12:30:26
26 May 2013
Sunday
Facebook
Twitter
Rssfeed

ഹര്‍ത്താല്‍ പൂര്‍ണം; നേരിയ സംഘര്‍ഷം

കോട്ടയം: കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. ചിലയിടങ്ങളില്‍ നേരിയ സംഘര്‍ഷം ഉണ്ടായതൊഴിച്ചാല്‍ പൊതുവെ സമാധാനപരമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങളൊഴികെ നിരത്തിലിറങ്ങിയ മറ്റ് വാഹനങ്ങള്‍ സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു.
കോട്ടയത്തിനടുത്ത് തെള്ളകത്ത് കെ.എസ്.ആര്‍.ടി.സി ബസിനുനേരെയും ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസിനുനേരെയും കല്ലേറുണ്ടായി. ബംഗളൂരുവില്‍നിന്ന് കോട്ടയത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസിനുനേരെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ തെള്ളകത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞത്. ബസിന്‍െറ മുന്നിലെ ചില്ല് പൂര്‍ണമായും തകര്‍ന്നു. വിവാഹപാര്‍ട്ടിയുടെ ബസിനുനേരെയാണ് ഏറ്റുമാനൂരില്‍ കല്ലേറുണ്ടായത്. ബസിന്‍െറ മുന്‍വശത്തെ ചില്്ള തകര്‍ത്തു.
ജില്ലയില്‍ പലഭാഗത്തും യു.ഡി.എഫ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫ്ളക്സ്ബോര്‍ഡുകള്‍ ഹര്‍ത്താലനുകൂലികള്‍ വലിച്ചുകീറി. കോട്ടയത്ത് ഹര്‍ത്താലനുകൂല പ്രകടനത്തിനിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറ കട്ടൗട്ടില്‍ ചെരിപ്പുമാല ധരിപ്പിക്കാന്‍ ശ്രമിച്ചത് തടഞ്ഞ പൊലീസുമായി നേരിയ സംഘര്‍ഷമുണ്ടായി. കോട്ടയം സെന്‍ട്രല്‍ ജങ്ഷനില്‍ സ്ഥാപിച്ച കട്ടൗട്ടിലാണ് ചെരിപ്പുമാലയിടാന്‍ ശ്രമിച്ചത്. ഇതിനിടെ പൊലീസെത്തി ചെരിപ്പുമാല തട്ടിപ്പറിച്ചു. പൊലീസും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുമായി ഉന്തുംതള്ളുമുണ്ടായി. ഈ സമയം, ഇലക്ട്രിക് പോസ്റ്റിനുമുകളില്‍ കയറിയ യുവാവ് മന്ത്രിയുടെ കട്ടൗട്ട് താഴെയിട്ടു.
സി.പി.എം നേതൃത്വത്തില്‍ ജില്ലയിലെ നൂറിലേറെ കേന്ദ്രങ്ങളില്‍ പ്രകടനം നടന്നു. പ്രകടനം നേരിടാന്‍ വന്‍ പൊലീസ് സന്നാഹത്തെ മിക്ക സ്ഥലത്തും സജ്ജമാക്കിയിരുന്നു. സ്വകാര്യവാഹനങ്ങളും മറ്റ് യാത്രാവാഹനങ്ങളും നിരത്തിലിറങ്ങിയില്ല. ആശുപത്രികള്‍ക്ക് സമീപത്തെ മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ നഗരങ്ങളിലെ മെഡിക്കല്‍ ഷോപ്പുകള്‍ തുറന്നില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫിസുകള്‍, തൊഴില്‍ശാലകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവയും പ്രവര്‍ത്തിച്ചില്ല. കലക്ടറേറ്റും എം.ജി സര്‍വകലാശാലയും ഉള്‍പ്പെടെ ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിച്ചു. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യബസുകളും സര്‍വീസ് നടത്തിയില്ല.
കോട്ടയം നഗരത്തില്‍ വന്‍ പ്രകടനമാണ് രാവിലെ നടന്നത്. സി.പി.എം കോട്ടയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ തൊഴിലാളികള്‍, യുവജനങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മോട്ടോര്‍ യൂനിയന്‍ ഓഫിസ് പരിസരത്തുനിന്നാരംഭിച്ച പ്രകടനം മനോരമ ജങ്ഷന്‍ ചുറ്റി തിരുനക്കര പഴയ ബസ്സ്റ്റാന്‍ഡില്‍ സമാപിച്ചു. സി.പി.എം ജില്ലാസെക്രട്ടറി കെ.ജെ. തോമസ്, സംസ്ഥാനകമ്മിറ്റി അംഗം വി.ആര്‍. ഭാസ്കരന്‍, ജില്ലാസെക്രട്ടേറിയറ്റ് അംഗം വി.എന്‍. വാസവന്‍, ഏരിയാസെക്രട്ടറി എം.കെ. പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. സുരേഷ്കുറുപ്പ് എം.എല്‍.എ, ടി.ആര്‍. രഘുനാഥന്‍, ജില്ലാകമ്മിറ്റി അംഗങ്ങളായ പി.ജെ. വര്‍ഗീസ്, അഡ്വ.കെ. അനില്‍കുമാര്‍, എം.എസ്. സാനു, സി.ഐ.ടി.യു ഏരിയാസെക്രട്ടറി സുനില്‍തോമസ്, കെ.എസ്.കെ.ടി.യു ഏരിയാസെക്രട്ടറി കെ.ജി. വിനോദ്, ഡി.വൈ.എഫ്.ഐ ബ്ളോക് സെക്രട്ടറി എ.എസ്. പ്രശാന്ത് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
പൊന്‍കുന്നം: സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൊന്‍കുന്നം, വാഴൂര്‍, കറുകച്ചാല്‍, പത്തനാട്, പള്ളിക്കത്തോട്, എലിക്കുളം മേഖലകളില്‍ പൂര്‍ണം. ഹര്‍ത്താലനുകൂലികള്‍ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില്‍ രാവിലെ പ്രകടനം നടത്തി. അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ബസുകളടക്കം വാഹനങ്ങള്‍ സര്‍വീസ് നടത്തിയില്ല. ഇരുചക്രവാഹനങ്ങളും നാമമാത്രമായ സ്വകാര്യ വാഹനങ്ങളും മാത്രമാണ് ഓടിയത്. ചാമംപതാലില്‍ ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതിനെത്തുടര്‍ന്ന് പൊലീസെത്തി ഇവരെ നീക്കി. വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചില്ല. പ്രധാന കവലകളില്‍ പൊലീസ് പിക്കറ്റിങ് ഏര്‍പ്പെടുത്തിയിരുന്നു. പൊന്‍കുന്നം ടൗണില്‍ സി.പി.എം നേതൃത്വത്തില്‍ നടന്ന പ്രകടനത്തിന് ഏരിയാ സെക്രട്ടറി അഡ്വ. ഗിരീഷ് എസ്. നായര്‍, ലോക്കല്‍ സെക്രട്ടറി വി.ജി. ലാല്‍, ഐ.എസ്. രാമചന്ദ്രന്‍, എം.ജി. വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി.
വൈക്കം: ഹര്‍ത്താലിനോടനുബന്ധിച്ച് വൈക്കത്ത് നടന്ന സി.പി.എം മാര്‍ച്ചില്‍ വ്യാപക അക്രമം. ഐ.എന്‍.ടി.യു.സി ഓഫിസ് അടിച്ചുതകര്‍ത്തു. ഫര്‍ണിച്ചറുകള്‍ തോട്ടിലെറിഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് വെച്ചൂര്‍ സ്വദേശി അമല്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 20ഓളം പേര്‍ക്കെതിരെ കേസെടുത്തു. ഹര്‍ത്താല്‍ അനുകൂലികള്‍ രാവിലെ 11ന് നടത്തിയ പ്രകടനത്തോടനുബന്ധിച്ചാണ് അക്രമം ഉണ്ടായത്. നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച 15 ഓളം ബോര്‍ഡുകളും കൊടിമരങ്ങളും തകര്‍ത്തു. താലൂക്കോഫിസ് പ്രവര്‍ത്തിക്കുന്ന മിനി സിവില്‍സ്റ്റേഷന്‍ കെട്ടിടത്തിന്‍െറ ഇരുമ്പുഗേറ്റ് പ്രകടനക്കാര്‍ തകര്‍ത്തു. എസ്.ഡി.പി.ഐയുടെ ഫ്ളക്സ് ബോര്‍ഡും തീയിട്ടു. ചെമ്പ് ടോളില്‍ മെയിന്‍ റോഡില്‍ കല്ലുവെച്ച് ഗതാഗതം തടസ്സപ്പെടുത്തി. ബൈക്ക് തള്ളിയിട്ട് യാത്രക്കാരനെ ഓടിച്ചു.സ്വകാര്യ-കെ.എസ്.ആര്‍.ടി.സി ബസുകളും ബോട്ട് സര്‍വീസും മുടങ്ങി.
മെഡിക്കല്‍ കോളജിലെത്തിയ ഡോക്ടര്‍മാരുടേതടക്കമുള്ള വാഹനങ്ങള്‍ തടഞ്ഞു. മാന്നാനത്ത് ഐ.എന്‍.ടി.യു.സി കൊടിമരവും ഇന്ദിരാഗാന്ധി സ്മൃതിമണ്ഡപവും തകര്‍ത്തു.
മുണ്ടക്കയം: മുണ്ടക്കയം,കൂട്ടിക്കല്‍, കൊക്കയാര്‍, പെരുവന്താനം പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. പൊതുവാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. മുണ്ടക്കയം ടൗണില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.സര്‍ക്കാറോഫിസുകളില്‍ ജീവനക്കാരെത്തിയില്ല. ദേശീയപാതയില്‍ കൂട്ടിക്കല്‍ റോഡ് ജങ്ഷന്‍, ആശുപത്രിക്കവല എന്നിവിടങ്ങളില്‍ സമരക്കാര്‍ ടയറുകള്‍ കത്തിക്കുകയും വിവിധ സ്ഥലങ്ങളില്‍ യു.ഡി.എഫ് ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ പാറയില്‍ പുരയിടത്തില്‍ അനു, ഇഞ്ചിയാനി ജയിംസ് എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.
ഈരാറ്റുപേട്ട: ഹര്‍ത്താല്‍ ഈരാറ്റുപേട്ട മേഖലയില്‍ പൂര്‍ണം. ഒറ്റപ്പെട്ട വാഹനങ്ങള്‍ ഓടിയതൊഴിച്ചാല്‍ ഗതാഗതം പൂര്‍ണമായും നിലച്ചു. ഈരാറ്റുപേട്ട ടൗണില്‍ ഹര്‍ത്താലനുകൂലികള്‍ ഇരുചക്ര വാഹനങ്ങള്‍ തടഞ്ഞു.കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപത്തെ കര്‍ഷക ഹോട്ടല്‍ ഹര്‍ത്താലനുകൂലികള്‍ അടപ്പിക്കാന്‍ ശ്രമിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ സി.ഐ ബാബു സെബാസ്റ്റ്യനെതിരെ കൈയേറ്റ ശ്രമമുണ്ടായി. പൊലീസ് സംയമനം പാലിച്ചതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. ഈരാറ്റുപേട്ട, തിടനാട്, പൂഞ്ഞാര്‍ തീക്കോയി, മേലുകാവ് എന്നിവിടങ്ങളിലെ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. സര്‍ക്കാറോഫിസുകള്‍ തുറന്നെങ്കിലും ജീവനക്കാരില്ലാത്തതിനാല്‍ പ്രവര്‍ത്തനം മുടങ്ങി. കോണ്‍ഗ്രസ് തലപ്പലം മണ്ഡലം കമ്മിറ്റി ഓഫിസിന്‍െറ ഫ്ളക്സ് ബോര്‍ഡ് തകര്‍ത്ത സംഭവത്തില്‍ ജോബി മൈലാടിയിലിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു.
ചങ്ങനാശേരി: ഹര്‍ത്താല്‍ ചങ്ങനാശേരിയില്‍ പൂര്‍ണം. കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് നിരത്തിലുണ്ടായിരുന്നത്. മിക്കയിടത്തും ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.
താലൂക്കില്‍ സര്‍ക്കാര്‍ ഓഫിസുകളും ബാങ്കുകളും പ്രവര്‍ത്തിച്ചില്ല. റവന്യൂ ടവറിലെ സ്ഥാപനങ്ങളും ഹോട്ടലുകളും തട്ടുകടകളും അടഞ്ഞുകിടന്നു. താലൂക്കാശുപത്രിയിലെ ജീവനക്കാരെ ആംബുലന്‍സില്‍ എത്തിച്ചു.
തുറന്നുവെച്ച സ്വകാര്യ സ്ഥാപനങ്ങളെ ഹര്‍ത്താലനുകൂലികള്‍ ബലമായി അടപ്പിച്ചു. രണ്ട് സ്ഥാപനങ്ങള്‍ക്കുനേരെ ആക്രമണമുണ്ടായി. ഒരു ഓട്ടോറിക്ഷ അടിച്ചുതകര്‍ത്തു. പൊലീസ് കേസെടുത്തു. ഡിവൈ.എസ്.പി വി.യു. കുര്യാക്കോസിന്‍െറ നേതൃത്വത്തില്‍ പൊലീസ് ജാഗ്രത പുലര്‍ത്തിയെങ്കിലും അക്രമസംഭവങ്ങള്‍ അരങ്ങേറി.
പായിപ്പാട്ട് പ്രകടനക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു. സ്കൂട്ടറിന്‍െറ കാറ്റഴിച്ചുവിട്ടു. നാലുകോടിയില്‍നിന്ന് ആരംഭിച്ച പ്രകടനത്തിന് കെ.ഡി. മോഹനന്‍, എ.ബി. വര്‍ഗീസ്, ഷാജി പാറയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തൃക്കൊടിത്താനം, വാഴപ്പള്ളി, കുറിച്ചി, ഇത്തിത്താനം എന്നിവിടങ്ങളിലും പ്രകടനം നടന്നു. ചങ്ങനാശേരി നഗരത്തില്‍ നടന്ന പ്രകടനത്തിന് സി.പി.എം ജില്ലാ സെക്രട്ടേറിസയറ്റംഗം എ.വി. റസല്‍, പ്രഫ. എം.ടി. ജോസഫ്, പി.എ. അബ്ദുസ്സലാം, അഡ്വ. പി. രവീന്ദ്രനാഥ്, ടി.പി. അജികുമാര്‍, പി.എന്‍.എം. സാലി, അഡ്വ. പി.എ. നസീര്‍, കെ.ആര്‍. പ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി.
വാഴൂര്‍: പള്ളിക്കത്തോട് ടൗണില്‍ സ്ഥാപിച്ച യു.ഡി.എഫിന്‍െറ പ്രചാരണ ബോര്‍ഡുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നശിപ്പിച്ചു. സംസ്ഥാന വനിതാകമീഷന്‍ അംഗം ഡോ.ജെ. പ്രമീളാദേവിയെ അനുമോദിച്ച് സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ കീറിക്കളഞ്ഞ സംഭവത്തില്‍ യൂത്ത്കോണ്‍ഗ്രസ് പത്തനംതിട്ട പാര്‍ലമെന്‍റ് മണ്ഡലം ജനറല്‍ സെക്രട്ടറി ജിജി അഞ്ചാനി പ്രതിഷേധിച്ചു.
ഏറ്റുമാനൂര്‍: കെ.എസ്.ആര്‍.ടി.സി ബംഗളൂരു വോള്‍വോ ബസിന് നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറ്. രാവിലെ ഏഴിന് ഏറ്റുമാനൂര്‍ തെള്ളകത്താണ് സംഭവം. കല്ലേറില്‍ ചില്ല് തകര്‍ന്നു. ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്തു. മെഡിക്കല്‍ കോളജ് ആശുപത്രി റോഡില്‍ വൈകുന്നേരം അഞ്ചിന് നിരത്തിലിറങ്ങിയ വാഹനങ്ങളും തടഞ്ഞു. ഏതാനും ചെറുവാഹനങ്ങളും ഇരുചക്രവാഹനങ്ങളുമാണ് തടഞ്ഞത്. മാന്നാനത്ത് ഐ.എന്‍.ടി.യു.സിയുടെ രണ്ട് കൊടിമരങ്ങളും ഇന്ദിരാഗാന്ധി സ്മൃതിമണ്ഡപവും ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്തു.
കാഞ്ഞിരപ്പള്ളി: ഹര്‍ത്താല്‍ കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും പൂര്‍ണ്ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സി.പി.എം പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. ഏതാനും പ്രവര്‍ത്തകര്‍ എം.എസ്.എഫിന്‍െറ കൊടിമരം നശിപ്പിച്ചു. ടൗണിന്‍െറ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ സെന്‍ട്രല്‍ ജങ്ഷനില്‍ പാലത്തിന് സമീപം കൂട്ടിയിട്ട് തീയിട്ടു. ഇതേതുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടതോടെ പൊലീസ് ഫയര്‍ഫോഴ്സിനെ വിളിച്ചുവരുത്തി തീയണച്ചു.
ഫ്ളക്സ് ബോര്‍ഡുകള്‍ കത്തിക്കുന്നതിനിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് പൊള്ളലേറ്റു. ആനക്കല്ല് സ്വദേശിയായ യുവാവിനാണ് പൊള്ളലേറ്റത്. ഫ്ളക്സ്ബോര്‍ഡ് കത്തിക്കാന്‍ ഒഴിച്ച പെട്രോള്‍ യുവാവിന്‍െറ കഴുത്തിലും വലതു തോളിലും തെറിച്ചുവീണാണ് പൊള്ളലേറ്റത്. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികത്സ തേടി.
ഗതാഗതം തടസ്സപ്പെടുത്തിയതിനും സംഘംചേര്‍ന്ന് തീയിട്ടതിനും കണ്ടാലറിയാവുന്ന 150 ഓളം ആളുകളുടെ പേരില്‍ പൊലീസ് കേസെടുത്തു. ഡിവൈ.എസ്.പി സുരേഷ് കുമാര്‍, സി.ഐ കുഞ്ഞുമോന്‍, എസ്.ഐ ജിജു എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com