12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

‘ഇത്രക്ക് അനുഭവിക്കാന്‍ അദ്ദേഹം എന്തു തെറ്റാണ് ചെയ്തത്?’

‘ഇത്രക്ക് അനുഭവിക്കാന്‍ അദ്ദേഹം എന്തു തെറ്റാണ്  ചെയ്തത്?’

കൊച്ചി: ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ ബൂത്തില്‍നിന്ന് അബ്ദുന്നാസിര്‍ മഅ്ദനി ആഴ്ചയിലൊരിക്കല്‍ വിളിച്ചാല്‍ മാത്രം വിവരങ്ങള്‍ അറിയാന്‍ കഴിയുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഭാര്യ സൂഫിയക്കും മക്കള്‍ക്കും. ഇത്രക്ക് അനുഭവിക്കാന്‍ ഞങ്ങളും അദ്ദേഹവും എന്ത് തെറ്റാണ് ചെയ്തത് -മക്കളെ നെഞ്ചോട് ചേര്‍ത്ത്നിര്‍ത്തി സൂഫിയ മഅ്ദനി ചോദിച്ചു. ജയിലില്‍ കാണുന്നതിന് അനുമതി ലഭിക്കണമെങ്കില്‍ കടമ്പകള്‍ ഏറെയുണ്ട്. ബംഗളൂരു നഗരത്തില്‍നിന്ന് ഏറെ അകലെയാണ് പരപ്പന അഗ്രഹാര ജയില്‍. കോടതി ഉത്തരവ് അടക്കം രേഖകളും മറ്റും സമര്‍പ്പിച്ചാലേ ജയിലില്‍ പ്രവേശം അനുവദിക്കൂ.
കഴിഞ്ഞ മേയിലാണ് അവസാനമായി കണ്ടത്. അന്ന് ഒരുപാട് കാര്യങ്ങള്‍ ചോദിച്ചു. മക്കളെക്കുറിച്ചാണ് ആധി. മക്കളുടെ പഠനകാര്യം അടക്കം എല്ലാം ചോദിച്ചറിഞ്ഞു. കോയമ്പത്തൂരിലെ ജയില്‍വാസത്തിന് ശേഷം കൊല്ലത്തും എറണാകുളത്തുമായി മക്കളോടൊപ്പം ഏറെനാള്‍ കഴിഞ്ഞിരുന്നു. സന്തോഷത്തിന്‍െറ ദിനങ്ങളായിരുന്നു അത്. ഇതിനിടെയാണ് മക്കളെ വിട്ട് വീണ്ടും കര്‍ണാടകയിലെ ജയിലില്‍ പോകേണ്ടിവന്നത് -സൂഫിയ പറഞ്ഞു.
അവശതകള്‍ ഏറെയാണ്. അസുഖങ്ങള്‍ ഓരോന്നായി ആരോഗ്യത്തെ തകര്‍ത്തിട്ടുണ്ട്. മാനസികമായി ഏറെ വിഷമത്തിലുമാണ്. ഒന്നും പുറത്ത് കാട്ടുന്നില്ലെന്ന് മാത്രം. ഇതൊക്കെ പറയാമെന്നല്ലാതെ അവിടുത്തെ ദുരിതങ്ങള്‍ കാണാന്‍ നമുക്ക് കഴിയില്ലല്ലോ? ചികിത്സപോലും ശരിക്ക് കിട്ടുന്നില്ലെന്ന് പരാതിപ്പെടാറുണ്ട്. പ്രമേഹം ഗുരുതരമായതോടെ കാഴ്ച നഷ്ടപ്പെട്ടു. അക്കാര്യമൊന്നും ചിന്തിക്കാനേ കഴിയുന്നില്ല. നിരപരാധിയെ പീഡിപ്പിക്കുന്നതിന് ഒരു അറുതിയില്ലേ. ഇനിയും ആ മനുഷ്യനെ പീഡിപ്പിക്കുന്നത് എന്തിനാണ് -സൂഫിയ ചോദിച്ചു. എല്ലാവരും അദ്ദേഹത്തിന് വേണ്ടി പറയുന്നുണ്ട്. പക്ഷേ, ഒന്നും നടക്കുന്നില്ലെന്നുമാത്രം. കേസിന്‍െറ ട്രയല്‍ തുടങ്ങി എന്നാണ് അറിയുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും കാലതാമസം ഉണ്ടാകുമെന്നാണ് വിവരം. മക്കളായ സലാഹുദ്ദീന്‍ അയ്യൂബി ദര്‍സ് പഠനത്തിനൊപ്പം പ്ളസ്വണ്ണിലും ഉമര്‍ മുഖ്താര്‍ ഹിഫ്ളിനൊപ്പം സ്കൂള്‍ വിദ്യാഭ്യാസവും നടത്തുന്നു. മക്കള്‍ പഠിക്കാന്‍ മിടുക്കരാണ്. ആഴ്ചയില്‍ ഒരിക്കല്‍ വിളിക്കുമ്പോള്‍ പഠനത്തില്‍ മികവ് പുലര്‍ത്തണമെന്ന് മക്കളോട് പറയാറുണ്ടെന്നും സൂഫിയ കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com