ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ മനുഷ്യര്‍ക്ക് ആനന്ദിക്കാന്‍ റേഡിയോ മാത്രം ഉണ്ടായിരുന്ന അമ്പതുകളുടെ തുടക്കം. ചലച്ചിത്രസംഗീതം , പ്രത്യേകിച്ച് ഹിന്ദി സിനിമാസംഗീതം കലാസ്നേഹികളുടെ മനസ്സില്‍ മാരിവില്ല് തെളിയിച്ചു തുടങ്ങിയ കാലം. സ്വന്തമായി റേഡിയോ സെറ്റില്ലാത്ത ലക്ഷക്കണക്കിനു ആളുകള്‍ പാര്‍ക്കുകളിലും പൊതുസ്ഥലങ്ങളിലും തിങ്ങിക്കൂടി നിന്ന് പാട്ടാസ്വദിക്കുന്ന കാഴ്ച.ആ സംഗീതാസ്വാദകര്‍ക്ക് 1952 ഡിസംബര്‍ മൂന്നാം തീയതി ഒരു വലിയ സമ്മാനം കിട്ടി, വരുന്ന നാല് ദശകക്കാലം തങ്ങളുടെ ഹൃദയങ്ങളെ വിട്ടുപിരിയാത്ത ഒന്നായി മാറാന്‍ പോകുന്ന സംഗീതമാലയുടെ തുടക്കം അന്നായിരുന്നു : 'ബിനാക്കാ ഗീത് മാല ' എന്നായിരുന്നു ആ റേഡിയോ പരിപാടിയുടെ പേര്.
അമ്പതുകളില്‍ ഉപഭൂഖണ്ഡത്തിലെ റേഡിയോ ആസ്വാദകരുടെ പ്രധാന ഇഷ്ടങ്ങളിലൊന്നായിരുന്നു 'റേഡിയോ സിലോണ്‍' എന്നറിയപ്പെട്ടിരുന്ന ശ്രീലങ്ക
ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍. ഇവിടെ നിന്ന് എല്ലാ ബുധനാഴ്ചയും രാത്രി എട്ട് മണിയായിരുന്നു ഗീത് മാലയുടെ പ്രക്ഷേപണ സമയം. റേഡിയോ രംഗത്തെ നവാഗതനായിരുന്ന അമീന്‍ സയാനി എന്ന യുവാവായിരുന്നു അവതാരകന്‍. ഓരോ ആഴ്ചയിലെയും ഏറ്റവും മികച്ച 7 ഹിന്ദി സിനിമാഗാനങ്ങള്‍ ആയിരുന്നു അരമണിക്കൂര്‍ പരിപാടിയുടെ ഉള്ളടക്കം.1950 കളുടെ ആദ്യത്തില്‍ ആകാശവാണി ചലച്ചിത്രഗാനങ്ങള്‍ക്ക് കൊണ്ടു വന്ന നിരോധം മുതലെടുക്കാന്‍ നിശ്ചയിച്ച സിലോണ്‍ റേഡിയോ അധികൃതര്‍ ഈ പുതിയ പയ്യനെ വലിയ പ്രതീക്ഷയോടൊന്നുമല്ല അവതരിപ്പിച്ചത്. സിനിമകളില്‍ കൂടുതല്‍ നാടകീയതക്കാണ് ഗാനങ്ങള്‍ ചേര്‍ക്കുക. അമീന്‍ സയാനി അദ്ദേഹത്തിന്റേതായ ഒരു നാടകീയത താന്‍ അവതരിപ്പിക്കുന്ന ഗാനങ്ങള്‍ക്ക് പകര്‍ന്നു. അമീന്‍ സയാനിയുടെ മാന്ത്രികത നിറഞ്ഞ ശബ്ദവും അവതരണരീതിയും പതുക്കെ ആളുകളെ ആകര്‍ഷിക്കാന്‍ തുടങ്ങി. പിന്നീട് ഘടനാപരമായ പരിഷ്കാരങ്ങള്‍ വന്നു. ദൈര്‍ഘ്യം ഒരു മണിക്കൂറായി,പാട്ടുകളുടെ എണ്ണം പതിനാറായി, ജനകീയത അനുസരിച്ച് ഗാനങ്ങളെ വിന്യസിക്കുന്ന കൗണ്ട്ഡൗണ്‍ ആരംഭിച്ചു. അന്ന് പരിപാടി ബോംബെയില്‍ വെച്ച് റെക്കോര്‍ഡ് ചെയ്ത് ടേപ്പ് സിലോണില്‍ കൊണ്ടു പോയായിരുന്നു പ്രക്ഷേപണം ചെയ്തിരുന്നത്. നാല് ദശകക്കാലം ഇന്ത്യന്‍ സംഗീതപ്രേമികളുടെ അഭിരുചികളെ അഗാധമായി സ്വാധീനിച്ച 'ഗീത്മാല'യുടെയും അവതാരകനായ അമീന്‍ സയാനിയുടെയും ജൈത്രയാത്രയുടെ തുടക്കം ആയിരുന്നു അത്.
് 'ആസ്മാന്‍' എന്ന സിനിമയ്ക്ക് വേണ്ടി വിഖ്യാതനായ ഒ.പി നയ്യാര്‍ ഈണം നല്‍കിയ 'പൊ പൊ പൊ ബാജ ബോലെ' എന്ന ഗാനത്തിന്റെ ഒരു ഭാഗം ഉപയോഗിച്ച് ചിട്ടപ്പെടുത്തിയ 'സിഗ്നേച്ചര്‍ ട്യൂണി'നായി എല്ലാ ബുധനാഴ്ചയും തങ്ങളുടെ സ്വീകരണമുറിയിലോ പാര്‍ക്കിലോ വായനശാലയിലോ ജനങ്ങള്‍ കാത്തിരിക്കാന്‍ തുടങ്ങി. ഓരോ ആഴ്ചയിലെയും മികച്ച ഗാനങ്ങളേതെന്ന് പ്രവചിച്ചും പന്തയം വെച്ചും തര്‍ക്കിച്ചും ആസ്വാദകര്‍ അടുത്ത ആഴ്ചത്തേക്കുള്ള കാത്തിരിപ്പ് തുടര്‍ന്നു. തങ്ങളുടെ ആരാധനാമൂര്‍ത്തികളായ പാട്ടുകാരെയും സംഗീത സംവിധായകരെയും അവര്‍ ഓരോ തവണയും ടോപ്പ് വണ്‍ ഗാനത്തില്‍ പ്രതീക്ഷിച്ചു. ഉത്തരേന്ത്യയിലൊക്കെ അന്നേക്ക് വലിയ തരംഗം ആയി മാറിയിരുന്ന 'റേഡിയോ ലിസണേര്‍സ് ക്ളബ്ബുകള്‍' പരിപാടിയുടെ ജനപ്രീതിയ്ക്ക്
ആക്കം കൂട്ടി. ഉപഭൂഖണ്ഡത്തിലെ ഏറ്റവും പ്രിയപ്പെട്ട റേഡിയോ സ്റ്റേഷന്‍ ആയി മാറാന്‍ റേഡിയോ സിലോണിനെ സഹായിച്ചത് 'ഗീത് മാല'യായിരുന്നു. പാക്കിസ്ഥാനിയും ഇന്ത്യക്കാരനും ഒരേ പോലെ അതിനെ നെഞ്ചേറ്റി. ഏഷ്യയില്‍ മാത്രമല്ല കിഴക്കന്‍ ആഫ്രിക്ക വരെ എത്തി അതിന്റെ ജനപ്രീതി! ഹിന്ദി സിനിമാ സംഗീതത്തിന്റെ സുവര്‍ണകാലമായിരുന്ന അന്‍പതുകളിലും അറുപതുകളിലും ആസ്വാദകരുടെ അഭിരുചിയെ വലിയ തോതില്‍ നിര്‍ണ്ണയിക്കാന്‍ സാധിച്ചിരുന്നു 'ഗീത്മാല'യ്ക്ക്. പരിമിതമായ വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ മാത്രം ഉണ്ടായിരുന്ന അക്കാലത്ത് ജനപ്രീതി എങ്ങനെ അളക്കും എന്ന ചോദ്യത്തിനുത്തരമായിരുന്നു ലിസണേര്‍സ് ക്ളബ്ബുകള്‍.
ആദ്യമൊക്കെ റിക്കോര്‍ഡുകളുടെ വില്പനയിലും റേഡിയോ സിലോണിലേക്ക് ആസ്വാദകര്‍ അയയ്ക്കുന്ന വോട്ടുകളും ആയിരുന്നു ജനപ്രീതിയുടെ സ്രോതസ്സ്. പിന്നീട് ലിസണേര്‍സ് ക്ളബ്ബുകളുടെ വോട്ടുകള്‍ നിര്‍ണ്ണായകമായി മാറി. ആളുകള്‍ തങ്ങളുടെ ഇഷ്ടഗാനത്തിനായി വാശിയോടെ വോട്ട് ചെയ്തു. നമ്മുടെ എസ്. എം.എസ് അധിഷ്ഠിത ടെലിവിഷന്‍ പരിപാടികളുടെ അഗ്രഗാമി ഒരു പക്ഷെ ഗീത്മാലയായിരിക്കും, എന്നാല്‍ അന്നത്തെ ആസ്വാദകന്‍ നല്ല സംഗീതത്തെ മാത്രമേ പിന്തുണച്ചിരുന്നുള്ളൂ എന്ന് മാത്രം. ഈ രണ്ട് സ്രോതസ്സുകളില്‍ നിന്നും ഗാനങ്ങളുടെ ജനപ്രീതിയുടെ വ്യക്തവും സത്യസന്ധവുമായ പ്രതിഫലനം ആവിഷ്കരിക്കാനുള്ള അവതാരകന്റെ കഠിനപ്രയത്നവും ഈ വിജയത്തിനു പിന്നിലുണ്ട്. പരിപാടിയുടെ പ്രക്ഷേപണം കഴിഞ്ഞാലുടന്‍ തന്നെ റെക്കോര്‍ഡുകളുടെ വില്പനയില്‍ ഉണ്ടാകുന്ന മുന്നേറ്റത്തില്‍ സ്റ്റോക്ക് ഉണ്ടാകാത്ത അവസ്ഥ ഇല്ലാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ എച്ച്.എം.വി പോലുള്ള കമ്പനികള്‍ പരിപാടിയില്‍ ഉള്‍പ്പെടുത്താന്‍ പോകുന്ന ഗാനങ്ങളുടെ ലിസ്റ്റ് മുന്‍കൂര്‍ ആയി അഭ്യര്‍ഥിക്കാറുണ്ടായിരുന്നു എന്ന് അനുസ്മരിക്കുന്നു അവതാരകന്‍.
വാര്‍ഷിക 'വിളവെടുപ്പി'ന്റെ തുടക്കം 1957 ല്‍ ഗീത്മാല പ്രധാനപ്പെട്ട ഒരു മാറ്റത്തിനു വിധേയമായി. വര്‍ഷത്തിന്റെ അവസാന ആഴ്ചയില്‍ ആ വര്‍ഷത്തെ ഏറ്റവും മികച്ച ഗാനങ്ങള്‍ അവതരിപ്പിക്കുക, അതില്‍ ഏറ്റവും മികച്ചതിനെ തെരഞ്ഞെടുക്കുക എന്ന രീതിയായിരുന്നു അത്. ഗീത്മാല തെരഞ്ഞെടുക്കുന്ന ഗാനമായി ആ വര്‍ഷത്തെ ഏറ്റവും മികച്ച ഗാനം. ആ തെരഞ്ഞെടുപ്പ് ഒരിക്കലും തെറ്റായ
അടിസ്ഥാനത്തിലായിരുന്നില്ല എന്ന് ആ ഗാനങ്ങളുടെ പട്ടികയിലൂടെ കടന്നു പോകുന്ന ഏതൊരു കലാസ്വാദകനും സമ്മതിക്കും.1953 ലെ മികച്ച ഗാനം എക്കാലത്തെയും ക്ളാസിക്ക് ആയ , മുഹമ്മദ് റഫി പാടി അനശ്വരമാക്കിയ 'ബൈജു ബാവ്രയിലെ ' തൂ ഗംഗാ കി മൗജ്' ആയിരുന്നു. 54 ലേതാവട്ടെ ലതയുടെ കോഹിനൂര്‍ രത്നമായ 'നാഗിനി'ലെ 'മന്‍ഡോലെ മെരാ തന്‍് ഡോലെ' യും .
1970 വരെയുള്ള വര്‍ഷങ്ങളിലെ ഒന്നാം നമ്പര്‍ ഗാനങ്ങള്‍ ഇവയാണ്:
1955 മേരാ ജൂത്താ ഹേ ജാപ്പാനി/മുകേഷ്/ശ്രീ 420
1956 യേ ദില്‍ ഹെ മുഷ്കില്‍ ജീനാ യഹാ/റഫി/സി.ഐ.ഡി
1957 സരാ സാംനേ തോ ആവോ ചലിയെ/റഫി/ജനം ജനം കെ ഫേരെ
1958 ഹേ അപ്നാ ദില്‍ തൊ ആവാരാ /ഹേമന്ദ്കുമാര്‍/സോല്‍വാസാല്‍
1959 ഹാല്‍ കൈസാ ഹേ ജനാബ് കാ/കിഷോര്‍&ആശ/ചല്‍തി കാ നാം ഘാടി
1960 സിന്ദഗീ ഭര്‍ നഹി ഭൂലേഗി/റഫി/ബര്‍സാത്ത് കീ രാത്ത്
1961 തേരി പ്യാരി പ്യാരി സൂരത്ത്/റഫി/സസുരാല്‍
1962 എഹസാന്‍ തെരാ ഹോഗാ മുജ്പര്‍/റഫി/ജംഗ്ളി
1963 ജൊ വാദാ കിയാ വോ/റഫി&ലത/താജ് മഹല്‍
1964 മേരെ മന്‍ കീ ഗംഗ/മുകേഷ്&വൈജയന്തിമാല/സംഗം
1965 ജിസ് ദിന്‍ മെ ബസാ താ പ്യാര്‍/മുകേഷ്&ലത/സഹേലി
1966 ബഹാരോം ഫൂല്‍ ഭസാവോ റഫി
1967 സാവന്‍ കാ മഹീന മുകേഷ്&ലത/മിലന്‍
1968 ദില്‍ വില്‍ പ്യാര്‍ വ്യാര്‍/ ലത/ഷഗിര്‍ദ്
1969 കൈസെ രഹൂം/ലത/ഇന്തികാം
1970 ബിന്ദിയാ ചംകേഗി/ലത/ദോ രാസ്തേ
പരിപാടിയുടെ വര്‍ധിച്ചു വരുന്ന ജനപ്രീതി അതിനെ 'വിവിധ് ഭാരതി' യിലും അവതരിപ്പിക്കാന്‍ സ്രഷ്ടാക്കള്‍ക്ക് പ്രേരണ നല്‍കി. അങ്ങനെ
സിലോണ്‍ റേഡിയോയില്‍ 'സിബാക്കാ ഗീത് മാല' എന്നും 'വിവിധ് ഭാരതി'യില്‍'സിബാക്കാ സംഗീത് മാല' എന്നുമുള്ള പേരുകളില്‍ പരിപാടി ഒരേ സമയം അരങ്ങേറി. ഇതു വഴി ശ്രോതാക്കളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനയാണ് പരിപാടിക്ക് ലഭിച്ചത്. സ്പോണ്‍സര്‍മാര്‍ മാറിയതു മൂലം മുന്‍പേ തന്നെ പേര് 'സിബാക്കാ ഗീത്മാല ' എന്നാക്കി മാറ്റിയിരുന്നു. 1989 ല്‍ 'റേഡിയോ സിലോണി'ലെ
പ്രക്ഷേപണം നിര്‍ത്തി ,വിവിധ് ഭാരതിയിലേത് തുടര്‍ന്നു.
അവതരണത്തിലെ ലാവണ്യം
പരിപാടിയില്‍ ഉള്‍പ്പെടുത്തുന്ന ഗാനങ്ങളുടെ ആകര്‍ഷണശക്തി മാത്രമല്ല അമീന്‍ സയാനി എന്ന അവതാരകന്റെ ഹ്യദ്യമായ അവതരണരീതിയും ചടുലതയും ശ്രോതാക്കളെ വീണ്ടും വീണ്ടും 'ഗീത്മാല'യിലേക്കടുപ്പിച്ചു. സിലോണ്‍ റേഡിയോയിലെ തുടക്കക്കാരന്‍ പയ്യന് മുതിര്‍ന്ന അവതാരകര്‍ ഒഴിവാക്കിയ പുതിയ പരിപാടിയെ ചരിത്രത്തില്‍ എത്തിക്കാന്‍ സാധിച്ചതിന് പിന്നില്‍
അദ്ദേഹത്തിന്റെ നീണ്ട വര്‍ഷത്തെ അധ്വാനമാണെന്ന് അതിന്റെ ചരിത്രം അറിയുന്നവരെല്ലാം സമ്മതിക്കും. 42 വര്‍ഷം ഒരേ പരിപാടി അവതരിപ്പിക്കുക, അതും മറ്റാര്‍ക്കും കഴിയാത്ത കൈത്തഴക്കത്തോടെ . ഇത് കലാചരിത്രത്തിലെ എക്കാലത്തെയും ലോക റെക്കോര്‍ഡാണ്. 'വെറും 25 രൂപ കൊണ്ട് എനിക്ക് പാട്ടുകള്‍ തിരഞ്ഞെടുക്കുക, സ്ക്രിപ്റ്റ് തയ്യാറാക്കുക,പരിപാടി
അവതരിപ്പിക്കുക എന്നിവ ചെയ്യണമായിരുന്നു. കൂടാതെ ശ്രോതാക്കളുടെ കത്തുകള്‍ കൈകാര്യം ചെയ്യുകയും വേണം. ഓരോ ആഴ്ചയും നാല്പ്പത് മുതല്‍ അന്‍പത് വരെ കത്തുകളാണ് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആദ്യ എപ്പിസോഡ് തന്നെ 9000 കത്തുകള്‍ കൊണ്ടു വന്നു. ഒരു വര്‍ഷത്തിനകം ആകെ കത്തുകളുടെ എണ്ണം 60000 ആയി' അമീന്‍ സയാനിയുടെ അനുസ്മരണം. 20 കോടി ശ്രോതാക്കള്‍ വരെ ഒരേ സമയം പരിപാടി കാണുന്ന സ്ഥിതിയില്‍ എത്തി. ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ബ്രോഡ്കാസ്റ്റര്‍മാരില്‍ ഒരാളായി മാറി അമീന്‍ സയാനി. നൂറ്റാണ്ടിലെ
ഏറ്റവും മികച്ച റേഡിയോ പരിപാടിക്കുള്ള 2000 ലെ 'അബ്ബി' അവാര്‍ഡ് നേടുന്നതു വരെയെത്തി നില്‍ക്കുന്നു അദ്ദേഹം നേടിയ ബഹുമതികളുടെ പട്ടിക.
ഒരു കാലഘട്ടം ഒടുങ്ങുന്നു
1952 ല്‍ ആരംഭിച്ച ഗീത് മാലയുടെ ജൈത്രയാത്രക്ക് സ്വാഭാവികമായും അന്ത്യം കുറിച്ചത് ടെലിവിഷന്റെ അരങ്ങേറ്റം ആയിരുന്നു. ടെലിവിഷന്റെ ആവിര്‍ഭാവം നമ്മില്‍ നിന്ന് എടുത്തു കളഞ്ഞ എന്തൊക്കെയോ നന്മകളുടെ കൂട്ടത്തില്‍ പോയ് മറഞ്ഞത് 'ഗീത്മാല'യുമായിരുന്നു. കൂടാതെ ഹിന്ദി ഗാനങ്ങളുടെ മൊത്തത്തിലുള്ള നിലവാരത്തകര്‍ച്ച മികച്ചത് തെരഞ്ഞെടുക്കുക എന്നത് തികഞ്ഞ
പ്രഹസനം ആക്കിമാറ്റി. അങ്ങനെ ഇന്ത്യന്‍ ചലച്ചിത്രഗാന ചരിത്രത്തിലെ നിറമാര്‍ന്ന ആ അദ്ധ്യായം അവസാനിച്ചു. 42 വര്‍ഷം കൊണ്ട് 2081 എപ്പിസോഡുകള്‍ അവതരിപ്പിച്ചു കഴിഞ്ഞിരുന്നു ഗീത് മാല. 1952 ഡിസംബര്‍ മൂന്നാം തീയതി മുഹമ്മദ് റഫിയുടെ 'തൂ ഗംഗാ കീ മൌജ്' എന്ന അനശ്വരഗാനം അവതരിപ്പിച്ച് തുടങ്ങിയ ആ സംഗീതവസന്തം 'ഡര്‍' എന്ന സിനിമയിലെ 'ജാദൂ തേരി നസര്‍' എന്ന ഗാനം പാടി 1994 മാര്‍ച്ച് 21 ന് മടങ്ങിപ്പോയി. പൊയ്പ്പോയ കാലത്തിന്റെ സുന്ദര സ്മരണകള്‍ സംഗീതാസ്വാദകരില്‍ ബാക്കി വെച്ചുകൊണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍