മൃതദേഹങ്ങൾ ഗവേഷണത്തിന് നൽകുമെന്ന് തമിഴ് സംവിധായകർ
text_fieldsചെന്നൈ: തമിഴ് സിനിമമേഖലയിൽ പ്രവർത്തിക്കുന്ന 62 സംവിധായകർ മരണശേഷം തങ്ങളുടെ ശരീരം ആരോഗ്യരംഗത്തെ ഗവേഷണത്തിന് വിട്ടുകൊടുക്കാനുള്ള സമ്മതപത്രം മുഖ്യമന്ത്രി ജെ. ജയലളിതക്ക് കൈമാറി. തമിഴ്നാട് സിനിമ സംവിധായക അസോസിയേഷൻ തുടങ്ങിവെച്ച അവയവദാന കാമ്പയിനിലാണ് സ്വന്തം ശരീരം വാഗ്ദാനം ചെയ്ത് ഇത്രയധികം സംവിധായകർ രംഗത്തെത്തിയത്. ഇവരെ കൂടാതെ സംവിധായകരുടെ രണ്ട് കുടുംബാംഗങ്ങളും സമ്മതപത്രത്തിൽ ഒപ്പിട്ടു.
സംഘടനാ പ്രസിഡൻറ് വിക്രമൻ, വൈസ് പ്രസിഡൻറുമാരായ കെ.എസ്. രവികുമാർ, പി. വാസു, ജനറൽ സെക്രട്ടറി ആർ.കെ. സെൽവമണി എന്നിവരും സമ്മതപത്രം കൈമാറിയവരിൽ പെടും. ഇവരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച സെക്രട്ടേറിയറ്റിലെത്തിയാണ് രേഖകൾ മുഖ്യമന്ത്രിക്ക് നൽകിയത്. മുൻ സിനിമാ നടി കൂടിയായ ജയലളിത, സംവിധായകരുടെ തീരുമാനത്തെ പ്രശംസിച്ചു.
ഏതാനും അവയവങ്ങൾ ദാനം ചെയ്യുന്നതിനേക്കാൾ അർഥവത്താണ് ശരീരം തന്നെ നൽകുന്നതെന്ന് സംവിധായകർ പറഞ്ഞു. വർഷങ്ങൾക്കുമുമ്പ് തന്‍റെ ജന്മദിനത്തിൽ മരണശേഷം ശരീരം ആരോഗ്യ വിദ്യാഭ്യാസ മേഖലക്ക് നൽകുമെന്ന് അറിയിച്ച നടൻ കമൽഹാസെൻറ പ്രഖ്യാപനമാണ് ഇവർക്ക് പ്രചോദനമായത്. ജില്ലാ തലത്തിൽ ഇത്തരമൊരു ക്യാമ്പയിൻ ഉടൻ സംഘടിപ്പിക്കുമെന്നും കൂടുതൽ പേരെ ഇതിലേക്ക് ആകർഷിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.