യെദിയൂരപ്പക്കെതിരായ അഴിമതി ആരോപണം; യത്നാലിനെതിരെ നടപടിക്ക് ബി.ജെ.പിയിൽ സമ്മർദം
text_fieldsബംഗളൂരു: ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കെ കോവിഡ് കാലത്ത് 40,000 കോടിയുടെ അഴിമതി നടത്തിയതായി ആരോപണമുന്നയിച്ച ബി.ജെ.പി എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നാലിനെതിരെ നടപടി വേണമെന്ന് പാർട്ടിക്കുള്ളിൽ സമ്മർദം. ബുധനാഴ്ച ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇക്കാര്യം നേതാക്കൾ ഉന്നയിച്ചു. യത്നാലിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര കേന്ദ്ര കമ്മിറ്റിക്ക് കത്തുനൽകണമെന്ന് വൈസ് പ്രസിഡന്റ് മുരുകേഷ് നിറാനി ആവശ്യപ്പെട്ടു. പാർട്ടിയെ നാണംകെടുത്തുന്ന നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡി.വി. സദാനന്ദ ഗൗഡ എം.പിയും ആവശ്യപ്പെട്ടിരുന്നു.
യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കെ, 40 രൂപയുടെ മാസ്ക് 485 രൂപക്ക് വാങ്ങിയതായും അമിതവില നൽകി 20,000 രൂപ നിരക്കിൽ 10,000 കിടക്കകൾ വാടകക്കെടുത്തതായും യത്നാൽ ആരോപിച്ചിരുന്നു. ഈ വെളിപ്പെടുത്തലിന്റെ പേരിൽ തനിക്കെതിരെ പാർട്ടി അച്ചടക്കനടപടി സ്വീകരിച്ചാൽ ബി.ജെ.പി നേതാക്കളുടെ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന മുന്നറിയിപ്പും നൽകി.
യെദിയൂരപ്പയുടെ മകൻ ബി.വൈ. വിജയേന്ദ്രയെ ബി.ജെ.പി കർണാടക അധ്യക്ഷനാക്കിയതിന് പിന്നാലെയാണ് ഗുരുതര ആരോപണങ്ങളുമായി യത്നാൽ രംഗത്തുവന്നത്. ദേശീയ നേതൃത്വത്തെ ഭീഷണിപ്പെടുത്തിയാണ് യെദിയൂരപ്പ മകന് കർണാടക അധ്യക്ഷ സ്ഥാനം വാങ്ങിനൽകിയതെന്നും യത്നാൽ കുറ്റപ്പെടുത്തിയിരുന്നു. മുമ്പും യെദിയൂരപ്പയുടെ നിതാന്ത വിമർശകനാണ് യത്നാൽ. യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കെ, അദ്ദേഹത്തിനും മകൻ വിജയേന്ദ്രക്കുമെതിരെ അഴിമതി ആരോപണങ്ങൾ പരസ്യമായി ഉന്നയിച്ചിരുന്നു. കർണാടക അധ്യക്ഷസ്ഥാനവും നിയമസഭയിൽ പ്രതിപക്ഷ നേതൃപദവിയും കണ്ണുവെച്ചിരുന്ന യത്നാലിന് ഇരു പദവിയിലും പരിഗണിക്കാതായതോടെയാണ് യെദിയൂരപ്പക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുയർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.