വി.ടി. മുരളി അറുപതിന്‍റെ നിറവിൽ
text_fieldsവടകര: സംഗീതസംവിധായകനും പിന്നണിഗായകനുമായ വി.ടി. മുരളിക്ക് ബുധനാഴ്ച അറുപത് തികയും. ചുരുക്കം ചില സുഹൃത്തുകൾ വീട്ടിലെത്തുമെന്നല്ലാതെ മറ്റു പരിപാടികളൊന്നും ജന്മദിനാഘോഷത്തിനില്ല. എങ്കിലും വിവരമറിഞ്ഞ് നാടിെൻറ നാനാതുറകളിലുള്ളവർ ആശംസകൾ അറിയിക്കുകയാണ്. 1979ൽ ‘തേൻ തുള്ളികൾ’ എന്ന സിനിമയിൽ പി.ടി. അബ്ദുറഹിമാൻ രചിച്ച ‘ഓത്തുപള്ളിയിലന്നു നമ്മൾ’ എന്ന ഗാനം പാടിക്കൊണ്ടാണ് മലയാളസിനിമയുടെ പിന്നണി ഗാനരംഗത്തിെൻറ ഭാഗമാകുന്നത്. പിന്നീട് ‘കത്തി’, ‘ഉയരും ഞാൻ നാടാകെ’, ‘ഉൽപത്തി’ തുടങ്ങി സിനിമകളിലും കെ.പി.എ.സിയും വടകര വരദയും ഉൾപ്പെടെ നിരവധി നാടകസംഘങ്ങളുടെ പാട്ടുകാരനായും നിറഞ്ഞുനിന്നു.
‘കത്തി’യിലെ ‘മാതളതേനുണ്ണാൻ‘, ‘ബാല്യകാലസഖി’യിലെ ‘കാലം പറക്കണ’ തുടങ്ങി മലയാളിയുടെ മനസ്സിൽ ഇടംനേടിയവയാണ് പാടിയ പാട്ടുകളെല്ലാം. തിരുവനന്തപുരം സംഗീതകോളജിൽനിന്നും പഠനം പൂർത്തിയാക്കിയ മുരളി സംഗീതമേഖലയെക്കുറിച്ച് നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഒമ്പതു പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ‘ഓത്തുപള്ളിയിലന്നു നമ്മൾ’ എന്ന ഗാനത്തെ മുൻനിർത്തി ഷംസുദ്ദീൻ കുട്ടോത്ത് എഡിറ്റുചെയ്യുന്ന പുസ്തകം ഉടൻ പുറത്തിറങ്ങും. സംഗീതത്തിെൻറ വിവിധ മേഖലകളിൽ വിഹരിക്കുമ്പോഴും മലയാളിയുടെ പ്രിയ കവി വി.ടി. കുമാരൻ മാസ്റ്ററുടെ മകനെന്ന നിലയിൽതന്നെ പ്രിയപ്പെട്ടവനാണ്.
കെ. രാഘവൻ മാസ്റ്ററുടെ പ്രിയപ്പെട്ട ശിഷ്യനാണ്. അദ്ദേഹത്തിെൻറ പാട്ടുകളെക്കുറിച്ച് പറയുമ്പോൾ മുരളിക്ക് ആയിരം നാവാണ്. സംഗീത നാടക അക്കാദമിയുടെ ലളിതഗാനശാഖക്കും നാടകഗാനത്തിനും നൽകിയ സംഭാവനകളെ മുൻനിർത്തി രണ്ട് അവാർഡ് നേടി. കുവൈത്ത് കേരള അസോസിയേഷെൻറയും അബൂദബി യുവകലാസാഹിതിയുടെയും അവാർഡ് നേടിയിട്ടുണ്ട്. കോഴിക്കോട് വാട്ടർ അതോറിറ്റിയിൽനിന്നും വിരമിച്ച മുരളി മീഡിയവൺ ഉൾപ്പെടെയുള്ള ചാനലുകളിലെ സംഗീത റിയാലിറ്റിഷോകളിലെ വിധികർത്താവാണ്.
വി.ടി. മുരളി എന്ന മനുഷ്യെൻറ ഗുരുത്വമാണ് തന്നെ ആകർഷിച്ച ഏറ്റവും വലിയ ഘടകമെന്ന് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ പറഞ്ഞു. വർഷങ്ങൾ നീണ്ട ബന്ധമില്ലെങ്കിലും കണ്ടനാൾ മുതൽ മൂത്ത സഹോദരെൻറ സ്ഥാനത്താണെന്നും ഗാനാലാപനം ശബ്ദംകൊണ്ടുള്ള അഭ്യാസമല്ലെന്നും ഭാവതീവ്രതയാണ് ആത്മാവെന്നും തിരിച്ചറിഞ്ഞ കലാകാരനാണ് മുരളിയെന്നും ജയചന്ദ്രൻ മാധ്യമത്തോട് പറഞ്ഞു. ജന്മദിനം ആഘോഷിക്കുന്ന പതിവില്ലെന്നും ചില സുഹൃത്തുക്കളാണ് പ്രചരിപ്പിച്ച് പ്രായം പുറംലോകത്തെ അറിയിച്ചതെന്ന് വി.ടി. മുരളിയും മാധ്യമത്തോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.