Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2017 5:17 AM GMT Updated On
date_range 18 Dec 2017 5:17 AM GMTകടലടങ്ങി; കനലടങ്ങാതെ തീരം പരമ്പര ^ ഭാഗം നാല്
text_fieldsbookmark_border
കടലടങ്ങി; കനലടങ്ങാതെ തീരം പരമ്പര - ഭാഗം നാല് ദുരിതകാലത്തിന് മറുകര കാണാനാവാതെ ഇരവിപുരം തീരവാസികൾ ഇരവിപുരം: ഓഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽകയറ്റത്തിന് ശേഷം ഇരവിപുരം തീരദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സ്ഥിതി കൂടുതൽ ദയനീയമായി. താമസിച്ചിരുന്ന വീടുകൾക്കരികിൽ വരെ കടലെത്തിയതോടെ പല കുടുംബങ്ങൾക്കും ദുരിതാശ്വാസ ക്യാമ്പിൽനിന്ന് തിരികെ പോകാനായിട്ടില്ല. 21 കുടുംബങ്ങളാണ് ഇരവിപുരം സെൻറ് ജോൺസ് സ്കൂളിലെ ക്യാമ്പിലുള്ളത്. നിരവധി പേർ ക്യാമ്പിലേക്ക് പോകാതെ ബന്ധുക്കളുടെ കുടുംബങ്ങളിൽ അഭയം തേടിയിരിക്കുകയാണ്. തൊഴിലാളികൾ മത്സ്യബന്ധനത്തിനായി ഫൈബർ കട്ടമരങ്ങൾ കടലിലേക്ക് ഇറക്കി ക്കൊണ്ടിരുന്ന ഫിഷിങ് ഗ്യാപ്പുകൾ ഇല്ലാതായി. ഏറ്റവും കൂടുതൽ ഫൈബർ കട്ടമരങ്ങൾ കടലിലേക്ക് ഇറക്കിയിരുന്ന കുളത്തും പാട് ഭാഗത്ത് ഇപ്പോൾ കട്ടമരങ്ങൾ ഇറക്കാൻ പറ്റാത്ത സ്ഥിതിയാണ്. താന്നി കാരിത്താസ് ഭാഗത്ത് കട്ടമരങ്ങൾ ഇറക്കിയിരുന്ന സ്ഥലത്ത് കടൽഭിത്തി തെളിഞ്ഞതിനാൽ അവിടെയും കട്ടമരം ഇറക്കാൻ പറ്റാത്ത സ്ഥിതിയാണ്. ഇവിടെ കൂറ്റൻ തിരമാലകൾ ഇപ്പോഴും കരയിലേക്ക് അടിച്ചുകയറുകയാണ്. കടലാക്രമണം രൂക്ഷമായ ഭാഗങ്ങളിൽ അത് തടയുന്നതിനുള്ള പ്രവർത്തനങ്ങൾ മന്ദഗതിയിലാണ് നടക്കുന്നത്. ആവശ്യത്തിനു പാറ ലഭിക്കുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. കടലാക്രമണം ഉണ്ടാകുമ്പോൾ രംഗത്തെത്തുന്ന അധികൃതർ കുറച്ചു പാറകൊണ്ടുവന്ന് തട്ടിയിട്ട് പോകുക മാത്രമാണ് ചെയ്യുന്നതെന്നും ഒാഖിക്കു ശേഷവും ഇതാണ് നടന്നതെന്നും തീരവാസികൾ പറയുന്നു. കഴിഞ്ഞ തവണ കടലാക്രമണം ഉണ്ടായപ്പോൾ തീരദേശ റോഡിന് സമീപം ഇറക്കിയിരുന്ന കൂറ്റൻ പാറകൾ ഇത്തവണയുണ്ടായ കടൽകയറ്റത്തിൽ കടലിലേക്കു വീണു കിടക്കുകയാണ്. കുളത്തുംപാട് മുതൽ പള്ളിനേര് വരെ അഞ്ചിടങ്ങളിലാണ് തീരദേശ റോഡ് തകർന്നത്. കരയിടിച്ചിൽ പലയിടത്തും ഇപ്പോഴും തുടരുകയാണ്. കടൽകയറ്റം തടയുന്നതിന് ഇരവിപുരം തീരത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് റോപ്പിൽ പാറ നിറച്ചുണ്ടാക്കിയ കടൽഭിത്തി പലയിടത്തും തകർന്ന് കിടപ്പുണ്ട്. കുളത്തുംപാട് കുരിശടി ഭാഗത്ത് പുലിമുട്ട് നിർമിക്കാത്തതാണ് ഇത്തവണ ഇവിടെ കടൽകയറ്റത്തിന് ഇടയാക്കിയത്. തീരദേശ റോഡിലുണ്ടായിരുന്ന വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തിയതിനാൽ പല വീടുകളും ഇപ്പോഴും ഇരുട്ടിലാണ്. ഇരുപത്തിയഞ്ചോളം കായ്ഫലമുള്ള തെങ്ങുകളാണ് കടപുഴകൽ ഭീഷണി കാരണം അധികൃതർ ഇവിടെനിന്നു മുറിച്ചു മാറ്റിയത്. മയ്യനാട് മുക്കത്ത് മത്സ്യത്തൊഴിലാളികൾ വള്ളവും വലയും മറ്റും സൂക്ഷിക്കുന്ന നിരവധി കൂടങ്ങൾ കാറ്റിൽ തകർന്നു. ഇവിടേക്ക് അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന ആരോപണവുമുണ്ട്. കടൽകയറ്റത്തിൽ വീടുകൾ തകർന്നവർക്ക് അർഹമായ നഷ്ട പരിഹാരം ലഭിക്കാൻ കാലതാമസം ഉണ്ടാകരുതെന്നാണ് പ്രദേശവാസികളുടെ ആവശ്യം. എന്നാൽ, കടലാക്രമണത്തിെൻറ പേരുപറഞ്ഞ് തങ്ങളെ ഫ്ലാറ്റുകളിലേക്ക് മാറ്റരുതെന്നും അവർ ആവശ്യപ്പെട്ടു. നജിമുദ്ദീൻ മുള്ളുവിള (തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story