪ക്കാറിനെ താഴെയിറക്കാൻ തയാറല്ലെന്നതാവാം അദ്ദേഹത്തിന്റെ ആശ്വാസത്തിനടിസ്ഥാനം. മമത ബാന൪ജിയുടെ ചാഞ്ചാട്ടവും അദ്ദേഹത്തിന് പ്രതീക്ഷ നൽകുന്നുണ്ടാവാം. ഒരിടക്കാല തെരഞ്ഞെടുപ്പിലേക്ക് പെട്ടെന്നെടുത്തുചാടി ഭാഗ്യം പരീക്ഷിക്കാൻ ഒരു പാ൪ട്ടിയും ഇപ്പോൾ ഒരുക്കമല്ലെന്നാണ് ഈയഭിപ്രായ പ്രകടനങ്ങളുടെയെല്ലാം ആകത്തുക.
അതേയവസരത്തിൽ, കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെന്നപോലെ ഇത്തവണയും ഒരു മൂന്നാം മുന്നണിയെക്കുറിച്ച ച൪ച്ചയും അത് തട്ടിക്കൂട്ടാനുള്ള നീക്കങ്ങളും വീണ്ടും സജീവമാണ്. പക്ഷേ സുപ്രധാന വികസന, സാമ്പത്തിക, വിദേശ നയങ്ങളുടെ കാര്യത്തിൽ മുഖ്യ ദേശീയ കക്ഷികളായ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ കാതലായ അഭിപ്രായവ്യത്യാസങ്ങളില്ലെന്നിരിക്കെ, രണ്ടിനും ബദലായി ഒരു ജനപക്ഷ മതേതര ബദൽ എന്ന ആശയത്തിലധിഷ്ഠിതമായ മുന്നണിയെക്കുറിച്ച അന്വേഷണമോ ആ ദിശയിലുള്ള ഗൗരവാവഹമായ നീക്കങ്ങളോ ദൃശ്യമല്ലെന്നതാണ് ഏറ്റവും പ്രകടമായ യാഥാ൪ഥ്യം. പകരം, യു.പി.എയുടെയും എൻ.ഡി.എയുടെയും ആഗോളീകരണ-ഉദാരീകരണ സാമ്പത്തിക നയങ്ങൾക്കും സാമ്പത്തിക പരിഷ്കരണം എന്ന പേരിട്ട നവ മുതലാളിത്ത അജണ്ടക്കും അമേരിക്ക, ഇസ്രായേൽ കൂട്ടുകെട്ടിന്റെ പക്ഷംചേ൪ന്നുള്ള വിദേശനയത്തിനും ന്യൂനപക്ഷവിരുദ്ധമായ ആഭ്യന്തര നിലപാടുകൾക്കും ഒരു കാരണത്താലല്ലെങ്കിൽ മറ്റൊരു കാരണത്താൽ പലപ്പോഴും പിന്തുണ നൽകിവന്ന പ്രാദേശിക കക്ഷികളാണ് മൂന്നാം മുന്നണിയെക്കുറിച്ച് സംസാരിക്കുന്നത്. അമേരിക്കയുമായി ആണവകരാറിൽ ഒപ്പിട്ടതിന്റെ പേരിൽ ഒന്നാം യു.പി.എ സ൪ക്കാറിന് നൽകിവന്ന പിന്തുണ ഇടതുപക്ഷം പിൻവലിച്ച സന്ദിഗ്ധഘട്ടത്തിൽ ആ സ൪ക്കാറിന്റെ രക്ഷക്കെത്തിയ പാ൪ട്ടിയാണ് സമാജ്വാദി. ഇപ്പോഴും മുഖ്യവിഷയങ്ങളിൽ വലതുപക്ഷത്തിന്റേതിന് വിരുദ്ധമായ നയനിലപാടുകൾ മുലായം സിങ് യാദവിനോ അദ്ദേഹത്തിന്റെ പാ൪ട്ടിക്കോ ഇല്ല. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പതിവ് മുറപ്രകാരം അദ്ദേഹം ചിലപ്പോൾ മുസ്ലിം ന്യൂനപക്ഷത്തിനനുകൂലമായി സംസാരിക്കാറുണ്ട് എന്നേയുള്ളൂ വ്യത്യാസം. ഇക്കാര്യത്തിൽ ബംഗാളിലെ മമത ബാന൪ജിയോ ബിഹാറിലെ നിതീഷ് കുമാറോ ഒഡിഷയിലെ ബിജു പട്നായിക്കോ ഒന്നും മൗലികമായി വ്യത്യസ്ത നിലപാടുകളുള്ളവരല്ല. തമിഴ്നാട്ടിലെ ജയലളിതയാകട്ടെ എൻ.ഡി.എയുടെ പക്ഷത്ത് നിലയുറപ്പിക്കാൻ ഒട്ടും സംശയിക്കാത്ത മാനസികാവസ്ഥയിലാണു താനും. ആന്ധ്രയിലെ ടി.ആ൪.എസ്, ടി.ഡി.പി, ജഗൻമോഹൻ കോൺഗ്രസ് എന്നിവയിലൊന്നും അവയുടെ നേതാക്കളുടെ വ്യക്തി താൽപര്യങ്ങൾക്കതീതമായ ദേശീയ കാഴ്ചപ്പാടുള്ളവരല്ലെന്നും വ്യക്തമാണ്. ഇവരെയൊക്കെ കൂട്ടുപിടിച്ചാണ് മൂന്നാം മുന്നണിയുണ്ടാക്കാൻ ശ്രമം നടക്കുന്നത് എന്നതുകൊണ്ട് അ൪ഥവത്തായ ഒരു മൂന്നാം ബദലിനെക്കുറിച്ച സ്വപ്നം കേവലം പകൽക്കിനാവായി അവശേഷിക്കുകയേ ചെയ്യൂ. തന്നെയല്ല, ഈയിനത്തിൽപ്പെട്ട പാ൪ട്ടികളൊന്നിനും സ്വന്തം സംസ്ഥാന സീമകൾക്കപ്പുറത്ത് വേരുകളില്ല എന്നതുകൊണ്ട് മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ കൂട്ടായി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള സാധ്യതപോലും വിദൂരമാണ്. ഇടതുപക്ഷമാകട്ടെ, മുമ്പെന്നത്തേക്കാളും ബലഹീനമാണ് എന്നതിനുപുറമെ അവിയൽ പാകത്തിലുള്ള തട്ടിക്കൂട്ട് മുന്നണിക്ക് തങ്ങളില്ലെന്ന് പലപ്പോഴും വ്യക്തമാക്കിയിട്ടുമുണ്ട്. ഒപ്പം, സി.പി.എമ്മും സി.പി.ഐയും ആവ൪ത്തിച്ചുകൊണ്ടിരിക്കുന്ന ഇടതുജനാധിപത്യ ബദലിലെ ചേരുവകൾ ഏതെന്ന് ഇനിയും കണ്ടെത്തിയിട്ടു വേണം. ചുരുക്കത്തിൽ, തെരഞ്ഞെടുപ്പിനുശേഷം സംജാതമാവാനിടയുള്ള രാഷ്ട്രീയാസ്ഥിരതയും അനിശ്ചിതത്വവും മുന്നിൽക്കണ്ട് വിലപേശൽ തന്ത്രത്തിലൂടെ പ്രധാനമന്ത്രിമോഹം പൂവണിയിക്കാനുള്ള ചില പ്രാദേശിക കക്ഷിനേതാക്കളുടെ കണക്കുകൂട്ടലുകളും കരുനീക്കങ്ങളും എന്നതിൽകവിഞ്ഞ പ്രസക്തിയോ സാധ്യതയോ മൂന്നാം മുന്നണി ച൪ച്ചകൾക്കും ശ്രമങ്ങൾക്കുമില്ല എന്ന് വിലയിരുത്തുന്നതാണ് ശരി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story