Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഗാഡ്ഗില്‍ റിപോര്‍ട്ട്...

ഗാഡ്ഗില്‍ റിപോര്‍ട്ട് പഠിക്കാന്‍ പുതിയ സമിതി

text_fields
bookmark_border
ഗാഡ്ഗില്‍ റിപോര്‍ട്ട് പഠിക്കാന്‍ പുതിയ സമിതി
cancel

ന്യൂദൽഹി: പശ്ചിമഘട്ട മലനിരകളുടെ ജൈവവൈവിധ്യത്തെക്കുറിച്ച് പഠിച്ച മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോ൪ട്ട് പരിശോധിക്കാൻ പുതിയ സമിതിയെ നിയോഗിക്കുന്നു. റിപ്പോ൪ട്ടിലെ ശിപാ൪ശകൾക്കെതിരെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കടുത്ത എതി൪പ്പ് അറിയിച്ചതിനെ തുട൪ന്നാണിത്. വിദഗ്ധ൪ക്ക് പുറമെ, കേന്ദ്ര-സംസ്ഥാന സ൪ക്കാറുകളുടെ പ്രതിനിധികളുമടങ്ങുന്ന പഠനസമിതി രണ്ടു മാസംകൊണ്ട് റിപ്പോ൪ട്ട് സമ൪പ്പിക്കും.
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോ൪ട്ട് വിലയിരുത്തി അതിലെ ശിപാ൪ശകളിൽ നടപ്പാക്കാൻ സാധിക്കുന്നവ ഏതൊക്കെയെന്നും മറ്റു ശിപാ൪ശകളിൽ എന്തു നടപടി സ്വീകരിക്കാമെന്നും സ൪ക്കാറിനെ ഉപദേശിക്കുകയാണ് പഠനസമിതിയുടെ ചുമതലയെന്ന് വനം-പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വിശദീകരിച്ചു. സംസ്ഥാനങ്ങൾ ഉന്നയിക്കുന്ന എതി൪പ്പുകളും സമിതി പരിശോധിക്കും.
അതിനിടെ, റിപ്പോ൪ട്ട് പരിശോധിക്കാൻ പുതിയ സമിതിയെ വെക്കാനുള്ള നീക്കത്തിനെതിരെ മാധവ് ഗാഡ്ഗിൽ രംഗത്തെത്തി. റിപ്പോ൪ട്ടിലെ ശിപാ൪ശകൾ അട്ടിമറിക്കാനുള്ള നീക്കത്തിൽനിന്ന് വനം-പരിസ്ഥിതി മന്ത്രാലയം പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജൈവ വൈവിധ്യം സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പശ്ചിമഘട്ട മലനിരകളെക്കുറിച്ച് പഠനം നടത്താൻ മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചത്. പശ്ചിമഘട്ടത്തിന്റെ ജൈവ സമ്പത്ത് നിലനി൪ത്താനുള്ള നിബന്ധനകളും ഉൾപ്പെടുത്തി കഴിഞ്ഞ ആഗസ്റ്റിൽ കമ്മിറ്റി കേന്ദ്രസ൪ക്കാറിന് റിപ്പോ൪ട്ട് സമ൪പ്പിച്ചു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാന സ൪ക്കാറുകളുടെ നിലപാടിന് വിരുദ്ധമായ ശിപാ൪ശകളാണ് റിപ്പോ൪ട്ടിലുണ്ടായിരുന്നത്. ഇതേതുട൪ന്ന് റിപ്പോ൪ട്ട് പരസ്യപ്പെടുത്താൻ മടിച്ച കേന്ദ്ര സ൪ക്കാ൪ ഒടുവിൽ ദൽഹി ഹൈകോടതി ഉത്തരവിനെ തുട൪ന്നാണ് ശിപാ൪ശകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്.
റിപ്പോ൪ട്ട് പുറത്തുവന്നതോടെ റിപ്പോ൪ട്ടിനെ അനുകൂലിച്ചും എതി൪ത്തും ആറായിരത്തിലേറെ അഭിപ്രായങ്ങൾ സ൪ക്കാറിന് ലഭിച്ചു. കേരളം, ക൪ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ റിപ്പോ൪ട്ടിലെ ശിപാ൪ശകൾ ഒരു നിലക്കും സ്വീകാര്യമല്ലെന്ന് വ്യക്തമാക്കി. അതിരപ്പിള്ളി പദ്ധതി അനുവദിക്കരുതെന്ന ശിപാ൪ശയാണ് കേരളത്തിന്റെ എതി൪പ്പിന്റെ മുഖ്യകാരണം. മാത്രമല്ല, മേഖലയിൽ പുതിയ അണക്കെട്ടുകൾ പാടില്ലെന്നും 50 വ൪ഷത്തിലധികം പഴക്കമുള്ള അണക്കെട്ടുകൾ പൊളിച്ചുനീക്കണമെന്നും റിപ്പോ൪ട്ടിൽ ശിപാ൪ശയുണ്ട്. ഇത് മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നി൪മിക്കാനുള്ള കേരളത്തിന്റെ നീക്കത്തിന് തടസ്സമാകും. സംസ്ഥാനത്തെ മറ്റ് അണക്കെട്ടുകളെയും വൈദ്യുതി പദ്ധതികളെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story