പ്രശ്നപരിഹാരത്തിന് ഇടത്തട്ടുകാരെ ഒഴിവാക്കുക -ഡി.സി.എം

പ്രശ്നപരിഹാരത്തിന് ഇടത്തട്ടുകാരെ ഒഴിവാക്കുക -ഡി.സി.എം

റിയാദ്: ഇന്ത്യന്‍ പ്രവാസികളുടെ മുമ്പില്‍ എംബസിയുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നു കിടപ്പാണെന്നും പ്രശ്നപരിഹാരത്തിന് ഇടത്തട്ടുകാരെ ഒഴിവാക്കി പ്രവാസികള്‍ക്ക് ബന്ധപ്പെട്ട ഓഫിസുകളെ നേരിട്ടു സമീപിക്കുന്നതാണ് ഉചിതമെന്നും ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ മനോഹര്‍ റാം. അറിവില്ലായ്മയേക്കാള്‍ ഈ രാജ്യത്തെ കര്‍ശനമായ നിയമങ്ങള്‍ സംബന്ധിച്ച് പുലര്‍ത്തുന്ന അലംഭാവവും അതിരുകടന്ന സാഹസികമനോഭാവവുമാണ് പ്രവാസികളെ പലപ്പോഴും കുഴപ്പത്തില്‍ ചാടിക്കുന്നതെന്നതാണ് അനുഭവമെന്ന് ‘ഗള്‍ഫ് മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഡി.സി.എം പറഞ്ഞു. കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യമന്ത്രി ഇ. അഹമ്മദുമായുള്ള ഇന്ത്യന്‍സമൂഹത്തിന്‍െറ ആശയവിനിമയ പരിപാടിയിലും തൊഴില്‍, യാത്രാരേഖ എന്നിവ സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നു വരികയുണ്ടായി. പാസ്്പോര്‍ട്ട് സേവനം ഇപ്പോള്‍ പുറംകരാര്‍ ഏജന്‍സികളാണ് നടത്തുന്നത്. അതിന്‍െറ നടപടിക്രമങ്ങള്‍ക്കു സമയക്രമമുണ്ട്. അത്രയും നാള്‍ കാത്തിരിക്കേണ്ടി വരും. എങ്കിലും ഇക്കാര്യത്തില്‍ കാലവിളംബം വളരെയേറെ കുറച്ചു കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്.
എന്നാല്‍ തൊഴില്‍, തൊഴിലുടമ, സ്പോണ്‍സര്‍, നാടുകടത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ സഹായവാഗ്ദാനങ്ങളുമായി രംഗത്തെത്തുന്ന വ്യാജ ഏജന്‍സികളുണ്ട്. ഇക്കാര്യത്തില്‍ അവര്‍ക്ക് ഒന്നും ചെയ്യാനാവില്ല. അവരെ വിശ്വസിച്ചേല്‍പിക്കുന്ന പണവും സമയവും നഷ്ടപ്പെടുന്നതു മാത്രമായിരിക്കും മിച്ചം. അതിനു നില്‍ക്കാതെ എംബസിയുടെ ബന്ധപ്പെട്ട വകുപ്പുകളെ സമീപിച്ചാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനും അതിനുള്ള മാര്‍ഗം നിര്‍ദേശിക്കാനും കഴിയും-ഡി.സി.എം നിര്‍ദേശിച്ചു.
ജയിലിലടക്കപ്പെട്ടും യാത്രാരേഖകള്‍ നഷ്ടപ്പെട്ടും തിരിച്ചുപോകാന്‍ മാര്‍ഗം കാണാതെ വിഷമിക്കുന്നവരുണ്ട്. എളുപ്പത്തില്‍ കാര്യം സാധിച്ചെടുക്കാമെന്നു കരുതി ഇടത്തട്ടുകാരെ സമീപിക്കുക വഴി അടിയന്തര യാത്രാരേഖകള്‍ സംഘടിപ്പിക്കുക ഇത്തരക്കാര്‍ക്ക് പ്രയാസകരമായിത്തീരും. ഇവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു കൊടുത്ത് എത്രയും പെട്ടെന്നു നാടു പിടിക്കാനുള്ള മാര്‍ഗം എംബസി തരപ്പെടുത്തി കൊടുക്കുന്നുണ്ട്. പാസ്പോര്‍ട്ട്, ഇഖാമ എന്നിവയുടെ കോപ്പികള്‍ കൂടെ കരുതാന്‍ അടിക്കടി പ്രവാസികള്‍ക്ക് നിര്‍ദേശം നല്‍കാറുള്ളതാണ്. ഈ കോപ്പി കൈവശമുണ്ടെങ്കില്‍ എംബസിയില്‍ നിന്നു വളരെ വേഗം എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ശരിയാക്കാം. കോപ്പികള്‍ കൈവശമില്ലെങ്കില്‍ നാട്ടില്‍ നിന്നു സഹായകമായ അനുബന്ധരേഖകള്‍ സംഘടിപ്പിക്കുകയും നാട്ടിലെ ജില്ലാ പൊലീസ് അധികൃതരുമായി ബന്ധപ്പെട്ട് അവ സാക്ഷ്യപ്പെടുത്തുകയും വേണ്ടിവരും. അതിനു വരുന്ന സ്വാഭാവികമായ കാലതാമസം ക്ഷമിക്കുകയേ നിര്‍വാഹമുള്ളൂ. എന്നാല്‍ ഇത്തരം കാര്യങ്ങളിലൊന്നും നേര്‍ക്കുനേര്‍ അല്ലാതെയുള്ള പോംവഴികളില്ലെന്ന് പ്രവാസികള്‍ മനസ്സിലാക്കേണ്ടതാണ്. അതിനു നില്‍ക്കാതെ ഇടത്തട്ടുകാരെയും ചതിക്കുഴികളൊരുക്കി കാത്തിരിക്കുന്ന വ്യാജന്മാരെയും സമീപിക്കുന്നതു കൊണ്ട് ഇരട്ടനഷ്ടമേ ഉണ്ടാകുകയുള്ളൂ-അദ്ദേഹം ഉണര്‍ത്തി.
ഏതൊരു രാജ്യത്തുമെന്ന പോലെ സൗദി അറേബ്യക്കും അതിന്‍േറതായ നിയമങ്ങളും ചട്ടങ്ങളുമുണ്ട്. അതു മറികടക്കുകയല്ല, പരമാവധി പാലിക്കുകയെന്നത് പ്രവാസികള്‍ക്ക് പരമപ്രധാനമാണെന്ന് ഷാര്‍ ദെ അഫയര്‍ കൂടിയായ മനോഹര്‍ റാം പറഞ്ഞു. പൊതുയോഗങ്ങള്‍ക്ക് ഇവിടെ അനുവാദമില്ല, ലിംഗഭേദമില്ലാതെയുള്ള ഒത്തുചേരലുകളും നിയമം കര്‍ശനമായി വിലക്കുന്നു. ഇതെല്ലാം അറിഞ്ഞുതന്നെ ലംഘിക്കുകയും അതിന്‍െറ പേരില്‍ പ്രശ്നങ്ങള്‍ വില കൊടുത്തു വാങ്ങുകയും ചെയ്യുന്ന പ്രവണത പ്രവാസികള്‍ക്കിടയില്‍ കണ്ടുവരുന്നുണ്ട്. നിയമലംഘനങ്ങളില്‍ എംബസിക്കോ അധികൃത കേന്ദ്രങ്ങള്‍ക്കോ ഒരു സഹായവും ചെയ്യാന്‍ കഴിയില്ല. ഈ രാജ്യത്തെ ചട്ടവട്ടങ്ങള്‍ പാലിക്കുന്നത് തങ്ങളോടും സ്വന്തം രാജ്യത്തോടും ചെയ്യുന്ന സേവനമായി തന്നെ പ്രവാസികള്‍ കാണണമെന്ന് ഡി.സി.എം അഭ്യര്‍ഥിച്ചു.
വ്യാജ ഇഖാമയുമായി ബന്ധപ്പെട്ട് നിരപരാധികള്‍ കേസില്‍ കുടുങ്ങുന്ന അനുഭവങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, ക്രമസമാധാനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സൗദി അധികൃതരുടെ മുന്നില്‍ നിന്നു തന്നെയാണ് പരിഹാരം കാണേണ്ടതെന്ന് മനോഹര്‍ റാം പ്രതികരിച്ചു. സ്വന്തം രേഖകളുടെ സംരക്ഷണം ഓരോ പൗരനും പ്രാഥമികബാധ്യതയായി കാണുകയും പാലിക്കുകയും മാത്രമാണ് പോംവഴി. ആളുകളെ വഞ്ചിക്കാനും നിയമത്തിന്‍െറ പഴുതുകള്‍ ദുരുപയോഗം ചെയ്യാനുമായി തക്കം പാര്‍ത്തിരിക്കുന്നവരുണ്ടെന്ന കരുതല്‍വേണം. ഇക്കാര്യത്തില്‍ മാധ്യമങ്ങളും സാമൂഹികപ്രവര്‍ത്തകരുമെല്ലാം എംബസിയെ സഹായിക്കുന്നുണ്ട്. സൗദിയിലെ ഇന്ത്യന്‍പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കേരളത്തില്‍ നിന്നാണ്. കേരളത്തിലും സൗദിയിലും ശക്തമായ സാന്നിധ്യമുള്ള ‘ഗള്‍ഫ് മാധ്യമ’ത്തിന് ഇക്കാര്യത്തില്‍ ഒട്ടേറെ സഹായങ്ങള്‍ ചെയ്യാനുണ്ടെന്നും ഈ വിഷയത്തില്‍ ഏതു വിധത്തിലുള്ള സഹകരണത്തിനും ഇന്ത്യന്‍ എംബസി ഒരുക്കമാണെന്നും മനോഹര്‍ റാം വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus